എങ്ങനെയാണ് ജാതിയുടെ അടിസ്‌ഥാനത്തിൽ തൊഴിൽ വിദ്യാഭ്യാസ സംവരണങ്ങൾ നിലവിൽ വന്നതെന്നും അതിൻറെ കാലികപ്രസക്തിയെന്തെന്നും തിരുവിതാംകൂറിൻറെയും കേരളത്തിന്റെയും ചരിത്രപശ്ചാത്തലത്തിൽ
പരിശോധിക്കുകയാണ് ഈ എഴുത്തിൻറെ ഉദ്ദേശ്യം. ഭാരതത്തിൽ കേരളത്തിലാണ് പിന്നോക്കജാതിക്കാർ താരതമ്യേന മെച്ചപ്പെട്ട ജീവിതനിലവാരം അനുഭവിക്കുന്നത് എന്നതുകൊണ്ടാണ് കേരളത്തിൻറെ പശ്ചാത്തലം പ്രധാനമായും പരിഗണിക്കുന്നത്.
ഭാരതത്തിൽ ഇന്നും ഒരു വ്യക്തിയുടെ അടിസ്‌ഥാനസ്വത്വം എന്നത് ജാതിയാണെന്ന് നമ്മൾ തിരിച്ചറിഞ്ഞേ മതിയാവൂ. ഒരു മനുഷ്യൻറെ സുപ്രധാനജീവിതസന്ദർഭങ്ങളുടെ സ്വഭാവവും ആചാരങ്ങളും രൂപീകരിക്കപ്പെട്ടിരിക്കുന്നത് അവൻറെ ജാതിയിലൂടെയാണ്. പ്രത്യേകിച്ച് കേരളം പോലെ ജാതിഭീകരത ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടിരുന്ന അല്ലെങ്കിൽ ധർമ്മശാസ്ത്രങ്ങൾ ഒട്ടും തന്നെ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കപ്പെട്ട ഒരു പൗരോഹിത്യമേധാവിത്വം നിലനിന്നിരുന്ന ദേശത്ത് ഇത് എടുത്ത് പറയേണ്ടതുമാണ്.
ഇരുപതാംനൂറ്റാണ്ടിൻറെ തുടക്കം വരെ ഭാരതത്തിലെ മിക്കവാറും എല്ലാ തൊഴിലുകളും ജാതിയുടെ അടിസ്‌ഥാനത്തിൽ നൂറുശതമാനം സംവരണം ചെയ്യപ്പെട്ടതായിരുന്നല്ലോ. അതിനെ സനാതനികൾ പലതരത്തിൽ ന്യായീകരിച്ചിട്ടുള്ളതും കാണാം.
വ്യാഖ്യാനങ്ങളുടെ വഴികൾക്ക് ഒരുദാഹരണം.
തോട്ടിപ്പണി കുലത്തൊഴിലായി തുടരുന്നതിൻറെ നേട്ടങ്ങളെപ്പറ്റി മഹാത്മാഗാന്ധി എഴുതിയ 'The Ideal Bhangi' അഥവാ 'മാതൃകാ തോട്ടി' എന്ന ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് വായിക്കുക.
What qualities should such an honoured servant of society exemplify in his person? In my opinion an ideal Bhangi should have a thorough knowledge of the principles of sanitation. He should know how a right kind of latrine is constructed and the correct way of cleaning it. He should know how to overcome and destroy the odour of excreta and the various disinfectants to render them innocuous. He should likewise know the process of converting nightsoil and urine into manure. But that is not all. My ideal Bhangi would know the quality of night-soil and urine. He would keep a close watch on these and give a timely warning to the individual concerned. Thus he will give a timely notice of the results of his examination of the excreta. That presupposes a scientific knowledge of the requirements of his profession. He would likewise be an authority on the subject of disposal of night-soil in small villages as well as big cities and his advice and guidance in the matter would be sought for and freely given to society.
ജാതിനിർമ്മാർജ്ജനത്തിലൂടെ തോട്ടിയെ മോചിപ്പിക്കുകയല്ല അവനെ ഒരു കക്കൂസ് മലമൂത്ര വിദഗ്ദ്ധനാക്കുകയാണ് വേണ്ടത് എന്നാണ് ഗാന്ധിജി പറയുന്നത്. അങ്ങനെ അവൻ സമൂഹത്തിൽ ബ്രാഹ്മണന് തത്തുല്യമായ ആദരവ് നേടും എന്നും അദ്ദേഹം വാദിക്കുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞ ഗാന്ധിജിക്ക് ഭാരതീയഗ്രാമങ്ങളെപ്പറ്റിയുള്ള അറിവ് എത്ര ദയനീയമായിരുന്നു എന്ന് അദ്ദേഹത്തിൻറെ ഇത്തരം ഉട്ടോപ്യൻ സങ്കല്പങ്ങളിൽ നിന്നും വ്യക്തമാകുന്നു.
എന്തായാലും പ്രാചീനകാലത്ത് തന്നെ നളന്ദയും തക്ഷശിലയും പോലുള്ള സർവ്വകലാശാലകൾ നിലവിലുണ്ടായിരുന്ന ഭാരതത്തിൽ കീഴ്ജാതിക്കാരനെ വിജ്ഞാനത്തിൻറെ ലോകത്തുനിന്നും അകറ്റിനിർത്തുക എന്ന ബ്രാഹ്മണ ധർമ്മശാസ്‌ത്രത്തിന്റെ നിലപാടായിരുന്നു ഈ സംവരണത്തിൻറെ കാരണം എന്ന് തിരിച്ചറിയാൻ സാമാന്യബുദ്ധി മതി.
ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ജാതി നിർണയിക്കപ്പെടുന്നത് എന്നൊക്ക വ്യാഖ്യാനിക്കാൻ പലരും ധാരാളം വിയർപ്പൊഴുക്കാറുണ്ടെങ്കിലും ചരിത്രത്തിൽ അങ്ങനെ ജാതിമാറിയവരെ നമുക്ക് കാണാൻ സാധിക്കില്ല. പുലയനായി പിറന്ന നായനാർ സിദ്ധൻ നന്തനാർ, തിരുവിതാംകൂർ രാജാക്കന്മാർ തുടങ്ങി അല്ലാതെയുള്ള ഉദാഹരണങ്ങൾ ധാരാളം കാണുകയും ചെയ്യാം.
വ്യാസൻ വിശ്വാമിത്രൻ വാല്മീകി എന്നൊക്കെയുള്ള ചില ഐതിഹ്യ കഥാപാത്രങ്ങളാണ് വ്യാഖ്യാതാക്കളുടെ സ്‌ഥിരം ആശ്രയം. ഇവർ പ്രത്യക്ഷപ്പെടുന്ന സാഹിത്യരചനകളിലെ മറ്റു കഥാപാത്രങ്ങളായ കർണൻ, ശംബൂകൻ, ഏകലവ്യൻ തുടങ്ങിയവരെപ്പറ്റിയൊന്നും മിണ്ടാറുമില്ല. വജ്രസൂചികോപനിഷത്തിൽ ബ്രാഹ്മണ്യം എങ്ങനെ കൈവരുന്നു എന്ന് വിശദീകരിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം സാരോപദേശങ്ങളോ ശാസ്ത്രങ്ങളോ ഒന്നും തന്നെ സമൂഹത്തിൽ നടപ്പിൽവരുത്തിയിരുന്നില്ല എന്നുകാണാം. ബ്രാഹ്മണർ ശാസ്ത്രങ്ങളെ അവർക്ക് പ്രയോജനകരമാം വിധം വ്യാഖ്യാനിക്കുകയല്ലാതെ അവർ അവയെ കാര്യമായി എടുത്തിട്ടില്ലായിരുന്നു എന്ന് കാണാം.
ആര്യന്മാരുടെ ജീവിതരീതി അതിൻറെ ശുദ്ധിയിൽ നിലനിന്നിരുന്ന സ്‌ഥലമായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം വരെയുള്ള കേരളം. അതിൽ മാറ്റം തുടങ്ങിയത് വൈദേശികശക്തികളുടെ വരവോടെയാണ്. പോർട്ടുഗീസുകാരുടെ വരവ് കേരളത്തിലെ ക്രൈസ്തവരുടെ ചരിത്രത്തിലെ നിർണായകമായ ചില വഴിത്തിരിവുകൾക്ക് കാരണമായി. 1799ലെ ടിപ്പുവിൻറെ മരണത്തോടുകൂടി മലബാർ ഈസ്ററ്ഇന്ത്യാകമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും തിരുവിതാംകൂറും കൊച്ചിയും കമ്പനിക്ക് കപ്പം കൊടുക്കുന്ന സാമന്തരാജ്യങ്ങളുമായി മാറി.
സാമന്തരാജ്യത്തിൻറെ ഭരണരീതികളിലും സാമൂഹ്യപ്രശ്നങ്ങളിലും ബ്രിട്ടീഷ് രീതികൾ സ്വാധീനം ചെലുത്തി തുടങ്ങി. മാധവറാവു ദിവാൻ ആകുന്നതു വരെയുള്ള കാലം തിരുവിതാംകൂറിൽ ദുർഭരണത്തിന്റേതായിരുന്നു.തൃപ്പടി ദാനം ചെയ്യപ്പെട്ട രാജ്യത്തിൻറെ ചിലവുകൾ വലിയൊരു പങ്ക് ക്ഷേത്രചടങ്ങുകൾക്കും ബ്രാഹ്മണരെ തീറ്റിപ്പോറ്റാനുമായിരുന്നു. നായർഗർഭത്തിൽ പിറക്കുന്ന ശൂദ്രനായ രാജാവിനെ ക്ഷത്രിയനാക്കാൻ നടത്തിയിരുന്ന ഹിരണ്യഗർഭം പോലുള്ള ചടങ്ങുകളും മുറജപവും തുലാപുരുഷദാനവും ഒക്കെചേർന്ന് ഖജനാവ് കാലിയാക്കി.
പാപ(നായർ)യോനിയിൽ പിറക്കുന്ന തിരുവിതാംകൂർ രാജാക്കന്മാരെ ക്ഷത്രിയരാക്കുന്ന ചടങ്ങായിരുന്നു ഹിരണ്യഗർഭം. സ്വർണം കൊണ്ട് നിർമ്മിച്ച വലിയ പാത്രത്തിൽ പഞ്ചഗവ്യം നിറച്ച് അതിൽ മുങ്ങിപ്പൊങ്ങുന്ന രാജാവ് പശുവിൻറെ ഗർഭത്തിലൂടെ കടന്നുവരുന്നു എന്ന സങ്കല്പത്തിൽ പാപമോചിതനാകുന്ന ചടങ്ങായിരുന്നു അത്. ബ്രാഹ്മണനും ക്ഷത്രിയനും പശുവിനും താഴെയായിരുന്നു ജാതിശ്രേണിയിൽ വൈശ്യന്റെയും ശൂദ്രൻറെയും സ്‌ഥാനം. അപ്പോൾ പിന്നെ പഞ്ചമരായ അവർണ്ണരുടെ സ്‌ഥിതി പറയേണ്ടതുണ്ടോ?
ആധുനികരീതിയിലുള്ള ഭരണസംവിധാനം നടപ്പിലാക്കുന്നതിനായി മാധവറാവു കൊണ്ടുവന്ന ഒരു ഓർഡിനൻസ് സർക്കാർ ജോലികൾക്ക് വിദ്യാഭ്യാസം നിർബന്ധമാക്കി. പൂർണമായും നായർസംവരണം നിലനിന്നിരുന്ന ഒരു വ്യവസ്‌ഥയെ പിടിച്ചുകുലുക്കുന്നതായിരുന്നു ഈ ഉത്തരവ്. ഇത് കേരളത്തിലേക്ക് പരദേശബ്രാഹ്മണരുടെ കുത്തൊഴുക്കിന് കാരണമായി. പിന്നീട് മലയാളിമെമ്മോറിയൽ അഥവാ നായർമെമ്മോറിയൽ എന്ന പേരിൽ പ്രശസ്തമായ പ്രക്ഷോഭത്തിനൊക്കെ മൂലകാരണമായത് ഈ ഉത്തരവായിരുന്നു. എന്നിരുന്നാലും പിന്നോക്കസമുദായങ്ങൾക്ക് സർക്കാർ ജോലിയിൽ പ്രാതിനിധ്യം ലഭിക്കാൻ പിന്നെയും എത്രയോ നാളുകൾ കാത്തിരിക്കേണ്ടി വന്നു. അടുത്തകാലം വരെയും സർക്കാർ ഉദ്യോഗങ്ങളിൽ നായർമേധാവിത്വം നിലനിന്നു പോന്നു.
വിദ്യാഭ്യാസം നേടിയ സുറിയാനി ക്രിസ്ത്യാനികൾക്കും മതംമാറിയ ചാന്നാർ ഈഴവസമുദായഅംഗങ്ങൾക്കും സർക്കാർജോലികളിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ലെങ്കിലും മാധവറാവുവിൻറെ ഭൂപരിഷ്കരണത്തിൻറെ ഫലമായി തിരുവിതാംകൂറിൽ തോട്ടക്കൃഷി വ്യാപകമായപ്പോൾ അതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ മേൽപ്പറഞ്ഞ സമുദായങ്ങൾക്ക് ലഭിച്ചു. ഏറെയും യൂറോപ്യന്മാരുടെയും മിഷനറിമാരുടെയും നിയന്ത്രണത്തിലായിരുന്ന തോട്ടക്കൃഷി പിന്നീട് സുറിയാനിക്രിസ്ത്യാനികളുടെ വിളനിലമായിത്തീർന്നത് ചരിത്രം.
സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ഭൂപരിഷ്കരണത്തിൻറെ പ്രയോജനം ലഭിച്ചതും ഈഴവക്രൈസ്തവനായർ സമുദായങ്ങൾക്ക് തന്നെയാണ്. അടിസ്‌ഥാന കര്ഷകത്തൊഴിലാളികളായിരുന്ന പിന്നോക്ക ജാതിക്കാർക്ക് ഭൂമിയുടെ ഉടമസ്‌ഥാവകാശം ലഭിച്ചിട്ടില്ല. സാമുദായികമായി സംഘടിച്ച് ഉയരുവാൻ നായർഈഴവക്രൈസ്തവ സമുദായങ്ങൾക്കുണ്ടായതു പോലുള്ള സാംസ്കാരികവും സാമ്പത്തികവുമായ മൂലധനവും രാഷ്ട്രീയപിന്തുണയും പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല.
കേരളത്തിൻറെ സമ്പത്ഘടനയിലും ജനജീവിതത്തിലും നിർണായകമായ സ്വാധീനം ചെലുത്തിയത് കുടിയേറ്റങ്ങൾ ആണെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്. കൊങ്കണം മുതൽ കൊല്ലം വരെയുള്ള പശ്ചിമഘട്ടത്തിലെ തോട്ടക്കൃഷി മിക്കവാറും ക്രൈസ്തവകുത്തകയായിരുന്നു. തൊഴിൽ തേടി ബർമ്മ സിലോൺ മലയ എന്നിവിടങ്ങളിലേക്കും പിന്നീട് അമേരിക്കൻ വൻകരയിലേക്കും ക്രൂഡ് ഓയിലിൻറെ ആവിർഭാവത്തിനു ശേഷം ഗൾഫ് നാടുകളിലേക്കും ആരോഗ്യരംഗത്തെ തൊഴിലവസരങ്ങൾ മുതലാക്കി ആസ്ട്രേലിയ, ന്യൂസിലൻഡ്, യൂറോപ്യൻ രാജ്യങ്ങൾ, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കും വിദ്യാഭ്യാസ രംഗത്ത് ജോലി തേടി മാലി, ആഫ്രിക്കൻ രാജ്യങ്ങൾ എന്ന് വേണ്ട ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലേക്കും അഭ്യസ്തവിദ്യരായ മലയാളികൾ കുടിയേറി.
ഈ കുടിയേറ്റങ്ങളിലെല്ലാം സമുദായശക്തിയുടെ സ്വാധീനം വ്യക്തമാണ്.
ഇങ്ങനെ മിക്കവാറും എല്ലാ മേഖലകളിലും പാർശ്വവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൻറെ ആകെയുള്ള ആശ്രയം സർക്കാർജോലിയാണെന്നുള്ള തിരിച്ചറിവോടുകൂടി വേണം നാം സംവരണത്തെ സമീപിക്കാൻ. കേരളം പോലെ വിദ്യാസമ്പന്നവും പ്രബുദ്ധമെന്ന് കരുതപ്പെടുന്നതുമായ ഒരു സമൂഹത്തിൽ തന്നെ ജാതിയുടെയും തൊലിനിറത്തിന്റെയും വിവേചനം രൂക്ഷമായി നിലനിൽക്കുന്നതിനാൽ സ്വകാര്യമേഖലയിലെ സെയിൽസ് മാർക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലെ വളരെചുരുങ്ങിയ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്ന കീഴ്തട്ടുകളിലെ ജോലികൾ പോലും പട്ടികജാതി പട്ടികവർഗക്കാർക്ക് പ്രാപ്യമല്ല.
എന്തൊക്കെയാണ് ജാതിസംവരണത്തിൻറെ എതിർവാദങ്ങൾ?
അർഹതയില്ലാത്തവർ ഉദ്യോഗങ്ങളിൽ കയറിക്കൂടുന്നു എന്ന വാദം പരിശോധിക്കാം.
അംഗൻവാടി മുതൽ ബിരുദാനന്തര ബിരുദമോ പി എച് ഡിയോ വരെ അനുസ്യൂതം പഠനം തുടരാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത അതിശക്തമായ ഒരു മധ്യവർഗം ഇവിടെയുണ്ട്. ഇടയ്ക്ക് പഠനം നിർത്തി തൊഴിലിലേക്ക് പ്രവേശിക്കാനുള്ള സമ്മർദ്ദം ഭൂരിപക്ഷത്തിനും ഇല്ല. അതുകൊണ്ട് ബസ് കണ്ടക്ടർ, പോലീസ് കോൺസ്റ്റബിൾ, മറ്റ് ക്‌ളാസ് ഫോർ ജീവനക്കാർ എന്നിവയ്ക്കുള്ള എഴുത്തുപരീക്ഷകൾക്ക് പോലും ഇതുപോലെ ആ തൊഴിൽ ആവശ്യപ്പെടുന്നതിലും വളരെ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ പങ്കെടുക്കുകയും ജോലി നേടുകയും ചെയ്യുന്നു. ഇത്തരക്കാരെക്കൊണ്ട് തൊഴിലിന് എന്തെങ്കിലും മെച്ചമുണ്ടോ? ഇല്ലെന്ന് മാത്രമല്ല പലപ്പോഴും ഉപദ്രവവും ആണ്.
മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസുകളിൽ മികച്ച റാങ്കുകൾ കരസ്‌ഥമാക്കുന്ന കുട്ടികളിൽ നല്ലൊരുപങ്കും സ്വകാര്യ സ്‌കൂളുകളിലെ പഠനത്തിന് ശേഷം പരിശീലനത്തിനായി ഒരു വർഷത്തോളം കോച്ചിങ് സെന്ററുകളിൽ ചിലവഴിക്കുന്നു.
ഭാരതത്തിൽ പല ജോലികൾക്കും വിദ്യാഭ്യാസ യോഗ്യത ഒരു ഫിൽറ്റർ പോലെയാണ് പ്രവർത്തിക്കുന്നത്.
ലോകത്തിലെ പല പ്രമുഖ കമ്പനികളുടെയും അക്കൗണ്ടിംഗ് ബാക് ഓഫീസ് ആയി പ്രവർത്തിക്കുന്ന കൊച്ചിയിലെ ഇൻഫോപാർക്കിൽ സി എ, ഐ സി ഡബ്ലിയു എ ഒക്കെ പാസ്സായ അക്കൗണ്ടൻറ്സ് റിപ്പോർട്ട് ചെയ്യുന്ന യൂറോപ്പിലെയും അമേരിക്കയിലെയും മേലുദ്യോഗസ്‌ഥർ നല്ലൊരു പങ്കും സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും അക്കൗണ്ടിംഗ് ഡിപ്ലോമ എടുത്തവരാണെന്ന് കാണാം. ശമ്പളമോ എട്ടും പത്തും ഇരട്ടിയുമായിരിക്കും.
മലയാളി മെമ്മോറിയലിൻറെ കാലത്ത് നായന്മാർ ഉന്നതോദ്യോഗങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നു എന്ന പരാതിയുണ്ടായപ്പോൾ മദ്രാസ് സർവകലാശാലയുടെ എം എ പരീക്ഷ പാസാകാൻ ഒരു നായർക്ക് സാധിച്ചാൽ തൻറെ മേൽമീശ വടിക്കാമെന്നുള്ള കുംഭകോണം കോളേജിലെ ഗോപാലറാവുവിന്റെ വെല്ലുവിളി ചൂണ്ടിക്കാണിക്കുന്നത് അന്നത്തെ ബ്രാഹ്മണർക്ക് നായന്മാരുടെ കഴിവുകളെപ്പറ്റിയുള്ള അവമതിപ്പാണ്. ഇന്നിത് നായരും ഈഴവരും ക്രിസ്ത്യാനികളും ദളിതരെപ്പറ്റി വെച്ചുപുലർത്തുന്നു എന്നുമാത്രം.
ഉദ്യോഗസ്‌ഥരുടെയും പ്രൊഫെഷണല്സിന്റെയും നിലവാരത്തകർച്ചയാണ് മറ്റൊരു വാദം. ഇത് ജാതിസംവരണത്തിൻറെ മാത്രം പ്രശ്നമായി കാണുന്നത് വിചിത്രമാണ്. പണം കൊടുത്താൽ മിക്കവാറും ഏതു ബിരുദവും ബിരുദാനന്തരബിരുദവും കിട്ടുകയും ഗവേഷണത്തിന്റെ തീസിസ്, എൻട്രൻസ് പരീക്ഷകൾ തുടങ്ങിയവ എഴുതാൻ ആളെ കിട്ടുകയും ചെയ്യുന്ന ഭാരതത്തിലെ വിദ്യാഭ്യാസവ്യവസായത്തെപ്പറ്റി അറിയാവുന്നവർക്ക് ഇത്തരം വാദങ്ങൾ ചിരിയുണർത്തുന്നത് സ്വാഭാവികം മാത്രം. വ്യാപം അഴിമതി കേസ് മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സിവിൽസർവീസ് മുതലുള്ള എത്രയെത്ര പരീക്ഷകളിൽ ഇതുപോലുള്ള കഥകൾ ഉണ്ടാവും എന്നൂഹിക്കാവുന്നതേയുള്ളൂ.
സ്പോർട്സ് രംഗത്തു ശോഭിക്കുന്ന, വിദ്യാഭ്യാസം കഷ്ടിയായ കായികതാരങ്ങൾക്കും ഭർത്താവ് മരിച്ച ഭാര്യമാർക്കുമൊക്കെ ജോലി നൽകുമ്പോൾ നാമാരും മെറിറ്റിനെക്കുറിച്ചോർത്ത് വേവലാതിപ്പെടാറില്ല.
സംവരണത്തിലൂടെ നിയമബിരുദ കോഴ്സിൽ പ്രവേശനം ലഭിച്ച വീരപ്പമൊയ്‌ലി ഒന്നാം റാങ്കോടെയാണ് ബിരുദം പൂർത്തിയാക്കിയത്. സാക്ഷാൽ അംബേദ്‌കർ അദ്ദേഹത്തിൻറെ ബിരുദ പഠനകാലത്ത് ശോഭിച്ചില്ല. പിന്നീട് അദ്ദേഹം ലണ്ടൻ കൊളംബിയ പോലുള്ള ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ നിന്നും തിളക്കമാർന്ന വിജയം നേടുകയുണ്ടായി. അനുഭാവപൂർണമായ പ്രോത്സാഹനം നൽകിയാൽ ദളിത് വിദ്യാർഥികൾ തുടക്കത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ അനായാസം തരണം ചെയ്യും. എന്നാൽ കഴിവുള്ളവനെ പോലും ജാതീയമായി ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്ന ആർഷഭാരത രീതി തന്നെയാണ് ആധുനിക ഭാരതത്തിലെ ഭൂരിപക്ഷം സർവകലാശാലകളിലും പിന്തുടർന്നു പോരുന്നത്. ധാരാളം ദളിത് വിദ്യാർഥികൾ ഇത്തരം സമ്മർദ്ദവും പാർശ്വവൽക്കരണവും അപമാനവും താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നു.
ജാതിസംവരണത്തിൻറെ അടിസ്‌ഥാനലക്‌ഷ്യം പ്രാതിനിധ്യം ആണ്. സമ്പന്നനായതുകൊണ്ട് ഒരുവൻറെ ജാതി മാറുന്നില്ല. ജാതി ഒരു വ്യക്തിക്ക് തൻറെ നിഴൽ പോലെയാണ്. വ്യക്തി എത്ര ശ്രമിച്ചാലും വെളിച്ചമുള്ളടത്തെല്ലാം നിഴൽ പോലെ ജാതി അവൻറെ ഒപ്പം തന്നെ പ്രത്യക്ഷമായി നിലകൊള്ളുന്നു. കീഴാളർക്ക് അത് ഒരു അപമാനവും മേലാളർക്ക് അതൊരു മൂലധനവും ആണ്. ക്രീമിലെയർക്ക് സംവരണം പാടില്ല എന്നൊക്കെ പറയുന്നതിൻറെ പ്രശ്നം അവിടെയാണ്. എല്ലാ മതങ്ങളിലും ജാതിയിലും സാമ്പത്തികമായി മെച്ചപ്പെട്ടവർക്ക് മുൻതൂക്കം ഉണ്ട്. ലോകം മുഴുവൻ നഴ്സിംഗ് ജോലിക്ക് പോകുന്ന ക്രൈസ്തവ പെൺകുട്ടികൾ മധ്യവർഗ്ഗത്തിലോ അതിൽ താഴെയോ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നാണ്. എത്ര 'പു റോ ക' കുടുംബസ്‌ത്രീകൾ നഴ്സുമാരായുണ്ട് ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ ക്ഷേമപദ്ധതികളാണ് വേണ്ടത് സംവരണം അല്ല. അല്ലെങ്കിൽ തന്നെ എങ്ങനെയാണ് ഭാരതത്തിൽ ഒരുവൻറെ വരുമാനം കണക്കാക്കുന്നത്? 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 6 കോടി ജനങ്ങളാണ് ആദായനികുതി നൽകുന്നത്. ഏകദേശം 28 കോടി ജനങ്ങൾ ദാരിദ്യ്രരേഖയ്ക്കു താഴെയും ഉണ്ട്. ബാക്കിയുണ്ട് 96 കോടിയോളം ജനങ്ങൾ. ഇവരുടെ വരുമാനം എങ്ങനെ തിട്ടപ്പെടുത്തും? ഒരു മനുഷ്യൻറെ ജാതി കൃത്യമായ ഉപവിഭാഗനിർണയം സഹിതം ആ നാട്ടുകാർ കൃത്യമായി പറയും. അതിനായി അതിശക്തമായ ഒരു സോഷ്യൽ പോലീസ് ജാഗരൂകരായി നിലകൊള്ളുന്നുണ്ട്. തട്ടിപ്പിനുള്ള സാദ്ധ്യതകൾ വളരെ വിരളമാണ്.
മനുസ്മൃതിയുടെ കാലം മുതൽ തുടങ്ങിയ നൂറു ശതമാനം സംവരണമാണ് ഭാരത സമൂഹത്തെ ഈ നിലയിലാക്കിയത്. കലാ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിച്ചെങ്കിലും അതിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നത് ആ അറിവുകൾ ഒരു വളരെ ചെറിയ ന്യൂനപക്ഷത്തിനു മാത്രം പ്രാപ്യമാക്കി വെച്ചതിനാലാണ്. മറ്റു സംസ്കാരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ജനസംഖ്യയിൽ ഉയർന്നതെങ്കിലും അറിവ് പ്രാപ്യമായിരുന്നവരുടെ എണ്ണം വളരെ തുച്ഛമായിരുന്നു എന്ന് കാണാം. ഖൈബർ ചുരവും കടലും കടന്നു വന്ന കുടിയേറ്റക്കാരുടെ ഭൂമിയാണ് ഭാരതം. അവയെല്ലാം തന്നെ ഇന്നത്തെ സംസ്കാര രൂപീകരണത്തിൽ നല്ലതും ചീത്തയുമായ പങ്ക് വഹിച്ചിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രതിലോമകരവും തിരുത്താൻ ഏറ്റവും പ്രയാസകരവും ആയ ജാതിവ്യവസ്‌ഥ അഥവാ ജാതിസംവരണം കൊണ്ടുവന്നവരാണ് ഇറാനിൽ നിന്നും വന്ന വൈദികർ. അതിൻറെ ഒരു ചെറിയ പ്രതിവിധി അല്ലെങ്കിൽ Counter reservation ആണ് ഇന്നത്തെ പിന്നോക്ക ജാതി സംവരണം. എന്ന് വൈദിക മതം നശിക്കുന്നോ അന്നേ ഇതും അവസാനിക്കൂ.