Monday, August 8, 2016

അച്ഛാ നഹീ ദിൻ... അഥവാ നായർക്ക് അച്ഛനില്ലാത്ത ദിനങ്ങൾ

നമ്പൂതിരിക്ക് ശേഷം നമുക്കിനി നായരുടെ ഫയൽ എടുക്കാം.

നായരുടെ ഉത്പത്തിയെപ്പറ്റി ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായം ഉള്ളതിനാൽ അതിലേക്ക് കാര്യമായി കടക്കുന്നില്ല.

കേരളമാഹാത്മ്യം എന്ന ബ്രാഹ്മണ ഐതിഹ്യഗ്രന്ഥം നാകത്തന്മാരായിരുന്നു കേരളത്തിലെ ആദ്യകുടിയേറ്റക്കാർ എന്നു പറയുന്നു.എന്നാൽ നമ്പൂതിരിമാരെ സേവിക്കുന്നതിനായി കൊണ്ടുവന്ന വർഗ്ഗമാണ് നായർ എന്ന് കേരളോത്പത്തി. രണ്ടും ബ്രാഹ്മണ ഐതിഹ്യഗ്രന്ഥങ്ങളാണ്.

നാഗത്താന്മാരുടെ പിന്മുറക്കാരാണ് നായന്മാർ എന്ന് ചട്ടമ്പിസ്വാമികൾ എഴുതി. അവർ ജൈനമതക്കാരായിരുന്നത്രേ. പടനായർ എന്നപേരിലാണ് നായർ എന്നവാക്ക് ചരിത്രരേഖകളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ചരിത്രകാരന്മാരുടെ നിരീക്ഷണപ്രകാരം കേരളത്തിലെ വിവിധഗണങ്ങളിൽപ്പെട്ടവർ നായർസമുദായത്തിൽ ലയിച്ചിട്ടുണ്ട്. ആയർ, ഇടയർ, വേളാളർ, മറവർ എന്നിവരിൽ നിന്നാണ് കൂടുതലായി നായന്മാർ ആവിർഭവിച്ചത്.


മലയാളശൂദ്രർ എന്ന പേരാണ് തിരുവിതാംകൂറിലെ ഔദ്യോഗികരേഖകളിൽ ഉപയോഗിച്ചുകാണുന്നത്. മലയാളിമെമ്മോറിയലിലും നായർ എന്ന പേരിനുപകരം മലയാളശൂദ്രർ എന്നാണ് പ്രയോഗം. ഈ പേരിൻറെ ഉത്പത്തിയെപ്പറ്റി ചില സംശയങ്ങൾ ഉണ്ടെങ്കിലും ജാതിയിലെ എല്ലാ വിഭാഗങ്ങൾക്കും വിവേചനരഹിതമായി നായർ എന്ന പേർ നൽകാനാവില്ല എന്ന് സാമുവേൽ മെറ്റിർ എഴുതിയിട്ടുണ്ട്. 'രാജാവോ പ്രഭുവോ അദ്ദേഹത്തിൻറെ കൈകൊണ്ട് വാൾ എടുത്തുകൊടുത്ത് നായർ എന്നു മൂന്നുവട്ടം വിളിക്കുന്നത് പതിവാകുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവർക്ക് വാളും നായർ എന്ന പേരും ധരിച്ചുനടപ്പാൻ പാടില്ല' എന്ന് ബാർബോസയും (പതിനാറാം നൂറ്റാണ്ട്) പറഞ്ഞിരിക്കുന്നു.

                                                           
                                                              Barbosa Duarte

നായർക്ക് നമ്പൂതിരിയും പരദേശബ്രാഹ്മണരുമായും ഉള്ള ബന്ധത്തിൽ ചെറിയ ഉലച്ചിൽതട്ടിയ പത്തൊൻപതാംനൂറ്റാണ്ടിലാണ് മലയാളശൂദ്രർ എന്ന പേര് ചാർത്തിക്കിട്ടിയത് എന്ന് മന്നവും മറ്റ് നായർ നവോത്ഥാനനേതാക്കളും ഉറച്ചുവിശ്വസിച്ചു. അത് മാറ്റിക്കിട്ടാൻ ഏറെ പരിശ്രമവും അവരുടെ ഭാഗത്തു നിന്നും ഉണ്ടായി.

എന്തായാലും 1920ൽ ജാതിയുടെ പേര് നായർ എന്ന് തിരുവതാംകൂറിൽ ഔദ്യോഗികമായി അംഗീകരിച്ചു.

'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍: 430 വര്‍ഷങ്ങള്‍ക്കുശേഷം പുനര്‍വായന' ...... Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.571100

പതിനാറാം നൂറ്റാണ്ടിൽ പൊന്നാനിയിൽ ജീവിച്ചിരുന്ന ഷെയ്ഖ് സൈനുദ്ദീൻറെ തുഹ്‌ഫത്തുൽ മുജാഹിദ്ദീനിൽ നിന്നും കിട്ടുന്ന വിവരങ്ങൾ താഴെപ്പറയുന്നവയാണ്.

ഹിന്ദുക്കളിലെ പ്രബലജാതിക്കാർ നായരും തീയരും ആയിരുന്നു. ഇവരിൽ പടയാളിവർഗ്ഗമായ നായരായിരുന്നു എണ്ണത്തിലും ശക്തിയിലും മുന്നിൽ. യുദ്ധമായിരുന്നു അവരുടെ മുഖ്യമായ തൊഴിലെങ്കിലും നാടുവാഴികൾക്കുവേണ്ടി ഭരണചുമതലകളും അവർ ചെയ്തു പോന്നിരുന്നു. വാണിജ്യം കച്ചവടം ദേഹാധ്വാനം വേണ്ടുന്ന തൊഴിലുകൾ എന്നിവയൊന്നും അവരുടെ അന്തസ്സിനു ചേർന്നതല്ലാത്തതിനാൽ ചെയ്തിരുന്നില്ല. വിശ്വസ്തരായ പടയാളികളായിരുന്ന അവരുടെ ചങ്ങാതങ്ങളെ അഥവാ ചാവേറുകളെ പോർട്ടുഗീസുകാരും ഉപയോഗിച്ചു പോന്നു. അവരുടെ ഒരു അംഗത്തെ കൊലപ്പെടുത്തിയാൽ ബന്ധുക്കൾ കൂടി കൊന്നവനെ വകവരുത്തുന്ന കുടിപ്പക ഒരു ജീവിതരീതി തന്നെയായിരുന്നു.
ബഹുഭർതൃത്വം സർവസാധാരണമായിരുന്നു. സഹോദരബന്ധം ഇല്ലാത്ത പുരുഷന്മാരെയാണ് ഉത്തരകേരളത്തിൽ ഭർത്താക്കന്മാർ ആക്കിയിരുന്നതെങ്കിൽ പാണ്ഡവമാതൃകയിലുള്ള ബഹുഭർതൃത്വം ആണ് തെക്കൻകേരളത്തിൽ നിലനിന്നിരുന്നത്.



വാളിന്റെ പ്രയോഗമൊഴിച്ചുള്ള തൊഴിലുകളെ പുച്ഛിച്ചുതള്ളുന്ന ഗർവിഷ്ഠന്മാർ എന്നാണ് പോർട്ടുഗീസ് കവി കമോയെൻസ് (16th Century) നായന്മാരെ പറ്റി എഴുതിയത്. നായന്മാരെല്ലാം പ്രഭുക്കളാണെന്നും, ആയുധവിദ്യയല്ലാത്ത തൊഴിലുകൾ അവർ ചെയ്യുകയില്ലെന്നും, സദാ ആയുധപാണികളായിരിക്കുമെന്നും ഫ്രാങ്കോയ് പിറാർഡും (1606) താഴെയുള്ളവരോട് എത്രയും ധാർഷ്ട്യത്തോടെ പെരുമാറുന്ന ഗർവിഷ്ഠരാണവർ എന്നു ഫ്രാൻസിസ് ഡേയും (1860) എഴുതിയിട്ടുണ്ട്.

നായന്മാരെല്ലാം സുഭിക്ഷമായി കൊട്ടാരങ്ങളിൽ കഴിഞ്ഞിരുന്ന ധനികരായിരുന്നു എന്ന് മേല്പറഞ്ഞവ കൊണ്ട് അർത്ഥമാക്കേണ്ട. കീഴ്ജാതിക്കാരും ആയി തട്ടിച്ചുനോക്കുമ്പോൾ സാമൂഹ്യമായും സാമ്പത്തികമായും മെച്ചപ്പെട്ടജീവിതം ആണ് നായന്മാർ ജീവിച്ചിരുന്നത് എന്നത് വസ്തുത തന്നെയാണ്. എങ്കിലും ഓലമേഞ്ഞ ചെറിയ മൺകൂരകളിൽ ആയിരുന്നു അവർ പാർത്തിരുന്നത്. തെങ്ങിൻതടി മാത്രമാണ് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നത്. തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങൾ സുലഭമായിരുന്ന കേരളക്കരയിൽ ജനങ്ങൾ അവയുപയോഗിക്കുന്നതിന് രാജവിലക്കുകൾ ഉണ്ടായിരുന്നു. ഓടുമേഞ്ഞ കെട്ടിടങ്ങൾ ക്ഷേത്രങ്ങളും കോവിലകങ്ങളും മാത്രമായിരുന്നു. അഗ്നിഭയം കൂടാതെ പ്രജകൾക്ക് കഴിയാൻ എല്ലാ ജാതിക്കാർക്കും ഓടുമേയാൻ തിരുവതാംകൂർ രാജാവ് 1817 ൽ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ആരും അതിനു തയ്യാറാകാത്തതിനാൽ 1847 ഉത്തരവ് വീണ്ടും പുറപ്പെടുവിച്ചു. ഇഷ്ടമുള്ള വൃക്ഷം കെട്ടിടനിർമ്മിതിക്ക് ഉപയോഗിക്കാൻ ഉള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് 1883ൽ ആണ്. രണ്ടും ബ്രിട്ടീഷ് മേൽക്കോയ്മക്ക് ശേഷം.


.

നല്ല വീടുവെക്കാൻ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം വരെ ഭൂരിപക്ഷം നായന്മാർക്കും കഴിവുണ്ടായിരുന്നില്ല എന്ന് ചരിത്രരേഖകൾ കൊണ്ടു കാണാം. വീട്ടുപകരണങ്ങളുടെ കാര്യത്തിലും മറിച്ചായിരുന്നില്ല സ്‌ഥിതി എന്ന് ബർത്തലോമിയ, വാർഡ്, കോണർ , സാമുവേൽ മാറ്റിയർ, ലോഗൻ തുടങ്ങി ധാരാളം യൂറോപ്യൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
"വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെങ്കിലും ആകെയുള്ള വീട്ടുപകരണങ്ങൾ ഏതാനും പായകൾ, ചട്ടി, കലങ്ങൾ, അരകല്ല്, ഉരൽ ഇന്നിത്രയുമാണ് "- അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് ഉദ്യോഗസ്‌ഥനായിരുന്ന ജെയിംസ് ഫോർബ്‌സ് 1780ൽ കുറിച്ചതാണ്. കേരളത്തിലെ കീഴ്ജാതിക്കാരെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ലോകസാമാന്യമായ നിലവാരത്തിൽ അവർ പരമദരിദ്രന്മാർ തന്നെയായിരുന്നു എന്ന് പറയേണ്ടി വരും.

ബ്രഹ്മസ്വവും ദേവസ്വവും ആയ കൃഷിഭൂമിയിൽ കീഴാളരെക്കൊണ്ട് പണിയെടുപ്പിച്ച് വിള ജന്മിക്കു കൊടുത്തത് കഴിച്ചുള്ള കമ്മീഷൻ ആയിരുന്നു നായരുടെ പ്രധാനവരുമാനം. നെല്കകൃഷി പരിമിതമായിരുന്നതിനാൽ ആർഭാടപൂർവ്വമായ ഒരു ജീവിതത്തിന് ഇത് മതിയാകുമായിരുന്നില്ല. മാർത്താണ്ഡവർമ്മയ്ക്കുമുൻപ് (1750 ) കേരളരാജാക്കന്മാർ സ്‌ഥിരമായി സൈന്യങ്ങളെ നിലനിർത്തിയിരുന്നില്ല.
യുദ്ധം ഉള്ളപ്പോൾ മാത്രം നായന്മാരെ വിളിച്ചുകൂട്ടി ദിവസക്കൂലി കൊടുക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.

കൈത്തൊഴിലുകളും കച്ചവടവും വളരെ അപമാനകരമായിരുന്നതിനാൽ ഇന്ന് മുംബൈയിലും മറ്റും ഭായിമാർ കൊടുക്കുന്നത്പോലെയൊരു കൊട്ടേഷൻ ആൻഡ് പ്രൊട്ടക്ഷൻ സർവീസിലേക്ക് നായർ തിരിയാനുള്ള സാഹചര്യം ഇതായിരുന്നു.

"അവരുടെ ചെലവിനു അത്രയധികമൊന്നും വേണമെന്നില്ല. രാവും പകലും തങ്ങളുടെ യജമാനന്മാരെ കാത്തുസൂക്ഷിക്കുന്നതിനു ഊണും ഉറക്കവും കൂടി ഉപേക്ഷിക്കുന്നു. ഉറങ്ങുന്നതായാൽ വെറും നിലത്തോ പലകമേലോ കിടക്കുന്നു. ഭക്ഷണം ദിവസേന ഒരുനേരംമാത്രമായാലും തൃപ്തിപ്പെടുന്നു. തൊണ്ണൂറു റാത്തൽ അരികൊണ്ടു ഒരാളും അയാളുടെ കൂടെയുള്ള ശിഷ്യനും ഒരുമാസത്തെ ചെലവു കഴിക്കും. അവരുടെ ശമ്പളം വളരെ ലഘുവാകയാൽ വളരെയൊന്നും ചെലവുചെയ്യാൻ വകയുണ്ടായിരുന്നില്ല. അവർ മാസത്തിൽ ഒന്നേകാൽ ഉറുപ്പികയുണ്ടെങ്കിൽ രണ്ടാളുടെ ചെലവു കഴിക്കും" ബാർബോസ

സംഘം കൂടി നടക്കുന്ന ആയുധപാണികളായ നായന്മാർ ഒരുവിധം കാവൽവൃത്തി കൂടി നടത്തിവന്നിരുന്നു. വഴിയാത്രക്കാരെ ഒരു ദിക്കിൽനിന്ന് മറ്റൊരിടത്തേക്ക് ഉപദ്രവങ്ങൾക്ക് ഇടയാവാതെ കൊണ്ടു പോവുക, ക്ഷേത്രങ്ങളും ദേവസ്വത്തിലെ സ്വത്തുക്കളും കാത്തുസൂക്ഷിക്കുക കോട്ടകൾക്ക് കാവൽനിൽക്കുക ഇങ്ങനെയുള്ള പ്രവൃത്തികൾക്ക് അവർ എപ്പോഴും സന്നദ്ധനായിരുന്നു. (കെ പി പത്മനാഭമേനോൻ - കൊച്ചി രാജ്യചരിത്രം)




ഇനി നായർ എന്ന പടയാളിയിലേക്ക് കടക്കാം.

നായന്മാർ മിക്കവാറും എല്ലാവരുംതന്നെ നാട്ടിലെ കളരികളിൽ നിന്ന് ആയുധാഭ്യാസം ശീലിച്ചവരായിരുന്നു. അതിനാൽ തന്നെ ഒറ്റയൊറ്റയായി നോക്കുമ്പോൾ അവർ മികച്ച യോദ്ധാക്കൾ തന്നെയായിരുന്നു. പക്ഷെ ഒരു സൈന്യം എന്ന നിലയിൽ അവർ തികഞ്ഞ പരാജയമായിരുന്നു. കുളച്ചൽ യുദ്ധത്തിൽ ഒഴിച്ച് വിദേശീയരുമായി നടത്തിയ എല്ലാ യുദ്ധങ്ങളിലും നായർപട്ടാളം ദയനീയമായി തോറ്റോടി. മക്ദൂം അലിയുടെ മൈസൂർസൈന്യത്തിന് മുന്നിൽ ചിതറിയോടിയ സാമൂതിരിയുടെ നായർപട്ടാളം കൊച്ചിരാജ്യം ആക്രമിച്ചപ്പോൾ ഏറ്റ പരാജയം അവരുടെ സൈനികശേഷിയുടെ ഒരു നേർക്കാഴ്ചയാണ്. പതിനായിരത്തിനു മേൽ ഉണ്ടായിരുന്ന നായർപട്ടാളം അഞ്ച് മാസം പൊരുതിയിട്ടും പച്ചേക്കോയുടെ നേതൃത്വത്തിൽ അണിനിരന്ന 250 പോർട്ടുഗീസ് പട്ടാളക്കാരോട് തോറ്റ് പിൻവാങ്ങേണ്ടി വന്നത് ഈശ്വരാധീനക്കുറവ് എന്നാണ് പത്മനാഭമേനോൻ വിവരിക്കുന്നത്. എങ്കിലും ഒടുവിൽ ചരിത്രവസ്‍തുതകളുടെ വെളിച്ചത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി "ആദികാലങ്ങളിൽ അവർ നടത്തിയിരുന്നത് ക്രമമായ ഒരു യുദ്ധം എന്നു വിചാരിച്ചുകൂടാ. അവിടവിടെ വച്ചു ചില്ലറ ശണ്ഠപിടിച്ചു എന്നേ വിചാരിക്കാൻ മാർഗ്ഗം കാണുന്നുള്ളൂ."



                                                            Duarte Pacheco Pereira

പോർട്ടുഗീസുകാർ നായർപട്ടാളത്തെ കാര്യമായി കണക്കാക്കിയിരുന്നില്ല. വൈറ്റ് വേ എഴുതി "പോർട്ടുഗീസ് ചരിത്രകാരന്മാർ സൂക്ഷ്മവിശദാംശങ്ങളോടെ വിവരിച്ചിട്ടുള്ള യുദ്ധങ്ങൾ നിരവധിയാണ്. എന്നാൽ തെരുവുകവലകളിലെ കൂട്ടത്തല്ലുകളുടെ പെരുപ്പിച്ചുള്ള വർണ്ണനകളാണവയെന്ന ധാരണയാണുണ്ടാവുന്നത്"

ഒരു കച്ച കെട്ടി ഉടുക്കുന്നതൊഴിച്ചാൽ അവർ മിക്കവാറും നഗ്നരായിരുന്നു എന്ന് ന്യൂഹാഫ് പറയുന്നു. വിഷർ (1720) എഴുതിയ കത്തിൽ ഇങ്ങനെ കാണുന്നു "ഇവർക്ക് യുദ്ധ തന്ത്രങ്ങളിൽ ഉള്ള അറിവ് കഷ്ടിയാണ്. വ്യൂഹനിദാനം എന്തെന്ന് ഇവർക്കറിയുകയില്ല. മേലധികാരികളുടെ കല്പനകൾ അവർ ഗൗനിക്കാറില്ല. ഒരു ക്രമവും ഇല്ലാതെ തോന്നുന്നപോലെ കൂട്ടമായിനിന്ന് അവർ പടപൊരുതുന്നു. അതിനാൽ ഇതര ഇന്ത്യൻഭടന്മാരെ എന്നപോലെ ഇവരെ നമ്മുടെ (ഡച്ച്) സൈന്യത്തിൽ ഉൾപ്പെടുത്താൻ സാദ്ധ്യമല്ല."




കുളച്ചൽ യുദ്ധത്തിനുശേഷം തിരുവതാംകൂർ സൈന്യത്തിൻറെ അധിപനായി മാറിയ ഡിലനായ് യൂണിഫോം, നല്ല ആയുധങ്ങൾ ഇവയൊക്കെയുള്ള ഉള്ള ഒരു മികച്ച സൈന്യത്തെ പരിശീലിപ്പിച്ചെടുത്തു. എങ്കിലും പരമ്പരാഗതമായ ശീലങ്ങൾ മാറിയിരുന്നില്ല എന്നതാണ് നായർപട്ടാളം ഇടപെട്ട അവസാനത്തെ യുദ്ധമായിരുന്ന വേലുത്തമ്പി കലാപത്തിൻറെ ഗതി കാണിച്ചുതരുന്നത്.  അന്ന് ബ്രിട്ടീഷ് പട്ടാളത്തെ നയിച്ച കേണൽ വെൽഷിൻറെ വിവരണം ഇങ്ങനെ "നല്ല യൂണിഫോം ധരിച്ചവരും ഒന്നാംകിട ആയുധങ്ങളണിഞ്ഞവരും ഓരോ ഇഞ്ചു ഭൂമിയും തിരിഞ്ഞുനിന്നു സംരക്ഷിക്കാവുന്ന ഭൂപ്രകൃതിയുള്ള ഒരു പ്രദേശത്തു നില സ്വീകരിച്ചവരും ആയിരുന്നിട്ടും ഇത്ര ഭീരുത്വം കാണിച്ച ഒരു സംഘത്തെ ഞാൻ വേറെ കണ്ടിട്ടില്ല. യോദ്ധാക്കൾ എന്ന പേരുപോലും അവർ അർഹിക്കുന്നില്ല."


                                                            Nair Infantry

ബാർബോസയുടെ വിവരണം മേല്പറഞ്ഞവയുടെ സംഗ്രഹമാണ് "നായന്മാരുടെ പ്രധാനരസം ആയുധപ്രയോഗത്തിലാണ് പക്ഷേ യുദ്ധക്കളത്തിൽ എന്നതിലേറെ നാട്ടുകാരെ കൊല്ലുന്നതിലും ഭയപ്പെടുത്തുന്നതിലുമായിരുന്നു അധികം വാസന."

പ്രാചീന കാലം മുതൽക്കേ കേരളത്തിലെ നായർ തറക്കൂട്ടങ്ങൾ നടത്തിയിരുന്ന പ്രാദേശികഭരണത്തെ വിദേശീയരെല്ലാംതന്നെ പ്രശംസിച്ചതായി കാണാം. ഭരണത്തിൻറെ അടിസ്‌ഥാനഘടകം തറയായിരുന്നു. പല തറകൾ ചേർന്ന് ദേശം, പല ദേശങ്ങൾ ചേർന്ന് നാട്. നീതിന്യായം കൈകാര്യം ചെയ്തിരുന്നത് തറക്കൂട്ടങ്ങൾ ആയിരുന്നു. പതിനെട്ടാംനൂറ്റാണ്ടു വരെയെങ്കിലും പൊതുവഴികളോ കാർഷികവൃത്തിക്കായി ജലസേചനമോ ഒന്നുംതന്നെ നിലവിൽ ഇല്ലായിരുന്നതിനാൽ മറ്റു ചുമതലകൾ കാര്യമായി ഒന്നും ഇല്ലായിരുന്നു. പ്രമുഖ നായർതറവാടുകളിലെ കാരണവന്മാർ ചേർന്ന ഒരു സമിതിയായിരുന്നു ഈ തറക്കൂട്ടങ്ങൾ. നിയമങ്ങൾ മനുസ്മൃതിയെ ആസ്പദമാക്കി രചിച്ച വ്യവഹാരമാല പ്രകാരമായിരുന്നു. കുറ്റവും ശിക്ഷയും ജാതികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. ശാസ്ത്രീയമായതോ യുക്തിക്കു നിരക്കുന്നതോ ആയിരുന്നില്ല കുറ്റാന്വേഷണവും വിചാരണയും.

"നാലുവിധത്തിൽ സത്യപരീക്ഷ സാധാരണമായി നടന്നുപോന്നു. ജലപരീക്ഷ, വിഷപരീക്ഷ, അഗ്നിപരീക്ഷ, തൂക്കുപരീക്ഷ എന്നിവയാണ് പ്രധാനം. ജലപരീക്ഷ പലവിധത്തിലുണ്ട്. പ്രധാനമായത് മുതലകൾ നിറഞ്ഞ പുഴ നീന്തിക്കടക്കുകയാണ്. അഗ്നിയിൽ മുഖ്യമായിട്ടുള്ളത് തിളയ്ക്കുന്ന നെയ്യിൽ കൈ മുക്കുകയാണ്.
വിഷപരീക്ഷ  രണ്ടുവിധത്തിലുണ്ട്. മൂന്ന് നെല്ലിട പാഷാണം മുപ്പത്തിരണ്ടിരട്ടി നെയ്യിൽ സേവിക്കുക. അല്ലെങ്കിൽ വിഷസർപ്പത്തെ ഇട്ടിട്ടുള്ള കുടത്തിൽ കൈയിടുക.
തൂക്കുപരീക്ഷ -ആദ്യം തുലാസ്സിൽ തൂക്കിയ ശേഷം കുറ്റകൃത്യം എഴുതിയതിൽപ്പിന്നെ(എഴുതിയ ഓല) അതുംകൂടി കൂട്ടി രണ്ടാമതു തൂക്കി നോക്കുമ്പോൾ, തൂക്കം കൂടിക്കണ്ടാൽ കുറ്റക്കാരനെന്ന് നിശ്ചയിക്കും.
ഇതുകളിൽ ഓരോന്നും ഓരോ ജാതിക്കാർക്കും പ്രത്യേകമായി വിധിച്ചിരുന്നു. ബ്രാഹ്മണർക്ക് തുലാസ്, ക്ഷത്രിയർക്ക് അഗ്നി, വൈശ്യർക്ക് വെള്ളം, ശൂദ്രർക്ക് വിഷം." - പത്മനാഭമേനോൻ, കൊച്ചിരാജ്യചരിത്രം



                                                             K P Padmanabha Menon

നായന്മാരെ വലിയ കുറ്റങ്ങൾക്ക് മാത്രമേ ജയിലിൽ ഇട്ടിരുന്നുള്ളൂ എന്ന് ബാർബോസ എഴുതി. പശുവിനെ കൊല്ലുക, താഴ്ന്ന ജാതിക്കാരുടെകൂടെ കുടിക്കുക, ബ്രാഹ്മണന്റെ ഭാര്യയുടെ കൂടെ ഉറങ്ങുക എന്നിവയായിരുന്നു ആ വലിയ കുറ്റങ്ങൾ.

അവർ മദ്യപിക്കുമായിരുന്നില്ലെന്നും ജാതിയിൽ താണ സ്ത്രീകളുമായി സംസർഗം പുലർത്തിയിരുന്നില്ലെന്നും ബർബോസ സാക്ഷ്യപ്പെടുത്തുന്നു.
പതിനാറാം നൂറ്റാണ്ടിൽ മദ്യവർജകരായിരുന്ന നായന്മാർ തികഞ്ഞ മദ്യപാനികളാണ് എന്ന് 1801ൽ കേരളം സന്ദർശിച്ച ബുക്കാനൻ രേഖപ്പെടുത്തിയിരിക്കുന്നു.

കൊച്ചി സ്റ്റേറ്റ് മാന്വലിൽ സി അച്യുതമേനോൻ എഴുതി "നായന്മാരിൽ വസ്തു ഉടമസ്‌ഥന്മാരും വലിയ കൃഷിക്കാരുമായിട്ട് ചിലരുണ്ടെങ്കിലും അധികം പേരും ചില്ലറ കൃഷിക്കാരും കൃഷിപ്പണിക്കാരും ആകുന്നു. ഓരോ ഭവനങ്ങളിൽ ചെന്നുപാർത്ത് വീട്ടുവേല ചെയ്യുക എന്നത് നായന്മാർ ധാരാളമായി ഏർപ്പെട്ടുവരുന്ന മറ്റൊരു തൊഴിലാകുന്നു. മേൽജാതിയിൽപ്പെട്ട ഭേദമായ ഹിന്ദുകുടുംബങ്ങളിൽ വാലിയക്കാരെ തെരഞ്ഞെടുക്കുന്നവരെല്ലാം ഈ ജാതിയിൽ നിന്നാകുന്നു."

മേല്പറഞ്ഞവയിൽ നിന്നും, പതിനാറാംനൂറ്റാണ്ടിൽ നിന്നും പത്തൊൻപതാംനൂറ്റാണ്ടിലെത്തുന്ന നായരുടെ ജീവിതരീതിയിൽ വെള്ളമടി തുടങ്ങിയതല്ലാതെ കാര്യമായ വ്യത്യാസങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്നു കാണാം. രാജഭരണത്തിലെ മിക്കവാറും എല്ലാ കരങ്ങളും കീഴ്ജാതിക്കാരുടെ പക്കൽ നിന്ന് വസൂലാക്കിക്കൊണ്ടിരുന്നതിനാലും അതിനു ചുമതലപ്പെട്ട ഗുമസ്തന്മാർ നായന്മാർ ആയിരുന്നതിനാലും കീഴ്ജാതിക്കാരുടെ കാണപ്പെട്ട ശത്രു നായന്മാർ തന്നെയായിരുന്നു.


എന്തായിരുന്നു ഈ കാലഘട്ടങ്ങളിൽ നായർ സ്ത്രീകളുടെ സ്‌ഥിതി?

ഒരു സ്ത്രീക്ക് കാമുകന്മാർ എത്രയുണ്ടോ അത്ര കണ്ടായിരിക്കും അവളുടെ മാന്യത എന്നും ബാർബോസ പറയുന്നു. എന്നാൽ ജാത്യാചാരങ്ങൾ ലംഘിച്ചാൽ നായർസ്ത്രീകളെ ക്രിസ്ത്യാനികൾക്കോ മുസ്ലിങ്ങൾക്കോ വിൽക്കുകയായിരുന്നു പതിവ്. അതൊഴിവാക്കാൻ ബന്ധുക്കൾതന്നെ അത്തരം സ്ത്രീകളെ കൊന്നുകളഞ്ഞിരുന്നു എന്നും ബർബോസ എഴുതി.

സ്ത്രീകൾക്ക് പൊതുവെ സ്വാതന്ത്ര്യം കൂടുതൽ ഉണ്ടായിരുന്നു എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുവെങ്കിലും താഴെപ്പറയുന്ന മൂന്ന് വസ്തുതകൾ അതിന്റെ സാംഗത്യം ചോദ്യംചെയ്യുന്നു.

1. വെട്ടിമന നാടുവാഴിയുടെ ശാസനം : "നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയർന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാർഗഹീനകളായ സ്ത്രീകൾ ഉണ്ടെങ്കിൽ അവരെ ഉടൻ വധിക്കേണ്ടതാകുന്നു". (കേരള ചരിതത്തിലെ ഇരുളടഞ്ഞ ഏടുകൾ - ഇളംകുളം കുഞ്ഞൻപിള്ള)

2. നായർ സ്ത്രീകളെ മാറു മറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ? നമ്മുടെ വംശത്തിന്റെ മാനസംരക്ഷണത്തിനു വേണ്ടി ഇതിനെ ഉടനേ ധ്വംസിക്കേണ്ടതാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ സഹോദരികൾ ക്ഷേത്രത്തോട് നിസ്സഹകരിക്കണം. മന്നത്ത് പത്മനാഭൻ 1931

3. പ്രതികരിക്കുന്ന സ്ത്രീകളെ അടിച്ചമർത്താൻ പുലപ്പേടി മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങൾ അനുഷ്ഠിച്ചുപോന്നു. ഇത് പ്രകാരം പുലയന്മാർ മണ്ണാന്മാർ തുടങ്ങിയ താഴ്ന്നജാതിക്കാർക്ക് ചില പ്രത്യേക മാസങ്ങളിൽ ഉയർന്നജാതിയിൽ പെട്ട സ്ത്രീകളെ പ്രത്യേകിച്ചും നായർസ്ത്രീകളെ രാത്രികാലങ്ങളിൽ പിടിച്ചുകൊണ്ടു പോകാൻ അവകാശമുണ്ടായിരുന്നത്രേ. പതിയിരുന്ന് കമ്പോ കല്ലോ എറിഞ്ഞു കൊള്ളിച്ചാലും മതി. 1696ൽ കോട്ടയം കേരളവർമ ഇത് നിരോധിച്ചു കൊണ്ടുള്ള ശാസനം ലഭ്യമാണ്. ഇത് സ്വന്തം സമുദായത്തിലെതന്നെ സ്ത്രീകളെ ഭയപ്പെടുത്തി നിയന്ത്രിക്കാൻ നായർ നമ്പൂതിരി പുരുഷകൂട്ടായ്മ ഉണ്ടാക്കിയ നിയമം ആകാനാണ് സാധ്യത. അടിമകളായിരുന്ന പുലയനും പറയനും നായർ നമ്പൂതിരിസ്ത്രീകളെ കിട്ടിയിട്ട് എന്ത്ചെയ്യാനാണ്? (റെഫ്: രാജൻ ഗുരുക്കൾ/ രാഘവ വാര്യർ)




അതിനാൽ തന്നെ കാരണവർ ബ്രോക്കറും നാട്ടിലെ അപ്ഫൻനമ്പൂതിരിമാരും നാടുവാഴിപ്രഭുക്കന്മാരും കസ്റ്റമേഴ്‌സും ആയുള്ള ഒരു വ്യവസ്‌ഥിതി എന്നല്ലാതെ ഇതിനെ കാണാൻ കഴിയില്ല.  

ബ്രാഹ്മണർ ശൂദ്രസ്ത്രീകളുമായി ബന്ധപ്പെടുന്നതിന് യാജ്ഞവല്ക്യൻ, ഗൗതമൻ, അത്രി, വ്യാസൻ തുടങ്ങിയ ഋഷിവര്യന്മാർ ഏർപ്പെടുത്തിയ ശക്തമായ വിലക്കുകൾ ഉണ്ട്. ശാങ്കരസ്മൃതിയും വ്യവഹാരമാലയും അത് വ്യക്തമായി നിഷേധിക്കുന്നു. പക്ഷേ അതൊന്നും നമ്പൂതിരിമാർക്ക് ബാധകമല്ലായിരുന്നു. പ്രഗത്ഭനായ അഭിഭാഷകൻ കൂടെയായിരുന്ന മന്നത്ത്പത്മനാഭൻ പുലപ്രശ്നത്തിൽ മേൽപ്പറഞ്ഞ ലോ പോയിന്റുകൾ സമർത്ഥമായി ഉപയോഗിച്ചാണ് അനുകൂലമായി വിധി സമ്പാദിച്ചത്.

നമ്പൂതിരിമാരുമായുള്ള സംബന്ധം വളരെ അഭിമാനകരമായിട്ടാണ് നായർസ്ത്രീകൾ കരുതിപ്പോന്നത്. ചെറുപ്പക്കാരായ നായർസ്ത്രീകൾക്ക് ധാരാളം നമ്പൂതിരിയുവാക്കളെ കിട്ടുമെന്നത് കൊണ്ട്  നായർയുവാക്കൾക്ക് വൃദ്ധകളല്ലാത്ത സ്ത്രീകളെ കിട്ടാൻ പ്രയാസമത്രേ - (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ - ഇളംകുളം കുഞ്ഞൻപിള്ള)


                                                        ഇളംകുളം കുഞ്ഞൻപിള്ള

സംബന്ധക്കാരൻ നമ്പൂതിരിക്ക് നായർ കുടുംബത്തിൻറെ പടി കടന്നാൽ അശുദ്ധമായി. അത്താഴം കഴിഞ്ഞു സംബന്ധത്തിനായി എത്തുന്ന നമ്പൂതിരിയെ കാത്ത് പടിക്കൽ ഒരു മൊന്ത പാലുമായി ഒരാൾ (മിക്കവാറും ഒരു പട്ടർ) നിൽപ്പുണ്ടാവും. പാല് കുടിച്ച് പടികയറുന്ന നമ്പൂതിരി അശുദ്ധനായി. സംബന്ധവീട്ടിൽ നിന്ന് ജലപാനം പോലും നിഷിദ്ധമാണ്.  പിന്നെ അവിടെ നിന്ന് വെളിയിൽ കടന്ന് കുളിച്ചതിനു ശേഷമേ എന്തെങ്കിലും കുടിക്കുകയോ കഴിക്കുകയോ ചെയ്യാവൂ. (കാണിപ്പയ്യൂർ സ്മരണകൾ)


                                                Kanippayyur Shankaran Namboothirippad

നിയമങ്ങൾ ഇങ്ങനെയൊക്ക ഉണ്ടെങ്കിലും കേരളത്തിലെ ജാതിവ്യവസ്‌ഥ അരക്കിട്ടുറപ്പിക്കാൻ നമ്പൂതിരിക്ക് വലംകൈയും കായബലവും ആയി വർത്തിച്ചത് നായർ സമുദായമായിരുന്നതിനാൽ ഒരു ശൂദ്രനും വളരെ ഉപരിയായ ഒരു സ്‌ഥാനമാണ് നമ്പൂതിരി നായർക്ക് നൽകിയത്. ഇതിൽ സമൂഹത്തിൽ എണ്ണം കൊണ്ടും അല്ലാതെയും പ്രമുഖരായിരുന്ന ഈഴവസമുദായത്തെയായിരുന്നു നായർക്ക് പ്രധാനമായും നേരിടേണ്ടി വന്നത്. ഈ രണ്ടു സമുദായങ്ങൾ തമ്മിലുള്ള ധാരാളം പോരുകൾ അതിനാൽ കേരളചരിത്രത്തിൽ കാണാം. ഇന്ന് ഒരു ഹിന്ദു ഐക്യം സാധ്യമാകണമെങ്കിൽ കേരളത്തിൽ ഈ രണ്ടുസമുദായങ്ങളും കൈകോർത്താലേ മതിയാകൂ എന്നത് ഒരു ചരിത്രനിയോഗമാകാം.വഴിമുട്ടി നിൽക്കുന്ന നായർക്ക് അതൊരു അത്യാവശ്യമാണെങ്കിലും ഈഴവർക്ക് അത്ര ആവേശം പോര.

'നായരെക്കൂടാതെ നമ്പൂതിരിക്ക് കഴിയില്ല, കഴിച്ചിലുമില്ല,
നമ്പൂതിരിയെക്കൂടാതെ നായർക്ക് കഴിയില്ല, കഴിച്ചിലുമില്ല'

പഴയ ഒരു പഴഞ്ചൊല്ലാണ്.

"ഒരില്ലമാണെങ്കിൽ ഏതെങ്കിലും നായർവീട്ടുകാരുടെ സഹകരണം കൂടാതെ ഒരു ദിവസംപോലും കഴിച്ചുകൂട്ടാൻ സാദ്ധ്യമല്ല. നമ്പൂതിരിമാരുടെ ഭൃത്യപ്രവൃത്തികൾക്ക് നായന്മാരാണെങ്കിൽ, അന്തർജനങ്ങളുടേതിന് നായർസ്ത്രീകളാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ഒരു നായരേയും നായർസ്ത്രീയേയും താമസിപ്പിക്കാത്ത ഒരില്ലം ഇല്ലതന്നെ .. മാത്രമല്ല, വാലിയക്കാർ എന്നതു നായന്മാരുടെ പര്യായമായിട്ടാണ് നമ്പൂതിരിമാർ കരുതിപ്പോന്നത് (നായന്മാർക്കും അതഭിമാനകരമായിരുന്നു)" - കാണിപ്പയ്യൂർ സ്മരണകൾ

നായർക്കും നമ്പൂതിരിക്കും മാത്രമല്ല ക്രിസ്ത്യാനിക്കും മുസ്ലീമിനും കീഴ്ജാതിക്കാർ അധമരായിരുന്നു. ഇന്ന് പലരും വാദിക്കുന്നത് പോലെ ജാതിവ്യവസ്‌ഥയിൽ നിന്നും രക്ഷനേടാൻ കീഴാളർ സെമിറ്റിക് മതങ്ങളിലേക്ക് ചേക്കേറി എന്നത് വസ്തുതകൾക്ക് നിരക്കാത്തതാണ്. ബ്രിട്ടീഷ് മിഷനറിമാർ കേരളത്തിലെ ജാതിവ്യവസ്‌ഥയെ മുതലെടുത്ത് സി എം എസ് സഭയിലേക്ക് ധാരാളം പരിവർത്തനം നടത്തിയെങ്കിലും അവരെ ഒരിക്കലും സുറിയാനി ക്രിസ്ത്യാനികൾ തങ്ങൾക്ക് തുല്യരായി കണക്കാക്കിയിരുന്നില്ല.


                                                               CMS Missionaries

കായംകുളത്ത് ഒരു ഈഴവസ്ത്രീ മാറിൽ ഒരു തുണി ഇട്ടു നടന്നതിൽ കോപാകുലരായ നായന്മാരും അവരുടെ ശിങ്കിടികളായ ഏതാനും മുസ്ലീങ്ങളും ചേർന്ന് ബലമായി തുണി മാറ്റിക്കുകയും മാറിൽ വെള്ളക്കാമേട് പിടിപ്പിച്ചും മറ്റും അവളെ അവഹേളിക്കുകയും ചെയ്തു. ഇതിൻറെ പേരിൽ ഒരു ലഹള അവിടെയുണ്ടാവുകയും ചെയ്തു. (ref Dr. Sugathan)

ഏതു ജാതിക്കാർക്കും പശുവിനെ വളർത്തമായിരുന്നുവെങ്കിലും പശു പ്രസവിച്ചാൽ അടുത്തുള്ള നായർ പ്രമാണിയെ ഏല്പിച്ചിരിക്കണം. കറവ തീരുമ്പോൾ തിരികെ കൊണ്ടുപോകാം. 1780 നോടടുത്താണ് ഇതിന് ഒരു മാറ്റം ഉണ്ടായത്. ചേർത്തലക്കടുത്ത് തണ്ണീർമുക്കത്ത് ഈ പ്രശ്‌നത്തെച്ചൊലി വക്കാണവും കേസും ഉണ്ടാവുകയും ഈഴവർക്കനുകൂലമായി കേസ് വിധിക്കുകയും ചെയ്തു.





രണ്ടാം ചേരസാമ്രാജ്യം ശിഥിലമായ പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി ശക്തമായ കേരള ഹിന്ദുക്കളിലെ നിർണായക ഘടകമായ നായർ സമുദായം വലിയ മാറ്റങ്ങൾക്കൊന്നും ഇടവരാതെ പത്തൊൻപതാം നൂറ്റാണ്ടിൻറെ മദ്ധ്യകാലം വരെ തങ്ങളുടെ മേധാവിത്വം തുടർന്നു എന്നു കാണാം. ഇതിൽ ചില്ലറ വ്യത്യാസങ്ങൾ വന്നത് വേണാട്ടരചനായി മാർത്താണ്ഡവർമ്മ അവരോധിക്കപ്പെടാതിനു ശേഷമാണ്. വേലുതമ്പിയുടെ ലഹളയ്ക്ക് ശേഷം നായർപട്ടാളം നിർത്തലാക്കിയെങ്കിലും പടയാളികളിൽ നല്ലൊരു പങ്കും നായന്മാരായിരുന്നു. ബ്രിട്ടീഷുകാർക്ക് നായർപ്പടയുടെ മേൽ ഒരു സംശയദൃഷ്ടിയും ഉണ്ടായിരുന്നു. നാട്ടിലെ ക്രമസമാധാനം ചിട്ടയായ ഒരു ഭരണക്രമത്തിൻ കീഴിലായതിനാൽ പഴയപോലെയുള്ള ഒരു ഗുണ്ടായിസം നായർക്കു സാധ്യമല്ലാതായി. കൃഷികാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന നായന്മാരുടെ എണ്ണം കൂടി.





എങ്കിലും സമൂഹത്തിൽ നായർക്കുള്ള പ്രാമാണ്യത്തിന് പ്രത്യേകിച്ച് കോട്ടം ഒന്നും തട്ടിയിരുന്നില്ല. മുഴുപ്പട്ടിണിക്കാരുടെ ഇടയിലെ അരപ്പട്ടിണിക്കാരും, അച്ഛന്റെ സ്നേഹമോ സ്പർശമോ അന്യമായിരുന്നവരും, കുടുംബസ്‌ത്രീകളെ നമ്പൂതിരിമാരും ബ്രാഹ്മണരും നാടുവാഴികളും ഭോഗവസ്തുക്കളായി ഉപയോഗിക്കപ്പെടുന്നതിന്റെ സാക്ഷികളും ആയിരുന്നിട്ടും നായർ ഈ കാലഘട്ടത്തിൽ സംതൃപ്‌തരായി കാലംകഴിച്ചു.

ഇത് വായിക്കുന്ന നായന്മാർ ധാർമികരോഷം അനുഭവിക്കേണ്ട കാര്യമില്ല. താഴെ കൊടുത്തിരിക്കുന്ന ചില യൂറോപ്യൻ സഞ്ചാരികളുടെ വിവരണങ്ങൾ വായിക്കുക.

"ഈഴവ സ്ത്രീകൾ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേടുന്നവരും വിദേശികളൊഴിച്ചുള്ള മറ്റേവർക്കും വിധേയരാകാൻ സദാ സന്നദ്ധരാണ്. ഭർത്താക്കന്മാർ ഇതറിയുന്നുണ്ട് എന്നു മാത്രമല്ല അതിനവർ ഒത്താശചെയ്യുന്നുമുണ്ട്". - ബാർബോസ (പതിനാറാം നൂറ്റാണ്ട്)
"മുക്കോയ്‌സും (മുക്കുവർ) തീവരും (തീയ്യർ) ആയ സ്ത്രീകൾ ആവശ്യക്കാരായ ഏതു വർഗ്ഗക്കാരനും ജാതിക്കാരനും വിധേയരാകാൻ തയ്യാറാണ്. ഭർത്താക്കന്മാരുടെ അറിവോടു കൂടി തന്നെ. എന്നു മാത്രമല്ല ഇവരുടെ ഭാര്യമാരും പെൺമക്കളും അല്ലാതെ ഇവിടെ വേറെ വെപ്പാട്ടികളോ വേശ്യകളോ ലഭ്യമല്ല.... അതിന് അവരുടെ അമ്മമാർക്ക് ഒരു ലജ്ജയുമില്ല" - പിറാർഡ്‌ ലവൽ (1607)

"ഈഴവ സ്ത്രീകൾ പൊതുവെ സൗന്ദര്യമുള്ളവരായതിനാൽ പല പ്രലോഭനങ്ങൾക്കും ഇവർ ഇരയാകേണ്ടി വരുന്നു. അതിൽ അവർ എതിർപ്പ് പ്രകടിപ്പിക്കുക എന്നത് തീരെ അപൂർവമാണ്." ഫ്രാൻസിസ് ഡേ (പത്തൊൻപതാം നൂറ്റാണ്ട്)






സദാചാരത്തിൻറെ മാനദണ്ഡങ്ങൾ അന്ന് വ്യത്യസ്തമായിരുന്നു എന്ന് വാദിക്കാമെങ്കിലും അമ്പലവാസി മുതൽ കീഴോട്ടുള്ള ജാതിയിലുള്ള സ്ത്രീകൾക്ക് മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ എന്ന് ശ്രദ്ധിക്കണം. നമ്പൂതിരിസ്ത്രീകളെ എങ്ങനെയാണ് നിയന്ത്രിച്ചുനിർത്തിയിരുന്നത് എന്ന് മുൻ പോസ്റ്റിൽ എഴുതിയിട്ടുണ്ട്.

ടിപ്പുവിന്റെ ആക്രമണവും അതേത്തുടർന്ന് തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിക്കുകയും മലബാർ ബ്രിട്ടീഷ്ഭരണത്തിൻ കീഴിൽ ആകുകകയും ചെയ്തതിനു ശേഷമുണ്ടായ സാമൂഹ്യമാറ്റങ്ങളാണ് നായർ സമുദായത്തെ നവോത്ഥാനത്തിലേക്ക് നയിച്ചത്. 
നമ്പൂതിരിയുടെയും നാമമാത്രമായ ക്ഷത്രിയരുടെയും കീഴിൽ പുലയർ ഈഴവ തുടങ്ങിയ കീഴാളരെ ഭയപ്പെടുത്തിയും ചൂഷണം ചെയ്തും കഴിഞ്ഞു പോന്ന നായർസമുദായത്തിന് പരദേശബ്രാഹ്മണർ, ക്രൈസ്തവർ എന്നിങ്ങനെ രണ്ടു ശക്തരായ എതിരാളികൾ ഉദയംചെയ്തു. ആദ്യത്തെ കൂട്ടർക്ക് രാജാവിന്റെയും രണ്ടാമത്തവർക്ക് ബ്രിട്ടീഷുകാരുടെയും പിന്തുണ ഉണ്ടായിരുന്നു.

Change or perish എന്ന രണ്ട് ഓപ്ഷൻസിൽ Change തിരഞ്ഞെടുത്ത നായർ സമുദായം ശക്തമായി പിടിച്ചു നിന്നു  

ഇരുപതാം നൂറ്റാണ്ടിൻറെ മദ്ധ്യം മുതൽ ഒടുക്കം വരെ, കൃത്യമായി പറഞ്ഞാൽ കോൺഗ്രസിലെ ക്രൈസ്തവലോബ്ബി മുഖ്യമന്ത്രി കരുണാകരനെ പുറത്താക്കുന്നതിൽ വിജയിച്ച 1995 വരെ ആയിരുന്നു നായർ സമുദായത്തിൻറെ സുവർണകാലം. നവോത്ഥാനകാലത്തിന് ശേഷം നമ്പൂതിരിസമുദായത്തിൻറെ ഗതി നായർസമുദായത്തിന് വരാതിരുന്നതിന്റെ ഒരു പ്രധാനകാരണം വിദ്യാഭ്യാസത്തിന് നൽകിയ ഊന്നൽ ആയിരുന്നു. സമുദായപരിഷ്കർത്താക്കളിൽ ഏറ്റവും പ്രധാനി ഭാരതകേസരി എന്ന പേർ ചാർത്തിക്കിട്ടിയ മന്നത്തുപത്മനാഭൻ എന്ന മഹാനായ നേതാവായിരുന്നു.




അത് മറ്റൊരു വിശദമായ എഴുത്തർഹിക്കുന്ന സംഭവബഹുലമായ ചരിത്രമാണ്

ദേ പോയി ...... ദാ വന്നു .......   





5 comments:

  1. Good writing...your blogs are very informative....

    ReplyDelete
  2. ചരിത്രം . വിസ്മയം. നന്ദി .

    ReplyDelete
  3. വസ്തുതാപരമായിപോയി

    ReplyDelete
  4. നല്ലത് തുടരുക

    ReplyDelete