Monday, September 25, 2017

ഭഗവദ് ഗീത സ്ത്രീവിരുദ്ധമോ?


"മാം ഹി പാര്‍ത്ഥ വ്യാപാശ്രിത്യ
യേ പി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശുദ്രാ-
സ്തോ പി യാന്തി പരാം ഗതിം"  :ഭഗവദ്ഗീത(9:32)

ഈ ശ്ലോകമാണ് ദളിത് ചിന്തകരുടെയും സ്ത്രീപക്ഷവാദികളുടെയും വിമർശനത്തിനിടയാക്കിയിട്ടുള്ളത്.

അല്ലയോ പാർത്ഥാ എന്നെ ആശ്രയിക്കുന്നവർ അതാരായാലും 
എന്തിന് പാപയോനിയിൽ പിറന്നവരായാലും പരമമായ മോക്ഷം ലഭിക്കും 
എന്നാണ് സാമാന്യ ബുദ്ധിക്ക് തോന്നുന്ന അർത്ഥം.

 ഈ പാപയോനിയിൽ പിറന്നവർ ആരൊക്കെയെന്ന് ഭഗവാൻ വിശദീകരിക്കുന്നു; അത് സ്ത്രീകളും വൈശ്യരും ശൂദ്രരും ആകുന്നു.



ശങ്കരാചാര്യർ വളരെ കൃത്യമായി പറയുന്നു പാപയോനിയിൽ ജനിച്ചവർ, അതാരാണ്? സ്ത്രീകളും വൈശ്യരും ശൂദ്രരും.




ഇസ്കോൺ സ്‌ഥാപകനും ഹരേരാമ ഹരേകൃഷ്ണ പ്രസ്‌ഥാനത്തിൻറെ ജീവാത്മാവുമായിരുന്ന പ്രഭുപാദയും ഇതു തന്നെ പറയുന്നു. അർത്ഥം പറയുമ്പോൾ പ്രഭുപാദ ഒരിക്കലും വളച്ചൊടിക്കാറില്ല. പിന്നീടത് വ്യാഖ്യാനിച്ചു ന്യായീകരിക്കുമെങ്കിലും. അത് കൊണ്ടാകാം അദ്ദേഹത്തിൻറെ പച്ചയായ വ്യാഖ്യാനം റഷ്യയിൽ നിരോധിക്കപ്പെട്ടത് എന്ന് ശ്രീ രവിചന്ദ്രൻ അഭിപ്രായപ്പെടുന്നു. 





ജ്ഞാനേശ്വരൻ നൽകുന്ന വ്യാഖ്യാനം "പലരും പറയാൻ പോലും പേരില്ലാത്തത്ര മോശം കുലങ്ങളിൽ ജനിക്കുന്നു, ബുദ്ധിയുടെ കാര്യത്തിൽ കല്ലിനു സമമാണവർ. എങ്കിലും അവർക്ക് അചഞ്ചലമായ ഭക്തി ഉണ്ട്. അതിനാൽ അവരും പരമപദം പൂകുന്നു".





രാമാനുജൻ അടുത്ത ശ്ലോകവും കൂട്ടിച്ചേർത്ത് ഇങ്ങനെ വ്യാഖ്യാനിക്കുന്നു, "സ്ത്രീകൾക്കും വൈശ്യർക്കും ശൂദ്രർക്കും പാപജന്മങ്ങൾക്കും വരെ എന്നെ ആശ്രയിക്കുന്നത് വഴി മോക്ഷം ലഭിക്കുന്നു. അപ്പോൾ പിന്നെ ഉന്നത കുലജാതരായ ബ്രാഹ്മണരുടെയും പാർത്ഥനെപോലുള്ള രാജർഷിമാരുടെയും കാര്യം പറയേണ്ടതുണ്ടോ ?"

ഗീതയ്ക്ക് ഭാഷ്യം ധാരാളം. മാധ്വൻ ഈ ശ്ലോകം സ്പർശിക്കുന്നില്ല. ഏതായാലും വൈശ്യരും ശൂദ്രരും മോശക്കാരാണ് എന്നതിൽ ആർക്കും തർക്കമില്ല. അതെത്ര വ്യാഖ്യാനിച്ചാലും കലങ്ങില്ല. കേശവകാഷ്മീരി, ശ്രീധരസ്വാമി എന്നീ വൈഷ്ണവ സന്യാസിമാർ അവരുടെ ഭാഷ്യങ്ങളിൽ കൂടെ സ്ത്രീകളെയും ചേർത്തിട്ടുണ്ട്.





മേല്പറഞ്ഞവരെല്ലാം കുറഞ്ഞത് അഞ്ച് നൂറ്റാണ്ട് മുന്നേയെങ്കിലും ജീവിച്ചിരുന്നവരാണ്.  

കുറച്ചുകൂടി പുതിയ ചിന്തകരുടെ വ്യാഖ്യാനങ്ങൾ നോക്കാം.

തിലകൻ തൻറെ സുപ്രസിദ്ധമായ ഗീതാരഹസ്യത്തിൽ പറയുന്നു 

"It is also nowhere stated that the Bhagwat religion exists only for Ksatriyas, on the other hand it has been praised by saying that it is accessible even to women, Sudras etc. (Gita 9.32)"

(underline is mine)

അന്ത ഹന്തയെന്നപോലെ ആ "even' വളരെ സിമ്പിളും എന്നാൽ പവർഫുള്ളും ആണ്. 




അരവിന്ദമഹർഷി കോമകൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് അർത്ഥം നൽകുന്നു. 
എന്നാൽ 'even' കൊണ്ടു വെച്ചത് ശൂദ്രനിട്ടായിപ്പോയി.  

9.32. Those who takes refuge with Me, O Partha, though outcastes, born from a womb of sin, women, Vaishyas, even Shudras, they also attain to the highest goal.

വ്യാഖ്യാനങ്ങളിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു കാലഘട്ടത്തിനു മറ്റു കാലഘട്ടത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. അത് സമൂഹത്തിൻറെ വികാസപരിണാമത്തിൻറെ ഭാഗം എന്ന നിലയ്ക്ക് കണ്ടാൽ മതി. സാഹിത്യകൃതികളുടെ കാര്യത്തിൽ അതാണ് നമ്മുടെ നിലപാട് . എന്നാൽ മതഗ്രന്ഥങ്ങളുടെ വിപണി അവയുടെ ദിവ്യഗർഭവും കാലാതിവർത്തിത്വവും അടിസ്‌ഥാനമാക്കിയുള്ളതായതിനാൽ കാലഘട്ടത്തിന് യോജിക്കാത്തവയെ വ്യാഖ്യാനിച്ചു വെളുപ്പിക്കേണ്ടത് ആവശ്യമാണ്.

സെമിറ്റിക് മതങ്ങളിലും തള്ളും വ്യാഖ്യാനവും ഒട്ടും കുറവില്ല. അമേരിക്കയിൽ ഫെമിനിസം ശക്തമായപ്പോൾ പുരുഷസഹായം കൂടാതെയും കന്യകാത്വം നഷ്ടപ്പെടാതെയും ഗർഭംധരിച്ച മറിയമാണ് ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നൊക്കെയായിരുന്നു തള്ളൽ.

പഴയനിയമത്തിലെ ലേവ്യപുസ്തകം 12.1 മുതൽ 12.6 വരെയുള്ള വാക്യങ്ങൾ നോക്കുക 


1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു 
2  നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരു സ്ത്രീ ഗര്‍ഭംധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം. 
3  എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം. 
4  പിന്നെ അവള്‍ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തില്‍ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള്‍ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു. 
5 പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കേണം. 

കൊരിന്ത്യൻസ് പതിനൊന്നാം അദ്ധ്യായത്തിലെ വരികൾ ഇതാ 


3  എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ , ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു

6  സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ

8  പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.

9  പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.

ഇത്തരം വരികളാൽ പഴയ പുതിയ നിയമങ്ങൾ സമൃദ്ധം.

Women have 'quarter of brain' says Saudi cleric


http://www.bbc.com/news/blogs-trending-41361123

ഈ സ്ത്രീവിരുദ്ധത ഇരുപതാം നൂറ്റാണ്ട് വരെയുള്ള മിക്കവാറും എല്ലാ ചിന്താധാരകളിലും സാഹിത്യത്തിലും കാണാം. 





കാക്കനാടനും പുത്തൂർ ഉണ്ണികൃഷ്ണനുമൊക്കെ ഉൾപ്പെടുന്ന ആധുനിക മലയാളസാഹിത്യം തന്നെ സ്ത്രീപക്ഷ വിചാരണ കാത്തിരിക്കുന്നു. തറവാടുകളിൽ മരുമക്കത്തായം നിലനിന്നിരുന്ന പതിനാറ് മുതൽ പത്തൊൻപത് വരെയുള്ള നൂറ്റാണ്ടുകളിലെ നായർ സമുദായമൊഴിച്ചാൽ കേരളത്തിലെ സ്ത്രീകളുടെ സ്‌ഥിതി വ്യത്യസ്തമല്ല. 





നളചരിതം നാലാം ദിവസത്തെ  ദമയന്തിയുടെ വിചാരപ്പദമായ നൈഷധൻ ഇവൻ താനിലെ ഒരു ഭാഗം

"എൻ കാന്തനെന്നോടുണ്ടോ വൈരം
ഇല്ലെന്നിരിക്കിൽ 
എന്തേ തുടങ്ങി ഇപ്രകാരം 
എനിക്ക് ഘോര വൻകാട്ടിൽ 
ആരു പോൽ പരിവാരം 
ഏത് ചെയ്താലും വന്ദിപ്പതിന്ന്  അധികാരം" 

ഭർത്താവ് എന്ത് ദ്രോഹം ചെയ്താലും വന്ദിക്കാൻ മാത്രമല്ലേ ഭാര്യയ്ക്കധികാരമുള്ളൂ എന്നുള്ള ദമയന്തിയുടെ നെടുവീർപ്പിൽ സ്ത്രീപക്ഷചിന്തയുടെ അംശങ്ങൾ കാണാവുന്നത് ഒരു പക്ഷേ വെറ്റിലച്ചെല്ലം ഉമ്മറത്ത് കൊണ്ട് വെച്ചാൽ  തിരിച്ചു പോകുന്ന സംബന്ധക്കാരുള്ള നായർ തറവാടുകൾ  ഉണ്ണായി വാര്യരുടെ ചുറ്റുപാടും ഉണ്ടായിരുന്നത് കൊണ്ടാവാം.

എന്നാൽ അതിനു തൊട്ടു മുൻപേയുള്ള പദത്തിൽ തോഴി ദമയന്തിയോട് പറയുന്നു 
"നളനിൽ ഒരപരാധം പോൽ 
ഉണ്ടെന്നാകിലും 
കുലനാരിക്കരുതോ കോപം പോൽ"

വാര്യർ കൈവിട്ട കളി കളിക്കുന്നില്ല. 


ആധുനിക ഇന്ത്യയെ രാഷ്ട്രീയമായി ഒരു കേന്ദ്രീകൃത ഭരണത്തിൽ കൊണ്ടുവരുന്നതോടൊപ്പം തന്നെ അടിസ്‌ഥാന വിദ്യാഭ്യാസത്തിലും ജനവിജ്ഞാനത്തിലും മാറ്റങ്ങൾ വരുത്താൻ ബ്രിട്ടീഷ് ഭരണകൂടം ശ്രമിക്കുകയുണ്ടായി.

അതുവരെ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിറഞ്ഞ ഭാരതീയസമൂഹത്തെ ക്രൈസ്തവവത്കരണത്തിലൂടെയേ മോചിപ്പിക്കാനാവൂ എന്നാണ് യൂറോപ്യൻ ചിന്തകർ പൊതുവെ കരുതിപ്പോന്നത്. 





1772 ൽ വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറൽ ആയതോടുകൂടിയാണ് ഈ ഒരു മാറ്റം വ്യക്തമായി വന്നത്. അദ്ദേഹത്തിൻറെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ, 

 “to rule effectively, one must love India; to love India, one must communicate with her people; to communicate with her people, one must acquire her languages.”





1800 വെല്ലസ്‌ലി പ്രഭു കൽക്കട്ടയിൽ ഫോർട്ട് വില്യം കോളേജ് മേല്പറഞ്ഞ ഉദ്ദേശത്തിൻറെ ഭാഗമായി തുറന്നു. സംസ്കൃതത്തിന് പുറമേ പേർഷ്യൻ, ഉർദു, ബംഗാളി, ഹിന്ദി, മറാത്തി ഭാഷകളിൽ നിന്നുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും പണ്ഡിതരെ കോളേജിൽ നിയമിക്കുകയുമുണ്ടായി. ജർമനിയിലും ബ്രിട്ടനിലും ഭാരതീയ തത്വശാസ്ത്രങ്ങൾ പഠനവിഷയങ്ങളായി. ഭാരതത്തിലെ മതങ്ങളും അവയുടെ തത്വശാസ്ത്രങ്ങളും പഠിക്കാൻ അനേകം യൂറോപ്യന്മാർ മുന്നോട്ട് വന്നു. 




രാജാറാം മോഹൻറോയിയെ പോലെ ചിലർ ഉണ്ടായിരുന്നെങ്കിലും പിന്നീട് പൗരസ്ത്യവാദികൾ എന്നറിയപ്പെട്ട ഈ യൂറോപ്യൻ ചിന്തകരുടെയും പണ്ഡിതരുടെയും ശ്രമഫലമായാണ് വേദോപനിഷത്തുക്കൾ അടക്കമുള്ള ഭാരതീയ ചിന്തയെ പാശ്ചാത്യലോകം അറിഞ്ഞതും ബ്രാഹ്മണരല്ലാത്തവർക്കും അവ പ്രാപ്യമായതും. തനിക്ക് സന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ് എന്ന ശ്രീനാരായണഗുരു പറഞ്ഞത് ഈ അർത്ഥത്തിലാണ്. 

പത്തൊൻപതാം നൂറ്റാണ്ടിലെ അവസ്‌ഥയുമായി ഒരു ബന്ധവുമില്ലാത്ത, ലോകം അതുവരെ അറിയാത്ത ഉന്നതമായ ചിന്തകളുടെ വിളനിലമായിരുന്ന ഒരു ആർഷഭാരതം അങ്ങനെ ലോകത്തിനു മുന്നിൽ അവതരിക്കപ്പെട്ടു. അങ്ങനെ അതുവരെ ജാതിയും പ്രാദേശികമായ ഒരു നാട്ടുരാജ്യവും മാത്രം സ്വത്വത്തിൻറെ ഭാഗമായിരുന്ന ഭാരതീയന് ദേശീയബോധത്തോടൊപ്പം തന്നെ അഭിമാനിക്കാൻ വകയുള്ള വൈദികപാരമ്പര്യത്തിന്റേതായ ഒരു മതബോധവും വികസിച്ചു വരാൻ ഇത് കാരണമായി. അന്ന് നിലവിലുണ്ടായിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒക്കെ ഇല്ലാതാക്കി ഏകമാനമായ ഒരു ഹിന്ദുത്വം ദേശീയതയോടൊപ്പം തന്നെ മെല്ലെ വികസിച്ചു വന്നു.




 പൗരസ്ത്യവാദികൾക്ക് പുറമേ  വിവേകാനന്ദൻ,  അരവിന്ദൻ, ആനി ബസന്റ്‌, സവർക്കർ തുടങ്ങിയവരുടെ ചിന്തകൾ വേദാധിഷ്ഠിതവും ഏകമാനവുമായ ഒരു ഹിന്ദുസ്വത്വം മൂർത്തമാകുവാൻ അങ്ങനെ ഇടയാക്കി. ഇങ്ങനെ കഷ്ടിച്ച് ഇരുനൂറ് വര്ഷം മുൻപ് പുനർജ്ജനിച്ച(?) ഹിന്ദുത്വം ആണ് ഇന്ന് ഭാരതത്തിൽ ആകമാനം അതിൻറെ ആയിരം കരങ്ങളാൽ പിടിമുറുക്കുന്നത്.

 നാം നമ്മുടെ കുട്ടികൾക്കും സ്‌ഥലങ്ങൾക്കും സാംസ്‌കാരികകൂട്ടായ്മകൾക്കുമൊക്കെ നൽകുന്ന പേരുകളിലും കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രങ്ങളിലുമെല്ലാം വിടുവിക്കാൻ കഴിയാത്തത്ര ബലത്തിൽ ഈ കരങ്ങൾ പിടിമുറുക്കിയിട്ടുണ്ട്. നമ്മളിൽ ഭൂരിഭാഗവും അത് തിരിച്ചറിയുന്നില്ല എന്നതാണ് അതിൻറെ ചാരുത.

സലാഫിസത്തിൻ്റെ വഴിയേ പോകുന്ന ഇസ്ലാമും അതിനെ വളരെ അനുഭാവപൂർവം കാണുന്ന ഇടതുപക്ഷവും കാര്യങ്ങൾ എളുപ്പമാക്കിക്കൊണ്ടിരിക്കുന്നു. കാരശ്ശേരി മാഷ് പറഞ്ഞതുപോലെ സെമിറ്റിക് മതങ്ങളുടെ വഴിയെയാണ് ഹിന്ദുത്വം സഞ്ചരിക്കുന്നത്. പ്രാദേശികമായ ആചാരങ്ങൾക്ക് നെസ്‌റ്റോറിയൻ ഗതി വരുന്ന കാലം വിദൂരമല്ല. ഉദയംപേരൂർ സുന്നഹദോസ് മാതൃകയിൽ ദയാനന്ദൻ ആഗ്രഹിച്ചതു പോലെ അത്തരം ആചാരങ്ങളുടെ ആധാരഗ്രന്ഥങ്ങൾ  ചുട്ടുകരിക്കപ്പെടാം.





ഹിന്ദുത്വത്തെ അതിൻറെ മാലിന്യങ്ങൾ - അന്ധവിശ്വാസങ്ങളും ബഹുമുഖമായ വിശ്വാസങ്ങളും ധാരകളും കപട ദൈവങ്ങളും അവതാരങ്ങളും- നീക്കി ഏകമാനവും വൈദികാധിഷ്ഠിതവുമായ ഒരു ആധുനിക മതം ആക്കാൻ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങൾ- ആശയപരവും ഭൗതികവും-  നടത്തിയത് ദയാനന്ദസരസ്വതിയാണ്. അദ്ദേഹത്തിന് വേദങ്ങൾ മാത്രമായിരുന്നു ശരി. അവതാരങ്ങളും പുരാണങ്ങളും ഭക്തിപ്രസ്‌ഥാനവും എല്ലാം അദ്ദേഹത്തിൻറെ രൂക്ഷവിമർശനത്തിന് ഇരകളായി. ഭാഗവതം ഉണ്ടാക്കിയവൻ അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ ഇല്ലാതായിരുന്നെങ്കിൽ എന്നദ്ദേഹം പ്രാകുന്നു.

 പ്രസ്‌ഥാനത്രയങ്ങളിൽ ഒന്നെങ്കിലും പ്രശസ്തരായ പൗരസ്ത്യവാദികളും, ശ്രീ നാരായണഗുരുവും മറ്റ് നവോത്ഥാന ആത്മീയാചാര്യരും ഗീതയെ കാര്യമായെടുത്തിരുന്നില്ല. ഭക്തിപ്രസ്‌ഥാനത്തിലും ഗീതയ്ക്ക് കാര്യമായ പ്രാതിനിധ്യം കിട്ടുന്നില്ല. 'ചാതുർവർണ്യം മയാ സൃഷ്ടം' ആകാം ഒരു കാരണം. വജ്രസൂചികോപനിഷത്തിനു കടകവിരുദ്ധമായാണ് ഗീതയിൽ ബ്രാഹ്മണ്യം അവതരിക്കുന്നത്.  ഭാരതീയചിന്തയുടെ പാരമ്യമായാണ് ഉപനിഷത്തുക്കളെ വിലയിരുത്തപ്പെട്ടിട്ടുള്ളത്. ആർഷ ഭാരതത്തിലെ സകല ഗ്രന്ഥങ്ങളും കത്തി ചാമ്പലായാലും ഈശാവാസ്യോപനിഷത്തിലെ ആദ്യ മന്ത്രം ഹിന്ദുക്കളുടെ മനസ്സിലുണ്ടായാൽ ഹിന്ദുമതം അനശ്വരമായി തുടരും എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്.  

ദശോപനിഷത്തുക്കൾ, ബ്രഹ്മസൂത്രം തുടങ്ങി ഗീതയെക്കാളും മികച്ച ധാരാളം ഗ്രന്ഥങ്ങൾ ആർഷഭാരതചിന്തയുടെ ഭാഗമായി കാണാം. വേദങ്ങളടക്കമുള്ള ഇവയെല്ലാം തന്നെ നൂറുകണക്കിന് ഋഷിമാരാൽ രചിക്കപ്പെട്ടതാണ്. ഇവിടെയാണ് ഗീത വ്യത്യസ്തമാക്കപ്പെടുന്നത്. അത് ദൈവം നേരിട്ട് നൽകുന്ന ഉപദേശമാണ്. അന്യമതങ്ങളോട് പിടിച്ചു നിൽക്കാനുള്ള കുലമഹിമ അങ്ങനെ ഗീതയ്ക്ക് ലഭിക്കുന്നു. ക്രിസ്തുവിന്റെ ബൈബിളിനും മുക്രിയുടെ ഖുർ ആനും മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ  കൃഷ്ണൻറെ ഗീതയ്ക്ക് അങ്ങനെ സാധിക്കുന്നു. ദിലീപ് പറഞ്ഞപോലെ  എല്ലാത്തിലും കൃ അല്ലെങ്കിൽ ക്ര ഉണ്ടല്ലോ. അങ്ങനെ, വിമർശിച്ചാൽ കൈവെട്ടാൻ പറ്റിയ ഒരു ഗ്രന്ഥത്തിൻറെ പോരായ്‌മ ഹിന്ദുമതത്തിനുണ്ടായിരുന്നത് ഗീത പരിഹരിക്കും എന്ന് ഹിന്ദുത്വം തിരിച്ചറിഞ്ഞു.




സ്വാതന്ത്ര്യസമരവും ആയി ബന്ധപ്പെട്ട ദേശീയപ്രസ്‌ഥാനങ്ങളുടെ പ്രചോദനം എന്ന നിലയിലാണ് ഗീത ഭാരതത്തിലെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.  ബങ്കിം ചന്ദ്ര ചാറ്റർജി, ബാലഗംഗാധര തിലകൻ, ഗാന്ധിജി എന്നിവരെല്ലാം ഗീതയെ പലതരത്തിൽ തങ്ങളുടെ വ്യത്യസ്തരാഷ്ട്രീയനിലപാടുകളെ  സാധൂകരിക്കാൻ കൂട്ടുപിടിച്ചിട്ടുണ്ട്.

യുദ്ധഭൂമിയിൽ തളർന്നിരിക്കുന്ന കൃഷ്ണനെ പ്രപഞ്ച ജീവിത രഹസ്യങ്ങൾ ഉപദേശിച്ച് യുദ്ധസന്നദ്ധനാക്കുന്ന ഭഗവാൻ കൃഷ്ണൻ സ്വാതന്ത്ര്യസമരസേനാനികളെയും സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്നവരെയും ഒരുപോലെ ആവേശം കൊള്ളിച്ചു. 



"ഗീതാപാരായണം ഒരു പുതിയ വെളിച്ചം തന്നെ എൻറെ ഹൃദയത്തിൽ വീശി. ഗീതയിലെ പതിനെട്ടദ്ധ്യായങ്ങളും പലവുരു ഞാൻ വായിക്കുകയും ഒട്ടുവളരെ ശ്ലോകങ്ങൾ ഹൃദിസ്ഥമാക്കുകയും ചെയ്തു. പലതും എനിക്ക് ദുർഗ്രഹമായിരുന്നു. ബ്രഹ്മവിദ്യയുടെ രഹസ്യകവാടം എനിക്കു തുറക്കപ്പെട്ടില്ല. ആ വിദ്യയിൽ മദിച്ചുപുളയ്ക്കുവാനുള്ള സ്വർണ്ണത്താക്കോലും ഉപരിപ്ലവമായ എൻറെ വായന എനിക്കു നീട്ടിത്തന്നില്ല. എങ്കിലും ഭഗവദ്ഗീതയുടെ പ്രഥമാദ്ധ്യായമായ അർജ്ജുനവിഷാദവും സംഖ്യയോഗനാമമായ ദ്വിതീയാദ്ധ്യായവും വല്ലാത്ത ഒരു മാസ്മരം എൻറെമേൽ പ്രയോഗിച്ചു. ഗാണ്ഡീവം കൈയിൽനിന്നും ഉതിർന്നുപോകത്തക്കവണ്ണം, ശരീരം വിറച്ചു ചൂടുപിടിച്ച്, മനസ്സു ഭ്രമിച്ച്, യുദ്ധത്തിൽ ബന്ധുക്കളെ കൊന്നിട്ട് ഒരു നന്മയും കാണുന്നില്ലെന്നും, ജയത്തെ ഇച്ഛിക്കുന്നില്ലെന്നും, രാജ്യലാഭം കൊണ്ടും സുഖഭോഗങ്ങൾകൊണ്ടും ജീവിതം കൊണ്ടുതന്നെയും എന്തു ലാഭമാണ് ഉണ്ടാകുവാൻ പോകുന്നതെന്നും മറ്റും വാദിക്കുന്ന അർജ്ജുനനനോട്,

"കുതസ്ത്വാ കശ്‌മലമിദം,
വിഷമേ സമുപസ്‌ഥിതം
അനാര്യജുഷ്ടമസ്വർഗ്യ-
മകീർത്തികരമർജ്ജുന!
ക്ളൈബ്യം മാസ്മഗമഃ പാർത്ഥ!
നൈതത് ത്വയ്യുപപദ്യതേ 
ക്ഷുദ്രം ഹൃദയദൗർബല്യം 
ത്യക്ത്വോത്തിഷ്ഠ പരന്തപ!"

എന്നു ഭഗവാൻ ഉപദേശിക്കുന്ന ആ ഭാഗം എത്രതവണയാണു ഞാൻ വായിച്ചിട്ടുള്ളതെന്നു കണക്കില്ല. അധർമ്മം പ്രവർത്തിക്കുന്നതാരായിരുന്നാലും അയാളെ നേരിടാൻ ഒരിക്കലും മടികാണിക്കേണ്ടതില്ലെന്ന ധർമ്മോപദേശം അതിഗാഢമായി എൻറെ ചിന്തകളെ ഉലച്ചു." സി കേശവൻ - ജീവിതസമരം

മുഖ്യമന്ത്രിയായിരിക്കെ ശബരിമല ക്ഷേത്രം കത്തിയപ്പോൾ ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന്  പ്രതികരിച്ച പത്തരമാറ്റ് യുക്തിവാദിയായിരുന്ന കേശവനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ കഴിഞ്ഞു എന്നത് പലരേയും അത്ഭുതപ്പെടുത്താമെങ്കിലും അതിനുള്ള ഒരുകാരണം അദ്ദേഹത്തിൻറെ വാക്കുകളിൽ തന്നെയുണ്ട് - ദുർഗ്രഹത. 





ഭഗവദ് ഗീതയുടെ സാമൂഹ്യവും ചരിത്രപരവുമായ കർത്തവ്യം മനസ്സിലാക്കിയ അംബേദ്കറെ പോലുള്ളവർ വളരെ കൃത്യമായി അത് നമുക്ക് പറഞ്ഞു തരുന്നുണ്ട്. എന്നിരുന്നാലും ജാതിവ്യവസ്‌ഥയുടെ കാര്യത്തിൽ അംബേദ്‌കർ മുന്നോട്ടുവയ്ക്കുന്ന പ്രതിവിപ്ലവം അംഗീകരിക്കുമ്പോൾ തന്നെ ഭഗവദ്ഗീത വലിയ സ്ത്രീവിരുദ്ധമാണെന്നൊന്നും കരുതേണ്ട കാര്യമില്ല. ബ്രാഹ്മണനാണ് ഏറ്റവും ശ്രേഷ്ഠൻ എന്നു സ്‌ഥാപിക്കാൻ ബ്രാഹ്മണർ തന്നെ ഉണ്ടാക്കിയ ഒരു ഗ്രന്ഥം അതെഴുതിയ കാലഘട്ടത്തിലെ സാമൂഹ്യനീതികളെ പ്രതിഫലിപ്പിക്കുന്നു എന്ന് മാത്രം.

    

ഗീതാഭാഷണം നടക്കുമ്പോൾ ഭൂരിഭാഗം സദസ്യരും സ്ത്രീകളാണ്. പിന്നോക്കജാതിക്കാരും ഉണ്ട്. സ്ത്രീകൾ തന്നെ ഗീതാപ്രഭാഷണം നടത്തുന്നു. ജയാറാവുവിൻറെ പ്രഭാഷണങ്ങൾക്ക് ധാരാളം കേൾവിക്കാരുണ്ട്.   

ഗീതയ്ക്ക് ഇന്ന് മൂന്ന് ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു. 

ഒന്ന് പൗരസ്ത്യവാദികൾ പത്തൊൻപതാം നൂറ്റാണ്ടിൽ ചാർത്തി നൽകിയ 'A Wonder that was India' എന്ന തിലകത്തിന്റെ കാറ്റലോഗ് ആകുക. 

രണ്ട് ദൈവം നേരിട്ട് നൽകിയ പുസ്തകങ്ങളും ആയി വിലസുന്ന രണ്ടു പ്രമുഖ മതങ്ങളെ നേരിടുമ്പോൾ തത്തുല്യമായ ക്രെഡൻഷ്യൽസ് ഉള്ള ഒരു ഗ്രന്ഥം ആകുക. 

മൂന്ന് കാലാതീതമായ ഒരു അന്താരാഷ്ട്ര പ്രസ്‌ഥാനവും ഗ്ലോബൽ മാനേജ്മെൻറ് ഗൈഡും ഒക്കെയായി മാറുക. 

മൂന്നാമത് പറഞ്ഞതിലൂടെ പൊതുവെ മതഗ്രന്ഥങ്ങളോട് വിപ്രതിപത്തി കാട്ടുന്ന ഒരു വർഗ്ഗത്തിന്റെ ബുക്ക് ഷെല്ഫുകളിലേക്ക് ഒരു വഴിയും തുറന്നു കിട്ടുന്നു. നവദേശീയതയുടെ ഭരണഘടനയാകാനും അങ്ങനെ സാധിക്കുന്നു. 

ഇവിടെയാണ് BVSc, MVSc (Bachelor of Vyakhyana Science/ Master of Vyakhyana Science) ബിരുദധാരികളുടെ തൊഴിൽ സാധ്യത.

നമ്മുടെ ശ്ലോകത്തിലേക്ക് തിരിച്ചു വരാം. ആധുനിക ഗീതാ പ്രഭാഷണങ്ങൾ കേട്ടു നോക്കൂ. ഈ ശ്ലോകം എത്ര വിദഗ്ദ്ധമായിട്ടാണ് വ്യാഖാനിക്കുന്നതെന്ന് കാണാം.
പാപികളുടെ സന്താനങ്ങളായ സ്ത്രീകളും വൈശ്യന്മാരും ശുദ്രന്മാരും 
എന്നൊക്കെയായി സംഗതി മാറിക്കഴിഞ്ഞു. 

Metro-turns-to-Bhagavad-Gita-for-management-lessons

 ഇന്ന് ഗീത പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് അനുദിനം കുതിക്കുകയാണ്. സ്‌കൂളുകളിൽ പഠിപ്പിക്കണം എന്ന് പലരും അലമുറയിടുന്നു. മാനേജ്മെൻറ് ഗുരുക്കൾ ഗീതയെ ചൊല്ലി ആവേശം കൊള്ളുന്നു. സഖാവ് നായനാർ മാർപ്പാപ്പയ്ക്ക് സമ്മാനമായി ഗീത നൽകിയത് ഓർക്കാം. മെട്രോമാൻ ശ്രീധരൻ തനിക്ക് പ്രചോദനം നൽകിയ ഗ്രന്ഥമെന്ന പേരിൽ സഹപ്രവർത്തകർക്ക് സമ്മാനിക്കുന്നു. അമുൽ കുര്യൻ തനിക്ക് പ്രചോദനമായി എന്ന് പറഞ്ഞ് ഗുജറാത്തിൽ ബൈബിൾ വിതരണം നടത്തിയിരുന്നെങ്കിൽ എന്താവുമായിരുന്നു?

വചനങ്ങൾ മാറുന്നില്ല വ്യാഖ്യാനങ്ങൾക്കേ മാറ്റമുള്ളൂ. അതുകൊണ്ട് എന്തെഴുതിയാലും ആ കാലഘട്ടത്തിലെ യുക്തിക്കും നീതിബോധത്തിനും അനുസരിച്ച് വ്യാഖ്യാനങ്ങൾ വന്നോളും. അതിന് ഗീത വേണമെന്നൊന്നുമില്ല അത്  സൺഡേ സപ്ലിമെന്റോ സഞ്ചയനകാർഡോ എന്താണെങ്കിലും മതി. അത്ര മ്യാരകമാണ് വ്യാഖ്യാനത്തിൻറെ സഞ്ചാരവീഥികൾ.

"വളരെ അർത്ഥവത്താണ് വചനം", പയ്യൻ പറഞ്ഞു: 
"ദേവനാഗരിയാണ് ഭാഷ.
പതിനാറുവിധത്തിൽ അർത്ഥം പറയാം.
ഒരു രാത്രി പറഞ്ഞാൽ തീരില്ല"

സമ്പൂർണ്ണ സോഷ്യലിസം - വി കെ എൻ (പയ്യൻ കഥകൾ)






തള്ളുകൾക്കായി കാത്തിരിക്കാം ...

3 comments:

  1. It is good that you referred to Smt. Jaya Row. Earlier I used to listen to her frequently. Good Writing. Congratulations.

    ReplyDelete
  2. Good blog Renjith.. You summarized it correctly...

    ReplyDelete