പതഞ്ജലിയും വ്യാഘ്രപാദരും ആദ്യമായി ആനന്ദതാണ്ഡവം ദർശിച്ച സ്ഥലമമാണത്രേ ചിദംബരം. പഞ്ചഭൂതലിംഗക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമാണത്രേ പതഞ്ജലി നിർമ്മിച്ച ഈ ചിദംബരക്ഷേത്രം.
പ്രപഞ്ചമാകെ നിറഞ്ഞുനിന്ന ആ നടനത്തിനു നാല് സാക്ഷികൾ. സന്തതസഹചാരികളായ നന്ദിയും ഭൃംഗിയും നൃത്തവേളയിൽ എത്തിച്ചേർന്ന പതഞ്ജലിയും വ്യാഘ്രപാദരും. രണ്ടുകൊമ്പും നാലുകാലുമുള്ള നന്ദിയും മൂന്നുകാലുകൾ ഉള്ള ഭൃംഗിയും മനുഷ്യശിരസ്സും പേര് പോലെ വ്യാഘ്രത്തിൻറെ പാദങ്ങളും ചേർന്ന വ്യാഘ്രപാദരും കൊമ്പുംകാലും ഇല്ലാത്ത പതഞ്ജലിയെ അതിൻറെ പേരിൽ പരിഹസിക്കുമായിരുന്നു. മനുഷ്യൻറെ ശിരസ്സും പാമ്പിൻറെ ഉടലുമായി ആണ് പതഞ്ജലിയെ അവതരിപ്പിക്കുന്നത്. എന്നാൽ കണ്ണും കാതും ഇല്ലാത്ത ചക്ഷു:ശ്രവണൻ ആയ തനിക്കാണ് ശൈവ താണ്ഡവം പൂർണമായും ആസ്വദിക്കാനാകുക എന്നദ്ദേഹം സമർത്ഥിക്കുന്നു. പതഞ്ജലിയുടെ ശിവതാണ്ഡവ വർണനയാണ് ശംഭുനടനം. തനിക്കില്ലാത്ത കൊമ്പുകളും കാലുകളും അദ്ദേഹം ഈ സ്തോത്രത്തിൽ ഉപേക്ഷിച്ചിരിക്കുന്നു (സംസ്കൃതത്തിലെ ദീർഘങ്ങൾ - ഈ ഏ)
ഗണേഷ് കുമരേഷ് രാഗമാലികയിൽ തീർത്ത ശംഭു നടനം കാണാം കേൾക്കാം.
ചിലർ ഏഴെന്നും ചിലർ പതിനാറെന്നും താണ്ഡവത്തെ വിഭജിക്കുന്നു. നാട്യശാസ്ത്രത്തിൽ ഏറെ പ്രാധാന്യം ഉള്ളതാണ് ശിവതാണ്ഡവം. ലാസ്യമാണ് ആനന്ദതാണ്ഡവത്തിൻറെ ഭാവം. താണ്ഡവലാസ്യ സംയോഗത്തിൽ നിന്നും താളം രൂപംകൊള്ളുന്നു. പുരുഷന് താണ്ഡവം സ്ത്രീക്ക് ലാസ്യം. രണ്ടും ശിവനിൽ തന്നെ. അങ്ങനെ ശിവൻ അർദ്ധനാരീശ്വരൻ ആകുന്നു.
എല്ലാ സന്ധ്യയ്ക്കും ശിവൻ താണ്ഡവം ആടുന്നു. അതാണ് സന്ധ്യാതാണ്ഡവം.
ശാന്തനായി ആനന്ദതാണ്ഡവമാടുന്ന ശിവൻ മാത്രമല്ല പ്രപഞ്ചമാകെ നാശത്തിൻറെ വക്കിൽ എത്തിയ സംഹാരതാണ്ഡവത്തിനും ഭാരതഭൂമി സാക്ഷ്യം വഹിച്ചു. ഹിമവാന്റെ മടിത്തട്ടിൽ ഹരിദ്വാരിനടുത്തുള്ള, നീൽധാര നദിക്കരയിലെ കൻഖൽ ആണ് സ്ഥലം.
കൻഖൽ ദക്ഷ പ്രജാപതി ക്ഷേത്രം
താൻ ഏറെ വെറുത്ത രുദ്രനെയും തന്നെ ധിക്കരിച്ച് അവനെ വേട്ട പുത്രിയേയും ക്ഷണിക്കാതെ ദക്ഷപ്രജാപതി യാഗം നടത്തിയ കൻഖൽ. ശിവൻറെ വാക്ക് കൂട്ടാക്കാതെ പിതാവ് നടത്തുന്ന മഹായാഗം കാണാൻ ഒറ്റയ്ക്ക് എത്തിയ മകളേയും ജാമാതവിനെയും ദക്ഷൻ കണക്കറ്റ് ഭർത്സിച്ചു. ദുഖവും കോപവും അപമാനവും സഹിക്കവയ്യാതെ സതി ഹോമാഗ്നിയിൽ ജീവനൊടുക്കി. നാരദർ വഴി വിവരമറിഞ്ഞ ശിവൻ വിഷംചീറ്റുന്ന നാഗഭൂഷണൻ ആയി ഭൂതങ്ങളും ഭിക്ഷക്കാരും പ്രാകൃതരും അഘോരികളും കാപാലികരും ചേർന്ന തൻറെ കിങ്കരവ്യൂഹമൊത്ത് യാഗസ്ഥലത്ത് പാഞ്ഞെത്തി. ചേതനയറ്റ പ്രിയതമയുടെ ശരീരംകണ്ട ശിവൻറെ തൃക്കണ്ണിൽ നിന്നും ചുടുനിശ്വാസവായുവിൽ നിന്നും ഉടലെടുത്ത കോപാകുലരായ ഭീകരപോരാളികൾ കണ്ണിൽക്കണ്ടതെല്ലാം തകർത്തുതരിപ്പണമാക്കി. പ്രകൃതിയും പഞ്ചഭൂതങ്ങളും പ്രക്ഷുബ്ധമായി. കത്തിക്കരിഞ്ഞ സതിയുടെ മൃതദേഹവും കയ്യിലേന്തി സകല രൗദ്രഭാവങ്ങളും പൂണ്ട് ശിവൻ ഈരേഴുപതിനാലു ലോകത്തും താണ്ഡവമാടി. ശവത്തിൽ നിന്നും ഓരോ ഭാഗങ്ങളായി അടർന്നുവീണുകൊണ്ടേയിരുന്നു. എല്ലാം അറ്റുവീഴുംവരെ രുദ്രൻ സംഹാരതാണ്ഡവമാടി.
ഏറ്റവും പ്രാചീനനായ ദേവനാണ് ശിവൻ. വേദങ്ങൾക്ക് മുൻപും നിലനിന്നിരുന്ന പ്രകൃതിപുരുഷസങ്കല്പമാണ് ശിവൻ. നാഗങ്ങളും രുദ്രാക്ഷവും ആഭരണങ്ങളാക്കി ആനത്തോലും പുലിത്തോലും വസ്ത്രമാക്കി ദിക്കുകൾ ധരിക്കുമ്പോൾ ദിഗംബരനായി കാളയെ വാഹനമാക്കി മൃഗങ്ങളുടെ അകമ്പടിയോടെ പശുപതിയായി മുടിക്കെട്ടിൽ ചന്ദ്രനെ ധരിച്ചു ചന്ദ്രശേഖരനും കലാധരനുമായി ഗംഗയെ ശിരസ്സിൽ വഹിച്ചു ഗംഗാധരൻ ആയി കാടുകളെ ജടയാക്കി ശിവൻ പ്രകൃതിയും പ്രപഞ്ചവും ആയിമാറുന്നു.
Lord of Animals: Mohanjedaro 3000BCE
ആഗമങ്ങളിൽ ആണ് ശിവസങ്കൽപം പൂർണരൂപം കൈവരിക്കുന്നത്. വേദങ്ങളിലെ രൌദ്രനായ മഹാദേവൻ ഇവിടെ ശിവനായി മാറുന്നു. ഋഗ്വേദം രുദ്രനെ പ്രപഞ്ചത്തിന്റെ പിതാവെന്നും വാഴ്ത്തുന്നു.
പഞ്ചഭൂതലിംഗ ക്ഷേത്രങ്ങളിൽ നാലും തമിഴ്നാട്ടിലാണ്. തിരുമൂലരുടെ അൻപേ ശിവസിദ്ധാന്തം ശിവൻ സ്നേഹം ആണെന്ന് പഠിപ്പിക്കുന്നു. GOD IS LOVE എന്നത് ഭാരതീയർക്ക് പുതുമയുള്ള കാര്യമല്ല. 63 നായനാർമാരിലൂടെ ശൈവഭക്തിപ്രസ്ഥാനം അവിടെ വേരുറച്ചു.അവരിൽ ഒരേയൊരു കീഴ്ജാതിക്കാരനായ (പുലയൻ) നന്തനാർ നടരാജനെ കാണാൻ കൊതിക്കുന്നത് ഗോപാലകൃഷ്ണഭാരതിയുടെ വരുകലാമോ അയ്യാ എന്ന മാഞ്ചിരാഗകൃതിയിൽ വർണിക്കുന്നു.
Lord of Animals: Mohanjedaro 3000BCE
ആഗമങ്ങളിൽ ആണ് ശിവസങ്കൽപം പൂർണരൂപം കൈവരിക്കുന്നത്. വേദങ്ങളിലെ രൌദ്രനായ മഹാദേവൻ ഇവിടെ ശിവനായി മാറുന്നു. ഋഗ്വേദം രുദ്രനെ പ്രപഞ്ചത്തിന്റെ പിതാവെന്നും വാഴ്ത്തുന്നു.
പഞ്ചഭൂതലിംഗ ക്ഷേത്രങ്ങളിൽ നാലും തമിഴ്നാട്ടിലാണ്. തിരുമൂലരുടെ അൻപേ ശിവസിദ്ധാന്തം ശിവൻ സ്നേഹം ആണെന്ന് പഠിപ്പിക്കുന്നു. GOD IS LOVE എന്നത് ഭാരതീയർക്ക് പുതുമയുള്ള കാര്യമല്ല. 63 നായനാർമാരിലൂടെ ശൈവഭക്തിപ്രസ്ഥാനം അവിടെ വേരുറച്ചു.അവരിൽ ഒരേയൊരു കീഴ്ജാതിക്കാരനായ (പുലയൻ) നന്തനാർ നടരാജനെ കാണാൻ കൊതിക്കുന്നത് ഗോപാലകൃഷ്ണഭാരതിയുടെ വരുകലാമോ അയ്യാ എന്ന മാഞ്ചിരാഗകൃതിയിൽ വർണിക്കുന്നു.
https://www.youtube.com/watch?v=D6DFJCm_VSo
ദേവനെ കാണാൻകൊതിക്കുന്ന ഭക്തൻറെ വികാരവായ്പാണ് ദണ്ഡപാണിദേശികരുടെ ആലാപനത്തിൽ നിറഞ്ഞു നിൽക്കുന്നത്. ചിദംബരക്ഷേത്രപ്രതിഷ്ഠ ശൂന്യമാണ്. പഞ്ചഭൂതങ്ങളിൽ ആകാശം. പ്രപഞ്ചത്തിന്റെ പൊരുൾ തേടുന്ന സത്യാന്വേഷിയായ മനുഷ്യൻറെ വ്യാകുലതകൾ, നാദത്തിൽ ശൂന്യത അഥവാ നിശബ്ദത കലർത്തി തൻറെ ഭാവഗംഭീര ശാരീരത്തിൽ, തേടുന്നമഹാഗായകൻ MD രാമനാഥനെ കേൾക്കാം. ഒന്ന് ഭക്തിമാർഗം ഇത് ജ്ഞാനമാർഗം.
https://www.youtube.com/watch?v=PX8BX-dnAoM
നടനത്തിന്റെ മാത്രമല്ല നാദത്തിന്റെയും ഉറവിടം ശിവൻ തന്നെ. ശ്രീരാമഭക്തിയിൽ ഉന്മാദത്തിന്റെ വക്കോളം എത്തിയ ത്യാഗരാജസ്വാമികളുടെ വരികളിൽ "നാദ തനു മനിഷം ശങ്കരം". ശിവൻറെ പഞ്ചമുഖങ്ങളിൽ നിന്നും സ്വരങ്ങൾ ജനിക്കുന്നു.
ആനന്ദനടനത്തിനൊടുവിൽ ശിവൻ 14 തവണ തുടി കൊട്ടുന്നു. ആ നാദമാണ് ശിവസൂത്രസമൂഹം എന്ന 14 സൂത്രങ്ങളുടെ സൃഷ്ടിക്ക് ഹേതുവാകുന്നത്. പാണിനിയുടെ വ്യാകരണത്തിൻറെ ഉത്ഭവം ഇതിൽ നിന്നത്രേ.
നീലകണ്ഠൻ മഹാകാലൻ കാലഭൈരവൻ തുടങ്ങി അനേകം നാമങ്ങൾ ശിവനുണ്ട്. ശിവപുരാണത്തിൽ 1008 നാമങ്ങൾ ആണ് ശിവന്. തിബത്തിലെ താന്ത്രികരുടെ മഹാദേവൻ ശ്വേതവർണനും മേരു പർവതത്തിൽ വസിക്കുന്നവനുമാണ്. ശിവ, ശംഭു എന്നീ വാക്കുകൾ ദ്രാവിഡപദങ്ങൾ ആണ് ചുവന്നത് കോപാകുലം എന്നൊക്കെ അർത്ഥം പറയാം. ചെമ്പുവിൽ നിന്നും ശെംബു ശംഭു. എല്ലാ പ്രാചീന സംസ്കാരങ്ങളിലും ശിവനു സദൃശ്യമായ ദേവന്മാരെ കാണാം.
ലിംഗാരാധകരെ വേദങ്ങളിൽ എതിർക്കുന്നുവെങ്കിലും പിന്നീട് അതിൻറെ താത്ത്വികതലങ്ങൾ വൈദികർ അംഗീകരിക്കുന്നതായി കാണാം.
പഞ്ചമുഖമാണ് ശിവലിംഗം. പഞ്ചഭൂതസങ്കൽപം. പശ്ചിമമുഖം സദ്യോജാത് പഞ്ചാക്ഷരമന്ത്രത്തിലെ 'ന', ഉത്തരമുഖം വാമദേവ - 'മ', ദക്ഷിണം അഘോരം -'ശി', പൂർവ്വം തത്പുരുഷ - 'വാ', ആകാശത്തേക്ക് ഈശാന അക്ഷരം യ. അഞ്ചു മുഖങ്ങൾക്ക് അഞ്ച് വർണങ്ങൾ ആണ്. അങ്ങനെ നമശിവായ പൂർണമാകുന്നു. ഈ പൂർണമായ പഞ്ചഭൂതലിംഗമാണ് സദാശിവലിംഗം. ഇതിൽ പരാശക്തി ചേരുമ്പോൾ ജീവസൃഷ്ടി ഉണ്ടാകുന്നു. അതുകൊണ്ടാണ് ലളിതാസഹ്രസ നാമത്തിലെ 727ആം നാമം ശിവജ്ഞാനപ്രദായനീ എന്നായത്. ശക്തിയില്ലെങ്കിൽ ബ്രഹ്മത്തിന്റെ ഈ അഞ്ചു ഭൂതങ്ങളും പ്രേതങ്ങൾ അഥവാ മൃതം ആകുന്നു. അങ്ങനെ 249ആം നാമം പഞ്ചപ്രേതാസനസേനയെന്നും 250 പഞ്ചബ്രഹ്മസ്വരൂപിണി എന്നും ആയി.
എല്ലാ ആർഷഭാരത ചിന്താധാരകളിലും ഇത് ഉൾക്കൊള്ളിക്കാൻ ഋഷിവര്യരായ ചിന്തകർ ശ്രദ്ധിച്ചിട്ടുണ്ട് ശാക്തേയത്തിൽ ഈ അഞ്ച് തത്ത്വങ്ങൾ ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവ എന്നാണെങ്കിൽ വൈഷ്ണവത്തിൽ വാസുദേവ സംകർഷണ പ്രദ്യുമ്ന അനിരുദ്ധ നാരായണ എന്നാണ്.
ഇവയ്ക്ക് പുറമേ ആറാമതൊരു മുഖവും ഉണ്ട്. അധോമുഖമായതിനാൽ ദൃഷ്ടിക്ക് ഗോചരമല്ലെങ്കിലും. ഇത് ഓംകാരം എന്ന പ്രണവം. പ്രണവസ്വരൂപനായ വിനായകൻ ആണ് മൂലാധാരം. പ്രപഞ്ചത്തിന്റെ സ്പന്ദനം ആണ് ഓംകാരം. ആരും നായകൻ അല്ലാത്തവൻ വിനായകൻ എന്ന് വാമനപുരാണം. അങ്ങനെ ഓം നമശിവായ പൂർണം ആകുന്നു. അതാണ് സത് ചിത് ആനന്ദം അഥവാ സച്ചിതാനന്ദം അത് തന്നെ സത്യം ശിവം സുന്ദരം.
അങ്ങനെ ആറു മുഖങ്ങളും ചേരുമ്പോൾ ഷണ്മുഖൻ ആയി. അതാണ് ജ്ഞാനം അല്ലെങ്കിൽ പ്രജ്ഞ. പ്രജ്ഞാനാം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, തത്ത്വമസി, അയം ആത്മാ ബ്രഹ്മാ എന്നീ നാലു മഹത് വാക്യങ്ങളിൽ കൂടി വെളിവാകുന്ന വേദ സാരം അങ്ങനെ ശൈവ സിദ്ധാന്തത്തിലൂടെ പൂർണമാകുന്നു. ആറു മുഖങ്ങളും ശക്തിയും ചേർന്ന ചൈതന്യമായി പ്രപഞ്ചം. ജ്ഞാനം ആകുന്ന പഴം നീ തന്നെ ആയി പഴനിയപ്പൻ ആയ കാർത്തികേയൻ അങ്ങനെ ആരാധ്യനായി.
അങ്ങനെ ഭാരതത്തിൽ ഉടനീളം ഉള്ള ദേവതാ സങ്കൽപങ്ങളിൽ എല്ലാം തന്നെ ഈ വേദസാരം ലയിപ്പിക്കാൻ പുരാണങ്ങളിലൂടെ ബോധ പൂർവമായ ഒരു ശ്രമം നമുക്ക് കാണാം. സാഹിത്യത്തിലും സംഗീതത്തിലും ശില്പകലയിലും ചിത്ര രചനയിലും അടക്കം എല്ലാ കലകളിലും അനുഷ്ഠാനങ്ങളിലും ഇതിൻറെ പ്രതിഫലനം കാണാൻ ആകും. ബൌദ്ധിക തലത്തിൽ ആണെന്നു മാത്രം.
അങ്ങനെ മനസ്സിലാക്കിയില്ലെങ്കിൽ അധോമുഖനായി മൂലധാരമായി നിലകൊള്ളുന്ന ഗജമുഖനു പകരം ഗജപൃഷ്ഠഭൂമിക്കായി പുരയിടത്തിന്റെ നിമ്നോന്നതങ്ങൾ അളന്നു നടക്കുന്ന വാസ്തുക്കാരും ജ്യോതിഷികളും നമ്മുടെ ജീവിതത്തിൽ കേറി നിരങ്ങും.
ശില്പ കലയിലെ അത്ഭുതമായ ചിദംബര ക്ഷേത്രത്തിൽ രണ്ടു വർഷം മുൻപ് പോകാൻ കഴിഞ്ഞു. 35 ഏക്കറിൽ പരന്നു കിടക്കുന്ന ശിൽപ വിസ്മയം. രണ്ടു ഭാഗങ്ങൾ ഉണ്ട് ക്ഷേത്രത്തിന്. പഴയതിന് 3500 വർഷം വരെ പഴക്കം പറയുന്നുണ്ട്.
പതഞ്ജലി ആണ് ശില്പകാരൻ. യോഗ സൂത്രകാരൻ ആയ അദ്ദേഹം ഭക്തൻ അല്ലായിരുന്നു. അതീന്ദ്ര ജ്ഞാനിയായ ശാസ്ത്രജ്ഞൻ. ക്ഷേത്രത്തിൻറെ നിർമ്മിതിയിൽ പ്രപഞ്ച രഹസ്യങ്ങൾ സമന്വയിപ്പിച്ചിരിക്കുന്നു. ചിദംബര രഹസ്യം എന്ന പേരിൽ ഇതറിയപ്പെടുന്നു. പഞ്ചഭൂത ലിംഗ ക്ഷേത്രങ്ങളിലെ കലഹസ്തി (വായു), കാഞ്ചി (ഭൂമി), ചിദംബര (ആകാശ) ക്ഷേത്രങ്ങൾ ഒരേ രേഖാംശം (79 ഡിഗ്രി 41 മിനിറ്റ് കിഴക്ക്) എന്ന നേർ രേഖയിൽ എന്ത് കൊണ്ട്? ധാരാളം ചർച്ചകൾ നെറ്റിൽ പരതിയാൽ കാണാം.
അതി സമ്പന്നമായിരുന്ന ക്ഷേത്രമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ സ്വത്തും ഭൂമിയും നഷ്ടമായി. ക്ഷേത്ര ഉടമകൾക്ക് ഈ ഭീമാകാരമായ ക്ഷേത്രം നടത്തിക്കൊണ്ടു പോകാൻ തന്നെ ബുദ്ധിമുട്ടാണ്. ചിത്രങ്ങൾ അടർന്നു വീണു കൊണ്ടിരിക്കുന്നു. കോണ്ക്രീറ്റും പോസ്റ്റുകളും ഈ മഹാസൌധത്തെ വികൃതമാക്കുന്നു.
275 പാതൽ പെറ്റ്ര ക്ഷേത്രങ്ങളിൽ ഒന്നാമത്തതാണ് തില്ലൈ ചിദംബരം. ശൈവരെ സംബന്ധിച്ചിടത്തോളം കോവിൽ എന്ന് മാത്രം പറഞ്ഞാൽ അത് ചിദംബരം നടരാജ ക്ഷേത്രമാണ്.ക്ഷേത്ര നിർമ്മിതിയുടെ ഐതിഹ്യങ്ങളിൽ പെരുംതച്ചന്റെ പേരും കേൾക്കാം. പരാന്തക ചോളൻ ആണ് സ്വർണ വർണ മേലോടുകൾ പണികഴിപ്പിച്ചത്. ക്ഷേത്ര നിർമ്മാണത്തെ പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്.
പള്ളി പൊളിച്ചാൽ കിട്ടുന്ന വോട്ടുകൾ മഹാക്ഷേത്രങ്ങൾ പുനരുദ്ധരിച്ചാൽ കിട്ടുമോ ? 2007ൽ കാഞ്ചിയിലെ എകാംബര ക്ഷേത്രം സന്ദർശിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. 1000 ക്ഷേത്രങ്ങളുടെ നഗരിയായ കാഞ്ചിയിൽ ഈ ക്ഷേത്രം ശ്രദ്ധ നേടാൻ കടുത്ത മത്സരം നേരിടുന്നു. പ്രത്യേകിച്ചും വൈഷ്ണവരുടെ ദേവരാജ പെരുമാൾ, ശാക്തേയരുടെ കാമാക്ഷി അമ്മൻ എന്നീ ക്ഷേത്രങ്ങളിൽ നിന്ന്. എങ്കിലും ചിദംബര ക്ഷേത്രത്തെക്കാളും ഭേദപ്പെട്ട നിലയിൽ നില നിർത്തി പോരുന്നുണ്ട് എന്നു പറയാം.
എൻറെ ദേശത്തിൻറെ തേവരും ശിവനാണ്. ഉത്സവത്തിൻറെ എട്ടാം ദിവസം എഴരപ്പൊന്നാന പുറത്തെഴുന്നള്ളുന്നു. കേരളത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിൽ ഒന്ന്.
അതോടൊപ്പം ഉള്ള വലിയ കാണിക്ക ദേവസ്വം ബോർഡിന് വളരെ പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. മനോഹരമായ ചുവർ ചിത്രങ്ങൾ ഭക്തരുടെ കയ്യെത്തും ദൂരത്തല്ലാത്തതിനാൽ ചന്ദനവും കരിയും ഏശാതെ ഇന്നും നില നിൽക്കുന്നു. മുന്നിലെ മൈതാനം ടാർ ചെയ്തിട്ടുണ്ട്. അതോടെ ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെ കിണറുകളും വറ്റി.
മതിൽക്കെട്ടിനുള്ളിൽ ധാരാളം ട്രസ്സ് വർക്ക് ഉണ്ട്. അർദ്ധ ചന്ദ്രാകൃതിയിൽ പെരുംതച്ചൻ തീർത്ത കുളത്തിന്റെ കടവത്തു പൂർണമായും തടിയിൽ തീർത്ത ഒരു കുളപ്പുര മാളികയുണ്ടായിരുന്നു. സാമൂഹ്യ വിരുദ്ധർ ഒളിഞ്ഞു നോക്കുന്നു എന്ന കാരണത്താൽ അതു പൊളിച്ചു കളഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പ്രപഞ്ച മഹാതത്ത്വം നടപ്പിലാക്കിയതിനും ക്ഷേത്രം സാക്ഷിയായി. ക്ഷേത്രത്തിനു മുൻപ് ഒരു കല്യാണമണ്ഡപം പണി കഴിപ്പിച്ചിട്ടുണ്ട്. അതിനുള്ളിൽ എവിടെ നിന്നാലും മഴയിൽ നിന്നോ വെയിലിൽ നിന്നോ രക്ഷ കിട്ടില്ല. നാസ ഈ ശില്പ വൈദഗ്ധ്യത്തെ പറ്റി പഠനങ്ങൾ നടത്തുന്നുണ്ടത്രേ.
ഇതൊക്കെയായാലും ദക്ഷിണമുഖനായ അഘോരമൂർത്തി നില കൊള്ളുന്ന ക്ഷേത്രം ഇന്നും കാഴ്ചക്ക് കുളിരേകുന്നു.
ശംഭോ മഹാദേവ!!
ശംഭോ മഹാദേവ
ReplyDelete🙏
ReplyDelete