Saturday, December 30, 2017

ജാതിസംവരണ തത്വങ്ങൾ



എങ്ങനെയാണ് ജാതിയുടെ അടിസ്‌ഥാനത്തിൽ തൊഴിൽ വിദ്യാഭ്യാസ സംവരണങ്ങൾ നിലവിൽ വന്നതെന്നും അതിൻറെ കാലികപ്രസക്തിയെന്തെന്നും തിരുവിതാംകൂറിൻറെയും കേരളത്തിന്റെയും ചരിത്രപശ്ചാത്തലത്തിൽ
പരിശോധിക്കുകയാണ് ഈ എഴുത്തിൻറെ ഉദ്ദേശ്യം.  ഭാരതത്തിൽ കേരളത്തിലാണ് പിന്നോക്കജാതിക്കാർ താരതമ്യേന മെച്ചപ്പെട്ട ജീവിതനിലവാരം അനുഭവിക്കുന്നത് എന്നതുകൊണ്ടാണ് കേരളത്തിൻറെ പശ്ചാത്തലം പ്രധാനമായും പരിഗണിക്കുന്നത്.

ഭാരതത്തിൽ ഇന്നും ഒരു വ്യക്തിയുടെ അടിസ്‌ഥാനസ്വത്വം എന്നത് ജാതിയാണെന്ന് നമ്മൾ തിരിച്ചറിഞ്ഞേ മതിയാവൂ. ഒരു മനുഷ്യൻറെ സുപ്രധാനജീവിതസന്ദർഭങ്ങളുടെ സ്വഭാവവും ആചാരങ്ങളും രൂപീകരിക്കപ്പെട്ടിരിക്കുന്നത് അവൻറെ ജാതിയിലൂടെയാണ്. പ്രത്യേകിച്ച് കേരളം പോലെ ജാതിഭീകരത ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടിരുന്ന അല്ലെങ്കിൽ ധർമ്മശാസ്ത്രങ്ങൾ ഒട്ടും തന്നെ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കപ്പെട്ട ഒരു പൗരോഹിത്യമേധാവിത്വം നിലനിന്നിരുന്ന ദേശത്ത് ഇത് എടുത്ത് പറയേണ്ടതുമാണ്.




ഇരുപതാംനൂറ്റാണ്ടിൻറെ തുടക്കം വരെ ഭാരതത്തിലെ മിക്കവാറും എല്ലാ തൊഴിലുകളും ജാതിയുടെ അടിസ്‌ഥാനത്തിൽ നൂറുശതമാനം സംവരണം ചെയ്യപ്പെട്ടതായിരുന്നല്ലോ. അതിനെ സനാതനികൾ പലതരത്തിൽ ന്യായീകരിച്ചിട്ടുള്ളതും കാണാം.

വ്യാഖ്യാനങ്ങളുടെ വഴികൾക്ക് ഒരുദാഹരണം.

തോട്ടിപ്പണി കുലത്തൊഴിലായി തുടരുന്നതിൻറെ നേട്ടങ്ങളെപ്പറ്റി മഹാത്മാഗാന്ധി എഴുതിയ 'The Ideal Bhangi' അഥവാ 'മാതൃകാ തോട്ടി' എന്ന ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് വായിക്കുക.

What qualities should such an honoured servant of society exemplify in his person? In my opinion an ideal Bhangi should have a thorough knowledge of the principles of sanitation. He should know how a right kind of latrine is constructed and the correct way of cleaning it. He should know how to overcome and destroy the odour of excreta and the various disinfectants to render them innocuous. He should likewise know the process of converting nightsoil and urine into manure. But that is not all. My ideal Bhangi would know the quality of night-soil and urine. He would keep a close watch on these and give a timely warning to the individual concerned. Thus he will give a timely notice of the results of his examination of the excreta. That presupposes a scientific knowledge of the requirements of his profession. He would likewise be an authority on the subject of disposal of night-soil in small villages as well as big cities and his advice and guidance in the matter would be sought for and freely given to society.



ജാതിനിർമ്മാർജ്ജനത്തിലൂടെ തോട്ടിയെ മോചിപ്പിക്കുകയല്ല അവനെ ഒരു കക്കൂസ് മലമൂത്ര വിദഗ്ദ്ധനാക്കുകയാണ് വേണ്ടത് എന്നാണ് ഗാന്ധിജി പറയുന്നത്. അങ്ങനെ അവൻ സമൂഹത്തിൽ ബ്രാഹ്മണന് തത്തുല്യമായ ആദരവ് നേടും എന്നും അദ്ദേഹം വാദിക്കുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞ ഗാന്ധിജിക്ക് ഭാരതീയഗ്രാമങ്ങളെപ്പറ്റിയുള്ള അറിവ് എത്ര ദയനീയമായിരുന്നു എന്ന് അദ്ദേഹത്തിൻറെ ഇത്തരം ഉട്ടോപ്യൻ സങ്കല്പങ്ങളിൽ നിന്നും വ്യക്തമാകുന്നു.



എന്തായാലും പ്രാചീനകാലത്ത് തന്നെ നളന്ദയും തക്ഷശിലയും പോലുള്ള സർവ്വകലാശാലകൾ നിലവിലുണ്ടായിരുന്ന ഭാരതത്തിൽ കീഴ്ജാതിക്കാരനെ വിജ്ഞാനത്തിൻറെ ലോകത്തുനിന്നും അകറ്റിനിർത്തുക എന്ന ബ്രാഹ്മണ ധർമ്മശാസ്‌ത്രത്തിന്റെ നിലപാടായിരുന്നു ഈ സംവരണത്തിൻറെ കാരണം എന്ന് തിരിച്ചറിയാൻ സാമാന്യബുദ്ധി മതി.

ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ജാതി നിർണയിക്കപ്പെടുന്നത് എന്നൊക്ക വ്യാഖ്യാനിക്കാൻ പലരും ധാരാളം വിയർപ്പൊഴുക്കാറുണ്ടെങ്കിലും ചരിത്രത്തിൽ അങ്ങനെ ജാതിമാറിയവരെ നമുക്ക് കാണാൻ സാധിക്കില്ല.  പുലയനായി പിറന്ന നായനാർ സിദ്ധൻ നന്തനാർ, തിരുവിതാംകൂർ രാജാക്കന്മാർ തുടങ്ങി അല്ലാതെയുള്ള ഉദാഹരണങ്ങൾ ധാരാളം കാണുകയും ചെയ്യാം.



വ്യാസൻ വിശ്വാമിത്രൻ വാല്മീകി എന്നൊക്കെയുള്ള ചില ഐതിഹ്യ കഥാപാത്രങ്ങളാണ് വ്യാഖ്യാതാക്കളുടെ സ്‌ഥിരം ആശ്രയം. ഇവർ പ്രത്യക്ഷപ്പെടുന്ന സാഹിത്യരചനകളിലെ മറ്റു കഥാപാത്രങ്ങളായ കർണൻ, ശംബൂകൻ, ഏകലവ്യൻ തുടങ്ങിയവരെപ്പറ്റിയൊന്നും മിണ്ടാറുമില്ല. വജ്രസൂചികോപനിഷത്തിൽ ബ്രാഹ്മണ്യം എങ്ങനെ കൈവരുന്നു എന്ന് വിശദീകരിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം സാരോപദേശങ്ങളോ ശാസ്ത്രങ്ങളോ ഒന്നും തന്നെ സമൂഹത്തിൽ നടപ്പിൽവരുത്തിയിരുന്നില്ല എന്നുകാണാം. ബ്രാഹ്മണർ ശാസ്ത്രങ്ങളെ അവർക്ക് പ്രയോജനകരമാം വിധം വ്യാഖ്യാനിക്കുകയല്ലാതെ അവർ അവയെ കാര്യമായി എടുത്തിട്ടില്ലായിരുന്നു എന്ന് കാണാം.

ആര്യന്മാരുടെ ജീവിതരീതി അതിൻറെ ശുദ്ധിയിൽ നിലനിന്നിരുന്ന സ്‌ഥലമായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം വരെയുള്ള കേരളം. അതിൽ മാറ്റം തുടങ്ങിയത് വൈദേശികശക്തികളുടെ വരവോടെയാണ്. പോർട്ടുഗീസുകാരുടെ വരവ് കേരളത്തിലെ ക്രൈസ്തവരുടെ ചരിത്രത്തിലെ നിർണായകമായ ചില വഴിത്തിരിവുകൾക്ക് കാരണമായി. 1799ലെ ടിപ്പുവിൻറെ മരണത്തോടുകൂടി മലബാർ ഈസ്ററ്ഇന്ത്യാകമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും തിരുവിതാംകൂറും കൊച്ചിയും കമ്പനിക്ക് കപ്പം കൊടുക്കുന്ന സാമന്തരാജ്യങ്ങളുമായി മാറി.



സാമന്തരാജ്യത്തിൻറെ ഭരണരീതികളിലും സാമൂഹ്യപ്രശ്നങ്ങളിലും ബ്രിട്ടീഷ് രീതികൾ സ്വാധീനം ചെലുത്തി തുടങ്ങി. മാധവറാവു ദിവാൻ ആകുന്നതു വരെയുള്ള കാലം തിരുവിതാംകൂറിൽ ദുർഭരണത്തിന്റേതായിരുന്നു.തൃപ്പടി ദാനം ചെയ്യപ്പെട്ട രാജ്യത്തിൻറെ ചിലവുകൾ വലിയൊരു പങ്ക് ക്ഷേത്രചടങ്ങുകൾക്കും ബ്രാഹ്മണരെ തീറ്റിപ്പോറ്റാനുമായിരുന്നു. നായർഗർഭത്തിൽ പിറക്കുന്ന ശൂദ്രനായ രാജാവിനെ ക്ഷത്രിയനാക്കാൻ നടത്തിയിരുന്ന ഹിരണ്യഗർഭം പോലുള്ള ചടങ്ങുകളും മുറജപവും തുലാപുരുഷദാനവും ഒക്കെചേർന്ന് ഖജനാവ് കാലിയാക്കി.





പാപ(നായർ)യോനിയിൽ പിറക്കുന്ന തിരുവിതാംകൂർ രാജാക്കന്മാരെ ക്ഷത്രിയരാക്കുന്ന ചടങ്ങായിരുന്നു ഹിരണ്യഗർഭം. സ്വർണം കൊണ്ട് നിർമ്മിച്ച വലിയ പാത്രത്തിൽ പഞ്ചഗവ്യം നിറച്ച് അതിൽ മുങ്ങിപ്പൊങ്ങുന്ന രാജാവ് പശുവിൻറെ ഗർഭത്തിലൂടെ കടന്നുവരുന്നു എന്ന സങ്കല്പത്തിൽ പാപമോചിതനാകുന്ന ചടങ്ങായിരുന്നു അത്. ബ്രാഹ്മണനും ക്ഷത്രിയനും പശുവിനും താഴെയായിരുന്നു ജാതിശ്രേണിയിൽ വൈശ്യന്റെയും ശൂദ്രൻറെയും സ്‌ഥാനം. അപ്പോൾ പിന്നെ പഞ്ചമരായ അവർണ്ണരുടെ സ്‌ഥിതി പറയേണ്ടതുണ്ടോ?

ആധുനികരീതിയിലുള്ള ഭരണസംവിധാനം നടപ്പിലാക്കുന്നതിനായി മാധവറാവു കൊണ്ടുവന്ന ഒരു ഓർഡിനൻസ് സർക്കാർ ജോലികൾക്ക് വിദ്യാഭ്യാസം നിർബന്ധമാക്കി. പൂർണമായും നായർസംവരണം നിലനിന്നിരുന്ന ഒരു വ്യവസ്‌ഥയെ പിടിച്ചുകുലുക്കുന്നതായിരുന്നു ഈ ഉത്തരവ്. ഇത് കേരളത്തിലേക്ക് പരദേശബ്രാഹ്മണരുടെ കുത്തൊഴുക്കിന് കാരണമായി. പിന്നീട് മലയാളിമെമ്മോറിയൽ അഥവാ നായർമെമ്മോറിയൽ എന്ന പേരിൽ പ്രശസ്തമായ പ്രക്ഷോഭത്തിനൊക്കെ മൂലകാരണമായത് ഈ ഉത്തരവായിരുന്നു. എന്നിരുന്നാലും പിന്നോക്കസമുദായങ്ങൾക്ക് സർക്കാർ ജോലിയിൽ പ്രാതിനിധ്യം ലഭിക്കാൻ പിന്നെയും എത്രയോ നാളുകൾ കാത്തിരിക്കേണ്ടി വന്നു. അടുത്തകാലം വരെയും സർക്കാർ ഉദ്യോഗങ്ങളിൽ നായർമേധാവിത്വം നിലനിന്നു പോന്നു.



വിദ്യാഭ്യാസം നേടിയ സുറിയാനി ക്രിസ്ത്യാനികൾക്കും മതംമാറിയ ചാന്നാർ ഈഴവസമുദായഅംഗങ്ങൾക്കും സർക്കാർജോലികളിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ലെങ്കിലും മാധവറാവുവിൻറെ ഭൂപരിഷ്കരണത്തിൻറെ ഫലമായി തിരുവിതാംകൂറിൽ തോട്ടക്കൃഷി വ്യാപകമായപ്പോൾ അതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ മേൽപ്പറഞ്ഞ സമുദായങ്ങൾക്ക് ലഭിച്ചു. ഏറെയും യൂറോപ്യന്മാരുടെയും മിഷനറിമാരുടെയും നിയന്ത്രണത്തിലായിരുന്ന തോട്ടക്കൃഷി പിന്നീട് സുറിയാനിക്രിസ്ത്യാനികളുടെ വിളനിലമായിത്തീർന്നത് ചരിത്രം.




സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ഭൂപരിഷ്കരണത്തിൻറെ പ്രയോജനം ലഭിച്ചതും ഈഴവക്രൈസ്തവനായർ സമുദായങ്ങൾക്ക് തന്നെയാണ്. അടിസ്‌ഥാന കര്ഷകത്തൊഴിലാളികളായിരുന്ന പിന്നോക്ക ജാതിക്കാർക്ക് ഭൂമിയുടെ ഉടമസ്‌ഥാവകാശം ലഭിച്ചിട്ടില്ല. സാമുദായികമായി സംഘടിച്ച് ഉയരുവാൻ നായർഈഴവക്രൈസ്തവ സമുദായങ്ങൾക്കുണ്ടായതു പോലുള്ള സാംസ്കാരികവും സാമ്പത്തികവുമായ മൂലധനവും രാഷ്ട്രീയപിന്തുണയും പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല.




കേരളത്തിൻറെ സമ്പത്ഘടനയിലും ജനജീവിതത്തിലും നിർണായകമായ സ്വാധീനം ചെലുത്തിയത് കുടിയേറ്റങ്ങൾ ആണെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്. കൊങ്കണം മുതൽ കൊല്ലം വരെയുള്ള പശ്ചിമഘട്ടത്തിലെ തോട്ടക്കൃഷി മിക്കവാറും ക്രൈസ്തവകുത്തകയായിരുന്നു. തൊഴിൽ തേടി ബർമ്മ സിലോൺ മലയ എന്നിവിടങ്ങളിലേക്കും പിന്നീട് അമേരിക്കൻ വൻകരയിലേക്കും  ക്രൂഡ് ഓയിലിൻറെ ആവിർഭാവത്തിനു ശേഷം ഗൾഫ് നാടുകളിലേക്കും ആരോഗ്യരംഗത്തെ തൊഴിലവസരങ്ങൾ മുതലാക്കി ആസ്ട്രേലിയ, ന്യൂസിലൻഡ്‌, യൂറോപ്യൻ രാജ്യങ്ങൾ, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കും  വിദ്യാഭ്യാസ രംഗത്ത് ജോലി തേടി മാലി, ആഫ്രിക്കൻ രാജ്യങ്ങൾ എന്ന് വേണ്ട ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലേക്കും അഭ്യസ്തവിദ്യരായ മലയാളികൾ കുടിയേറി.
ഈ കുടിയേറ്റങ്ങളിലെല്ലാം സമുദായശക്തിയുടെ സ്വാധീനം വ്യക്തമാണ്.



ഇങ്ങനെ മിക്കവാറും എല്ലാ മേഖലകളിലും പാർശ്വവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൻറെ ആകെയുള്ള ആശ്രയം സർക്കാർജോലിയാണെന്നുള്ള തിരിച്ചറിവോടുകൂടി വേണം നാം സംവരണത്തെ സമീപിക്കാൻ. കേരളം പോലെ വിദ്യാസമ്പന്നവും പ്രബുദ്ധമെന്ന് കരുതപ്പെടുന്നതുമായ ഒരു സമൂഹത്തിൽ തന്നെ  ജാതിയുടെയും തൊലിനിറത്തിന്റെയും വിവേചനം രൂക്ഷമായി നിലനിൽക്കുന്നതിനാൽ സ്വകാര്യമേഖലയിലെ സെയിൽസ് മാർക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലെ വളരെചുരുങ്ങിയ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്ന കീഴ്തട്ടുകളിലെ ജോലികൾ പോലും പട്ടികജാതി പട്ടികവർഗക്കാർക്ക് പ്രാപ്യമല്ല.




എന്തൊക്കെയാണ് ജാതിസംവരണത്തിൻറെ എതിർവാദങ്ങൾ?

 അർഹതയില്ലാത്തവർ ഉദ്യോഗങ്ങളിൽ കയറിക്കൂടുന്നു എന്ന വാദം പരിശോധിക്കാം.
അംഗൻവാടി മുതൽ ബിരുദാനന്തര ബിരുദമോ പി എച് ഡിയോ വരെ അനുസ്യൂതം പഠനം തുടരാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത അതിശക്തമായ ഒരു മധ്യവർഗം ഇവിടെയുണ്ട്. ഇടയ്ക്ക് പഠനം നിർത്തി തൊഴിലിലേക്ക് പ്രവേശിക്കാനുള്ള സമ്മർദ്ദം ഭൂരിപക്ഷത്തിനും ഇല്ല. അതുകൊണ്ട് ബസ് കണ്ടക്ടർ, പോലീസ് കോൺസ്റ്റബിൾ, മറ്റ് ക്‌ളാസ് ഫോർ ജീവനക്കാർ എന്നിവയ്ക്കുള്ള എഴുത്തുപരീക്ഷകൾക്ക് പോലും ഇതുപോലെ ആ തൊഴിൽ ആവശ്യപ്പെടുന്നതിലും വളരെ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ പങ്കെടുക്കുകയും ജോലി നേടുകയും ചെയ്യുന്നു. ഇത്തരക്കാരെക്കൊണ്ട് തൊഴിലിന് എന്തെങ്കിലും മെച്ചമുണ്ടോ? ഇല്ലെന്ന് മാത്രമല്ല പലപ്പോഴും ഉപദ്രവവും ആണ്.




മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസുകളിൽ മികച്ച റാങ്കുകൾ കരസ്‌ഥമാക്കുന്ന കുട്ടികളിൽ നല്ലൊരുപങ്കും സ്വകാര്യ സ്‌കൂളുകളിലെ പഠനത്തിന് ശേഷം പരിശീലനത്തിനായി ഒരു വർഷത്തോളം കോച്ചിങ് സെന്ററുകളിൽ ചിലവഴിക്കുന്നു.

ഭാരതത്തിൽ പല ജോലികൾക്കും വിദ്യാഭ്യാസ യോഗ്യത ഒരു ഫിൽറ്റർ പോലെയാണ് പ്രവർത്തിക്കുന്നത്.
ലോകത്തിലെ പല പ്രമുഖ കമ്പനികളുടെയും അക്കൗണ്ടിംഗ് ബാക് ഓഫീസ് ആയി പ്രവർത്തിക്കുന്ന കൊച്ചിയിലെ ഇൻഫോപാർക്കിൽ സി എ, ഐ സി ഡബ്ലിയു എ ഒക്കെ പാസ്സായ അക്കൗണ്ടൻറ്സ് റിപ്പോർട്ട് ചെയ്യുന്ന യൂറോപ്പിലെയും അമേരിക്കയിലെയും മേലുദ്യോഗസ്‌ഥർ നല്ലൊരു പങ്കും സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും അക്കൗണ്ടിംഗ് ഡിപ്ലോമ എടുത്തവരാണെന്ന് കാണാം. ശമ്പളമോ എട്ടും പത്തും ഇരട്ടിയുമായിരിക്കും.




മലയാളി മെമ്മോറിയലിൻറെ കാലത്ത് നായന്മാർ ഉന്നതോദ്യോഗങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നു എന്ന പരാതിയുണ്ടായപ്പോൾ മദ്രാസ് സർവകലാശാലയുടെ എം എ പരീക്ഷ പാസാകാൻ ഒരു നായർക്ക് സാധിച്ചാൽ തൻറെ മേൽമീശ വടിക്കാമെന്നുള്ള കുംഭകോണം കോളേജിലെ ഗോപാലറാവുവിന്റെ വെല്ലുവിളി ചൂണ്ടിക്കാണിക്കുന്നത് അന്നത്തെ ബ്രാഹ്മണർക്ക് നായന്മാരുടെ കഴിവുകളെപ്പറ്റിയുള്ള അവമതിപ്പാണ്. ഇന്നിത് നായരും ഈഴവരും ക്രിസ്ത്യാനികളും ദളിതരെപ്പറ്റി വെച്ചുപുലർത്തുന്നു എന്നുമാത്രം.


ഉദ്യോഗസ്‌ഥരുടെയും പ്രൊഫെഷണല്സിന്റെയും നിലവാരത്തകർച്ചയാണ് മറ്റൊരു വാദം. ഇത് ജാതിസംവരണത്തിൻറെ മാത്രം പ്രശ്നമായി കാണുന്നത് വിചിത്രമാണ്. പണം കൊടുത്താൽ മിക്കവാറും ഏതു ബിരുദവും ബിരുദാനന്തരബിരുദവും കിട്ടുകയും ഗവേഷണത്തിന്റെ തീസിസ്, എൻട്രൻസ് പരീക്ഷകൾ തുടങ്ങിയവ എഴുതാൻ ആളെ കിട്ടുകയും ചെയ്യുന്ന ഭാരതത്തിലെ വിദ്യാഭ്യാസവ്യവസായത്തെപ്പറ്റി അറിയാവുന്നവർക്ക് ഇത്തരം വാദങ്ങൾ ചിരിയുണർത്തുന്നത് സ്വാഭാവികം മാത്രം. വ്യാപം അഴിമതി കേസ് മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സിവിൽസർവീസ് മുതലുള്ള എത്രയെത്ര പരീക്ഷകളിൽ ഇതുപോലുള്ള കഥകൾ ഉണ്ടാവും എന്നൂഹിക്കാവുന്നതേയുള്ളൂ.



സ്പോർട്സ് രംഗത്തു ശോഭിക്കുന്ന, വിദ്യാഭ്യാസം കഷ്ടിയായ കായികതാരങ്ങൾക്കും ഭർത്താവ് മരിച്ച ഭാര്യമാർക്കുമൊക്കെ ജോലി നൽകുമ്പോൾ നാമാരും മെറിറ്റിനെക്കുറിച്ചോർത്ത് വേവലാതിപ്പെടാറില്ല.

സമാനമായ പരിശീലനവും പ്രോത്സാഹനവും ചുറ്റുപാടുകളും പ്രദാനം ചെയ്താൽ ആർക്കും ഏത് നിലയിലും എത്തിച്ചേരാം. അതിന് ജാതി മത വർഗ വർണ ലിംഗ വ്യതിയാനങ്ങളില്ല. ബാഡ്മിന്റൺ ഇതിനൊരു ഉദാഹരണമാണ്. ആന്ധ്ര സർക്കാർ മുൻ ആൾ ഇംഗ്ലണ്ട്ബാഡ്മിന്റൺ  ചാമ്പ്യൻ ഗോപീചന്ദിന് കോച്ചിങ് അക്കാദമിക്കായി വസ്തുവും മറ്റ് സഹായങ്ങളും നൽകി ഒരു ദശാബ്ദം കഴിയുംകഴിയും മുന്നേ ഇന്ത്യയിലെ മികച്ച കളിക്കാർ ഭൂരിപക്ഷവും ആന്ധ്രക്കാരായി മാറി. ലോകറാങ്കിങ്ങിൽ തന്നെ ആദ്യത്തെ ഇരുപതിൽ അഞ്ചോ ആറോ ആന്ധ്രക്കാർ കയറിയിരിക്കുന്നു.



സംവരണത്തിലൂടെ നിയമബിരുദ കോഴ്സിൽ പ്രവേശനം ലഭിച്ച വീരപ്പമൊയ്‌ലി ഒന്നാം റാങ്കോടെയാണ് ബിരുദം പൂർത്തിയാക്കിയത്. സാക്ഷാൽ അംബേദ്‌കർ അദ്ദേഹത്തിൻറെ ബിരുദ പഠനകാലത്ത് ശോഭിച്ചില്ല. പിന്നീട് അദ്ദേഹം ലണ്ടൻ കൊളംബിയ പോലുള്ള ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ നിന്നും തിളക്കമാർന്ന വിജയം നേടുകയുണ്ടായി. അനുഭാവപൂർണമായ പ്രോത്സാഹനം നൽകിയാൽ ദളിത് വിദ്യാർഥികൾ തുടക്കത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ അനായാസം തരണം ചെയ്യും. എന്നാൽ കഴിവുള്ളവനെ പോലും ജാതീയമായി ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്ന ആർഷഭാരത രീതി തന്നെയാണ് ആധുനിക ഭാരതത്തിലെ ഭൂരിപക്ഷം സർവകലാശാലകളിലും പിന്തുടർന്നു പോരുന്നത്. ധാരാളം ദളിത് വിദ്യാർഥികൾ ഇത്തരം സമ്മർദ്ദവും പാർശ്വവൽക്കരണവും അപമാനവും താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നു.




ജാതിസംവരണത്തിൻറെ അടിസ്‌ഥാനലക്‌ഷ്യം പ്രാതിനിധ്യം ആണ്. സമ്പന്നനായതുകൊണ്ട് ഒരുവൻറെ ജാതി മാറുന്നില്ല. ജാതി ഒരു വ്യക്തിക്ക് തൻറെ നിഴൽ പോലെയാണ്. വ്യക്തി എത്ര ശ്രമിച്ചാലും വെളിച്ചമുള്ളടത്തെല്ലാം നിഴൽ പോലെ ജാതി അവൻറെ ഒപ്പം തന്നെ പ്രത്യക്ഷമായി നിലകൊള്ളുന്നു. കീഴാളർക്ക് അത് ഒരു അപമാനവും മേലാളർക്ക് അതൊരു മൂലധനവും ആണ്. ക്രീമിലെയർക്ക് സംവരണം പാടില്ല എന്നൊക്കെ പറയുന്നതിൻറെ പ്രശ്നം അവിടെയാണ്. എല്ലാ മതങ്ങളിലും ജാതിയിലും സാമ്പത്തികമായി മെച്ചപ്പെട്ടവർക്ക് മുൻ‌തൂക്കം ഉണ്ട്. ലോകം മുഴുവൻ നഴ്സിംഗ് ജോലിക്ക് പോകുന്ന ക്രൈസ്തവ പെൺകുട്ടികൾ മധ്യവർഗ്ഗത്തിലോ അതിൽ താഴെയോ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നാണ്. എത്ര 'പു റോ ക' കുടുംബസ്‌ത്രീകൾ നഴ്സുമാരായുണ്ട് ?

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ ക്ഷേമപദ്ധതികളാണ് വേണ്ടത് സംവരണം അല്ല. അല്ലെങ്കിൽ തന്നെ എങ്ങനെയാണ് ഭാരതത്തിൽ ഒരുവൻറെ വരുമാനം കണക്കാക്കുന്നത്?  130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 6 കോടി ജനങ്ങളാണ് ആദായനികുതി നൽകുന്നത്. ഏകദേശം 28 കോടി ജനങ്ങൾ ദാരിദ്യ്രരേഖയ്ക്കു താഴെയും ഉണ്ട്. ബാക്കിയുണ്ട് 96 കോടിയോളം ജനങ്ങൾ. ഇവരുടെ വരുമാനം എങ്ങനെ തിട്ടപ്പെടുത്തും? ഒരു മനുഷ്യൻറെ ജാതി കൃത്യമായ ഉപവിഭാഗനിർണയം സഹിതം ആ നാട്ടുകാർ കൃത്യമായി പറയും. അതിനായി  അതിശക്തമായ ഒരു സോഷ്യൽ പോലീസ് ജാഗരൂകരായി നിലകൊള്ളുന്നുണ്ട്. തട്ടിപ്പിനുള്ള സാദ്ധ്യതകൾ വളരെ വിരളമാണ്.



മനുസ്മൃതിയുടെ കാലം മുതൽ തുടങ്ങിയ നൂറു ശതമാനം സംവരണമാണ് ഭാരത സമൂഹത്തെ ഈ നിലയിലാക്കിയത്. കലാ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിച്ചെങ്കിലും അതിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നത് ആ അറിവുകൾ ഒരു വളരെ ചെറിയ ന്യൂനപക്ഷത്തിനു മാത്രം പ്രാപ്യമാക്കി വെച്ചതിനാലാണ്. മറ്റു സംസ്കാരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ജനസംഖ്യയിൽ ഉയർന്നതെങ്കിലും അറിവ് പ്രാപ്യമായിരുന്നവരുടെ എണ്ണം വളരെ തുച്ഛമായിരുന്നു എന്ന് കാണാം. ഖൈബർ ചുരവും കടലും കടന്നു വന്ന കുടിയേറ്റക്കാരുടെ ഭൂമിയാണ് ഭാരതം. അവയെല്ലാം തന്നെ ഇന്നത്തെ സംസ്കാര രൂപീകരണത്തിൽ നല്ലതും ചീത്തയുമായ പങ്ക് വഹിച്ചിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രതിലോമകരവും തിരുത്താൻ ഏറ്റവും പ്രയാസകരവും ആയ ജാതിവ്യവസ്‌ഥ അഥവാ ജാതിസംവരണം കൊണ്ടുവന്നവരാണ് ഇറാനിൽ നിന്നും വന്ന വൈദികർ. അതിൻറെ ഒരു ചെറിയ പ്രതിവിധി അല്ലെങ്കിൽ Counter reservation ആണ് ഇന്നത്തെ പിന്നോക്ക ജാതി സംവരണം. എന്ന് വൈദിക മതം നശിക്കുന്നോ അന്നേ ഇതും അവസാനിക്കൂ.







Monday, September 25, 2017

ഭഗവദ് ഗീത സ്ത്രീവിരുദ്ധമോ?


"മാം ഹി പാര്‍ത്ഥ വ്യാപാശ്രിത്യ
യേ പി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശുദ്രാ-
സ്തോ പി യാന്തി പരാം ഗതിം"  :ഭഗവദ്ഗീത(9:32)

ഈ ശ്ലോകമാണ് ദളിത് ചിന്തകരുടെയും സ്ത്രീപക്ഷവാദികളുടെയും വിമർശനത്തിനിടയാക്കിയിട്ടുള്ളത്.

അല്ലയോ പാർത്ഥാ എന്നെ ആശ്രയിക്കുന്നവർ അതാരായാലും 
എന്തിന് പാപയോനിയിൽ പിറന്നവരായാലും പരമമായ മോക്ഷം ലഭിക്കും 
എന്നാണ് സാമാന്യ ബുദ്ധിക്ക് തോന്നുന്ന അർത്ഥം.

 ഈ പാപയോനിയിൽ പിറന്നവർ ആരൊക്കെയെന്ന് ഭഗവാൻ വിശദീകരിക്കുന്നു; അത് സ്ത്രീകളും വൈശ്യരും ശൂദ്രരും ആകുന്നു.



ശങ്കരാചാര്യർ വളരെ കൃത്യമായി പറയുന്നു പാപയോനിയിൽ ജനിച്ചവർ, അതാരാണ്? സ്ത്രീകളും വൈശ്യരും ശൂദ്രരും.




ഇസ്കോൺ സ്‌ഥാപകനും ഹരേരാമ ഹരേകൃഷ്ണ പ്രസ്‌ഥാനത്തിൻറെ ജീവാത്മാവുമായിരുന്ന പ്രഭുപാദയും ഇതു തന്നെ പറയുന്നു. അർത്ഥം പറയുമ്പോൾ പ്രഭുപാദ ഒരിക്കലും വളച്ചൊടിക്കാറില്ല. പിന്നീടത് വ്യാഖ്യാനിച്ചു ന്യായീകരിക്കുമെങ്കിലും. അത് കൊണ്ടാകാം അദ്ദേഹത്തിൻറെ പച്ചയായ വ്യാഖ്യാനം റഷ്യയിൽ നിരോധിക്കപ്പെട്ടത് എന്ന് ശ്രീ രവിചന്ദ്രൻ അഭിപ്രായപ്പെടുന്നു. 





ജ്ഞാനേശ്വരൻ നൽകുന്ന വ്യാഖ്യാനം "പലരും പറയാൻ പോലും പേരില്ലാത്തത്ര മോശം കുലങ്ങളിൽ ജനിക്കുന്നു, ബുദ്ധിയുടെ കാര്യത്തിൽ കല്ലിനു സമമാണവർ. എങ്കിലും അവർക്ക് അചഞ്ചലമായ ഭക്തി ഉണ്ട്. അതിനാൽ അവരും പരമപദം പൂകുന്നു".





രാമാനുജൻ അടുത്ത ശ്ലോകവും കൂട്ടിച്ചേർത്ത് ഇങ്ങനെ വ്യാഖ്യാനിക്കുന്നു, "സ്ത്രീകൾക്കും വൈശ്യർക്കും ശൂദ്രർക്കും പാപജന്മങ്ങൾക്കും വരെ എന്നെ ആശ്രയിക്കുന്നത് വഴി മോക്ഷം ലഭിക്കുന്നു. അപ്പോൾ പിന്നെ ഉന്നത കുലജാതരായ ബ്രാഹ്മണരുടെയും പാർത്ഥനെപോലുള്ള രാജർഷിമാരുടെയും കാര്യം പറയേണ്ടതുണ്ടോ ?"

ഗീതയ്ക്ക് ഭാഷ്യം ധാരാളം. മാധ്വൻ ഈ ശ്ലോകം സ്പർശിക്കുന്നില്ല. ഏതായാലും വൈശ്യരും ശൂദ്രരും മോശക്കാരാണ് എന്നതിൽ ആർക്കും തർക്കമില്ല. അതെത്ര വ്യാഖ്യാനിച്ചാലും കലങ്ങില്ല. കേശവകാഷ്മീരി, ശ്രീധരസ്വാമി എന്നീ വൈഷ്ണവ സന്യാസിമാർ അവരുടെ ഭാഷ്യങ്ങളിൽ കൂടെ സ്ത്രീകളെയും ചേർത്തിട്ടുണ്ട്.





മേല്പറഞ്ഞവരെല്ലാം കുറഞ്ഞത് അഞ്ച് നൂറ്റാണ്ട് മുന്നേയെങ്കിലും ജീവിച്ചിരുന്നവരാണ്.  

കുറച്ചുകൂടി പുതിയ ചിന്തകരുടെ വ്യാഖ്യാനങ്ങൾ നോക്കാം.

തിലകൻ തൻറെ സുപ്രസിദ്ധമായ ഗീതാരഹസ്യത്തിൽ പറയുന്നു 

"It is also nowhere stated that the Bhagwat religion exists only for Ksatriyas, on the other hand it has been praised by saying that it is accessible even to women, Sudras etc. (Gita 9.32)"

(underline is mine)

അന്ത ഹന്തയെന്നപോലെ ആ "even' വളരെ സിമ്പിളും എന്നാൽ പവർഫുള്ളും ആണ്. 




അരവിന്ദമഹർഷി കോമകൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് അർത്ഥം നൽകുന്നു. 
എന്നാൽ 'even' കൊണ്ടു വെച്ചത് ശൂദ്രനിട്ടായിപ്പോയി.  

9.32. Those who takes refuge with Me, O Partha, though outcastes, born from a womb of sin, women, Vaishyas, even Shudras, they also attain to the highest goal.

വ്യാഖ്യാനങ്ങളിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു കാലഘട്ടത്തിനു മറ്റു കാലഘട്ടത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. അത് സമൂഹത്തിൻറെ വികാസപരിണാമത്തിൻറെ ഭാഗം എന്ന നിലയ്ക്ക് കണ്ടാൽ മതി. സാഹിത്യകൃതികളുടെ കാര്യത്തിൽ അതാണ് നമ്മുടെ നിലപാട് . എന്നാൽ മതഗ്രന്ഥങ്ങളുടെ വിപണി അവയുടെ ദിവ്യഗർഭവും കാലാതിവർത്തിത്വവും അടിസ്‌ഥാനമാക്കിയുള്ളതായതിനാൽ കാലഘട്ടത്തിന് യോജിക്കാത്തവയെ വ്യാഖ്യാനിച്ചു വെളുപ്പിക്കേണ്ടത് ആവശ്യമാണ്.

സെമിറ്റിക് മതങ്ങളിലും തള്ളും വ്യാഖ്യാനവും ഒട്ടും കുറവില്ല. അമേരിക്കയിൽ ഫെമിനിസം ശക്തമായപ്പോൾ പുരുഷസഹായം കൂടാതെയും കന്യകാത്വം നഷ്ടപ്പെടാതെയും ഗർഭംധരിച്ച മറിയമാണ് ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നൊക്കെയായിരുന്നു തള്ളൽ.

പഴയനിയമത്തിലെ ലേവ്യപുസ്തകം 12.1 മുതൽ 12.6 വരെയുള്ള വാക്യങ്ങൾ നോക്കുക 


1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു 
2  നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരു സ്ത്രീ ഗര്‍ഭംധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം. 
3  എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം. 
4  പിന്നെ അവള്‍ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തില്‍ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള്‍ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു. 
5 പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കേണം. 

കൊരിന്ത്യൻസ് പതിനൊന്നാം അദ്ധ്യായത്തിലെ വരികൾ ഇതാ 


3  എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ , ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു

6  സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ

8  പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.

9  പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.

ഇത്തരം വരികളാൽ പഴയ പുതിയ നിയമങ്ങൾ സമൃദ്ധം.

Women have 'quarter of brain' says Saudi cleric


http://www.bbc.com/news/blogs-trending-41361123

ഈ സ്ത്രീവിരുദ്ധത ഇരുപതാം നൂറ്റാണ്ട് വരെയുള്ള മിക്കവാറും എല്ലാ ചിന്താധാരകളിലും സാഹിത്യത്തിലും കാണാം. 





കാക്കനാടനും പുത്തൂർ ഉണ്ണികൃഷ്ണനുമൊക്കെ ഉൾപ്പെടുന്ന ആധുനിക മലയാളസാഹിത്യം തന്നെ സ്ത്രീപക്ഷ വിചാരണ കാത്തിരിക്കുന്നു. തറവാടുകളിൽ മരുമക്കത്തായം നിലനിന്നിരുന്ന പതിനാറ് മുതൽ പത്തൊൻപത് വരെയുള്ള നൂറ്റാണ്ടുകളിലെ നായർ സമുദായമൊഴിച്ചാൽ കേരളത്തിലെ സ്ത്രീകളുടെ സ്‌ഥിതി വ്യത്യസ്തമല്ല. 





നളചരിതം നാലാം ദിവസത്തെ  ദമയന്തിയുടെ വിചാരപ്പദമായ നൈഷധൻ ഇവൻ താനിലെ ഒരു ഭാഗം

"എൻ കാന്തനെന്നോടുണ്ടോ വൈരം
ഇല്ലെന്നിരിക്കിൽ 
എന്തേ തുടങ്ങി ഇപ്രകാരം 
എനിക്ക് ഘോര വൻകാട്ടിൽ 
ആരു പോൽ പരിവാരം 
ഏത് ചെയ്താലും വന്ദിപ്പതിന്ന്  അധികാരം" 

ഭർത്താവ് എന്ത് ദ്രോഹം ചെയ്താലും വന്ദിക്കാൻ മാത്രമല്ലേ ഭാര്യയ്ക്കധികാരമുള്ളൂ എന്നുള്ള ദമയന്തിയുടെ നെടുവീർപ്പിൽ സ്ത്രീപക്ഷചിന്തയുടെ അംശങ്ങൾ കാണാവുന്നത് ഒരു പക്ഷേ വെറ്റിലച്ചെല്ലം ഉമ്മറത്ത് കൊണ്ട് വെച്ചാൽ  തിരിച്ചു പോകുന്ന സംബന്ധക്കാരുള്ള നായർ തറവാടുകൾ  ഉണ്ണായി വാര്യരുടെ ചുറ്റുപാടും ഉണ്ടായിരുന്നത് കൊണ്ടാവാം.

എന്നാൽ അതിനു തൊട്ടു മുൻപേയുള്ള പദത്തിൽ തോഴി ദമയന്തിയോട് പറയുന്നു 
"നളനിൽ ഒരപരാധം പോൽ 
ഉണ്ടെന്നാകിലും 
കുലനാരിക്കരുതോ കോപം പോൽ"

വാര്യർ കൈവിട്ട കളി കളിക്കുന്നില്ല. 


ആധുനിക ഇന്ത്യയെ രാഷ്ട്രീയമായി ഒരു കേന്ദ്രീകൃത ഭരണത്തിൽ കൊണ്ടുവരുന്നതോടൊപ്പം തന്നെ അടിസ്‌ഥാന വിദ്യാഭ്യാസത്തിലും ജനവിജ്ഞാനത്തിലും മാറ്റങ്ങൾ വരുത്താൻ ബ്രിട്ടീഷ് ഭരണകൂടം ശ്രമിക്കുകയുണ്ടായി.

അതുവരെ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിറഞ്ഞ ഭാരതീയസമൂഹത്തെ ക്രൈസ്തവവത്കരണത്തിലൂടെയേ മോചിപ്പിക്കാനാവൂ എന്നാണ് യൂറോപ്യൻ ചിന്തകർ പൊതുവെ കരുതിപ്പോന്നത്. 





1772 ൽ വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറൽ ആയതോടുകൂടിയാണ് ഈ ഒരു മാറ്റം വ്യക്തമായി വന്നത്. അദ്ദേഹത്തിൻറെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ, 

 “to rule effectively, one must love India; to love India, one must communicate with her people; to communicate with her people, one must acquire her languages.”





1800 വെല്ലസ്‌ലി പ്രഭു കൽക്കട്ടയിൽ ഫോർട്ട് വില്യം കോളേജ് മേല്പറഞ്ഞ ഉദ്ദേശത്തിൻറെ ഭാഗമായി തുറന്നു. സംസ്കൃതത്തിന് പുറമേ പേർഷ്യൻ, ഉർദു, ബംഗാളി, ഹിന്ദി, മറാത്തി ഭാഷകളിൽ നിന്നുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും പണ്ഡിതരെ കോളേജിൽ നിയമിക്കുകയുമുണ്ടായി. ജർമനിയിലും ബ്രിട്ടനിലും ഭാരതീയ തത്വശാസ്ത്രങ്ങൾ പഠനവിഷയങ്ങളായി. ഭാരതത്തിലെ മതങ്ങളും അവയുടെ തത്വശാസ്ത്രങ്ങളും പഠിക്കാൻ അനേകം യൂറോപ്യന്മാർ മുന്നോട്ട് വന്നു. 




രാജാറാം മോഹൻറോയിയെ പോലെ ചിലർ ഉണ്ടായിരുന്നെങ്കിലും പിന്നീട് പൗരസ്ത്യവാദികൾ എന്നറിയപ്പെട്ട ഈ യൂറോപ്യൻ ചിന്തകരുടെയും പണ്ഡിതരുടെയും ശ്രമഫലമായാണ് വേദോപനിഷത്തുക്കൾ അടക്കമുള്ള ഭാരതീയ ചിന്തയെ പാശ്ചാത്യലോകം അറിഞ്ഞതും ബ്രാഹ്മണരല്ലാത്തവർക്കും അവ പ്രാപ്യമായതും. തനിക്ക് സന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ് എന്ന ശ്രീനാരായണഗുരു പറഞ്ഞത് ഈ അർത്ഥത്തിലാണ്. 

പത്തൊൻപതാം നൂറ്റാണ്ടിലെ അവസ്‌ഥയുമായി ഒരു ബന്ധവുമില്ലാത്ത, ലോകം അതുവരെ അറിയാത്ത ഉന്നതമായ ചിന്തകളുടെ വിളനിലമായിരുന്ന ഒരു ആർഷഭാരതം അങ്ങനെ ലോകത്തിനു മുന്നിൽ അവതരിക്കപ്പെട്ടു. അങ്ങനെ അതുവരെ ജാതിയും പ്രാദേശികമായ ഒരു നാട്ടുരാജ്യവും മാത്രം സ്വത്വത്തിൻറെ ഭാഗമായിരുന്ന ഭാരതീയന് ദേശീയബോധത്തോടൊപ്പം തന്നെ അഭിമാനിക്കാൻ വകയുള്ള വൈദികപാരമ്പര്യത്തിന്റേതായ ഒരു മതബോധവും വികസിച്ചു വരാൻ ഇത് കാരണമായി. അന്ന് നിലവിലുണ്ടായിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒക്കെ ഇല്ലാതാക്കി ഏകമാനമായ ഒരു ഹിന്ദുത്വം ദേശീയതയോടൊപ്പം തന്നെ മെല്ലെ വികസിച്ചു വന്നു.




 പൗരസ്ത്യവാദികൾക്ക് പുറമേ  വിവേകാനന്ദൻ,  അരവിന്ദൻ, ആനി ബസന്റ്‌, സവർക്കർ തുടങ്ങിയവരുടെ ചിന്തകൾ വേദാധിഷ്ഠിതവും ഏകമാനവുമായ ഒരു ഹിന്ദുസ്വത്വം മൂർത്തമാകുവാൻ അങ്ങനെ ഇടയാക്കി. ഇങ്ങനെ കഷ്ടിച്ച് ഇരുനൂറ് വര്ഷം മുൻപ് പുനർജ്ജനിച്ച(?) ഹിന്ദുത്വം ആണ് ഇന്ന് ഭാരതത്തിൽ ആകമാനം അതിൻറെ ആയിരം കരങ്ങളാൽ പിടിമുറുക്കുന്നത്.

 നാം നമ്മുടെ കുട്ടികൾക്കും സ്‌ഥലങ്ങൾക്കും സാംസ്‌കാരികകൂട്ടായ്മകൾക്കുമൊക്കെ നൽകുന്ന പേരുകളിലും കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രങ്ങളിലുമെല്ലാം വിടുവിക്കാൻ കഴിയാത്തത്ര ബലത്തിൽ ഈ കരങ്ങൾ പിടിമുറുക്കിയിട്ടുണ്ട്. നമ്മളിൽ ഭൂരിഭാഗവും അത് തിരിച്ചറിയുന്നില്ല എന്നതാണ് അതിൻറെ ചാരുത.

സലാഫിസത്തിൻ്റെ വഴിയേ പോകുന്ന ഇസ്ലാമും അതിനെ വളരെ അനുഭാവപൂർവം കാണുന്ന ഇടതുപക്ഷവും കാര്യങ്ങൾ എളുപ്പമാക്കിക്കൊണ്ടിരിക്കുന്നു. കാരശ്ശേരി മാഷ് പറഞ്ഞതുപോലെ സെമിറ്റിക് മതങ്ങളുടെ വഴിയെയാണ് ഹിന്ദുത്വം സഞ്ചരിക്കുന്നത്. പ്രാദേശികമായ ആചാരങ്ങൾക്ക് നെസ്‌റ്റോറിയൻ ഗതി വരുന്ന കാലം വിദൂരമല്ല. ഉദയംപേരൂർ സുന്നഹദോസ് മാതൃകയിൽ ദയാനന്ദൻ ആഗ്രഹിച്ചതു പോലെ അത്തരം ആചാരങ്ങളുടെ ആധാരഗ്രന്ഥങ്ങൾ  ചുട്ടുകരിക്കപ്പെടാം.





ഹിന്ദുത്വത്തെ അതിൻറെ മാലിന്യങ്ങൾ - അന്ധവിശ്വാസങ്ങളും ബഹുമുഖമായ വിശ്വാസങ്ങളും ധാരകളും കപട ദൈവങ്ങളും അവതാരങ്ങളും- നീക്കി ഏകമാനവും വൈദികാധിഷ്ഠിതവുമായ ഒരു ആധുനിക മതം ആക്കാൻ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങൾ- ആശയപരവും ഭൗതികവും-  നടത്തിയത് ദയാനന്ദസരസ്വതിയാണ്. അദ്ദേഹത്തിന് വേദങ്ങൾ മാത്രമായിരുന്നു ശരി. അവതാരങ്ങളും പുരാണങ്ങളും ഭക്തിപ്രസ്‌ഥാനവും എല്ലാം അദ്ദേഹത്തിൻറെ രൂക്ഷവിമർശനത്തിന് ഇരകളായി. ഭാഗവതം ഉണ്ടാക്കിയവൻ അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ ഇല്ലാതായിരുന്നെങ്കിൽ എന്നദ്ദേഹം പ്രാകുന്നു.

 പ്രസ്‌ഥാനത്രയങ്ങളിൽ ഒന്നെങ്കിലും പ്രശസ്തരായ പൗരസ്ത്യവാദികളും, ശ്രീ നാരായണഗുരുവും മറ്റ് നവോത്ഥാന ആത്മീയാചാര്യരും ഗീതയെ കാര്യമായെടുത്തിരുന്നില്ല. ഭക്തിപ്രസ്‌ഥാനത്തിലും ഗീതയ്ക്ക് കാര്യമായ പ്രാതിനിധ്യം കിട്ടുന്നില്ല. 'ചാതുർവർണ്യം മയാ സൃഷ്ടം' ആകാം ഒരു കാരണം. വജ്രസൂചികോപനിഷത്തിനു കടകവിരുദ്ധമായാണ് ഗീതയിൽ ബ്രാഹ്മണ്യം അവതരിക്കുന്നത്.  ഭാരതീയചിന്തയുടെ പാരമ്യമായാണ് ഉപനിഷത്തുക്കളെ വിലയിരുത്തപ്പെട്ടിട്ടുള്ളത്. ആർഷ ഭാരതത്തിലെ സകല ഗ്രന്ഥങ്ങളും കത്തി ചാമ്പലായാലും ഈശാവാസ്യോപനിഷത്തിലെ ആദ്യ മന്ത്രം ഹിന്ദുക്കളുടെ മനസ്സിലുണ്ടായാൽ ഹിന്ദുമതം അനശ്വരമായി തുടരും എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്.  

ദശോപനിഷത്തുക്കൾ, ബ്രഹ്മസൂത്രം തുടങ്ങി ഗീതയെക്കാളും മികച്ച ധാരാളം ഗ്രന്ഥങ്ങൾ ആർഷഭാരതചിന്തയുടെ ഭാഗമായി കാണാം. വേദങ്ങളടക്കമുള്ള ഇവയെല്ലാം തന്നെ നൂറുകണക്കിന് ഋഷിമാരാൽ രചിക്കപ്പെട്ടതാണ്. ഇവിടെയാണ് ഗീത വ്യത്യസ്തമാക്കപ്പെടുന്നത്. അത് ദൈവം നേരിട്ട് നൽകുന്ന ഉപദേശമാണ്. അന്യമതങ്ങളോട് പിടിച്ചു നിൽക്കാനുള്ള കുലമഹിമ അങ്ങനെ ഗീതയ്ക്ക് ലഭിക്കുന്നു. ക്രിസ്തുവിന്റെ ബൈബിളിനും മുക്രിയുടെ ഖുർ ആനും മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ  കൃഷ്ണൻറെ ഗീതയ്ക്ക് അങ്ങനെ സാധിക്കുന്നു. ദിലീപ് പറഞ്ഞപോലെ  എല്ലാത്തിലും കൃ അല്ലെങ്കിൽ ക്ര ഉണ്ടല്ലോ. അങ്ങനെ, വിമർശിച്ചാൽ കൈവെട്ടാൻ പറ്റിയ ഒരു ഗ്രന്ഥത്തിൻറെ പോരായ്‌മ ഹിന്ദുമതത്തിനുണ്ടായിരുന്നത് ഗീത പരിഹരിക്കും എന്ന് ഹിന്ദുത്വം തിരിച്ചറിഞ്ഞു.




സ്വാതന്ത്ര്യസമരവും ആയി ബന്ധപ്പെട്ട ദേശീയപ്രസ്‌ഥാനങ്ങളുടെ പ്രചോദനം എന്ന നിലയിലാണ് ഗീത ഭാരതത്തിലെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.  ബങ്കിം ചന്ദ്ര ചാറ്റർജി, ബാലഗംഗാധര തിലകൻ, ഗാന്ധിജി എന്നിവരെല്ലാം ഗീതയെ പലതരത്തിൽ തങ്ങളുടെ വ്യത്യസ്തരാഷ്ട്രീയനിലപാടുകളെ  സാധൂകരിക്കാൻ കൂട്ടുപിടിച്ചിട്ടുണ്ട്.

യുദ്ധഭൂമിയിൽ തളർന്നിരിക്കുന്ന കൃഷ്ണനെ പ്രപഞ്ച ജീവിത രഹസ്യങ്ങൾ ഉപദേശിച്ച് യുദ്ധസന്നദ്ധനാക്കുന്ന ഭഗവാൻ കൃഷ്ണൻ സ്വാതന്ത്ര്യസമരസേനാനികളെയും സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്നവരെയും ഒരുപോലെ ആവേശം കൊള്ളിച്ചു. 



"ഗീതാപാരായണം ഒരു പുതിയ വെളിച്ചം തന്നെ എൻറെ ഹൃദയത്തിൽ വീശി. ഗീതയിലെ പതിനെട്ടദ്ധ്യായങ്ങളും പലവുരു ഞാൻ വായിക്കുകയും ഒട്ടുവളരെ ശ്ലോകങ്ങൾ ഹൃദിസ്ഥമാക്കുകയും ചെയ്തു. പലതും എനിക്ക് ദുർഗ്രഹമായിരുന്നു. ബ്രഹ്മവിദ്യയുടെ രഹസ്യകവാടം എനിക്കു തുറക്കപ്പെട്ടില്ല. ആ വിദ്യയിൽ മദിച്ചുപുളയ്ക്കുവാനുള്ള സ്വർണ്ണത്താക്കോലും ഉപരിപ്ലവമായ എൻറെ വായന എനിക്കു നീട്ടിത്തന്നില്ല. എങ്കിലും ഭഗവദ്ഗീതയുടെ പ്രഥമാദ്ധ്യായമായ അർജ്ജുനവിഷാദവും സംഖ്യയോഗനാമമായ ദ്വിതീയാദ്ധ്യായവും വല്ലാത്ത ഒരു മാസ്മരം എൻറെമേൽ പ്രയോഗിച്ചു. ഗാണ്ഡീവം കൈയിൽനിന്നും ഉതിർന്നുപോകത്തക്കവണ്ണം, ശരീരം വിറച്ചു ചൂടുപിടിച്ച്, മനസ്സു ഭ്രമിച്ച്, യുദ്ധത്തിൽ ബന്ധുക്കളെ കൊന്നിട്ട് ഒരു നന്മയും കാണുന്നില്ലെന്നും, ജയത്തെ ഇച്ഛിക്കുന്നില്ലെന്നും, രാജ്യലാഭം കൊണ്ടും സുഖഭോഗങ്ങൾകൊണ്ടും ജീവിതം കൊണ്ടുതന്നെയും എന്തു ലാഭമാണ് ഉണ്ടാകുവാൻ പോകുന്നതെന്നും മറ്റും വാദിക്കുന്ന അർജ്ജുനനനോട്,

"കുതസ്ത്വാ കശ്‌മലമിദം,
വിഷമേ സമുപസ്‌ഥിതം
അനാര്യജുഷ്ടമസ്വർഗ്യ-
മകീർത്തികരമർജ്ജുന!
ക്ളൈബ്യം മാസ്മഗമഃ പാർത്ഥ!
നൈതത് ത്വയ്യുപപദ്യതേ 
ക്ഷുദ്രം ഹൃദയദൗർബല്യം 
ത്യക്ത്വോത്തിഷ്ഠ പരന്തപ!"

എന്നു ഭഗവാൻ ഉപദേശിക്കുന്ന ആ ഭാഗം എത്രതവണയാണു ഞാൻ വായിച്ചിട്ടുള്ളതെന്നു കണക്കില്ല. അധർമ്മം പ്രവർത്തിക്കുന്നതാരായിരുന്നാലും അയാളെ നേരിടാൻ ഒരിക്കലും മടികാണിക്കേണ്ടതില്ലെന്ന ധർമ്മോപദേശം അതിഗാഢമായി എൻറെ ചിന്തകളെ ഉലച്ചു." സി കേശവൻ - ജീവിതസമരം

മുഖ്യമന്ത്രിയായിരിക്കെ ശബരിമല ക്ഷേത്രം കത്തിയപ്പോൾ ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന്  പ്രതികരിച്ച പത്തരമാറ്റ് യുക്തിവാദിയായിരുന്ന കേശവനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ കഴിഞ്ഞു എന്നത് പലരേയും അത്ഭുതപ്പെടുത്താമെങ്കിലും അതിനുള്ള ഒരുകാരണം അദ്ദേഹത്തിൻറെ വാക്കുകളിൽ തന്നെയുണ്ട് - ദുർഗ്രഹത. 





ഭഗവദ് ഗീതയുടെ സാമൂഹ്യവും ചരിത്രപരവുമായ കർത്തവ്യം മനസ്സിലാക്കിയ അംബേദ്കറെ പോലുള്ളവർ വളരെ കൃത്യമായി അത് നമുക്ക് പറഞ്ഞു തരുന്നുണ്ട്. എന്നിരുന്നാലും ജാതിവ്യവസ്‌ഥയുടെ കാര്യത്തിൽ അംബേദ്‌കർ മുന്നോട്ടുവയ്ക്കുന്ന പ്രതിവിപ്ലവം അംഗീകരിക്കുമ്പോൾ തന്നെ ഭഗവദ്ഗീത വലിയ സ്ത്രീവിരുദ്ധമാണെന്നൊന്നും കരുതേണ്ട കാര്യമില്ല. ബ്രാഹ്മണനാണ് ഏറ്റവും ശ്രേഷ്ഠൻ എന്നു സ്‌ഥാപിക്കാൻ ബ്രാഹ്മണർ തന്നെ ഉണ്ടാക്കിയ ഒരു ഗ്രന്ഥം അതെഴുതിയ കാലഘട്ടത്തിലെ സാമൂഹ്യനീതികളെ പ്രതിഫലിപ്പിക്കുന്നു എന്ന് മാത്രം.

    

ഗീതാഭാഷണം നടക്കുമ്പോൾ ഭൂരിഭാഗം സദസ്യരും സ്ത്രീകളാണ്. പിന്നോക്കജാതിക്കാരും ഉണ്ട്. സ്ത്രീകൾ തന്നെ ഗീതാപ്രഭാഷണം നടത്തുന്നു. ജയാറാവുവിൻറെ പ്രഭാഷണങ്ങൾക്ക് ധാരാളം കേൾവിക്കാരുണ്ട്.   

ഗീതയ്ക്ക് ഇന്ന് മൂന്ന് ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു. 

ഒന്ന് പൗരസ്ത്യവാദികൾ പത്തൊൻപതാം നൂറ്റാണ്ടിൽ ചാർത്തി നൽകിയ 'A Wonder that was India' എന്ന തിലകത്തിന്റെ കാറ്റലോഗ് ആകുക. 

രണ്ട് ദൈവം നേരിട്ട് നൽകിയ പുസ്തകങ്ങളും ആയി വിലസുന്ന രണ്ടു പ്രമുഖ മതങ്ങളെ നേരിടുമ്പോൾ തത്തുല്യമായ ക്രെഡൻഷ്യൽസ് ഉള്ള ഒരു ഗ്രന്ഥം ആകുക. 

മൂന്ന് കാലാതീതമായ ഒരു അന്താരാഷ്ട്ര പ്രസ്‌ഥാനവും ഗ്ലോബൽ മാനേജ്മെൻറ് ഗൈഡും ഒക്കെയായി മാറുക. 

മൂന്നാമത് പറഞ്ഞതിലൂടെ പൊതുവെ മതഗ്രന്ഥങ്ങളോട് വിപ്രതിപത്തി കാട്ടുന്ന ഒരു വർഗ്ഗത്തിന്റെ ബുക്ക് ഷെല്ഫുകളിലേക്ക് ഒരു വഴിയും തുറന്നു കിട്ടുന്നു. നവദേശീയതയുടെ ഭരണഘടനയാകാനും അങ്ങനെ സാധിക്കുന്നു. 

ഇവിടെയാണ് BVSc, MVSc (Bachelor of Vyakhyana Science/ Master of Vyakhyana Science) ബിരുദധാരികളുടെ തൊഴിൽ സാധ്യത.

നമ്മുടെ ശ്ലോകത്തിലേക്ക് തിരിച്ചു വരാം. ആധുനിക ഗീതാ പ്രഭാഷണങ്ങൾ കേട്ടു നോക്കൂ. ഈ ശ്ലോകം എത്ര വിദഗ്ദ്ധമായിട്ടാണ് വ്യാഖാനിക്കുന്നതെന്ന് കാണാം.
പാപികളുടെ സന്താനങ്ങളായ സ്ത്രീകളും വൈശ്യന്മാരും ശുദ്രന്മാരും 
എന്നൊക്കെയായി സംഗതി മാറിക്കഴിഞ്ഞു. 

Metro-turns-to-Bhagavad-Gita-for-management-lessons

 ഇന്ന് ഗീത പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് അനുദിനം കുതിക്കുകയാണ്. സ്‌കൂളുകളിൽ പഠിപ്പിക്കണം എന്ന് പലരും അലമുറയിടുന്നു. മാനേജ്മെൻറ് ഗുരുക്കൾ ഗീതയെ ചൊല്ലി ആവേശം കൊള്ളുന്നു. സഖാവ് നായനാർ മാർപ്പാപ്പയ്ക്ക് സമ്മാനമായി ഗീത നൽകിയത് ഓർക്കാം. മെട്രോമാൻ ശ്രീധരൻ തനിക്ക് പ്രചോദനം നൽകിയ ഗ്രന്ഥമെന്ന പേരിൽ സഹപ്രവർത്തകർക്ക് സമ്മാനിക്കുന്നു. അമുൽ കുര്യൻ തനിക്ക് പ്രചോദനമായി എന്ന് പറഞ്ഞ് ഗുജറാത്തിൽ ബൈബിൾ വിതരണം നടത്തിയിരുന്നെങ്കിൽ എന്താവുമായിരുന്നു?

വചനങ്ങൾ മാറുന്നില്ല വ്യാഖ്യാനങ്ങൾക്കേ മാറ്റമുള്ളൂ. അതുകൊണ്ട് എന്തെഴുതിയാലും ആ കാലഘട്ടത്തിലെ യുക്തിക്കും നീതിബോധത്തിനും അനുസരിച്ച് വ്യാഖ്യാനങ്ങൾ വന്നോളും. അതിന് ഗീത വേണമെന്നൊന്നുമില്ല അത്  സൺഡേ സപ്ലിമെന്റോ സഞ്ചയനകാർഡോ എന്താണെങ്കിലും മതി. അത്ര മ്യാരകമാണ് വ്യാഖ്യാനത്തിൻറെ സഞ്ചാരവീഥികൾ.

"വളരെ അർത്ഥവത്താണ് വചനം", പയ്യൻ പറഞ്ഞു: 
"ദേവനാഗരിയാണ് ഭാഷ.
പതിനാറുവിധത്തിൽ അർത്ഥം പറയാം.
ഒരു രാത്രി പറഞ്ഞാൽ തീരില്ല"

സമ്പൂർണ്ണ സോഷ്യലിസം - വി കെ എൻ (പയ്യൻ കഥകൾ)






തള്ളുകൾക്കായി കാത്തിരിക്കാം ...