'ഗുരുവായൂർ അമ്പലനടയിൽ' തുടരുന്നു ....
കേരളത്തിൽ നിലനിന്നിരുന്ന അതിഭീകരമായ സാമൂഹ്യവ്യവസ്‌ഥിതിയെപ്പറ്റി ഇതിനു മുന്നേയുള്ള പല ലേഖനങ്ങളിലും എഴുതിയിട്ടുള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല. ഒരു ഭ്രാന്താലയവും കുറേ മുലകളും, നമ്പൂരിച്ചന്റെ ക്രൂരകൃത്യങ്ങൾ, അച്ചാ നഹീ ദിൻ അഥവാ നായർക്ക് അച്ഛനില്ലാതിരുന്ന ദിനങ്ങൾ എന്നീ പോസ്റ്റുകൾ ഈ ബ്ലോഗിലുള്ളത് വായിക്കാം. ശ്രീ കെ കേളപ്പൻ ബോംബെയിൽ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു 'സ്വാഭിമാനം ലേശമെങ്കിലുമുള്ള ഒരാൾക്ക് ഇന്നത്തെ ഹിന്ദുമതത്തിൽ സ്‌ഥാനമില്ലെന്നും ഞാൻ സമ്മതിക്കാം. ഹിന്ദുജാതിക്കാരെന്നു പറയപ്പെടുന്നവർ എങ്ങനെ ഹിന്ദുമതത്തിൽ തന്നെ ജീവിച്ചുപോന്നുവെന്നുള്ളതാണ് വലിയ അത്ഭുതം.'
ദളിതരോട് കാട്ടിപ്പോന്ന ക്രൂരതകളും വിവേചനവും അനേകം സവർണരിൽ കുറ്റബോധം ഉണ്ടാക്കി. അതോടൊപ്പംതന്നെ ദളിതർ കൂട്ടത്തോടെ സെമിറ്റിക് മതങ്ങളിലേക്ക് മാറാനുള്ള ഒരു സാധ്യതയും ദേശീയഹിന്ദുനേതാക്കൾ തിരിച്ചറിഞ്ഞു. ദളിതർ എന്ന വാക്കിൻറെ ഉപജ്ഞാതാവെന്ന് വിശേഷിക്കപ്പെടുന്ന ജ്യോതിറാവു ഫുലെ വേദശാസ്ത്രങ്ങൾക്കും ബ്രാഹ്മണമേധാവിത്വത്തിനും എതിരെ ശക്തമായ നിലപാടുകൾ എടുക്കുകയും ക്രിസ്ത്യൻ മിഷനറിമാരോടുള്ള കീഴാളരുടെ നന്ദി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുകയുണ്ടായി.
1871 ലാണ് ഇന്ത്യ ആകമാനം ഉള്ള ഒരു സെൻസസ് ബ്രിട്ടീഷുകാർ ആരംഭിക്കുന്നത്. 1906ലെ മുസ്ലിം ലീഗിൻറെ ആവിർഭാവവും 1909ൽ മുസ്ലിങ്ങൾക്ക് പ്രത്യേകവോട്ടവകാശവും സംവരണവും നടപ്പിലാക്കിയ മിന്റോ മോർലെ പരിഷ്കാരങ്ങളും 1919 ൽ ഒന്നാംലോകമഹായുദ്ധം അവസാനിച്ചതിൻറെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യാ ഭരണത്തിൽ തദ്ദേശീയ പങ്കാളിത്തം കൊണ്ടുവരാനുള്ള നീക്കങ്ങളുമാണ് ജനാധിപത്യം എന്ന വ്യവസ്‌ഥിതിയിൽ വോട്ടിൻറെ പ്രാധാന്യം ഇന്ത്യാക്കാർ തിരിച്ചറിയാനിടയാക്കിയത്. അന്ന് മുപ്പത്തഞ്ചു ശതമാനത്തോളം ഉണ്ടായിരുന്ന ന്യൂനപക്ഷമതങ്ങളും ഇരുപത്തഞ്ചു ശതമാനത്തോളം ഉണ്ടായിരുന്ന ദളിതരും ചേർന്നാൽ തങ്ങൾക്കുണ്ടാകാവുന്ന രാഷ്ട്രീയഭവിഷ്യത്തുകൾ ബഹുഭൂരിപക്ഷം സവർണരായിരുന്ന അന്നത്തെ ദേശീയപ്രസ്‌ഥാനനേതാക്കൾ തിരിച്ചറിഞ്ഞുകാണണം. അംബേദ്‌കർ പ്രധാനിയായ ദളിത് നേതൃത്വത്തിന് മുസ്ലിങ്ങളേക്കാളും കൊളോണിയൽ ശക്തികളേക്കാളും ശത്രുത ബ്രാഹ്മണ്യത്തോടായിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കണം.
മൂന്നാം വട്ടമേശസമ്മേളനത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മാക്ഡൊണാൾഡ് കൊണ്ടുവന്ന കമ്മ്യൂണൽ അവാർഡ് മതത്തിൻറെയും ജാതിയുടെയും അടിസ്‌ഥാനത്തിലുള്ള പ്രാതിനിധ്യം നിലവിൽ വരുത്തുക എന്ന നിർദേശം മുന്നോട്ട് വച്ചു. സിഖുകാരുടെയും ക്രൈസ്തവമുസ്ലിങ്ങളുടെയും കാര്യത്തിൽ അത് അംഗീകരിച്ചെങ്കിലും ഹിന്ദുക്കളെ ജാതിയുടെ അടിസ്‌ഥാനത്തിൽ വിഭജിക്കുന്നതിനെ അംബേദ്‌കർ അനുകൂലിച്ചെങ്കിലും ഗാന്ധിജിയും മാളവ്യയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായി എതിർത്തു. ഗാന്ധിജി പതിവ്പോലെ നിരാഹാരം ആരംഭിക്കുകയും പൂനയിൽ വെച്ച് ഇരുവിഭാഗവും സന്ധിയിൽ (Poona pact) എത്തിച്ചേരുകയുമുണ്ടായി.
Gandhiji & Malavya
ഇതൊക്കെക്കൊണ്ട് സമഗ്രമായ പരിവർത്തനത്തിന് വിധേയമായില്ലെങ്കിൽ ഹിന്ദുമതം ന്യൂനപക്ഷമാകുമെന്ന തിരിച്ചറിവ് ദേശീയ പ്രസ്‌ഥാനത്തിലെ സവർണ നേതാക്കൾക്കുണ്ടായി. അങ്ങനെ അയിത്തോച്ചാടനം കോൺഗ്രസിന്റെ ഒരു പ്രധാന അജണ്ടയായി മാറി. ദയാനന്ദ സരസ്വതി, തിലകൻ, സ്വാമിവിവേകാനന്ദൻ, അരബിന്ദോ എന്നിവരിലൂടെ കടന്നുവന്ന് സവർക്കറിലൂടെ മൂർത്തരൂപമായി മാറിയ ഇന്നത്തെ ഹിന്ദുദേശീയതയിൽ ഗാന്ധിയുടെയും മാളവ്യയുടെയും അടക്കം മറ്റ് പല പ്രധാന ദേശീയ നേതാക്കളുടെയും സംഭാവനകൾ കാണാൻ കഴിയും.
കേരളത്തിലും സ്‌ഥിതി ഏറെ വ്യത്യസ്തമായിരുന്നില്ല. വർദ്ധിച്ചു വന്നു കൊണ്ടിരുന്ന മിഷനറി പ്രവർത്തനം ഹിന്ദുക്കളെ നമ്പൂതിരിയും നായരും ഏതാനും അമ്പലവാസികളും അടങ്ങുന്ന സനാതനികൾ എന്ന ഒരു ന്യൂനപക്ഷമാക്കി മാറ്റാൻ ഉള്ള സാധ്യത അതിശക്തമാക്കി. സ്വാമി വിവേകാനന്ദൻറെ ഭ്രാന്താലയപ്രയോഗം കേരളത്തിൽ നിലനിന്ന സാമൂഹ്യപരിസ്‌ഥിതി മാറേണ്ടതിൻറെ ആവശ്യകത ഒരു വിഭാഗം സവർണർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ഹിന്ദുമതത്തിൻറെ പേരിൽ നിലനിന്നു പോന്ന അനാചാരങ്ങളും മാമൂലുകളും വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ഹിന്ദുക്കൾക്ക് വലിയ ഒരു അപമാനമായി നിലകൊണ്ടു. പണ്ഡിറ്റ് മദൻമോഹൻമാളവ്യ തിരുനാവായിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ കേരളത്തിൽ പ്രചരിച്ചിരുന്ന ശങ്കരസ്മൃതിയും ആദിശങ്കരനുമായി ഒരു ബന്ധവും ഇല്ലെന്നും അത്തരമൊരു അസംബന്ധഗ്രന്ഥത്തിൻറെ പിതൃത്വം നൽകി ആ മഹാപ്രതിഭയെ അപമാനിക്കരുത് എന്നും പറയുകയുണ്ടായി.
(പാടുന്ന പടവാൾ) TS തിരുമുമ്പ്
1930 ൽ തുടങ്ങിയ ഉപ്പുസത്യാഗ്രഹത്തിൻറെ വിജയത്തോടുകൂടി മലബാറിൽ കോൺഗ്രസ് പാർട്ടി ശക്തിപ്രാപിക്കുകയും ഗുരുവായൂർ സത്യാഗ്രഹത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്തു. 1931 നവംബർ ഒന്നാം തീയതി ഗുരുവായൂർ ക്ഷേത്രനടയിൽ സമരം തുടങ്ങാനിരിക്കെ അതിന് മുന്നോടിയായി ഒക്ടോബർ ഇരുപത്തിഒന്നാം തീയതി കണ്ണൂരിൽ നിന്നും താഴക്കാട് സുബ്രഹ്മണ്യൻ തിരുമുന്പിൻറെ നേതൃത്വത്തിൽ ഒരു ജാഥ ഗുരുവായൂർ ലക്ഷ്യമാക്കി പുറപ്പെട്ടു.
എ കെ ജിയായിരുന്നു ജാഥാക്യാപ്റ്റൻ. യാത്രയ്ക്ക് വഴിയിലുടനീളം വലിയ സ്വീകരണങ്ങൾ ലഭിച്ചു. ഭൂരിഭാഗം സവർണരും അവർണ്ണർക്ക് ആരാധനയ്ക്കായി ക്ഷേത്രങ്ങൾ തുറന്നുകൊടുക്കണം എന്ന അഭിപ്രായക്കാരാണ് എന്ന തോന്നൽ അതുളവാക്കി. പിന്നീട് ഗുരുവായൂർ ക്ഷേത്രമിരിക്കുന്ന പൊന്നാനി താലൂക്കിലെ സവർണർക്കിടയിൽ നടത്തിയ ജനഹിതപരിശോധനയിൽ അത് സ്‌ഥിരീകരിക്കുകയും ചെയ്തു. കേരള സമൂഹത്തിലെ എല്ലാ പ്രബുദ്ധവ്യക്തിത്വങ്ങളും രാഷ്ട്രീയസാമൂഹ്യനിലപാടുകളിലെ വ്യത്യാസം മറന്ന് സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചു. മന്നത്തു പദ്മനാഭൻ, അന്നത്തെ എസ് എൻ ഡി പി സെക്രട്ടറി കുഞ്ഞികൃഷ്ണൻ, വി ടി ഭട്ടതിരിപ്പാട്, വിഷ്ണുഭാരതീയൻ, പി കൃഷ്ണപിള്ള, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് തുടങ്ങി കേരള സമൂഹത്തിൽ പിന്നീട് പല മണ്ഡലങ്ങളിലായി നിറഞ്ഞുനിന്ന ധാരാളം മഹത് വ്യക്തിത്വങ്ങൾ സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്തു. കോൺഗ്രസ് പാർട്ടിയെ ശക്തമായി പിന്തുണച്ചുപോന്ന മാതൃഭൂമി പത്രവും എതിർത്ത് പോന്നിരുന്ന മിതവാദി പത്രവും ഗുരുവായൂർ സമരത്തിന് അനുകൂലമായി ഒരുപോലെ ശബ്ദിച്ചു. നമ്പൂതിരി യുവജനസംഘത്തിൻറെ പ്രസിദ്ധീകരണമായിരുന്ന ഉണ്ണി നമ്പൂതിരിയുടെ റിപ്പോർട്ടറായി ഇ എം എസും സമരവേദിയിലെത്തി.
ക്ഷേത്രഭാരവാഹികൾ കൈയുംകെട്ടി നോക്കിയിരിക്കുകയായിരുന്നില്ല. കല്ലേറ്, സത്യാഗ്രഹികൾക്ക് നേരെ ആനയെ ഓടിച്ചു കയറ്റുക, മർദ്ദനം എന്നിവയെല്ലാം ഉണ്ടായി. ഡിസംബർ 21ന് പി കൃഷ്ണപിള്ള ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് മണിയടിച്ചു തൊഴുതു. ബ്രാഹ്മണർക്ക് മാത്രം ഉണ്ടായിരുന്ന അവകാശത്തിലാണ് സഖാവ് കൈകടത്തിയത്. അതിൻറെ പേരിൽ അദ്ദേഹത്തിന് ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. എ കെ ജി യെ ക്ഷേത്രഗുണ്ടകൾ മർദ്ദിച്ചവശനാക്കി. സമരത്തിന് നേതൃത്വം നൽകിയ കേരളഗാന്ധി കേളപ്പൻ അണികളോട് സംയമനം പാലിക്കാൻ നിഷ്കർഷിച്ചെങ്കിലും തികഞ്ഞ കളരി അഭ്യാസിയും മുൻ പട്ടാളക്കാരനുമായിരുന്ന ഏ കെ ജി യുടെ ജ്യേഷ്ഠൻ പദ്മനാഭൻനമ്പ്യാരും അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ ഒരു മേനോനും മുഹമ്മദും ചേർന്ന് ക്ഷേത്രജീവനക്കാരെ എടുത്ത് പൂശി. ഏ കെ ജി യുടെ മർദ്ദനത്തിൽ രോഷാകുലരായിരുന്ന ജനങ്ങൾ ക്ഷേത്രം തന്നെ അടിച്ചു തകർക്കും എന്ന സ്‌ഥിതിയിലേക്കെത്തി. വിരണ്ടുപോയ ഭാരവാഹികൾ പിന്നീട് അത്തരം അക്രമത്തിനായി തുനിഞ്ഞില്ല.
K C Manavedan Raja
ഗുരുവായൂർ ക്ഷേത്രത്തിൻറെ ഉടമസ്‌ഥത കോഴിക്കോട് സാമൂതിരിപ്പാടിനായിരുന്നല്ലോ. സമരം നടക്കുമ്പോൾ കെ സി മാനവേദൻ രാജയായിരുന്നു സാമൂതിരി. അദ്ദേഹം ജില്ലാ ജഡ്ജിയായി വിരമിച്ച വിദ്യാസമ്പന്നനായ മനുഷ്യനായിരുന്നു. മഹോദയപുരത്തെ പെരുമാൾ ഭരണത്തിന് ശേഷം കേരളത്തിൽ പതിനെട്ടാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ ഏറ്റവും പ്രധാനപ്പെട്ട രാജവംശമായിരുന്നു സാമൂതിരിയുടേത്. 1766 ൽ മൈസൂർ ഭരണത്തിൻ കീഴിലും 1799ലെ നാലാം മൈസൂർ യുദ്ധത്തോടെ ഈസ്ററ് ഇന്ത്യ കമ്പനിയുടെ കീഴിലും ആയിത്തീർന്ന രാജ്യത്ത് ഭരിക്കാൻ ബാക്കിയുണ്ടായിരുന്നത് ഗുരുവായൂർ പോലെയുള്ള ചില ക്ഷേത്രങ്ങൾ മാത്രമായിരുന്നു എന്ന് മാത്രമല്ല രാജകുടുംബത്തിന്റെ നല്ലൊരു വരുമാനവും ഇത്തരം ക്ഷേത്രങ്ങളിൽ നിന്നായിരുന്നു.
പി എസ് ശേഷയ്യർ എന്നൊരു തമിഴ് ബ്രാഹ്മണനായിരുന്നു ഈ കാലയളവിൽ ക്ഷേത്ര മാനേജർ. സമരം ശക്തമായതോടെ ക്ഷേത്രം അടച്ചിടാനാണ് സാമൂതിരി തീരുമാനിച്ചത്. അങ്ങനെ സമരം തുടങ്ങി കൃത്യം രണ്ടു മാസം തികയുന്ന 1932 ജനുവരി ഒന്നാം തിയ്യതി ഗുരുവായൂർ ക്ഷേത്രം സാമൂതിരിയുടെ ഉത്തരവ് പ്രകാരം അടച്ചു പൂട്ടി. അമ്പലം ഇല്ലാത്തതാണ് അവർണരെ അവിടെ പ്രവേശിപ്പിക്കുന്നതിലും ഭേദം എന്നായിരുന്നു സാമൂതിരിയുടെ നിലപാട്. ആങ്ങള ചത്താലും നാത്തൂൻറെ കണ്ണീർ കണ്ടാൽ മതി എന്നപോലെ. അതിൻറെ ഒരുകാരണം സാമൂതിരിയും കേരളത്തിലെ ഹിന്ദുശാസ്ത്ര പണ്ഡിതരിൽ നല്ലൊരു പങ്കും അവർണരെ ഹിന്ദുക്കളായി കരുതിയിരുന്നില്ല എന്നതാണ്. കോഴിക്കോട് തളി ക്ഷേത്രത്തിന് ചുറ്റുമുള്ള വഴി കീഴ്ജാതിക്കാർക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കലക്ടർക്കെഴുതിയ കത്തിൽ സാമൂതിരി ഇങ്ങനെ എഴുതി "ഇന്നിവർ വഴി വേണമെന്ന് പറയുന്നു നാളെ ഇവർ ഹിന്ദുക്കളാണെന്ന് പറയും ..."
K F Nariman
കെ എഫ് നരിമാൻ (മുംബൈയിലെ നരിമാൻ പോയിൻറ് ഇദ്ദേഹത്തിൻറെ സ്മരണയ്ക്കായി നാമകരണം ചെയ്തതാണ്) , സി രാജഗോപാലാചാരി, ആന്ധ്രകേസരി പ്രകാശം, അംബേദ്‌കർ, ജി ഡി ബിർള, മഹാകവി ടാഗോർ തുടങ്ങി അനേകം പ്രശസ്തരും പ്രഗത്ഭരും ആയ വ്യക്തികൾ നേരിട്ട് ബന്ധപ്പെട്ടും കത്തുകൾ മുഖേനയും സാമൂതിരിയുടെ മനമാറ്റത്തിനായ് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ക്ഷേത്രം പ്രതിഷേധങ്ങളെ തുടർന്ന് വീണ്ടും തുറന്നെങ്കിലും സാമൂതിരിയുടെ മനോഭാവത്തിൽ മാറ്റമില്ലാതിരുന്നതിനാൽ കേളപ്പൻ 1932 സെപ്റ്റംബർ 21ന് നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. അതോടെ മഹാത്മാഗാന്ധി നേരിട്ട് ഗുരുവായൂർ സത്യാഗ്രഹത്തിൽ ഇടപെടാൻ ആരംഭിച്ചു. സാമൂതിരി മൂന്ന് മാസത്തെ സമയം ആവശ്യപ്പെട്ടതിൻ പ്രകാരം ഉപവാസം നിർത്താൻ ഗാന്ധിജി കേളപ്പനോട് ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ പിറന്നാൾ ദിനമായ ഒക്ടോബർ രണ്ടിന് 11 ദിവസം നീണ്ട ഉപവാസം കേളപ്പൻ അവസാനിപ്പിച്ചു. മൂന്ന് മാസത്തിനകം ക്ഷേത്രം അവർണ്ണർക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഗാന്ധിജി നേരിട്ട് സത്യാഗ്രഹം ആരംഭിക്കുമെന്നുള്ള ധാരണയിൽ സത്യാഗ്രഹവും അവസാനിപ്പിച്ചു.
Kottakkal P S Warier
കേരളത്തിൽ മാത്രമല്ല ഭാരതത്തിലുടനീളം അവർണ്ണർക്ക് പ്രവേശനമില്ലായിരുന്ന അനവധി ക്ഷേത്രങ്ങൾ തുറന്നു കൊടുക്കുന്നതിന് ഗുരുവായൂർ സത്യാഗ്രഹത്തിൻറെ പശ്ചാത്തലത്തിൽ നടന്ന പ്രചരണപ്രവർത്തനങ്ങൾ കാരണമായി. മന്നത്തു പത്മനാഭൻ മുന്നേ തന്നെ അദ്ദേഹത്തിൻറെ കുടുംബക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നു കൊടുത്തിരുന്നു. കോട്ടക്കൽ പി എസ് വാര്യർ, തിരുവമ്പാടി പാറമേക്കാവ് മട്ടന്നൂർ ദേവസ്വം ഭാരവാഹികൾ തുടങ്ങിയവരും അത് പിന്തുടർന്നു. നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങൾ ക്ഷേത്ര പ്രവേശനത്തിനനുകൂലമായി ശക്തമായി മുന്നോട്ട് വന്നു.
പൊന്നാനി താലൂക്കിലെ സവർണർക്കിടയിൽ നടത്തിയ ജനഹിത പരിശോധനയിൽ ബഹുഭൂരിപക്ഷം പേരും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്.
എന്നാൽ ജന്മിമാരായിരുന്ന നമ്പൂതിരി, നാടുവാഴി മാടമ്പികൾ പ്രതികൂലമായ നിലപാടെടുത്തു. ഭാരതത്തിലുടനീളം അനുകൂലവും പ്രതികൂലവുമായി നിലപാടെടുത്തവരുടെ പട്ടിക ഡോക്ടർ എൻ എം നമ്പൂതിരിയുടെ 'സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ' എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തത് താഴെകൊടുത്തിട്ടുണ്ട്. സനാതനികൾ എന്ന പേരിലാണ് ക്ഷേത്ര പ്രവേശന വിരോധികൾ ഭാരതത്തിൽ അറിയപ്പെട്ടത്.
പുരി, ശൃംഗേരി, രാജ്കോട്ട് എന്നിവിടങ്ങളിലെ ശങ്കരാചാര്യർമാർ സനാതനികളെ പിന്തുണച്ചു.
ഗീതയിൽ വിശ്വസിക്കുന്ന മഹാത്മാ ഗാന്ധിയെ ഹിന്ദുവായി കരുതാനാവില്ലെന്നായിരുന്നു സനാതനികളുടെ നിലപാട്. ഗീതയിൽ ക്ഷേത്രങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല ആഗമശാസ്ത്രങ്ങളിലാണ് അതുള്ളത്. പിന്നീട് ഗാന്ധിവധത്തിലേക്ക് വരെ ചെന്നെത്തിയ ഒരു വിരോധത്തിൻറെ തുടക്കമായി ഇതിനെ കാണാം. അവർണർ തങ്ങൾക്കൊപ്പം എത്തുന്നതിലൂടെ ഉണ്ടാകുന്ന ധർമ്മച്യുതിയായിരുന്നു ഹിന്ദുമഹാസഭയുടെ പ്രധാന പ്രശ്നം. ബ്രിട്ടീഷ് ഭരണത്തിനും മുസ്ലിംലീഗിൻറെ പ്രത്യേകരാഷ്ട്രവാദത്തിനുമൊക്കെ അശുദ്ധിക്കും താഴെയായിരുന്നു സ്‌ഥാനം. സ്വരാജ്യത്തിലും പ്രധാനം ആചാരങ്ങളുടെ സംരക്ഷണമാണെന്ന് അവർ പ്രഖ്യാപിച്ചു.
മുൻധാരണ പ്രകാരം 1932 ജനുവരി ഒന്നിന് ഗാന്ധിജി സമരം പുനരാരംഭിക്കണമായിരുന്നു. എന്നാൽ ജനഹിത പരിശോധനയുടെ പിൻബലത്തിൽ അവർണ്ണർക്ക് ക്ഷേത്രപ്രവേശനം ബ്രിട്ടീഷുകാർ ഭരിക്കുന്ന മലബാറിൽ നിയമനിർമ്മാണം വഴി സാധ്യമാകുമോ എന്നാണ് ഗാന്ധിജി ആരാഞ്ഞത്. അതോടെ രാജ്യമെങ്ങും ധർമസംസ്‌ഥാപനത്തിനായി സനാതനികൾ ഉണർന്നു. അവരുടെ പ്രധാനപത്രമായ ദി ഇന്ത്യൻ മിറർ വേദശാസ്ത്രപണ്ഡിതരുടെ ലേഖനങ്ങളാൽ നിറഞ്ഞു.
ധാരാളം സനാതനികളും ഹിന്ദുധർമ്മസംരക്ഷണ സഭക്കാരും ഭാരതത്തിൻറെ പലയിടങ്ങളിൽ നിന്നും സാമൂതിരിക്കനുകൂലമായി പ്രമേയങ്ങൾ പാസാക്കി അദ്ദേഹത്തിന് അയച്ചു കൊടുത്തുകൊണ്ടിരുന്നു. ഇവരുടെ പ്രതിനിധികൾ ഗുരുവായൂരിൽ ഒത്തുകൂടി ഒട്ടനവധി സമ്മേളനങ്ങൾ ക്ഷേത്രത്തിൽ നടത്തി സാമൂതിരിക്ക് ഐകദാർഢ്യം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന് 'ധർമ്മവീര മഹാവീര' എന്ന സ്‌ഥാനപ്പേർ നൽകി ആദരിക്കുകയുമുണ്ടായി. കേരളത്തിലെ സനാതനധർമ്മക്കാർ പൊതുവികാരം എതിരാണ് എന്നറിഞ്ഞതിനാൽ സമ്മേളനങ്ങളിലൊന്നും തല കാട്ടിയില്ല.
സാമൂതിരി കേരളത്തിലെ ക്ഷേത്ര ഉടമകളും വേദശാസ്ത്ര പണ്ഡിതരുമായ 50 പ്രമുഖർക്കായി ഒരു ചോദ്യാവലി തയ്യാറാക്കി അയച്ചു കൊടുത്തു. 4 ചോദ്യങ്ങൾ അടങ്ങുന്ന ഈ ചോദ്യാവലി ശ്രീ ഇ രാജൻ എഴുതിയ ഗുരുവായൂർ സത്യാഗ്രഹം എന്ന പുസ്തകത്തിൽ നൽകിയിരിക്കുന്നു. ഇതിലെ രണ്ടും നാലും ചോദ്യങ്ങൾ ശ്രദ്ധേയമാണ്.
അവർണ്ണർക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിൽ ശാസ്ത്രവിരോധമുണ്ടോ?
ഉണ്ടെങ്കിൽ അങ്ങനെയുള്ള ഭാഗങ്ങൾ വിവരിച്ചെഴുതുക
അവർണർക്ക് ക്ഷേത്രപ്രവേശനം നല്കാൻ തീർച്ചപ്പെടുത്തുന്നപക്ഷം നിങ്ങൾ നിങ്ങളുടെ ക്ഷേത്രം തുറന്നു കൊടുക്കുവാൻ ഒരുക്കമുണ്ടോ?
പൂമുള്ളി മന
ദേശമംഗലം കൂടല്ലൂർ, പൂമുള്ളി, ആഴ്വാഞ്ചേരി തുടങ്ങിയ മലബാറിലെ പ്രധാന നമ്പൂതിരി ജന്മികൾക്കും മണ്ണാർക്കാട്ട് കവളപ്പാറ മണ്ണിലേടത്ത് മൂപ്പിൽ നായന്മാർ, പാലക്കാട് ഏറാൾപ്പാട് തുടങ്ങിയ മാടമ്പി നാടുവാഴികൾക്കുമായാണ് ഈ ചോദ്യാവലി തയ്യാറാക്കിയത്. ഒരൊറ്റ ആൾ പോലും അവർണ്ണരുടെ ക്ഷേത്രപ്രവേശത്തെ അനുകൂലിച്ചില്ലെന്നു മാത്രമല്ല അവരുടെ വാദങ്ങൾക്ക് ഉപോൽബലകമായി സ്മൃതികളും ശാസ്ത്രങ്ങളും നിഷ്കർഷിക്കുന്ന തെളിവുകൾ നിരത്തുകയും ചെയ്തു.
ഗുരുവായൂർ സത്യാഗ്രഹം അതിൻറെ പ്രഖ്യാപിത ലക്ഷ്യമായിരുന്ന ഗുരുവായൂർ ക്ഷേത്ര പ്രവേശനം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു എന്ന് സാങ്കേതികമായി പറയാമെങ്കിലും ആ സമരത്തിൻറെ പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങൾ അനവധിയാണ്. ഭാരതമൊട്ടാകെ സവർണരുടെ ചിന്താഗതിയെ സ്വാധീനിക്കാനും അവർണർ ഹിന്ദുക്കൾ തന്നെയെന്ന് അസന്നിഗ്ധമായി സ്‌ഥാപിക്കാനും ഏതാനും വർഷങ്ങൾക്കുള്ളിൽ എല്ലാ ക്ഷേത്രങ്ങളിലും അവർണ്ണർക്ക് പ്രവേശനത്തിനും ഈ സമരം കാരണമായി. ഒരർത്ഥത്തിൽ അവർണരെ ഹിന്ദുക്കളാക്കിയ ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മതപ്രവേശനം ആയിരുന്നു ക്ഷേത്രപ്രവേശനത്തിലൂടെയും അയിത്തോച്ചാടനത്തിലൂടെയും നടപ്പിലായത്.
എന്ത് കൊണ്ടാകാം അന്തർജ്ജനങ്ങൾ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചത്?
വിവേചനം അനുഭവിച്ചവർക്ക് അതിൻറെ വേദന പെട്ടെന്നു തന്നെ തിരിച്ചറിയാൻ സാധിക്കും എന്നത് കൊണ്ടാണ്. സമൂഹത്തിൻറെ ഏറ്റവും ഉയർന്ന തട്ടിൽ നിൽക്കുമ്പോഴും നമ്പൂതിരി സ്ത്രീകളിൽ ബഹുഭൂരിപക്ഷത്തിന്റെയും സ്‌ഥിതി നരകതുല്യമായിരുന്നു. ലോകത്തിൽ എന്തായി ജനിച്ചാലും ഒരു നമ്പൂതിരി ഇല്ലത്തെ അപ്ഫനായി ജനിക്കരുത് എന്ന് വി ടി എഴുതിയതോർക്കാം. സമത്വം എന്നത് എന്തെന്ന കേട്ടറിവ് പോലും ഇല്ലാത്ത സമൂഹമായിരുന്നു അന്നത്തെ കേരള സമൂഹം. ഒന്നുകിൽ ഒരാൾ തമ്പുരാൻ അല്ലെങ്കിൽ കീഴാളൻ. രണ്ടു നമ്പൂതിരിമാർ തമ്മിൽ പോലും സമത്വം സാധ്യമല്ല. കൂടുതലറിയാൻ നമ്പൂരിച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന ബ്ലോഗ് വായിക്കാം. രസകരമായ ഒരു വസ്തുതയെന്തെന്നാൽ സാമൂതിരിയെ അഭിനന്ദിക്കാൻ കൂടിയ പരദേശബ്രാഹ്മണർക്ക് കേരളത്തിൽ നിലനിന്നിരുന്ന വ്യവസ്‌ഥിതിയെപ്പറ്റി കാര്യമായ അറിവുണ്ടായിരുന്നില്ല. ബ്രാഹ്മണൻ എന്ന ലേബലിൽ അവർ ശ്രീകോവിലിലും മറ്റും കയറുകയുണ്ടായി. പൂജാരിമാർ പിന്നീട് ശുദ്ധികലശം നടത്തിയെന്നത് ആ വരത്തന്മാർ അറിഞ്ഞുകാണില്ല.
ചെമ്പൈ സ്വാമിയോട് മദിരാശിയിലെ തമിഴ് ബ്രാഹ്മണരോട് കാട്ടിയ വിവേചനങ്ങളാകാം ഒരുപക്ഷേ അദ്ദേഹത്തിൻറെ മഹത്തായ ജീവിതദർശനത്തിന് കാരണമായത്.
എന്താണ് ഗുരുവായൂർ സത്യാഗ്രഹം ഇന്നത്തെ ഹൈന്ദവ സമൂഹത്തിന് നൽകുന്ന സന്ദേശം? അതിന് ഒരു വ്യക്തത വരുത്താനായി സാമൂതിരിയും സവർണജനഹിതപരിശോധനയിൽ രാജാജിയും തയ്യാറാക്കിയ പോലെയൊരു ചോദ്യാവലി നമുക്കും ഉണ്ടാക്കാം.
1 ഹൈന്ദവാചാരങ്ങൾ വിശ്വാസികൾ മാത്രം തീർപ്പുകല്പിക്കേണ്ട ഒന്നാണോ ?
(ക്ഷേത്രപ്രവേശനത്തിനായുള്ള സമരത്തിന് നേതൃത്വം നൽകിയ കേളപ്പൻ വിഗ്രഹാരാധനയിൽ വിശ്വസിക്കാത്ത ഗാന്ധിയനായിരുന്നു. മർദ്ദനമേറ്റ കൃഷ്ണപിള്ളയും എ കെ ജിയും ജയിൽവാസം അനുഷ്ടിച്ച ഭാരതീയൻ, കേരളീയൻ, തിരുമുമ്പ് എന്നിവരെല്ലാം പിൽക്കാലത്ത് കമ്മ്യുണിസ്റ്റുകാരായവരാണ്. അമ്പലങ്ങളിൽ അന്ധവിശ്വാസമെങ്കിൽ അവ കത്തിക്കണമെന്ന് പറഞ്ഞ വി ടി യുടെ തൃത്താലയിലെ ഇല്ലത്താണ് സമരനേതാക്കൾ പലപ്പോഴും തമ്പടിച്ചത്. തന്ത്രിമാരും വേദശാസ്ത്ര പണ്ഡിതരുമൊക്കെ അതിനെതിരായിരുന്നു എന്ന് മാത്രമല്ല ഗാന്ധിജിയടക്കമുള്ള നേതാക്കൾ ഹിന്ദുമതത്തെ തകർക്കാൻ ശ്രമിക്കുന്നു എന്നാരോപിക്കുകയും ചെയ്തു.)
2 എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പൂജാകർമ്മം നടത്താനുള്ള അവകാശം ഉണ്ടായിരിക്കണം എന്ന് NSS പ്രമേയം പാസാക്കിയത് 1923 ലെ അമ്പലപ്പുഴ നായർ സമ്മേളനത്തിൽ വച്ചാണ്. ഇന്നിതിനോട് എത്ര പേർ യോജിക്കുന്നു?
(ക്ഷേത്രപ്രവേശനത്തിൻറെ അടുത്തപടിയാണ് എല്ലാ ഹിന്ദുക്കൾക്കും സ്ത്രീപുരുഷഭേദമന്യേ പൂജാരികളാകാനുള്ള അവകാശം. ഒരു പുലയനോ പറയനോ സ്ത്രീയോ ഗുരുവായൂർ മേൽശാന്തിയോ ശബരിമല തന്ത്രിയോ ആകാൻ കഴിയുമ്പോഴേ ഹിന്ദുമതം ഉൾക്കൊള്ളലിന്റെ മതമെന്ന് പറയാൻ കഴിയൂ. അല്ലെങ്കിൽ കേളപ്പൻ അന്നു പറഞ്ഞതു പോലെ ആത്മാഭിമാനമുള്ള ഒരു ദളിതനും ഇന്നത്തെ ഹിന്ദുമതത്തിലും സ്‌ഥാനമില്ല.)
3 ശബരിമല പോലെയുള്ള ചില ക്ഷേത്രങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എന്താണ് തടസ്സം? അയ്യപ്പൻ ബ്രഹ്മചാരിയായതാണ് കാരണം എന്നപോലെയുള്ള ഒടങ്കല്ലി ന്യായങ്ങളുമായി തന്ത്രിപൗത്രൻ ചാനലുകളിൽ പടവെട്ടുന്നത് കണ്ടിട്ടുണ്ട്. പ്രേമം സ്‌ഥായിഭാവമായ ശ്രീകൃഷ്ണൻ പ്രതിഷ്ഠയായ മലയിൻകീഴ് ക്ഷേത്രത്തിൽ എന്ത്കൊണ്ട് സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല?
(ഉത്തരം ശാസ്ത്രങ്ങളിൽ തന്നെയുണ്ട്. ഭഗവദ്ഗീത 9. 32 പറയുന്നു
മാം ഹി പാര്‍ഥ വ്യപാശ്രിത്യ യേ പി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേ പി യാന്തി പരാം ഗതിം
സ്ത്രീയും വൈശ്യനും ശൂദ്രനുമെല്ലാം പാപയോനിയിൽ പിറന്നവരാണ്. ( ഭഗവാൻ കൃഷ്ണൻ ചിലപ്പോൾ ഇതുദ്ദേശിച്ചിട്ടില്ലായിരിക്കാം. ശങ്കരാചാര്യരരുടെ വ്യാഖ്യാനമാണ്. ആചാര്യന് സംസ്കൃതം അറിയില്ലെന്ന് പറഞ്ഞ് ഗോപാലകൃഷ്ണന്റെ വ്യാഖ്യാനവുമായി ആക്രമണത്തിന് വരരുത് എന്നപേക്ഷിക്കുന്നു.)
മുജ്ജന്മ പാപമാണ് ഈ പിറവിക്ക് കാരണം. ഇതുതന്നെയാണ് ഇണ്ടൻതുരുത്തി നമ്പൂതിരി വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജിയോട് പറഞ്ഞത്. അദ്ദേഹം അവർണ്ണരുടെ വഴി തടയുന്നതിലൂടെ തൻറെ ധർമം അനുഷ്ഠിക്കുകയാണ്. ഗാന്ധിക്ക് ഇതുവല്ലതും അറിയാമോ? വെറുതെയാണോ അങ്ങേരെ തട്ടിയത്?
ശാസ്ത്രവിധി പ്രകാരം ക്ഷേത്രങ്ങൾക്കുണ്ടാകാവുന്ന ഏറ്റവും വലിയ അശുദ്ധി അവർണ്ണരുടെ പ്രവേശനത്തോടെ സംഭവിച്ചു കഴിഞ്ഞു. ജന്മിത്ത വ്യവസ്‌ഥിതിയുടെ അവസാനത്തോടെ നാശോന്മുഖമായ ക്ഷേത്രങ്ങൾ രക്ഷപെട്ടത് ക്ഷേത്രപ്രവേശനത്തോടെയാണ് എന്ന് കാണാം.)
4 ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന ഹിന്ദുമതം എന്നത് 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ നിലവിൽ വന്നതാണെന്നിരിക്കെ യേശുദാസിനെപോലെയുള്ള വിശ്വാസികളും ഭക്തരും ആയവർക്ക് എന്തുകൊണ്ട് പ്രവേശനം നിഷേധിക്കപ്പെടുന്നു? ആറന്മുളയിലും ഏറ്റുമാനൂരും മൂകാംബികയിലും ഒന്നുമില്ലാത്ത വിലക്ക് ഗുരുവായൂരിൽ നടപ്പിലാക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത് ?
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് നാല്പതുകളിൽ കേരള സമൂഹം പുരോഗമനപരമായ ഒരു മറുപടി തന്നേനെ. എന്നാൽ ഇന്ന് കേരളഹിന്ദുസമൂഹത്തിലേക്ക് പടർന്നു കയറിയിരിക്കുന്ന നവയാഥാസ്ഥികത്വം ഈ ചോദ്യങ്ങൾക്ക് പഴയ ജന്മിമാരും മാടമ്പികളും നൽകിയ മറുപടിയാകും നൽകുക. കയ്യിൽ ചരടും കെട്ടി കാവിമുണ്ടും ഉടുത്തു നടക്കുന്ന ഇന്നത്തെ ഹിന്ദു യുവത്വം കമ്മ്യുണിസ്റ്റും മുസ്ലീമും ക്രിസ്ത്യാനിയുമാണ് ഹിന്ദുവിന്റെ ഇന്നത്തെ നഷ്ടപ്രതാപത്തിന് കാരണമെന്ന് വിശ്വസിക്കുന്നു.
ക്രൈസ്തവസഭകൾ സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്‌ഥാപനങ്ങൾ നടത്തി അവയിലെ ബഹുഭൂരിപക്ഷം തൊഴിലുകളും തങ്ങളുടെ സമുദായക്കാർക്ക് നൽകി സമുദായത്തെ ശാക്തീകരിക്കുന്നു. ഹൈന്ദവർ നാടുനീളെ ആനകളെ എഴുന്നള്ളിച്ചും മത്സരവെടിക്കെട്ടുകൾ നടത്തിയും സ്വർണം പൂശിയും കൊടിമരം പുതുക്കിയും അർത്ഥശൂന്യമായ പൂജാകർമങ്ങൾ നടത്തിയും പൂരങ്ങൾക്ക് ചമയങ്ങൾ ഒരുക്കിയും പണം പൊടിച്ചും കത്തിച്ചും കളയുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണവും മറ്റ് നിധികളും ഇരുളടഞ്ഞ ക്ഷേത്രനിലവറകളിൽ കൊള്ളക്കാരെ കാത്തു കിടക്കുന്നു. പോർട്ടുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും മൈസൂർ രാജാക്കന്മാരുമെല്ലാം ക്ഷേത്രങ്ങൾ കൊള്ളയടിച്ചു. അന്നത്തെ ക്ഷേത്രങ്ങൾ ഒരു ന്യൂനപക്ഷത്തിന് മാത്രം കയറാവുന്ന ഖജനാവുകളായിരുന്നതാണ് കാരണം. ആരാധനാലയങ്ങൾ അതല്ലാതെ മറ്റെന്തെങ്കിലും ആയാൽ അവിടെ ആക്രമണം ഉണ്ടാകും. ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ അമൃതസറിലെ സുവർണക്ഷേത്രത്തിലും സംഭവിച്ചതതാണ്.
ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം എന്നതിൽ നിന്നും വിശ്വാസികൾക്ക് പ്രവേശനം എന്നതിലേക്കുള്ള മാറ്റത്തിനായി മറ്റൊരു ഗുരുവായൂർ സത്യാഗ്രഹത്തിന് സമയമായിരിക്കുന്നു. വിശ്വാസികളുടെ പ്രശ്‌നമാണിത്. അവരതിന് തയ്യാറാകുമോ? അതോ പഴയപോലെ അവിശ്വാസികളും കമ്മ്യുണിസ്റ്റുകാരും നേടിക്കൊടുത്തതിന് ശേഷം അതിൻറെ പിതൃത്വം അവകാശപ്പെട്ട് ഫ്ലക്സ് അടിക്കുമോ?
കാത്തിരുന്ന് കാണാം.
എന്ത് കൊണ്ടാകാം അന്തർജ്ജനങ്ങൾ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചത്?
വിവേചനം അനുഭവിച്ചവർക്ക് അതിൻറെ വേദന പെട്ടെന്നു തന്നെ തിരിച്ചറിയാൻ സാധിക്കും എന്നത് കൊണ്ടാണ്. സമൂഹത്തിൻറെ ഏറ്റവും ഉയർന്ന തട്ടിൽ നിൽക്കുമ്പോഴും നമ്പൂതിരി സ്ത്രീകളിൽ ബഹുഭൂരിപക്ഷത്തിന്റെയും സ്‌ഥിതി നരകതുല്യമായിരുന്നു. ലോകത്തിൽ എന്തായി ജനിച്ചാലും ഒരു നമ്പൂതിരി ഇല്ലത്തെ അപ്ഫനായി ജനിക്കരുത് എന്ന് വി ടി എഴുതിയതോർക്കാം. സമത്വം എന്നത് എന്തെന്ന കേട്ടറിവ് പോലും ഇല്ലാത്ത സമൂഹമായിരുന്നു അന്നത്തെ കേരള സമൂഹം. ഒന്നുകിൽ ഒരാൾ തമ്പുരാൻ അല്ലെങ്കിൽ കീഴാളൻ. രണ്ടു നമ്പൂതിരിമാർ തമ്മിൽ പോലും സമത്വം സാധ്യമല്ല. കൂടുതലറിയാൻ നമ്പൂരിച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന ബ്ലോഗ് വായിക്കാം. രസകരമായ ഒരു വസ്തുതയെന്തെന്നാൽ സാമൂതിരിയെ അഭിനന്ദിക്കാൻ കൂടിയ പരദേശബ്രാഹ്മണർക്ക് കേരളത്തിൽ നിലനിന്നിരുന്ന വ്യവസ്‌ഥിതിയെപ്പറ്റി കാര്യമായ അറിവുണ്ടായിരുന്നില്ല. ബ്രാഹ്മണൻ എന്ന ലേബലിൽ അവർ ശ്രീകോവിലിലും മറ്റും കയറുകയുണ്ടായി. പൂജാരിമാർ പിന്നീട് ശുദ്ധികലശം നടത്തിയെന്നത് ആ വരത്തന്മാർ അറിഞ്ഞുകാണില്ല.
ചെമ്പൈ സ്വാമിയോട് മദിരാശിയിലെ തമിഴ് ബ്രാഹ്മണരോട് കാട്ടിയ വിവേചനങ്ങളാകാം ഒരുപക്ഷേ അദ്ദേഹത്തിൻറെ മഹത്തായ ജീവിതദർശനത്തിന് കാരണമായത്.
എന്താണ് ഗുരുവായൂർ സത്യാഗ്രഹം ഇന്നത്തെ ഹൈന്ദവ സമൂഹത്തിന് നൽകുന്ന സന്ദേശം? അതിന് ഒരു വ്യക്തത വരുത്താനായി സാമൂതിരിയും സവർണജനഹിതപരിശോധനയിൽ രാജാജിയും തയ്യാറാക്കിയ പോലെയൊരു ചോദ്യാവലി നമുക്കും ഉണ്ടാക്കാം.
1 ഹൈന്ദവാചാരങ്ങൾ വിശ്വാസികൾ മാത്രം തീർപ്പുകല്പിക്കേണ്ട ഒന്നാണോ ?
(ക്ഷേത്രപ്രവേശനത്തിനായുള്ള സമരത്തിന് നേതൃത്വം നൽകിയ കേളപ്പൻ വിഗ്രഹാരാധനയിൽ വിശ്വസിക്കാത്ത ഗാന്ധിയനായിരുന്നു. മർദ്ദനമേറ്റ കൃഷ്ണപിള്ളയും എ കെ ജിയും ജയിൽവാസം അനുഷ്ടിച്ച ഭാരതീയൻ, കേരളീയൻ, തിരുമുമ്പ് എന്നിവരെല്ലാം പിൽക്കാലത്ത് കമ്മ്യുണിസ്റ്റുകാരായവരാണ്. അമ്പലങ്ങളിൽ അന്ധവിശ്വാസമെങ്കിൽ അവ കത്തിക്കണമെന്ന് പറഞ്ഞ വി ടി യുടെ തൃത്താലയിലെ ഇല്ലത്താണ് സമരനേതാക്കൾ പലപ്പോഴും തമ്പടിച്ചത്. തന്ത്രിമാരും വേദശാസ്ത്ര പണ്ഡിതരുമൊക്കെ അതിനെതിരായിരുന്നു എന്ന് മാത്രമല്ല ഗാന്ധിജിയടക്കമുള്ള നേതാക്കൾ ഹിന്ദുമതത്തെ തകർക്കാൻ ശ്രമിക്കുന്നു എന്നാരോപിക്കുകയും ചെയ്തു.)
2 എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പൂജാകർമ്മം നടത്താനുള്ള അവകാശം ഉണ്ടായിരിക്കണം എന്ന് NSS പ്രമേയം പാസാക്കിയത് 1923 ലെ അമ്പലപ്പുഴ നായർ സമ്മേളനത്തിൽ വച്ചാണ്. ഇന്നിതിനോട് എത്ര പേർ യോജിക്കുന്നു?
(ക്ഷേത്രപ്രവേശനത്തിൻറെ അടുത്തപടിയാണ് എല്ലാ ഹിന്ദുക്കൾക്കും സ്ത്രീപുരുഷഭേദമന്യേ പൂജാരികളാകാനുള്ള അവകാശം. ഒരു പുലയനോ പറയനോ സ്ത്രീയോ ഗുരുവായൂർ മേൽശാന്തിയോ ശബരിമല തന്ത്രിയോ ആകാൻ കഴിയുമ്പോഴേ ഹിന്ദുമതം ഉൾക്കൊള്ളലിന്റെ മതമെന്ന് പറയാൻ കഴിയൂ. അല്ലെങ്കിൽ കേളപ്പൻ അന്നു പറഞ്ഞതു പോലെ ആത്മാഭിമാനമുള്ള ഒരു ദളിതനും ഇന്നത്തെ ഹിന്ദുമതത്തിലും സ്‌ഥാനമില്ല.)
3 ശബരിമല പോലെയുള്ള ചില ക്ഷേത്രങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എന്താണ് തടസ്സം? അയ്യപ്പൻ ബ്രഹ്മചാരിയായതാണ് കാരണം എന്നപോലെയുള്ള ഒടങ്കല്ലി ന്യായങ്ങളുമായി തന്ത്രിപൗത്രൻ ചാനലുകളിൽ പടവെട്ടുന്നത് കണ്ടിട്ടുണ്ട്. പ്രേമം സ്‌ഥായിഭാവമായ ശ്രീകൃഷ്ണൻ പ്രതിഷ്ഠയായ മലയിൻകീഴ് ക്ഷേത്രത്തിൽ എന്ത്കൊണ്ട് സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല?
(ഉത്തരം ശാസ്ത്രങ്ങളിൽ തന്നെയുണ്ട്. ഭഗവദ്ഗീത 9. 32 പറയുന്നു
മാം ഹി പാര്‍ഥ വ്യപാശ്രിത്യ യേ പി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേ പി യാന്തി പരാം ഗതിം
സ്ത്രീയും വൈശ്യനും ശൂദ്രനുമെല്ലാം പാപയോനിയിൽ പിറന്നവരാണ്. ( ഭഗവാൻ കൃഷ്ണൻ ചിലപ്പോൾ ഇതുദ്ദേശിച്ചിട്ടില്ലായിരിക്കാം. ശങ്കരാചാര്യരരുടെ വ്യാഖ്യാനമാണ്. ആചാര്യന് സംസ്കൃതം അറിയില്ലെന്ന് പറഞ്ഞ് ഗോപാലകൃഷ്ണന്റെ വ്യാഖ്യാനവുമായി ആക്രമണത്തിന് വരരുത് എന്നപേക്ഷിക്കുന്നു.)
മുജ്ജന്മ പാപമാണ് ഈ പിറവിക്ക് കാരണം. ഇതുതന്നെയാണ് ഇണ്ടൻതുരുത്തി നമ്പൂതിരി വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജിയോട് പറഞ്ഞത്. അദ്ദേഹം അവർണ്ണരുടെ വഴി തടയുന്നതിലൂടെ തൻറെ ധർമം അനുഷ്ഠിക്കുകയാണ്. ഗാന്ധിക്ക് ഇതുവല്ലതും അറിയാമോ? വെറുതെയാണോ അങ്ങേരെ തട്ടിയത്?
ശാസ്ത്രവിധി പ്രകാരം ക്ഷേത്രങ്ങൾക്കുണ്ടാകാവുന്ന ഏറ്റവും വലിയ അശുദ്ധി അവർണ്ണരുടെ പ്രവേശനത്തോടെ സംഭവിച്ചു കഴിഞ്ഞു. ജന്മിത്ത വ്യവസ്‌ഥിതിയുടെ അവസാനത്തോടെ നാശോന്മുഖമായ ക്ഷേത്രങ്ങൾ രക്ഷപെട്ടത് ക്ഷേത്രപ്രവേശനത്തോടെയാണ് എന്ന് കാണാം.)
4 ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന ഹിന്ദുമതം എന്നത് 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ നിലവിൽ വന്നതാണെന്നിരിക്കെ യേശുദാസിനെപോലെയുള്ള വിശ്വാസികളും ഭക്തരും ആയവർക്ക് എന്തുകൊണ്ട് പ്രവേശനം നിഷേധിക്കപ്പെടുന്നു? ആറന്മുളയിലും ഏറ്റുമാനൂരും മൂകാംബികയിലും ഒന്നുമില്ലാത്ത വിലക്ക് ഗുരുവായൂരിൽ നടപ്പിലാക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത് ?
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് നാല്പതുകളിൽ കേരള സമൂഹം പുരോഗമനപരമായ ഒരു മറുപടി തന്നേനെ. എന്നാൽ ഇന്ന് കേരളഹിന്ദുസമൂഹത്തിലേക്ക് പടർന്നു കയറിയിരിക്കുന്ന നവയാഥാസ്ഥികത്വം ഈ ചോദ്യങ്ങൾക്ക് പഴയ ജന്മിമാരും മാടമ്പികളും നൽകിയ മറുപടിയാകും നൽകുക. കയ്യിൽ ചരടും കെട്ടി കാവിമുണ്ടും ഉടുത്തു നടക്കുന്ന ഇന്നത്തെ ഹിന്ദു യുവത്വം കമ്മ്യുണിസ്റ്റും മുസ്ലീമും ക്രിസ്ത്യാനിയുമാണ് ഹിന്ദുവിന്റെ ഇന്നത്തെ നഷ്ടപ്രതാപത്തിന് കാരണമെന്ന് വിശ്വസിക്കുന്നു.
ക്രൈസ്തവസഭകൾ സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്‌ഥാപനങ്ങൾ നടത്തി അവയിലെ ബഹുഭൂരിപക്ഷം തൊഴിലുകളും തങ്ങളുടെ സമുദായക്കാർക്ക് നൽകി സമുദായത്തെ ശാക്തീകരിക്കുന്നു. ഹൈന്ദവർ നാടുനീളെ ആനകളെ എഴുന്നള്ളിച്ചും മത്സരവെടിക്കെട്ടുകൾ നടത്തിയും സ്വർണം പൂശിയും കൊടിമരം പുതുക്കിയും അർത്ഥശൂന്യമായ പൂജാകർമങ്ങൾ നടത്തിയും പൂരങ്ങൾക്ക് ചമയങ്ങൾ ഒരുക്കിയും പണം പൊടിച്ചും കത്തിച്ചും കളയുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണവും മറ്റ് നിധികളും ഇരുളടഞ്ഞ ക്ഷേത്രനിലവറകളിൽ കൊള്ളക്കാരെ കാത്തു കിടക്കുന്നു. പോർട്ടുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും മൈസൂർ രാജാക്കന്മാരുമെല്ലാം ക്ഷേത്രങ്ങൾ കൊള്ളയടിച്ചു. അന്നത്തെ ക്ഷേത്രങ്ങൾ ഒരു ന്യൂനപക്ഷത്തിന് മാത്രം കയറാവുന്ന ഖജനാവുകളായിരുന്നതാണ് കാരണം. ആരാധനാലയങ്ങൾ അതല്ലാതെ മറ്റെന്തെങ്കിലും ആയാൽ അവിടെ ആക്രമണം ഉണ്ടാകും. ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ അമൃതസറിലെ സുവർണക്ഷേത്രത്തിലും സംഭവിച്ചതതാണ്.
ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം എന്നതിൽ നിന്നും വിശ്വാസികൾക്ക് പ്രവേശനം എന്നതിലേക്കുള്ള മാറ്റത്തിനായി മറ്റൊരു ഗുരുവായൂർ സത്യാഗ്രഹത്തിന് സമയമായിരിക്കുന്നു. വിശ്വാസികളുടെ പ്രശ്‌നമാണിത്. അവരതിന് തയ്യാറാകുമോ? അതോ പഴയപോലെ അവിശ്വാസികളും കമ്മ്യുണിസ്റ്റുകാരും നേടിക്കൊടുത്തതിന് ശേഷം അതിൻറെ പിതൃത്വം അവകാശപ്പെട്ട് ഫ്ലക്സ് അടിക്കുമോ?
കാത്തിരുന്ന് കാണാം.
No comments:
Post a Comment