Thursday, July 7, 2016

കേരളം: ചില ചരിത്ര സത്യങ്ങൾ

എട്ടാമത്തെ ലേഖനം ആണിത്. പല അഭിപ്രായങ്ങളും കേട്ടു. അതിനാൽ ഒരു നയം വ്യക്തമാക്കൽ ആവശ്യം എന്നു തോന്നുന്നു.

ഒരു ചരിത്രാന്വേഷി  എന്ന നിലയിലാണ് ഈ എഴുത്തുകൾ അധികവും. അല്പം ഭാരതീയ തത്വശാസ്ത്രവും താത്പര്യം. ചരിത്ര വസ്തുതകൾക്കായി ഉപയോഗപ്പെടുത്തിയത് പ്രഗൽഭ ചരിത്രകാരന്മാരുടെ പഠനങ്ങൾ തന്നെയാണ്. എൻറെ സ്വന്തം ഗവേഷണമോ കണ്ടുപിടുത്തങ്ങളോ ഭാവനകളോ ഇവയിൽ ഇല്ല. ചരിത്രം എന്നും ആവേശം കൊള്ളിക്കുന്ന ഒരു വിഷയം ആയിരുന്നു. അത്ഭുതപ്പെടുത്തിയ ഒരു സംഗതി പൊതുവെ പ്രബുദ്ധർ എന്നു കരുതപ്പെടുന്നവരുടെ പോലും ചരിത്രസങ്കല്പങ്ങൾ എത്രയോ ശുഷ്‌കം ആണ് എന്നതാണ്. പൊതുജനസങ്കല്പവും ശാസ്ത്രീയമായി തെളിവുകളുടെ അടിസ്‌ഥാനത്തിൽ ചരിത്രം മുന്നോട്ടു വെക്കുന്ന വസ്തുതകളും തമ്മിൽ ഒരു പൊരുത്തവും കാണുന്നില്ല.

നിയമം അറിയാതിരിക്കുന്നത് നിയമലംഘനത്തിനുള്ള ന്യായീകരണം അല്ല എന്നത് ഒരു പൊതു തത്വം ആയി അംഗീകരിക്കപ്പെടുന്നു. എന്നാൽ ചരിത്രത്തിന് അങ്ങനെ ഒരു നിർബന്ധം ഇല്ല. പക്ഷേ ചരിത്രത്തിൻറെ അജ്ഞാനം വ്യാജപ്രചാരണങ്ങൾക്കും ദുരഭിമാനങ്ങൾക്കും നമ്മെ വശംവദരാക്കും. രാഷ്ട്രീയപ്രസ്‌ഥാനങ്ങൾ അവരുടെ അജണ്ട നടപ്പിലാക്കാൻ ചരിത്രത്തെ ഉപയോഗിക്കും. തീവ്രവാദ സംഘടനകൾ ആകട്ടെ ജനങ്ങൾക്കിടയിൽ വെറുപ്പ് വളർത്താനും. കേരളത്തിൽ ജാതിമത സ്വത്വങ്ങൾ ശക്തമാണ്. ഇവരോരുത്തർക്കും പല ആചാരങ്ങൾ പോലെ സ്വന്തമായി ചരിത്രങ്ങളും കാണാം. ചരിത്രകാരന്മാരുടെ കാഴ്ചപ്പാടിൽ ഇവ - തോമാശ്ലീഹായുടെ കേരളസന്ദർശനവും ചേരമാൻ പെരുമാളിന്റെ ഇസ്ലാം മതസ്വീകരണവും പരശുരാമന്റെ കേരളസൃഷ്ടിയും ഉദാഹരണം - ഒട്ടു മിക്കതും ഐതിഹ്യങ്ങൾ മാത്രമാണ്. ഐതിഹ്യങ്ങൾ നിറം പിടിപ്പിച്ച നുണകൾ ആണെന്ന് അക്കാദമിക ചരിത്രകാരന്മാർ പറയുമ്പോൾ അവ നിറം പിടിപ്പിച്ച സത്യങ്ങൾ ആണെന്ന് ശ്രീ കേസരി ബാലകൃഷ്ണപിള്ളയെ പോലുള്ളവർ കരുതുന്നു.



'പ്രാചീന ഭാരതം ഹിറോഡോട്ടസിനോ തുസിഡൈഡസിനോ ലിവിക്കോറ്റാസിറ്റസിനോ ജന്മം നൽകിയിട്ടില്ല'  ഇന്ത്യാ ചരിത്ര വിദ്യാർത്ഥികൾ കൂടെക്കൂടെ ഉദ്ധരിക്കാറുള്ള ഈ വാചകം പ്രാചീന കേരളത്തെ സംബന്ധിച്ചും ശരിയാണെന്ന് ശ്രീ എ ശ്രീധരമേനോൻ എഴുതുന്നു. എ ഡി പതിനാറാം നൂറ്റാണ്ടിൽ പൊന്നാനിയിൽ ജീവിച്ചിരുന്ന ഷെയ്ഖ് സൈനുദ്ദിൻ എഴുതിയ തുഹ്‌ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥമാണ് മലയാളത്തിലെ ആദ്യ ചരിത്രഗ്രന്ഥം. അതിനാൽ കേരള ചരിത്ര സാമഗ്രികൾ പ്രധാനമായും പ്രാചീന സംസ്‌കൃതത്തിലേയും, സംഘകാലഘട്ടത്തിലും അതിനു ശേഷവും രചിക്കപ്പെട്ടവയും ആയ തമിഴിലേയും, എ ഡി പന്ത്രണ്ടാം ശതകം മുതൽ രചിക്കപ്പെട്ട മലയാളത്തിലേയും സാഹിത്യകൃതികൾ, യവന അറബ് ചൈനീസ് യൂറോപ്യൻ സഞ്ചാരികളുടെയും വ്യാപാരികളുടെയും വിവരണങ്ങൾ,  പുരാവസ്തു സാമഗ്രികൾ ആയ ഭരണ ശാസനങ്ങൾ, സ്മാരകങ്ങൾ, നാണയങ്ങൾ തുടങ്ങിയവ ആണ്.

പ്രാചീനകാലം മുതൽ പതിനാറാം നൂറ്റാണ്ടിലെ പോർട്ടുഗീസ് ആധിപത്യം വരെയുള്ള  കേരളചരിത്ര നിർമ്മിതി അതിനാൽ വളരെ ദുഷ്കരം ആണെന്ന് കാണാം. ആ കാലഘട്ടത്തിലെ ചരിത്ര നിർമ്മിതിക്ക് നാം പ്രധാനമായും കേരള ആധുനിക ചരിത്രത്തിൻറെ പിതാവ് എന്നു വിശേഷിക്കാവുന്ന ശ്രീ ഇളംകുളം കുഞ്ഞൻപിള്ളയോട് കടപ്പെട്ടിരിക്കുന്നു. തെളിവുകളുടെ ദൗർലഭ്യം അദ്ദേഹത്തിൻറെ പല കണ്ടെത്തലുകളെയും പിൽക്കാല ചരിത്രകാരന്മാർ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും കേരള ചരിത്രത്തിൽ അദ്ദേഹം തെളിച്ച പാതയിലൂടെയാണ് എല്ലാ ചരിത്രകാരന്മാരും മുന്നോട്ട് നീങ്ങിയത്.

                                                                                                                                                                                                  ഇളംകുളം കുഞ്ഞൻപിള്ള

കേരളത്തിൽ ഓരോരോ സമുദായങ്ങൾക്ക് ഓരോ കാലഘട്ടങ്ങളിൽ മേൽക്കൈ ഉണ്ടായിരുന്നതായി കാണാം. ഒൻപതാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ നിലനിന്ന നായർ നമ്പൂതിരി മേധാവിത്വം,  യൂറോപ്യൻ പാതിരിമാരുടെയും പോർട്ടുഗീസുകാരുടെയും വരവോടെ തുടങ്ങി മൺറോ തിരുവതാംകൂർ  ദിവാൻ ആയപ്പോൾ ശക്തിപ്രാപിച്ചു, നിവർത്തന പ്രക്ഷോഭത്തോടെ നിർണായകമായ സ്വാധീനം നേടിയ ക്രൈസ്തവ സഭകൾ, ആധുനിക കേരളത്തിൽ സാമൂതിരി കാലഘട്ടത്തിനു ശേഷം നൂറ്റാണ്ടുകൾക്കു ശേഷം ശക്തിപ്രാപിച്ച മുസ്ലിം സമുദായം എന്നിങ്ങനെ മാറിമറിയുന്ന സമവാക്യങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. പ്രാമാണ്യം നഷ്ടപ്പെട്ടവർ അതിന്റെ കാരണം മറ്റുള്ളവരിൽ പഴിചാരാനും ചരിത്രം ഉപയോഗിച്ചു പോരുന്നു.

പഴയ പ്രമാണികൾക്ക് പണ്ട് തങ്ങൾ അനുഭവിച്ചു പോന്ന ഭരണകൂടപ്രീണനങ്ങൾ ഇന്ന് മറ്റ് സമുദായങ്ങൾക്ക് കിട്ടുന്നത് സഹിക്കാൻ പറ്റുന്നില്ല. പ്രീണനം തെറ്റ് തന്നെ. പ്രത്യേകിച്ചും ജനാധിപത്യവ്യവസ്‌ഥിതിയിൽ . പക്ഷേ തങ്ങൾ ഇതൊന്നും കേട്ടിട്ടു പോലുമില്ലേ എന്ന രീതിയിൽ ഉള്ള പ്രചരണങ്ങൾ നടത്തുന്നത് ചരിത്രനിഷേധമാണ്. ചില ചരിത്രങ്ങൾ ഇന്ന് പലർക്കും നാണക്കേട് ഉണ്ടാക്കുന്നു. അതിനാൽ അവയെ വെള്ളപൂശാനായുള്ള ചരിത്രഗവേഷകർ ഉണ്ട്. ഇന്ന് ബ്രാഹ്മണർ ഗോമാംസം കഴിക്കുന്നില്ല .. നല്ല കാര്യം ..പക്ഷേ ബ്രാഹ്മണർ പണ്ടേ സസ്യഭുഖുകൾ ആണെന്ന് പറയുമ്പോൾ അത് വ്യാജചരിത്രനിർമ്മിതി ആകുന്നു.

മിഷനറിമാരെ പ്രകീർത്തിച്ചു കൊണ്ടുള്ള ചരിത്രനിർമ്മിതി ധാരാളം കാണാം. അവരുടെ സംഭാവനകൾ വില മതിക്കാനാവാത്തതാണെങ്കിലും അതിന്റെ പിന്നിലെ ഗൂഢോദ്ദേശം വ്യക്തമാണ്. അടിമവ്യവസ്‌ഥ നിർത്തലാക്കൽ, എല്ലാ സ്ത്രീകൾക്കും മാറു മറയ്ക്കാൻ അവകാശം എന്നിവയെല്ലാം നേടിയെടുത്തതിൽ പാതിരിമാർക്ക് നിർണായകമായ സ്‌ഥാനം ഉണ്ട്.


                                                      ഡോ കെ എൻ ഗണേഷ്

കൊളോണിയലിസത്തിന്റെ സാംസ്കാരികവകുപ്പ് കൈകാര്യം ചെയ്തിരുന്നത് മിഷനറിമാർ ആയിരുന്നു എന്നു കാണാം. ഇവർ ഒരിക്കലും സാമൂഹ്യപരിഷ്കർത്താക്കളോ മനുഷ്യസ്നേഹികളോ ആയിരുന്നില്ല. മുഖ്യലക്ഷ്യം മതപരിവർത്തനം തന്നെയായിരുന്നു. ഡോ കെ എൻ ഗണേഷ് എഴുതുന്നു "അവരുടെ പാശ്ചാത്യവൽക്കരണ ക്രിസ്തീയവൽക്കരണ പ്രവർത്തനങ്ങൾക്ക് സാമൂഹികാചാരങ്ങൾ വിലങ്ങുതടിയായി വരുമ്പോൾ മാത്രം അവർ അതിനെ എതിർത്തിരുന്നു. 1859 ലെ മാറുമറയ്ക്കൽ സമരത്തിൽ മിഷനറിമാരുടെ നിലപാട് ഉദാഹരണമാണ്."
(കേരളത്തിന്റെ ഇന്നലെകൾ P 248)

പ്രലോഭനങ്ങളാൽ ക്രൈസ്തവസഭകളും ലവ്ജിഹാദ് തുടങ്ങിയ നൂതനമുറകളുമായി ഇസ്ലാം സംഘടനകളും നടത്തുന്ന മതപരിവർത്തനങ്ങളിൽ ഭൂരിപക്ഷസമുദായം അസ്വസ്‌ഥരാണ്. പക്ഷേ കേരളത്തിൽ ഒരിക്കൽ ഭൂരിപക്ഷമായിരുന്ന ഹിന്ദുജനത ഇന്ന് 50 ശതമാനത്തോളം ആയി തീർന്നതിന് കാരണമായ മതപരിവർത്തനത്തിന്റെ കാരണം സമൂഹത്തിലെ വരേണ്യവർഗം കീഴ്ജാതിക്കാരോട് അനുവർത്തിച്ചു പോന്ന നികൃഷ്ടമായ രീതികളാണ് എന്ന വസ്തുത ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ്. ഇന്ന് ഹിന്ദു ഐക്യത്തിന്റെ പേരിൽ ഇരുളടഞ്ഞ ആ ഭ്രാന്തൻ കാലഘട്ടത്തെ വെള്ളപൂശാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു. കീഴാളർ സ്വയം ഹിന്ദുക്കൾ എന്നു കരുതിയിരുന്നെങ്കിലും ഉപരിവർഗം അങ്ങനെ ഒരു ഹിന്ദുസ്വത്വത്തിൽ കൂട്ടുചേർന്ന് സ്വന്തം നിലയിൽ കോട്ടം വരുത്താൻ തയ്യാറായിരുന്നില്ല.


                                                          Dr. N.M. Namboothiri

1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158)


 സാമൂതിരിമാരുടെ നാവികപ്പട പൂർണമായും കൈകാര്യം ചെയ്തിരുന്നത് മുസ്ലിം സമുദായക്കാർ ആയിരുന്നല്ലോ. നാവികസേനയിലേക്ക് ആളെ കൂട്ടാൻ മുക്കുവകുടുംബങ്ങളിലെ ഒന്നോ രണ്ടോ കുട്ടികളെ വീതം മുസ്ലിങ്ങളായി വളർത്താൻ സാമൂതിരി ഉത്തരവിടുകയുണ്ടായി. ഹിന്ദുക്കളിൽ വൈശ്യരുടെ അഭാവം നിമിത്തം അറബി കച്ചവടക്കാരുമായി വ്യവഹാരത്തിന് തീയർക്കിടയിൽ മതപരിവർത്തനം നടത്താനും സാമൂതിരി പ്രോത്സാഹനം ചെയ്തു. 



വർണവ്യവസ്‌ഥയിൽ അധിഷ്ഠിതമാണ് വൈദികമതം, ബ്രാഹ്മണമതം എന്നൊക്കെ വിളിക്കപ്പെടുന്ന ഹിന്ദുമതം. സത്യാന്വേഷികളും പുരോഹിതരും തമ്മിലുള്ള പോരാണ് വൈദിക സാഹിത്യത്തിൽ കാണുന്നതെന്ന് തത്വമസിയുടെ ആമുഖത്തിൽ ശ്രീ സുകുമാർ അഴീക്കോട് സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഉന്നതശീർഷങ്ങളായ ചിന്തകൾക്കൊപ്പം അവയ്ക്ക് തികച്ചും വിരുദ്ധമായി തനി മാനവികവിരുദ്ധമായ നിയമങ്ങളും ആർഷഭാരതലിഖിതങ്ങളിൽ കാണാം.


വർണം ഉള്ളവൻ സവർണ്ണൻ വർണം ഇല്ലാത്തവൻ അവർണൻ. അതു കൊണ്ടു തന്നെ അവർണർ എന്നാൽ അഹിന്ദുക്കൾ തന്നെയെന്ന് കാഞ്ച ഐലയ്യയെ പോലുള്ള ദളിത് ചിന്തകർ ഉറച്ചു വാദിക്കുന്നു. നാലു വർണങ്ങളിലും പെടാതെ പഞ്ചമരായ അവർണർ അഹിന്ദുക്കളത്രേ. ഇത് ഒരു മധ്യവർഗ ഹിന്ദുവിന് ദഹിക്കാൻ പ്രയാസമുള്ള ഒരു വസ്തുതയാണ്. അവൻറെ സങ്കല്പത്തിൽ  ഹിന്ദുമതം ഭാരതമാകെ നിറഞ്ഞു നിന്നിരുന്ന ഒരു വൈദികകാലവും മറ്റുള്ള മതക്കാരുടെ അധിനിവേശവും ആണ് ചരിത്രം. ആര്യൻഅധിനിവേശ അല്ലെങ്കിൽ ആക്രമണസിദ്ധാന്തം  തെറ്റാണെങ്കിൽ തന്നെ വൈദികചിന്തകളും ദ്രാവിഡദൈവസങ്കല്പവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ വളരെ വ്യക്തമാണ്, ഇവ രണ്ടും അവിയൽപരുവത്തിൽ ഇന്നത്തെ ഹിന്ദു മതത്തിൽ കാണാമെങ്കിലും.



ആർഷഭാരതീയചിന്താധാരയെ  പത്തായി തരംതിരിച്ചിരിക്കുന്നു. ന്യായം, വൈശേഷികം, സാംഖ്യം, യോഗ, മീമാംസ, വേദാന്തം എന്ന ആറ് ആസ്തികവും ജൈന, ബൗദ്ധ, ചാർവാക, ആജീവിക എന്ന നാല് നാസ്തികവും ആയ പത്തെണ്ണം. ഇവിടെ ആസ്തികം എന്നാൽ ദൈവത്തെ അംഗീകരിക്കുന്നത് എന്ന് വിവക്ഷ ഇല്ല. സ്വാമി ചിദാനന്ദപുരിയുടെ വാക്കുകളിൽ വേദങ്ങളെ അംഗീകരിക്കുന്നത് ആസ്തികം അല്ലാത്തത് നാസ്തികം. ആ അർത്ഥത്തിൽ പ്രാചീന ഭാരതത്തിലെ എല്ലാവരേയും ഹൈന്ദവർ ആയി കാണാം. ബുദ്ധനെയും വിഷ്ണുവിൻറെ ഒരു അവതാരമായി ചിലർ പറഞ്ഞു കാണാറുണ്ടല്ലോ. വേദങ്ങളെ പറ്റി കേട്ടിട്ടില്ലാത്തവരെ ഏതു ഗണത്തിൽപ്പെടുത്തും ?

അതുകൊണ്ടു സംഘകാലത്തിൻറെ തുടക്കത്തിലും ക്രിസ്തുവിനു മുൻപുമുള്ള കാലഘട്ടത്തിലും കേരളത്തിൽ ജീവിച്ചിരുന്നവരെ ഹിന്ദുക്കൾ എന്നു വിളിക്കാമോ?  പ്രകൃതിശക്തികളെ ആരാധിക്കുന്നവരെ എല്ലാം ഹിന്ദുക്കളാക്കുന്ന ഒരു ചിന്താഗതി കാണാറുണ്ട്. അങ്ങനെയെങ്കിൽ ബ്രസീൽ മുതൽ ഓസ്‌ട്രേലിയ വരെ നിവസിക്കുന്ന ആദിമനിവാസികൾ എല്ലാം തന്നെ ഹിന്ദുക്കൾ ആണെന്നു പറയേണ്ടി വരും. എന്തായാലും പന്ത്രണ്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ഉണ്ടായത് ഹിന്ദു നവോത്ഥാനം അല്ല എന്നു ശ്രീധരമേനോൻ എഴുതുന്നു. മുൻപ് ഇല്ലാതിരുന്ന ഒന്നിൻറെ ആരോഹണം നവോത്ഥാനം ആകില്ല എന്നദ്ദേഹം കാരണമായി പറയുന്നു.



ഈയിടെയായി ഉയർന്നു കേൾക്കുന്ന മറ്റൊരു ചോദ്യം ശ്രീ നാരായണഗുരു ഹിന്ദു സന്യാസി ആയിരുന്നോ എന്നതാണ്. വേദാന്തത്തിലും ഉപനിഷത്തുകളിലും അവഗാഹം ഉണ്ടായിരുന്ന സ്വാമി യോഗയും ശീലിച്ചിരുന്നു. ഈഴവസമുദായത്തെ ഒട്ടാകെ ആർഷഭാരതസംസ്കൃതിയോട് ചേർത്തു നിർത്തിയ ശ്രീ നാരായണ ഗുരു നൂറു ശതമാനം ഒരു ഹിന്ദു സന്യാസി തന്നെയായിരുന്നു.

ആര് എന്തിനെ പൂജിച്ചാലും പ്രശ്നമില്ല പൗരോഹിത്യം തങ്ങൾക്കായാൽ എന്ന ഒരു നിലപാടിലൂടെയാണ് ബ്രാഹ്മണർ ഭാരതത്തിലുടനീളം ആധിപത്യം സ്‌ഥാപിച്ചത്‌. വൈദിക കാലഘട്ടത്തിൽ വല്ലപ്പോഴും രാജാവിൻറെ സ്‌ഥിതിക്കും നിലയ്ക്കും അനുസരിച്ചു തരമായിരുന്ന യാഗയജ്ഞാദികളിൽ നിന്നും പൗരാണിക കാലമായപ്പോഴേക്കും ക്ഷേത്രങ്ങളിലൂടെ ഒരു സ്‌ഥിരം നാടകവേദി ഭാരതത്തിലുടനീളം സംഘടിപ്പിക്കാൻ അവർക്കായി.        പ്രാചീന ദ്രാവിഡശ്രമണദസ്യു ദൈവങ്ങളെ വേദങ്ങളിലെ അപ്രധാന ദൈവങ്ങളുമായി ബന്ധിപ്പിക്കാൻ പുരാണങ്ങൾ സൃഷ്ടിക്കപ്പെട്ടു. കേരളത്തിൽ തന്നെ പ്രാചീന സമരദേവതയായ കൊറ്റവൈയെ കാളിയും വനദുർഗയും, അയ്യനാരെ ഹരിഹരപുത്രനായ അയ്യപ്പൻ ആക്കിയതും പോലെയുള്ള അളിയനൈസേഷൻ പ്രോസസ് ആണ് ബ്രാഹ്മണർക്ക് പൗരോഹിത്യത്തിന്റെ ഒരു ആജീവനാന്ത തൊഴിലുറപ്പ് പദ്ധതി ആയി മാറിയത്.  അതു കൊണ്ടു തന്നെ അശോകചക്രവർത്തി ഭാരതം ഒട്ടാകെ ബുദ്ധമതം പ്രചരിപ്പിച്ചപ്പോൾ  കഞ്ഞികുടി മുട്ടിയ ബ്രാഹ്മണർ ബുദ്ധനെ അവതാരം ആക്കിയതാകാൻ ശക്തമായ സാധ്യത ഉണ്ട്. ഇസ്ലാമിക അധിനിവേശ കാലത്തു രചിക്കപ്പെട്ട അള്ളോപനിഷത്തും മുഗൾ ഭരണത്തിൽ പ്രത്യക്ഷപ്പെട്ട അക്ബരോപനിഷത്തും ഇതിൻറെ ഉദാഹരണങ്ങൾ ആണ്. എന്നാൽ ജൈനർ ഒരു രാഷ്ട്രീയശക്‌തി ആകാതിരുന്നതിനാൽ ദണ്ഡ മുറയാണ് അവർക്കെതിരെ സ്വീകരിച്ചത് എന്നു കാണാം. സെമിറ്റിക് മതങ്ങൾ പ്രത്യേകിച്ചും ഇസ്ലാം ബ്രാഹ്മണ അജണ്ടയുടെ പിടിയിൽ ഒതുങ്ങിയില്ല. എന്നാൽ കേരളത്തിൽ ക്രൈസ്തവരിൽ നല്ലയളവിൽ  ജാതിചിന്ത സൃഷ്ടിക്കാൻ അവർക്കായി എന്നു കാണാം. അതുകൊണ്ടുതന്നെ കേരളം കാണാത്ത തോമാശ്ലീഹ മതംമാറ്റിയ ബ്രാഹ്മണരുടെ പിന്മുറക്കാരാണ് എന്ന ചിന്തയും ആദിവാസികളെ സ്മരിപ്പിക്കുന്ന രൂപവും ആയി നടക്കുന്ന ധാരാളം സുറിയാനിക്രിസ്ത്യാനികളെ നമുക്ക് കാണാം.

സര്‍വം ഖല്വിദം ബ്രഹ്മ എന്ന വേദസാരം അറിയാവുന്ന ഒരു യഥാർത്ഥ ബ്രാഹ്മണന് ആര് എന്ത് പൂജിച്ചാലും അവിടെയൊന്നും ഒരു തേങ്ങാക്കുലയും ഇല്ല എന്ന ഉത്തമബോദ്ധ്യം ഉണ്ട്. ഒരു ഡാർവീനിയൻ നിലനിൽപ്പിനായുള്ള ബുദ്ധിപരമായ അധിനിവേശം ആണ് അവർ ഭാരതം ഒട്ടാകെ നടപ്പിലാക്കിയത് എന്നു കാണാം.

രാജഭരണത്തിൽ നായർ നമ്പൂതിരി തുടങ്ങിയ വരേണ്യവർഗത്തിനൊഴികെ എല്ലാവർക്കും നരകം തന്നെയായിരുന്നു എന്നു കാണാം. ധർമ്മരാജാ എന്ന പേരിൽ പ്രശസ്തനായ കാർത്തിക തിരുനാൾ രാമവർമ ടിപ്പുവിന്റെ അധിനിവേശകാലത്തു മലബാറിലെ ധാരാളം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അഭയം നൽകി. അഗതികളായിരുന്ന കീഴ്ജാതിക്കാരിൽ നാല് ലക്ഷത്തോളം പേരെ ടിപ്പുവിൻറെ വാൾ ഇസ്ലാമിൽ ചേർത്തു. "ആ നശിച്ച രാമൻ നായർ" എന്നായിരുന്നു ടിപ്പു മഹാരാജാവിനെ വിശേഷിപ്പിച്ചത്.


ഹീറോ വില്ലൻ എന്നിങ്ങനെ ഒരു ചരിത്രനിർമ്മിതി സാധ്യമല്ല. ചില കാലഘട്ടത്തിലെ ശരികൾ പുതിയ കാലത്തെ തെറ്റുകൾ ആകും. ഉയർന്ന ജാതിക്കാർക്കൊപ്പം അവകാശങ്ങൾക്ക് വേണ്ടി പട പൊരുതുമ്പോൾ തന്നെ അടിമ ജാതിക്കാർക്കൊപ്പം പന്തിഭോജനം നടത്തിയ സഹോദരൻ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു ഈഴവസമുദായം. ദക്ഷിണാഫ്രിക്കയിൽ കറുത്ത വർഗക്കാർക്കൊപ്പം ഇന്ത്യൻ വംശജർ ട്രെയിൻ കമ്പാർട്മെൻറ് പങ്കിടേണ്ടി വന്നതായിരുന്നു ഗാന്ധിജിയുടെ സമരത്തിൻറെ മൂലകാരണം. രാജഭരണത്തിനെതിരെ ശക്തമായി നിരന്തരം തൂലിക ചലിപ്പിക്കുകയും മാർക്സിന്റെ ജീവചരിത്രം രചിക്കുകയും ചെയ്ത ധീര സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഈഴവകുട്ടികളെ നായർകുട്ടികൾക്കൊപ്പം സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് എതിരായിരുന്നു.




ഇനി മറ്റുള്ള ഒരു പ്രചാരണം പഴമയുടെ പെരുമയാണ്. രാജഭരണം, സംബന്ധം, കൂട്ട് കുടുംബം, മരുമക്കത്തായം തുടങ്ങിയ എല്ലാ വ്യവസ്‌ഥകളും ചീഞ്ഞഴുകിയതിനാലാണ് ഉപേക്ഷിക്കപ്പെട്ടത്. വളരെയേറെ പോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരം മാറ്റങ്ങൾ നവോത്ഥാനനായകർ ഭൂരിപക്ഷ എതിർപ്പിനിടയിൽ നേടിയെടുത്തത്. ഭൂതകാലത്തിൻറെ മഹത്വവത്കരണം പോലെ തന്നെ അപകടകാരിയാണ് ഭൂതകാലനിന്ദയും ഭൂതകാലനിഷേധവും എന്ന് കേരള ചരിത്രം എന്ന പ്രൗഢമായ ഗ്രന്ഥത്തിൻറെ ആമുഖത്തിൽ രാഘവവാരിയരും രാജൻഗുരുക്കളും എഴുതിയത് ശ്രദ്ധാർഹമാണ്.

ഏതൊരു വ്യവസ്‌ഥയ്‌ക്കും ചില നല്ല വശങ്ങൾ കാണും. ജയിൽവാസത്തിനിടയിൽ ആണ് മിക്കവാറും സ്വാതന്ത്ര്യസമരസേനാനികൾ പല മികച്ച ഗ്രന്ഥങ്ങളും രചിച്ചത്. അതിനർത്ഥം ബ്രിട്ടീഷ് ഭരണം നല്ലത് എന്നല്ലല്ലോ. അതു പോലെ തന്നെ മേൽപ്പറഞ്ഞവയും.



പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ ആധിപത്യം സ്‌ഥാപിക്കുന്നത് വരെയുള്ള കേരളചരിത്രത്തിൽ വളരെ വിഭിന്നങ്ങളായ അഭിപ്രായങ്ങൾ കാണാം. പ്രത്യേകിച്ചും മഹോദയപുരത്തെ രണ്ടാം ചേരവംശത്തെപ്പറ്റി. ഇളംകുളം അവതരിപ്പിച് എം ജി എസ് നാരായണൻ വികസിപ്പിച്ച  ഈ വംശാവലിയെ പി കെ ബാലകൃഷ്ണൻ തുടങ്ങിയ പലരും രൂക്ഷമായി എതിർത്തു. മഹോദയപുരത്തെ മായാപുരിയെന്ന് വിളിച്ചു പരിഹസിച്ച അദ്ദേഹം ചോളചേര നൂറ്റാണ്ടുയുദ്ധത്തെയും നിശിതമായി വിമർശിക്കുന്നു.





                                                             P.K. Balakrishnan

രാഷ്ട്രീയ ചരിത്രവും രാജാക്കന്മാരുടെ പേരുകളും അത്ര പ്രാധാന്യം അർഹിക്കുന്നില്ല. കേരളത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ആരംഭിച്ച നവോത്ഥാനം ആവശ്യമാക്കിയ സാഹചര്യങ്ങളും ആ സാഹചര്യങ്ങളുടെ ലഭ്യമായ ചരിത്ര പശ്ചാത്തലവും ആണ് പ്രധാനം.

അതിനാൽ ലഭ്യമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ പോർട്ടുഗീസുകാർ വരുന്നതു വരെയുള്ള കേരള ചരിത്രത്തെ ഇങ്ങനെ സംഗ്രഹിക്കാം.

ബി സി മൂന്നാം ശതകത്തോടെ ജൈനബുദ്ധ മതങ്ങൾ കേരളത്തിൽ എത്തിയതായി കരുതപ്പെടുന്നു. ബി സി 973 മുതൽ തന്നെ സോലോമോൻ ചക്രവർത്തിയുടെ വാണിജ്യക്കപ്പലുകൾ കേരളത്തിൽ വന്നിരുന്നത് കൊണ്ട് ജൂത ബന്ധത്തിനും അത്രയും പഴക്കം കല്പിക്കാം. എ ഡി 68ൽ ജെറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ജൂതർ ലോകമെങ്ങും പാലായനം ചെയ്തപ്പോൾ അതിൽ 10000 ആളുകൾ കേരളത്തിലേക്ക് കുടിയേറിയെന്നാണ് ഐതിഹ്യം.

സംഘകാലത്തിന്റെ (Till 6th Century AD) തുടക്കത്തിൽ പ്രകൃതിശക്തികളെ ആരാധിച്ചിരുന്ന പ്രാചീന ദ്രാവിഡർ കേരളത്തിൽ പാർത്തിരുന്നു. ബ്രാഹ്മണർ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നതിന് വിഭിന്ന അഭിപ്രായങ്ങൾ ആണ്. എന്തായാലും ബ്രാഹ്മണർ സമൂഹത്തിൽ സ്വാധീനം ചെലുത്തിയിരിന്നില്ല എന്നു കാണാം. ഈ കാലഘട്ടത്തെ ശ്രീ വേലായുധൻ പണിക്കശ്ശേരി "മാനുഷർ എല്ലാം ഒന്നു പോലെ" എന്നാണ് വിശേഷിപ്പിക്കുന്നത്.

പത്താം നൂറ്റാണ്ടു കൂടി കേരളത്തിൽ ബ്രാഹ്മണ്യം ശക്തി പ്രാപിച്ചു. കേരളസമൂഹത്തിൽ നമ്പൂതിരി നായർ മേധാവിത്വം ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കം വരെ തുടർന്നു. 1957 ലെ ഭൂപരിഷ്കരണത്തോടെ നമ്പൂതിരി സമുദായം ഏറെക്കുറെ നിലംപൊത്തിയെന്നു പറയാം.

രണ്ടാം ചേര സാമ്രാജ്യത്തിൻറെ പതനത്തോടെ കേരളത്തിൽ ബ്രാഹ്മണ ആധിപത്യം അതിൻറെ മൂർദ്ധന്യത്തിൽ എത്തി. ബ്രാഹ്മണമേധാവിത്വത്തിൽ ബുദ്ധജൈനക്ഷേത്രങ്ങൾ ഹിന്ദുക്ഷേത്രങ്ങളായി മാറ്റപ്പെടുകയും അവരുടെ ആചാരങ്ങൾ ഹിന്ദു മതത്തിലേക്ക് ചേർക്കപ്പെടുകയും ചെയ്തു (ref T.A. Gopinatha Rao). നാഗന്മാരുടെ പിൻഗാമികൾ എന്നു കരുതപ്പെടുന്ന ജൈനരായിരുന്ന (As per Chattambi Swamikal and Puthussery Ramachandran) നായർസമുദായം ചാതുർവർണത്തിലെ ലാസ്‌റ് ഗ്രേഡിൽ ജോയിൻ ചെയ്തു.വിവിധജാതികളിൽപെട്ട നാടുവാഴികൾ ക്രമേണ ക്ഷത്രിയരായി അവരോധിക്കപ്പെട്ടു.  ബ്രാഹ്മണ്യത്തിൻറെ മുഖ്യശത്രുക്കൾ ആയിരുന്ന ബുദ്ധമത വിശ്വാസികൾ അവരുടെ ആരാധനാലയങ്ങളും സ്‌ഥാനമാനങ്ങളും നഷ്ടപ്പെട്ട് ഈഴവർ (ഈഴം അഥവാ സിംഹള ദ്വീപിൽ നിന്നും വന്നവർ) ആയി തീരുകയും ചെയ്തു എന്നു കരുതപ്പെടുന്നു. സമൂഹത്തിൽ മാന്യമായ സ്‌ഥാനം നിലനിർത്തിയിരുന്ന മറ്റ് ആദിദ്രാവിഡമത പിന്തുടർച്ചക്കാർ ഹീനജാതിക്കാരായി മാറി സമൂഹത്തിൻറെ അടിത്തട്ടിലേക്ക് എറിയപ്പെട്ടു.

ആദ്യ കാലഘട്ടങ്ങളിൽ തദ്ദേശീയരിൽ നിന്ന് പലരും ബ്രാഹ്മണരായി മാറിയിട്ടുണ്ടാകാം എന്നാണ് പല ചരിത്രകാരന്മാരുടെയും അനുമാനം. ദ്രാവിഡ ശരീര മുഖ ലക്ഷണങ്ങൾ ഉള്ളവർ കേരള നമ്പൂതിരിമാരിൽ സുലഭം ആണ്. കേരളത്തിലെ പരമ്പരാഗത വൈദ്യന്മാരിൽ ഭൂരിപക്ഷവും ഈഴവർ ആണ്. സംസ്കൃതജ്ഞാനം ഉള്ള ധാരാളം ഈഴവ ആശാന്മാർ ഉണ്ട്. ഇത് അവരുടെ ബുദ്ധപാരമ്പര്യത്തിൻറെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തു വരാൻ പോലും അനുവദിക്കാത്ത ബ്രാഹ്മണർ ഈഴവരെ സംസ്കൃതവും വൈദ്യവും പഠിപ്പിച്ചു എന്നു കരുതാൻ കഴിയില്ലല്ലോ. മറിച്ചാവാൻ സാധ്യത ഉണ്ടു താനും. വൈദ്യവൃത്തി ബ്രാഹ്മണർക്ക് പറഞ്ഞിട്ടുള്ളതല്ല. കേരളത്തിലെ വൈദ്യബ്രാഹ്മണരായ മൂസ്സത് മാർ ആകട്ടെ നമ്പൂതിരിയിലും താഴ്ന്ന കൂട്ടരുമാണ്.

എ ഡി നാലാം നൂറ്റാണ്ടോടു കൂടി അന്ത്യോഖ്യയിൽ നിന്നും ക്രിസ്ത്യാനികൾ എത്തി ചേർന്നു എന്ന് കരുതപ്പെടുന്നു. ബ്രാഹ്മണ ആധിപത്യം സ്‌ഥാപിക്കപ്പെടുന്നത് വരെ എല്ലാ കേരളനിവാസികളിൽ നിന്നും ക്രിസ്തു മതത്തിലേക്ക് ചേക്കേറൽ ഉണ്ടായിരുന്നു എന്നു കരുതാം. പിന്നീട് പാതിരിമാരുടെ വരവ് വരെ സുറിയാനി ക്രിസ്ത്യാനികൾ അത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. സഭകളിൽ പിൽക്കാലത്തു വന്ന ചില പിളർപ്പുകൾക്ക് കാരണം മതപരിവർത്തനത്തിനോടുള്ള നിലപാട് ആയിരുന്നു. കേരളോല്പത്തി തിയറിയാൽ നമ്പൂതിരിമാർ ക്രിസ്ത്യാനികളെ അയിത്ത ജാതിക്കാർക്ക് മേൽ പ്രതിഷ്ഠിച്ച ചരിത്രം ഓർക്കാം.

രാമകുലശേഖര പെരുമാളിന്റെ കാലം വരെ മര്യാദക്കാരായി കഴിഞ്ഞു പോന്ന നമ്പൂതിരിമാർ (As per Sreedhara Menon) എങ്ങനെ 100 കൊല്ലത്തിനു ശേഷം ഭീകരമായ ഒരു ജാതിശൃംഖലയുടെ മേൽക്കണ്ണി ആയി തീർന്നു എന്ന ചോദ്യത്തിന് മുജ്‌ഹേ മാലൂം നഹീ എന്നു പറഞ്ഞൊഴിയാനേ തരമുള്ളൂ. നൂറ്റാണ്ടു യുദ്ധം സൃഷ്ടിച്ച സാമൂഹ്യ സാഹചര്യങ്ങൾ ആണെന്ന് ഇളംകുളവും ശ്രീധരമേനോനും പറയുന്നുണ്ടെങ്കിലും വിശ്വാസ്യത പോര. അതു പോലെ ജാതി വ്യവസ്‌ഥയുടെ പഴി പൂർണമായും നമ്പൂതിരിമാരിൽ ചാരുന്നത് ശരിയല്ലെന്ന് ഗണേഷും സമർത്ഥിക്കുന്നു.

ജാതിമതവർഗ മേൽക്കോയ്മക്കായ് സൃഷ്ടിക്കപ്പെട്ട ധാരാളം ചരിത്ര നിർമ്മിതകൾ ഇന്ന് കാണാം. ചരിത്രസത്യങ്ങൾ തിരയാൻ ചിലർക്കെങ്കിലും താല്പര്യം ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ബ്ലോഗ്.

റഫർ ചെയ്ത ഗ്രന്ഥങ്ങളുടെ പേരുകൾ സാന്ദർഭികമായി കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. അവയുടെ രചയിതാക്കളുടെ മറ്റ് ഗ്രന്ഥങ്ങളും സഹായകരമാണ്.

പി കെ ഗോപാലകൃഷ്ണൻ - കേരളത്തിൻറെ സാംസ്കാരിക ചരിത്രം
കേശവൻ വെളുത്താട്ട് - A History of Brahmin Settlements in Kerala
കെ പി പത്മനാഭ മേനോൻ - കൊച്ചി രാജ്യ ചരിത്രം
കെ ശിവശങ്കരൻ നായർ - പ്രാചീന കേരളത്തിൻറെ രാഷ്ട്രീയ ചരിത്രം
എന്നീ രചനകളും സഹായിച്ചിട്ടുണ്ട്.

Our ignorance of history causes us to slander our own times - Gustave Flaubert

പ്രജ്ഞാനാം ബ്രാഹ്മണ:

ശുഭം


No comments:

Post a Comment