Saturday, January 16, 2016

ഭാഷയ്ക്കൊരു ചരമഗീതം

എന്തെങ്കിലും കുത്തിക്കുറിക്കാൻ ആണെങ്കിലും ഒരു ഭാഷ വേണം. അറിയാവുന്ന ഭാഷയോ ലോകത്ത് ഉള്ളതിൽ ഏറ്റവും അധമമായ ഭാഷയും.
ആദ്യത്തെ ബ്ലോഗ്‌ മലയാളത്തിനെ പറ്റി വേണം എന്നായിരുന്നു ആഗ്രഹം. പിന്നെ അത് വേണ്ടെന്നു വെച്ചു. ഒരു നികൃഷ്ടഭാഷയെപ്പറ്റി തുടങ്ങുന്നത് ശരിയല്ലല്ലോ. എന്ത് ചെയ്യാം പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിൽ ആണെങ്കിലും അക്കാലത്ത് അവിടെ കുട്ടികൾ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നതിനു വിലക്കൊന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഈ ബ്ലോഗ്‌ എഴുതാൻ മലയാളം വേണ്ടിവരില്ലായിരുന്നു.

ഇവിടെ ദുഫായിൽ ചില ഇന്ത്യൻ സ്കൂളുകളിൽ മാതാപിതാക്കളോട് കുട്ടികളുമായി മലയാളത്തിൽ സംസാരിക്കരുത് അവർക്ക് മുന്നിൽ പരസ്പരം സംസാരിക്കുന്നത് കഴിവതും ഇംഗ്ലീഷ്ൽ ആക്കുക തുടങ്ങിയ പുരോഗമനപരമായ നിർദേശങ്ങൾ നൽകാറുണ്ട്. ആക്സെന്റ് ഒഴിവാക്കാൻ ആണത്രേ.
ഭാഗ്യത്തിന് ബ്രിട്ടീഷ്‌ സ്കൂളുകളിൽ ഈ പ്രശ്നം ഇല്ല. അല്ലെങ്കിൽ സച്ചിൻ തെണ്ടുല്കറെ പോലെ വല്ല ബ്രിട്ടീഷുകാരിയുടെ മോളെയും കെട്ടേണ്ടി വന്നേനെ. ഹിന്ദിക്കാരന്റെയും ബംഗാളിയുടെയും തമിഴന്റെയും ഒക്കെ ഇംഗ്ലീഷിലും കഷ്ടമാണോ മലയാളിയുടെ ?

പിന്നല്ലാതെ

വാങ്ങാൻ ആളുള്ളിടത്തല്ലേ വിൽക്കാൻ പറ്റൂ. തമിഴന്റെ കയ്യിൽ നിന്നാണെങ്കിൽ ചിലപ്പോൾ അടിയും കിട്ടിയെന്നു വരാം.

Better be safe than sorry !!



സ്വന്തം കുട്ടിക്ക് തെലുങ്ക് അറിയില്ല ബംഗാളി അറിയില്ല എന്നൊക്കെ  പറഞ്ഞ് അഭിമാനിക്കുന്ന ആന്ധ്രാക്കാരനെയോ ബംഗാളിയെയോ കണ്ടിട്ടുണ്ടോ ?



ദയാവധം കാത്തു കിടക്കുന്ന ശയ്യാവലംബരുടെ ഗതിതിയാണിന്ന് ഭാഷയ്ക്ക്. നമ്മൾ ഞെക്കിക്കൊല്ലണം എന്നില്ല, സ്വാഭാവികമരണം ആസന്നം തന്നെ. ഏത് പുതിയ സാമഗ്രികൾ വരുമ്പോഴും അവയ്ക്ക് വാക്കില്ലാതെ ഭാഷ ഇഞ്ചിഞ്ചായി മരിക്കുകയാണ്. പലപ്പോഴും റേഡിയോ ചാനലുകളിൽ മലയാളം മാത്രം ഉപയോഗിച്ച് സംസാരിക്കാൻ ഉള്ള മത്സരങ്ങൾ കേൾക്കാം. പർവതാരോഹണത്തിലും പ്രയാസകരമാണ്.

ആഗോളവൽകരണത്തിന്റെ കാലമാണ്. നാടൻ സമം പഴഞ്ചൻ - അസംസ്കൃതം - പ്രാകൃതം.

കോരപ്പൻ വീരപ്പൻ തങ്കപ്പൻ വർക്കി ചാക്കോ ബീരാൻ മൊയ്തു കോയ ...എല്ലാവരും കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നു.

അഭിനവ ഹിന്ദുവിന് ഹിമാലയത്തിൽ നിന്നും ക്രിസ്ത്യാനിക്ക് യൂറോപ്പിൽ നിന്നും മുസ്ലീമിന് അറേബ്യയിൽ നിന്നും പേരുകൾ ഇറക്കുമതി ചെയ്യപ്പെടുന്നു. യോഹന്ന എന്ന അപ്പൊസ്തലന്റെ മലയാളം യോഹന്നാൻ ആണെന്നിരിക്കെ അതിൻറെ ആംഗലേയം ആയ ജോൺ എന്ന് പുത്രന് നാമം നൽകുന്ന ക്രിസ്ത്യാനിയുടെ ചേതോവികാരം എന്താണ്? യൂറോപ്പും സായിപ്പും ഒക്കെ ബൈബിൾ കാണുന്നതിനു മുൻപേ ക്രൈസ്തവനായ, കേരളത്തിലെ ഇതര മതസ്ഥരെ അപേക്ഷിച്ച് (തമ്മിൽ ഭേദം തൊമ്മൻ തിയറി പ്രകാരം) ഭേദപ്പെട്ട ബൌദ്ധിക നിലവാരം കാണിക്കുന്ന കേരളീയ ക്രിസ്ത്യാനിക്കും  ഈ ഭാഷ അറപ്പുളവാക്കുന്നു.

ഈയിടെ ഒരു കുട്ടിയുടെ പേര് കേൾക്കാനിടയായി - ദക്ഷ് ധാർമിക്. അപ്പുപ്പന്റെ വെപ്പ് പല്ല് തെറുപ്പിക്കുന്ന ഇത്തരം പേരുകളുടെ രാഷ്ട്രീയത്തെ പറ്റിയും മലയാളിയുടെ സ്വത്വ ബോധത്തെ പറ്റിയും പിന്നീടെഴുതാം.

വിദേശരാജ്യങ്ങളിൽ എങ്ങനെ ആണാവോ ന്യൂനപക്ഷഭാഷകളെ കൈകാര്യം ചെയ്യുന്നത് ? വർഷങ്ങൾക്കു മുൻപ് ഈയുള്ളവന് വെയിൽസിലെ കാർഡിഫ് ഒരു പരീക്ഷക്കായി സന്ദർശിക്കേണ്ടി വന്നിരുന്നു. ബ്രിട്ടന്റെ ഭാഗമെങ്കിലും ഇംഗ്ലീഷിന്റെ കുലത്തിൽ പെടാത്ത വെൽഷ് ആണ് ഭാഷ. എല്ലാ ബോർഡുകളും സൂചികകളും ആ ഭാഷയിലും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്വന്തമായി ലിപി ഇല്ല എങ്കിലും റേഡിയോ ചാനൽ ഉണ്ട്. കാനഡയിൽ ഭാഷാ ന്യൂനപക്ഷങ്ങളോട് വീട്ടിൽ മാതൃഭാഷ സംസാരിക്കാൻ നിർദേശം ഉണ്ട്. ആംഗലേയം കുട്ടി തന്നെ പഠിച്ചോളും.



ഭാരതത്തിലോ? വിന്ധ്യന് തെക്ക് മനുഷ്യർ ഉണ്ടെന്നു തന്നെ ഗോസായികളിൽ എത്ര പേർക്കറിയാം? സാംസ്കാരികമായി ഒരു ഹിന്ദി ഫാസിസം നിലവിൽ ഉണ്ടെന്നുള്ളത് വസ്തുതയാണ്. ക്ലാസ്സിക്കൽ സംഗീതം എന്നാൽ ഹിന്ദുസ്ഥാനി.

സാലാ മദ്രാസീസ്..

അപ്പോൾ പിന്നെ സ്വന്തം മക്കൾ തന്നെ വെറുപ്പോടെ കാണുന്ന മലയാളത്തിൻറെ കാര്യം പറയാനുണ്ടോ ?

സായിപ്പിൻറെ ഭരണകാലം മലയാളത്തിന് ഇത്രയും മോശമല്ലായിരുന്നു. സ്വകാര്യ ടി വി ചാനെലുകൾ വന്നത് ഭാഗ്യം. അല്ലെങ്കിൽ ദൂരദർശൻ ഹിന്ദി വിസർജനം കൊണ്ട് കേരളം മൂടിയേനെ.



ഒരു ഭാഷ മരിക്കുമ്പോൾ ഒരു സംസ്കാരം ആണ് മരിക്കുന്നത്.

ഭരതനാട്യം എന്നത് പലയിടത്തും കാണാമെങ്കിലും ഭാഷാനാട്യം കാണണമെങ്കിൽ നിങ്ങൾക്ക് മലയാളിയെ പരിചയപ്പെട്ടേ മതിയാവൂ.
മലയാളത്തിന് പല ജാതികൾ ഉണ്ട്. അതിൽ  വള്ളുവനാടൻ ഭാഷ ആണ് ശ്രേഷ്ഠൻ. ജനിച്ചത്‌ വയനാട്ടിലോ വൈപ്പിനിലോ ആയിക്കോട്ടെ വാചകങ്ങളിൽ ഒരു 'ഇല്യാ' ല്ലെങ്കി ഒരു 'ഇണ്ട്' ക്കെ ങ്ങട് ചേർത്താൽ ഭേഷായ്.
ആർക്കു വേണം അഴുകിയ തിര്വന്തോരം പാഷ.

ഇത് വല്ലതും സുരാജ് വെഞ്ഞാറമൂടിനറിയാമോ? ഇല്ലെങ്കിൽ പഠിപ്പിച്ചു തരാൻ തരുണീമണികൾ റെഡി.



According to Malyalam Cinema School ഭൂരിപക്ഷം മലയാളികളും തിങ്ങിപ്പാർക്കുന്നത് ഷോർണൂറിനു 15 കി മീ ചുറ്റുവട്ടത്ത്‌ സ്ഥിതി ചെയ്യുന്ന നാലുകെട്ടുകളിലും എട്ടുകെട്ടുകളിലും ഒക്കെ ആണല്ലോ.

ഇപ്പോൾ നടീനടന്മാരിലെ ജാതിസ്വത്വം ഉയർന്നിരിക്കുന്നു. സൈജു കുറുപ്പ്, നവ്യാ നായർ എന്നല്ല  മഞ്ചു വാരിയർ, രമ്യ നമ്പീശൻ, പിഷാരടി  തുടങ്ങിയ സകല അമ്പലവാസികളും പേരിലെ ജാതിവാൽ ഇളക്കി പല്ലിളിക്കുന്നു. നവോത്ഥാനമൊക്കെ എന്നേ കുളത്തിൽ ഇട്ടു നികത്തിയിരിക്കുന്നു. പണ്ട് കടപുഴക്കി എറിഞ്ഞ വിഗ്രഹങ്ങൾ അതിശക്തമായി ഒരു ബൂമറാങ്ങ് പോലെ തിരിച്ചുവന്നിരിക്കുന്നു. പണ്ട് വാല് മുറിച്ചു സമൂഹം നന്നാക്കാൻ ഇറങ്ങിയ മന്നവും മന്മഥൻ സാറും ഒക്കെ മണ്ടന്മാരായോ?

അപ്പോൾ പാരമ്പര്യവും പഴമയും അല്ല പ്രശ്നം.

ഭാഷയ്ക്ക് മാത്രമേ ഉള്ളൂ.

ഭൂരിപക്ഷം മലയാളം സിനിമക്കും പേര് ആംഗലേയം തന്നെ. തനത് ഭാഷ ഉപയോഗിച്ചാൽ നികുതി ഇളവു കൊടുക്കുന്ന തമിഴനെ പരിഹസിക്കാനും നമ്മൾ മറക്കാറില്ല. ഈയിടെ ഒരു രാജകുമാരി ആംഗലേയം സംസാരിക്കുന്ന ഒരേയൊരു ദക്ഷിണേന്ത്യൻ നടനെ വിവാഹവും ചെയ്തു. ആനന്ദലബ്ധിക്കിനി എന്ത് വേണം?

നടുക്കടലിൽ നിന്നൊരു ഫ്ലാഷ് ബാക്ക്. കഥാപാത്രങ്ങൾ ... ഞാൻ (അന്ന് ആപ്പീസറമ്മാരിൽ ഏറ്റവും താഴ്ന്നവൻ), ക്രോയേഷ്യക്കാരൻ ആയ സെക്കണ്ട് ഓഫീസർ, കപ്പിത്താൻ രെത്നഗിരിയിൽ വന്ന മറാത്തി.. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും ഉയർന്നു വന്ന ആളായിരുന്നു.. ഉയർന്നപ്പോൾ ബോംബയിലെക്ക് താമസം മാറി... വന്ന വഴിയെല്ലാം മറന്ന ഒരു അല്പൻ. വർത്തമാനത്തിനിടെ കപ്പിത്താൻ അഭിമാനത്തോടെ ഉരിയാടി ..തൻറെ രണ്ടു പെൺകുട്ടികൾക്കും ഇംഗ്ലീഷ് മാത്രമേ അറിയൂ ... ക്രോയെഷ്യന്റെ മറുപടി .. എനിക്ക് നാല് മക്കളുണ്ട്.. ആരെങ്കിലും എന്റെ വീട്ടിൽ ക്രോയേഷ്യൻ അല്ലാതെ വേറെ ഏതെങ്കിലും ഭാഷ സംസാരിച്ചാൽ അന്ന് വീടിന് പുറത്താകും അവൻറെ അല്ലെങ്കിൽ അവളുടെ സ്ഥാനം. കപ്പിത്താൻ ആകെ മധ്യമം ആയെന്നു പറയേണ്ടതില്ലല്ലോ.(കടപ്പാട് കൊട്ടാരത്തിൽ ശങ്കുണ്ണി - ആ പ്രയോഗത്തിന്റെ അർത്ഥം എന്തെന്ന് ഒരു പിടിയും ഇല്ല )

തനിച്ചായപ്പോൾ ഞാൻ സെക്കണ്ടിനോട് പറഞ്ഞു ഇന്ത്യയോ നൈജീരിയയോ പോലുള്ള ഒരു ബ്രിട്ടീഷ് കോളനിയിൽ ജീവിച്ചാലേ കപ്പിത്താന്റെ അഭിമാനത്തിന്റെ കാരണം താങ്കൾക്ക് മനസ്സിലാകൂ.

ലോകത്തിലേക്കുള്ള ജാലകമാണ് ഇംഗ്ലീഷ് എന്നതിന് തർക്കമില്ല. അതിനു നമ്മുടേത് ചവിട്ടി താഴ്ത്തണോ?
എന്താകാം സ്വന്തം ഭാഷയോടും സംസ്കാരത്തോടും ഉള്ള ഈ വെറുപ്പിനു കാരണം? പലപ്പോഴും നാം അറിയാതെ തന്നെ ചില പ്രോപഗണ്ടകളുടെ ഭാഗം ആകുന്നുണ്ട് എന്നത് ശരി. എന്നിരുന്നാലും...
ചരിത്രപരവും സാമൂഹികവുമായ ഒരു അന്വേഷണം ആവശ്യമാണ്. മറ്റൊരു എഴുത്തിൽ ആകാം.

സ്വന്തമായി രാജ്യം ഉണ്ടാക്കാം എന്നു പറഞ്ഞ ദിവാനെ വെട്ടി ഓടിച്ച ചരിത്രം ലോകത്ത് മറ്റേത് ജനതക്ക് അവകാശപ്പെടാം ?

വെളിയിൽ ഉള്ള നല്ലവയെ സ്വീകരിക്കാൻ ഉള്ള മനസ്സ് നല്ലത് തന്നെ. ലോക സിനിമയും സാഹിത്യവും കമ്മ്യൂണിസം പോലുള്ള സിദ്ധാന്തങ്ങളും ഒക്കെ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിച്ച് നെഞ്ചിലേറ്റി.

കേരളത്തിൽ ജനിച്ചുവളർന്നു വലുതായാലും ഇടയ്ക്ക് ഒരു ആറുമാസം വെളിയിൽ ജീവിച്ചാൽ മതി ഒരാൾ മലയാളശത്രു ആകാൻ.

നാരായണനും ഔതക്കും ഒരു അതിർത്തി തർക്കം ഉണ്ടെങ്കിൽ കൊടുംചൂടിൽ വിചിത്രമായ കരിങ്കുപ്പയവും കളസവും അണിഞ്ഞു വിയർത്തു കുളിച്ച് ലാറ്റിൻ തുളുമ്പുന്ന നിയമസംഹിതകൾ ഉദ്ധരിച്ച് അങ്കംവെട്ടുന്ന നമ്മുടെ വക്കീലന്മാരുടെ വാദവും വിസ്താരവും കണ്ട് സായിപ്പന്മാർ തലതല്ലി ചിരിക്കുന്നുണ്ടാവണം.

ആര് പറഞ്ഞു ബ്രിട്ടീഷുകാർക്ക് നർമ ബോധം ഇല്ലെന്ന്??

1 comment: