Monday, July 25, 2016

നമ്പൂരിച്ചൻറെ ക്രൂരകൃത്യങ്ങൾ



കേരളത്തിൻറെ ചരിത്രസംബന്ധിയായ ഒരു പോസ്ററ് ആയതിനാൽ ഇതിനു മുൻപ് എഴുതിയ 'ഒരു ഭ്രാന്താലയവും കുറെ മുലകളും', 'കേരളം ചില ചരിത്രസത്യങ്ങൾ' എന്നിവയുടെ തുടർച്ചയായി ഇതു വായിച്ചാലേ പി ജെ ജോസഫ് പറഞ്ഞതു പോലെയുള്ളൊരു ഫ്ലോ കിട്ടുകയുള്ളൂ എന്നാണ് എൻറെ ഒരിത്.



ഇത് ആരേയും വേദനിപ്പിക്കുവാനോ അപമാനിക്കുവാനോ ഉള്ള ഒരു ബ്ലോഗ് അല്ല. നമ്മുടെ പൂർവികർ ചെയ്ത പാപങ്ങളുടെ ഫലങ്ങൾ ഒരു സമൂഹമായും രാഷ്ട്രമായും ചിലപ്പോൾ വ്യക്തിപരമായും നമുക്ക് ചിലപ്പോൾ അനുഭവിക്കേണ്ടി വരാറുണ്ട്. എന്നാൽ അവരുടെ ചെയ്തികൾക്ക് നമ്മൾ ഉത്തരവാദികൾ ആകുന്നില്ല അതുകൊണ്ടു തന്നെ അതിൻറെ പേരിൽ കുറ്റബോധവും ആവശ്യമില്ല. അവരുടെ സത്കർമ്മങ്ങളിൽ അഭിമാനം കൊള്ളാം പക്ഷേ അതും പറഞ്ഞുകൊണ്ടു ദുരഭിമാനം കൊള്ളാനോ മറ്റൊരുത്തനെ അപമാനിക്കാനോ നമുക്കവകാശമില്ല.



രണ്ടാം ലോകയുദ്ധത്തിനു ശേഷം ഹിറ്റ്ലർ കുടുംബത്തിലെ പലരും അപമാനഭാരത്താൽ അവരുടെ പേര് മാറ്റിയതായി വായിച്ചിട്ടുണ്ട്. മധ്യകാല ഇന്ത്യയിലും പേർഷ്യൻ അറേബ്യൻ മേഖലകളിലും ഇസ്ലാം നടത്തിയ ക്രൂരതകൾ, അമേരിക്കകളിൽ ക്രൈസ്തവമത പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വംശഹത്യയും എല്ലാം നമ്മെ പഠിപ്പിക്കുന്നത് എല്ലാം കണക്കാണ് എന്ന ചാക്കോ മാഷീയൻ തത്വം തന്നെയാണ്. ബൗദ്ധജൈനമതങ്ങളെ ചുട്ടെരിച്ചു തന്നെയാണ് ശങ്കരാചാര്യർക്കു ശേഷം ഇന്ത്യയിൽ ബ്രാഹ്മണമതം പുനഃപ്രതിഷ്ഠിക്കപ്പെട്ടത്.


കേരളത്തിൽ ഇരുപതാംനൂറ്റാണ്ടിൻറെ തുടക്കത്തോളം നീണ്ടുനിന്ന ജാതിവ്യവസ്‌ഥ ലോകചരിത്രത്തിൽ തന്നെ ഏറ്റവും നികൃഷ്ടവും നിഷ്ഠൂരവുമായ ഒരു വിവേചന വ്യവസ്‌ഥിതി ആയിരുന്നു. ഇന്ന് ക്രൈസ്തവ ഇസ്ലാമിക വർഗീയത കൊടികുത്തി വാഴുന്ന കേരളത്തിൽ എന്തുകൊണ്ട് ഒരു ഹിന്ദു ഐക്യം സാധ്യമാകുന്നില്ല എന്ന് ഒരു ശരാശരി സവർണഹിന്ദുവിന് അത്ഭുതം തോന്നാം. അത് മനസ്സിലാക്കണമെങ്കിൽ കേവലം എൺപത് വർഷം മുൻപ് വരെ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ അന്തരീക്ഷം മനസ്സിലാക്കിയേ തീരൂ.


മിക്ക ചരിത്രകാരന്മാരും അല്പമെങ്കിലും ധാർമികരോഷത്തോടെയാണ് നമ്പൂതിരി ചരിത്രം വിവരിക്കുന്നത് എന്നു കാണാം.  പക്ഷേ, നമ്പൂതിരിമാരുടെ സമുദായസ്‌ഥിതിയും ജീവിതരീതിയും സ്വഭാവഘടനയും രാഷ്ട്രത്തിലും സമൂഹത്തിലും അവർക്കുണ്ടായിരുന്ന പദവിയും സൂക്ഷ്മമായി പഠിച്ചാൽ മാത്രമാണ് കേരളസമൂഹത്തിൻറെ പരിണാമചരിത്രം നമുക്കിന്നു ഗ്രഹിക്കാൻ കഴിയുക എന്നു ശ്രീ പി കെ ബാലകൃഷ്ണൻ എഴുതിയിരിക്കുന്നതു കാണാം.




 ഇന്ന് ഒരു സമുദായം എന്നനിലയിൽ ഏറ്റവും ദരിദ്രരും അസംഘടിതരും ആയിത്തീർന്നിരിക്കുന്ന, ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെനിൽക്കുന്ന നമ്പൂതിരിമാർക്കായിരുന്നു പതിനെട്ടാംനൂറ്റാണ്ടു വരെ കേരളത്തിലെ മിക്കവാറും എല്ലാ ഭൂമിയുടെയും ഉടമസ്‌ഥാവകാശം എന്നു വിശ്വസിക്കാൻ പ്രയാസം തോന്നും.



                                               ഒളപ്പമണ്ണ മന

"ഉദ്ഭവകാലം മുതലേ മലയാളക്കരയിലെ മുഴുവൻ ഭൂമിയുടെയും ഉടമസ്‌ഥത തങ്ങൾക്കായിരുന്നു എന്നാണ് നമ്പൂതിരിമാരുടെ ഭാവം. ഹൈദരാലിയുടെ ആധിപത്യ കാലത്തിനു മുൻപ് മതപരമായ ചില ആഘോഷങ്ങളുടെ ചെലവിലേക്കായി നീക്കി വെച്ചിട്ടുള്ള ദേവസ്‌ഥാന ഭൂമികളും, രാജകുടുംബങ്ങളുടെ കഴിച്ചിലിനു നീക്കിവെച്ചിട്ടുള്ള ചേരിക്കൽ ഭൂമികളും കഴിച്ചാൽ ശേഷിക്കുന്ന ഭൂമിയുടെ മുഴുവൻ നിരുപാധിക ഉടമസ്‌ഥത അവർക്കായിരുന്നു. ആകെയുള്ള ഭൂമിയുടെ ബഹുഭൂരിഭാഗവും നമ്പൂതിരി ബ്രാഹ്മണരുടെ ജന്മസ്വത്തായിരുന്നു". ഫ്രാൻസിസ് ബുക്കാനൻ (1800)




കേരളത്തിൽ രണ്ടു ഘട്ടങ്ങളായാണ് ബ്രാഹ്മണ കുടിയേറ്റം ഉണ്ടായതെന്ന് ചരിത്രകാരന്മാർ പറയുന്നു. ആദ്യത്തേതിന്റെ കാലം കൃത്യമായി പറയാൻ കഴിയുന്നില്ല. ബി സി ആയിരാമാണ്ടു മുതൽ തന്നെ ഡെക്കാനിലേക്ക് വൈദികരുടെ കുടിയേറ്റം ഉണ്ടാകുന്നുണ്ടെങ്കിലും കേരളത്തിലേക്ക് മുൻപ് ബ്രാഹ്മണർ വന്നിരുന്നില്ലെന്ന് ലോഗൻ അഭിപ്രായപ്പെടുന്നു എങ്കിലും ആദി സംഘസാഹിത്യപ്രകാരം ബ്രാഹ്മണസാന്നിദ്ധ്യം ഉണ്ടായിരുന്നതായി കണക്കാക്കാം. എന്നാൽ ഇവർക്ക് സമൂഹത്തിൽ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചില്ല. യാഗങ്ങളും യജ്ഞങ്ങളും വഴി സ്വർഗലോകം എന്ന പ്രചാരണത്തിലൂടെ ദ്രാവിഡരാജാക്കന്മാരെ അതു ചെയ്യിക്കാൻ യത്നിക്കുന്ന കൂട്ടരായാണ് ബ്രാഹ്മണർ പ്രത്യക്ഷപ്പെടുന്നത്.




എന്നാൽ എട്ടാം നൂറ്റാണ്ടിൽ ഉണ്ടായ രണ്ടാം കുടിയേറ്റം കേരളസമൂഹത്തെ ആകമാനം ഉടച്ചുവാർക്കാൻ ഇടയായി എന്നുകാണാം. അതിനു ഹേതുവായ സാമൂഹിക അന്തരീക്ഷം എന്താണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. രാജാക്കന്മാരെയും നാടുവാഴികളേയും ക്ഷത്രിയരാക്കി അവരോധിച്ചതായിരിക്കാം ആദ്യത്തെ ചുവട്. രണ്ടാം ചേരവംശരാജാക്കന്മാരെ സൂര്യവംശവുമായി ബന്ധപ്പെടുത്തിയത് ഉദാഹരണം. ഒരു കാലത്തു മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരിടം ലോകം കണ്ട ഏറ്റവും രൂക്ഷമായ പാർശ്വവത്കരണത്തിന്റെ വേദിയായി മാറി. അതിൻറെ അലകൾ ഇന്നും വലിയതോതിൽ കേരളസമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. തൊഴിലുകൾക്ക് തുല്യമാന്യത കല്പിക്കാത്ത ബ്രാഹ്മണമതം, ബുദ്ധജൈന മതക്കാർ വികസിപ്പിച്ച കേരളവൈദ്യശാസ്ത്രത്തിന്റെ വളർച്ച മുരടിപ്പിച്ചു. ആതുരസേവനത്തോടും ശസ്ത്രക്രിയയോടും വൈദികർക്ക് പൊതുവേയുണ്ടായിരുന്ന വൈമുഖ്യം, തൊട്ടു കൂടായ്മ എന്നിവ അതിന് ഹേതുവായി ഭവിച്ചു. യാത്രകൾക്കും വാണിജ്യത്തിനുമൊക്കെ പലതരം വിലക്കുകൾ നിലവിൽ വന്നത് തദ്ദേശീയരെ പ്രതികൂലമായി ബാധിക്കുകയും വിദേശികൾക്ക് പ്രയോജനം ചെയ്യുകയും ചെയ്തു. ദേവപ്രീതികൊണ്ട് സ്വർഗ്ഗ മോക്ഷപ്രാപ്‌തി എന്ന വിശ്വാസത്തിൽ ഊന്നിയ വൈദികർ സമൂഹത്തിൻറെ വിജ്ഞാനബോധത്തെയും സന്മാർഗചിന്തയേയും തളർത്തി.




ഡോക്ടർ എൻ എം നമ്പൂതിരി, ഡോക്ടർ  കേശവൻ വെളുത്താട്ട് എന്നിവർ നമ്പൂതിരി ഗ്രാമഘടനയെപ്പറ്റി ആഴത്തിൽ പഠിച്ചവരാണ്.

മുൻപേ സൂചിപ്പിച്ചതു പോലെ നമ്പൂതിരിമാർ എങ്ങനെ കേരള സമൂഹത്തിലെ ദിവ്യന്മാരായി എന്നതിനെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല. നിസ്തർക്കമായി അറിയാവുന്നത് കഴിഞ്ഞ നൂറ്റാണ്ടു വരെ നിലനിന്നു പോന്ന ജാതിവ്യവസ്‌ഥയുടെ രീതികളാണ്. അതു കൊണ്ട് അവയിലേക്ക് കടക്കാം.

 "സ്വന്തമായ ശരീരാദ്ധ്വാനം കൊണ്ടു ഉപജീവിക്കുക എന്ന നടപടി അവർക്കു ബാധകമല്ല. രാജാവ്  തുടങ്ങി ഇങ്ങേയറ്റത്തെ കൃഷിക്കാരൻ വരെ അവരുടെ ധൂർത്തിനു വകനൽകാൻ സ്വന്തം നിത്യാവശ്യങ്ങൾകൂടി  വർജ്ജിക്കുമാറ്, അത്ര വിശേഷമായ ആദരവാണ് ഒരു വർഗ്ഗമെന്ന നിലയിൽ അവർക്കു നൽകുന്നത്. 'ഒരിക്കലും മറ്റൊരാളെ സേവിക്കരുത്' എന്ന മനുവിന്റെ ശാസനം കൃത്യമായി അനുവർത്തിക്കുന്ന ഇന്ത്യയിലെ ഏക ബ്രാഹ്മണ വിഭാഗം നമ്പൂതിരിമാരാണ്." - കെ പി പത്മനാഭമേനോൻ (1910)

1891ലെ സെൻസസ് റിപ്പോർട്ടിൽ നാഗം അയ്യ  എഴുതിയത് ഇങ്ങനെ "നമ്പൂതിരിമാർ മറ്റു ജാതിക്കാർക്ക് രാജകീയ പ്രതിപുരുഷനും അന്നദാതാവും പരമാധികാരിയായ യജമാനനും കുടുംബപരദേവതയും ചുരുക്കത്തിൽ ഈ ഭൂമിയിൽ അവരുടെ ദൈവവുമാണ്... അവരുടെ ശരീരം ദിവ്യമാണ്, അവരുടെ ചലനം ഓരോന്നും ഘോഷയാത്രയാണ്. അവർ ഭക്ഷിക്കുന്നതെന്തും അമൃതാണ്."



ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സമാന്തരഭരണവ്യവസ്‌ഥ പതിനാറാംനൂറ്റാണ്ടു വരെയെങ്കിലും നമ്പൂതിരിമാരുടെ കാർമ്മികത്വത്തിൽ നടന്നു പോന്നിരുന്നു. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും പുരോഹിതന്മാരായ ഊരായ്മക്കാരുടെ ഒരു യോഗം ഉണ്ടായിരുന്നു. നാട്ടിൽ പ്രമാണികളും പ്രഭുക്കളും ആയവരെ ക്ഷണിച്ചു വരുത്തി ഈ യോഗത്തിൽ ചേർത്തു തങ്ങളുടെ മേലാധികാരത്തിന് കീഴിൽ ഈ ദേവസ്വങ്ങളുടെ രക്ഷാകർത്തൃത്വം അയാളെ ഏൽപ്പിച്ചു കൊടുത്തു. അങ്ങനെയാണ് ഈ ധനികക്ഷേത്രങ്ങൾ ഉദ്ഭവിച്ചത്. അങ്ങനെയാണ് മലയാളക്കരയിലെ രാജ്യാധിപത്യങ്ങളും ഉദ്ഭവിച്ചത് എന്ന് വിശാഖം തിരുനാൾ മഹാരാജാവ് എഴുതിയിട്ടുണ്ട്.




പ്രധാനക്ഷേത്രങ്ങൾക്ക് പ്രത്യേക സങ്കേതങ്ങൾ ഉണ്ട്. ഈ ക്ഷേത്രസങ്കേത അതിരുകൾക്കുള്ളിലെ സകല അധികാരവും ഈ യോഗക്കാർക്കായിരുന്നു. ഏതു രാജാവിൻറെ രാജ്യപരിധിയിൽ വരും എന്നുള്ളത് പ്രശ്നമല്ല. അതുപോലെതന്നെ ഏതു രാജാവിനെ രക്ഷകനായി വെക്കണം എന്ന് യോഗത്തിനു തീരുമാനിക്കാം.  ആ രാജാവിൻറെ ഉത്തരവാദിത്തം ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു. ഈ രാജാക്കന്മാരെ കോയിലധികാരികൾ എന്നു പറഞ്ഞു പോന്നു. കേരളത്തിലെ പുരാതനരാജാക്കന്മാർ മിക്കവരും ഈ വിധത്തിൽ അധികാരം സിദ്ധിച്ചവരത്രേ.


                                         
                                                   ആഴ്വാഞ്ചേരി തമ്പ്രാക്കൾ

ബ്രാഹ്മണസങ്കേതങ്ങൾക്ക് രാജാക്കന്മാരെ ശിക്ഷിക്കാൻ അധികാരം ഉണ്ടായിരുന്നു. അങ്ങനെ പിഴ ചുമത്തിയതിൻറെ അനേകം രേഖകൾ കാണാം. മൺറോ ദിവാനായി എത്തിയപ്പോഴാണ് അത് നിർത്തലാക്കിയത്.

കുറ്റം എത്ര കടുത്തതായാലും, രാജാവിന് എതിരെ ആയാൽ പോലും, നിസ്സാരമായ ശിക്ഷകളേ നമ്പൂതിരിമാർക്ക് ലഭിച്ചിരുന്നുള്ളു. സ്മൃതി നിയമങ്ങൾ അടിസ്‌ഥാനപ്പെടുത്തിയായി രാജ്യങ്ങളുടെ പീനൽ കോഡുകൾ. തിരുവതാംകൂർ കൊച്ചി രാജ്യങ്ങളിലെ നിയമ പുസ്തകമായിരുന്ന വ്യവഹാരമാല ഉദാഹരണം. രാജ്യദ്രോഹക്കുറ്റത്തിന് എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നപ്പോൾ കൂടെ കുറ്റവാളികളായിരുന്ന നാല് ബ്രാഹ്മണരെ നാടുകടത്തുകയാണുണ്ടായത്. കീഴ്ജാതിക്കാർക്ക് കഴുവേറ്റ് അഥവാ ചിത്രവധം, ആനയെക്കൊണ്ട് ചവിട്ടികൊല്ലിക്കൽ  തുടങ്ങിയ പ്രാകൃതമായ ശിക്ഷാരീതികൾ തേങ്ങാമോഷണം പോലെയുള്ള നിസാര കുറ്റങ്ങൾക്ക് ശിക്ഷയായി നിലവിലിരുന്നപ്പോളാണ് ബ്രാഹ്മണർക്ക് ഇങ്ങനെയൊരു വ്യവസ്‌ഥിതി നിലനിന്നിരുന്നത്.


           
              ചങ്ങനാശ്ശേരിയിലുള്ള എട്ടുവീട്ടിൽപിള്ളമാരുടെ   ശവകുടീരം

ഒരു ശൂദ്രൻ മറ്റൊരു ശൂദ്രനെ കൊന്നാൽ പിഴയായി ബ്രാഹ്മണന് പത്തു പശുക്കളെ ദാനം ചെയ്യണം. ഇതു പോലെയുള്ള പിഴകളും പ്രായശ്ചിത്തങ്ങളും ബ്രാഹ്മണരുടെ ഒരു പ്രധാന വരുമാനമായിരുന്നു. മുറജപം എന്ന പേരിൽ നടന്നിരുന്ന പേക്കൂത്തിനായി ഭീമമായ തുകയാണ് ഖജനാവിൽ നിന്നും ചിലവാക്കിയിരുന്നത്. ശൂദ്രരായ തിരുവതാംകൂർ രാജാക്കന്മാരെ ക്ഷത്രിയരാക്കുന്ന ചടങ്ങുകളായിരുന്നു തുലാപുരുഷദാനവും ഹിരണ്യഗർഭവും. വലിയൊരു സ്വർണപാത്രത്തിൽ പഞ്ചഗവ്യം നിറച്ച ശേഷം അതിൽ രാജാവ് മുങ്ങി പൊങ്ങുന്ന ചടങ്ങാണ്  ഹിരണ്യഗർഭം. പാത്രം പിന്നീട് കഷ്ണങ്ങളാക്കി ബ്രാഹ്മണർക്കു വീതിക്കും. 16000 പവൻ സ്വർണ്ണമാണ് ഈ ചടങ്ങിനായി ചെലവഴിച്ചിരുന്നത്. 1954 ൽ നടന്ന മുപ്പത്തിഅഞ്ചാം മുറജപത്തിൽ നിന്നും പല ശ്രേഷ്‌ഠബ്രാഹ്മണരും വിട്ടുനിന്നു. 1936 ലെ ക്ഷേത്രപ്രവേശവിളംബരം ആയിരുന്നു പരിഭവഹേതു. ബ്രാഹ്മണരെ തീറ്റിപ്പോറ്റാൻ ധാരാളം ഊട്ട് പുരകൾ സർക്കാർ ചിലവിൽ സ്‌ഥാപിച്ചിരുന്നു.



ഭാരതത്തിലെ ഡച് അധിനിവേശം അവസാനിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവ് അവരെ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയതിനാലാണ്. ഈ രാജവംശത്തിലെ രാജാക്കന്മാരെ ക്ഷത്രിയരാക്കാൻ വേണ്ടിയാണ് രാജ്യത്തിന് ഇത്രയും വലിയ വില ബ്രാഹ്മണ്യത്തിന് നൽകേണ്ടി വന്നത്. വർണം ജന്മം കൊണ്ടല്ല കർമം കൊണ്ടാണെന്നൊക്ക അലക്കുന്ന വ്യാഖ്യാനന്ദന്മാരോട് ഒരു ചോദ്യം. പുരാണ ഇതിഹാസ കർത്താക്കളുടെ ഭാവനക്കസർത്തുകളിൽ  അല്ലാതെ ഭാരതചരിത്രത്തിൽ എന്നെങ്കിലും ആരെങ്കിലും കർമം കൊണ്ട് ക്ഷത്രിയനോ ബ്രാഹ്മണനോ ആയിട്ടുണ്ടോ?




1909ൽ  പത്മനാഭക്ഷേത്രത്തിലൊഴികെയുള്ള എല്ലാ ഊട്ടുപുരകളും ദിവാൻ രാജഗോപാലാചാരി നിർത്തലാക്കി.ദിവാൻ രാജാവായിരുന്ന ശ്രീ മൂലം തിരുനാളിനോട് ചോദിച്ചു 'രണ്ടു നേരത്തെ സുഭിക്ഷ ഭക്ഷണം മോഹിച്ചു ഊട്ടുപുരകൾക്കു സമീപം വന്നു പാർക്കുന്ന ബ്രാഹ്മണസ്ത്രീകൾ ഒടുവിൽ നടപടിദൂഷ്യത്തിൽ ചെന്നുപെടുകയും വ്യഭിചാരിണികളായിത്തീരുകയും ചെയ്യുന്നു. വർണസങ്കരത്തിലും കവിഞ്ഞ പാപമാണോ ഊട്ടു നിർത്തലാക്കൽ.'

അർജുനവിഷാദത്തിന്റെയും മൂലഹേതു ഇതു തന്നെയല്ലേ?

അധര്‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ

വൃഷ്ണിവംശജനായ കൃഷ്ണാ, അധ‍ര്‍മ്മം ബാധിക്കുമ്പോള്‍ കുലസ്ത്രീകള്‍ ദുഷിക്കുന്നു.
സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വ‍ര്‍ണ്ണസങ്കരം സംഭവിക്കുന്നു.

ഭഗവദ് ഗീത സിലബസിൻറെ ഭാഗമാക്കണം എന്നൊക്കെ ചില പണ്ഡിതർ വാദിക്കുന്നത് കേൾക്കാം. മുറിവുകളിൽ ഉപ്പു തേക്കരുത് എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.




കേരളത്തിലെ ജാതിഭീകരതയ്ക്ക് പൂർണമായും നമ്പൂതിരിമാരെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും നിലവിലുണ്ടായിരുന്ന ഗോത്രവ്യവസ്‌ഥയിലെ വിവേചനങ്ങളിൽ സമർത്ഥമായി ഇടപെട്ട് തങ്ങൾക്ക് അനുയോജ്യമായി രൂപപ്പെടുത്തുകയും ആണ് അവർ ചെയ്തതെന്ന് ഡോക്ടർ കെ എൻ ഗണേഷ് നിരീക്ഷിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ലംബമാനമായ ഒരു ശ്രേണിയുടെ ഏറ്റവും മുകളിൽ നിൽക്കുന്നവർ ആയതു കൊണ്ടു മറ്റാരേയുംകാൾ പഴി അവർക്കു തന്നെ കിട്ടുമെന്നുള്ളത് ഉറപ്പാണ്. ഭാരതത്തിലുടനീളം ബ്രാഹ്മണരുടെ ഇത്തരം ഇടപെടലുകൾ ചരിത്രത്തിൻറെ ഭാഗമാണ്. മറ്റു വിഭാഗങ്ങളുടെ ദൈവങ്ങളും ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമൊക്കെ കൂട്ടിച്ചേർത്താണ് ഹിന്ദു മതം ഇന്നത്തെ രൂപത്തിലെത്തിയത് എന്നു കാണുമ്പോൾ മേൽപറഞ്ഞ നിരീക്ഷണം യുക്തിസഹമാണ് എന്നുകാണാം. ക്ഷേത്രകേന്ദ്രീകൃതമായ ഈ ഭരണവ്യവസ്‌ഥ സമൂഹത്തെ, അധ്വാനിക്കുന്ന ഒരു വിഭാഗവും ക്ഷേത്രവും ആയി ചുറ്റിപ്പറ്റി ഉപജീവനം കഴിച്ചു പോരുന്ന ഒരു വിഭാഗവും എന്നിങ്ങനെ, രണ്ടായി തരം തിരിച്ചു. ഒരു സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഒരു ന്യൂനപക്ഷത്തിൻറെ അന്ധവിശ്വാസങ്ങൾക്കും ആരാധനാലയവും ആയി ബന്ധപ്പെട്ടുള്ള അടിയന്തിരങ്ങൾക്കും ആയി ജീവിതം പാഴാക്കിയ ആ ഇരുണ്ട കാലഘട്ടത്തെയാണ് ശ്രീ KPC അനുജൻ ഭട്ടതിരിപ്പാടിനെ പോലുള്ളവർ സുവർണ കാലഘട്ടം എന്നു വിളിക്കുന്നത്. അതുകൊണ്ടാണ് ഇത്തരക്കാർ സാംസ്കാരിക നേതൃത്വം നൽകുന്ന ഒരു ഹിന്ദു ഐക്യത്തെ ഭൂരിപക്ഷമായ കീഴ്ജാതിക്കാർ സംശയത്തോടെ വീക്ഷിക്കുന്നതും, ഈ സംശയത്തെ ഇടതർ ഫലപ്രദമായി ഉപയോഗിക്കുന്നതും.





മറ്റ് ബ്രാഹ്മണരെ തങ്ങളേക്കാൾ താഴ്ന്നവരായി ആണ് നമ്പൂതിരിമാർ കണക്കാക്കിയിരുന്നത്. തമിഴ്ബ്രാഹ്മണരായ പട്ടന്മാരും തുളുബ്രാഹ്മണരായ എമ്പ്രാന്മാരും നമ്പൂതിരിഫലിതങ്ങളിലെ പരിഹാസ്യപാത്രങ്ങളായിരുന്നു.  ശൈവർ പൂർവികരായിരുന്ന നമ്പൂതിരിമാർ വൈഷ്ണവബ്രാഹ്മണരെ ബ്രാഹ്മണരായി പോലും അംഗീകരിച്ചിരുന്നില്ല. വിഷ്ണുക്ഷേത്രമായ ശ്രീപത്മനാഭക്ഷേത്രത്തിൽ പോലും നമ്പൂതിരിമാർ പോറ്റിമാർക്കൊപ്പം ഭക്ഷണം കഴിക്കാറില്ലായിരുന്നു. വൈഷ്ണവർക്ക് ജൈനമതവും ആയുള്ള ബന്ധം ആണ് അവരെ രണ്ടാംകിടക്കാരായി കാണാൻ കാരണം എന്ന് കെ ശിവശങ്കരൻനായർ അഭിപ്രായപ്പെടുന്നു. (Ref: പ്രാചീന കേരളത്തിൻറെ രാഷ്ട്രീയ ചരിത്രം)




 ബ്രാഹ്മണരിൽ തന്നെ അധമരായ സാങ്കേതികബ്രാഹ്മണരായിരുന്നു പൂജാരികൾ. വൈദികാചാരങ്ങൾ നടത്തിപ്പോന്ന അഗ്നിഹോത്രി സോമയാജി എന്നിവർ ഉന്നതരും പട്ടത്താനമുള്ള ഭട്ടന്മാരും ആയുധവിദ്യപോലെ പല ശാസ്ത്രങ്ങളും പഠിച്ച ശാസ്ത്രബ്രാഹ്മണർ താഴേക്കിടയിലും ആയിരുന്നു. ബ്രാഹ്മണഗ്രന്ഥങ്ങളനുസരിച്ചു ബ്രാഹ്മണരും അബ്രാഹ്മണരും തമ്മിലുള്ള ബന്ധത്തിൽ ജനിച്ചവരും പലതരത്തിലുള്ള കുറ്റങ്ങൾ ചെയ്തതിൽ നിന്ന് ബ്രാഹ്മണരിൽ നിന്നും പുറത്താക്കപ്പെട്ടവരുമാണ് അമ്പലവാസികൾ. (Ref: ഡോക്ടർ കെ എൻ ഗണേഷ് - കേരളത്തിൻറെ ഇന്നലെകൾ)




"നമ്പൂതിരിമാരെ ഓത്തുള്ളവരെന്നും ഇല്ലാത്തവരെന്നും എന്നു പൊതുവെ രണ്ടായി തിരിക്കാം. സ്വത്തും ബ്രാഹ്മണ്യവും ചേർന്ന് ആഢൃന്‍ ആസ്യൻ എന്നിങ്ങനെ ഒരു വിഭജനവും ഉണ്ടാക്കി.... മൂത്തത് ഇളയത് എന്ന വിഭജനം ഏതാണ്ട് രണ്ട് വ്യത്യസ്‌ത ജാതികളെന്ന നിലയിൽ എത്തുകയുണ്ടായി... നമ്പൂതിരിമാർക്കിടയിൽ ബ്രാഹ്മണ്യത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചുണ്ടായ ഇത്തരം വേർതിരിവുകൾ കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോർ എന്നു പറഞ്ഞമാതിരി ഒരുപാട് വിലക്കുകളും അരുതായ്മകളും സൃഷ്ടിച്ചു. അത് കൂടിക്കൂടിവരുകയും ചെയ്തു. 'ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവും തനിക്ക് കിടയല്ലെന്നു' നടിക്കുന്നവരെച്ചൊല്ലി പൂന്താനം ലജ്ജ കൊള്ളുകയുണ്ടായല്ലോ."  (രാഘവവാര്യർ /  രാജൻ ഗുരുക്കൾ - കേരളചരിത്രം- രണ്ടാം ഭാഗം)






എന്നാൽ നമ്പൂതിരി കുടുംബത്തിലെ എല്ലാവരും സന്തോഷപൂർവം കഴിയുകയായിരുന്നു എന്നർത്ഥമില്ല. കുടുംബത്തിലെ മൂത്ത പുരുഷപ്രജയ്ക്കു മാത്രമാണ് വിവാഹം അല്ലെങ്കിൽ വേളി സാധ്യമായിരുന്നത്. ബഹുഭാര്യത്വം സർവ സാധാരണമായിരുന്നു. മറ്റ് ആണുങ്ങൾ നാട്ടിലെ മറ്റ് സവർണ കുടുംബങ്ങളിൽ തല ഉയർത്തിപ്പിടിച്ചും അവർണ കുടുംബങ്ങളിൽ തലയിൽ മുണ്ടിട്ടും വിത്തുകാളകളെ പോലെ മേഞ്ഞു നടന്നിരുന്നു. എല്ലാ നമ്പൂതിരി ഇല്ലങ്ങളിലും അവിവാഹിതരായ ധാരാളം സ്ത്രീകൾ ജീവിതം ഹോമിച്ചു തീർത്തു. പ്രതികരിക്കുന്ന സ്ത്രീകളെ അടിച്ചമർത്താൻ പുലപ്പേടി മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങൾ അനുഷ്ഠിച്ചു പോന്നു. വിവാഹേതരബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സ്മാർത്ത വിചാരം എന്ന പ്രാകൃതമായ വിചാരണ നേരിടേണ്ടി വന്നിരുന്നു. എത്ര പരിഹാസ്യമായ ഒരു സമ്പ്രദായം ആയിരുന്നു എന്നറിയണമെന്നുള്ളവർക്ക് മാടമ്പിന്റെ ഭ്രഷ്‌ട്, ലളിതാംബിക അന്തർജനത്തിന്റെ പുസ്തകങ്ങൾ, വി ടി യുടെ കൃതികൾ, കാണിപ്പയ്യൂർ സ്മരണകൾ, പുതൂർ ഉണ്ണികൃഷ്ണന്റെ അമൃതമഥനം, ലോഗൻറെ മലബാർ മാന്വൽ തുടങ്ങിയവ വായിക്കാം. എം ടി - ഹരിഹരൻ ടീമിൻറെ പരിണയം എന്ന ചിത്രം താത്രിക്കുട്ടിയുടെയും കഥകളി ഇതിഹാസമായിരുന്ന കാവുങ്ങൽ ശങ്കരപ്പണിക്കരുടെയും ബന്ധത്തെ ഓർമിപ്പിക്കുന്നു. മധ്യകേരളത്തെ പിടിച്ചുകുലുക്കിയ താത്രിയുടെ സ്മാർത്തവിചാരം വെളിപ്പെടുത്തിയ ഒരു ഭീകരസത്യം 65 പേരുമായി ശയിച്ച താത്രിക്കുട്ടിയുടെ ആദ്യ പുരുഷൻ അവരുടെ അച്ഛൻ നമ്പൂതിരിയായിരുന്നു എന്നത് അന്നത്തെ നമ്പൂതിരികുടുംബങ്ങളുടെ സദാചാരമനസ്‌ഥിതിയിലേക്ക് വെളിച്ചം വീശുന്നു.

"വിവാഹിതരായ സ്ത്രീകൾ സപത്നീ മത്സരങ്ങളും അസംതൃപ്‌തികാമചോദനകളുമായി 'അകായി'ലെ ഇരുട്ടിൽ മൃഗസമാനരായി പോരടിച്ചു കഴിഞ്ഞു. അവിവാഹിതരായിക്കഴിയാൻ വിധിവന്ന ഭൂരിപക്ഷം സ്ത്രീകളാവട്ടെ, സ്വപ്നങ്ങളും മോഹങ്ങളും ഉൾവലിച്ച്, വൃദ്ധകന്യകമാരായി, മൂത്തു നരച്ച് ഒടുങ്ങി. ഇങ്ങനെ വൃദ്ധകന്യകമാരായി മരിച്ചു പോവാൻ വിധിക്കപ്പെടുന്ന സ്ത്രീകൾ കുലത്തിനു വരുത്തിവെച്ചേക്കാവുന്ന ശാപം ഒഴിവാക്കാനായി ചിതയിലെടുക്കുംമുൻപ് അവരുടെ ജഡവുമായി ശരീരസംയോഗത്തിലേർപ്പെടാൻ ആളെ നിയോഗിച്ചിരുന്ന ക്രൗര്യങ്ങൾവരെയുണ് ഈ കാലത്തിൻറെ കേട്ടുകേഴ്വികളിൽ. (ഈ പ്രവൃത്തിയെ 'നീചകർമ' മെന്നും ഇതിനു നിയോഗിക്കപ്പെടുന്ന ഹീന ജാതിക്കാരനെ 'നീച'നെന്നുമാണത്രെ വിളിച്ചിരുന്നത്.)" - താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം - ആലങ്കോട് ലീലാകൃഷ്ണൻ P 11



ക്ഷത്രിയൻ 12, നായർ 24, കമ്മാളൻ 36, ഈഴവൻ 48, പറയൻ 60 അടി എന്നിങ്ങനെയായിരുന്നു തീണ്ടാപ്പാട്. തീണ്ടാപ്പാട് ലംഘിക്കുന്നവന് വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. പുലയനോ പറയനോ നായരെ തീണ്ടിയാൽ നായർ അവനെ കൊന്നില്ലെങ്കിൽ രാജാവ് ആ നായരെ കൊല്ലും. 'ഒരു പുലയൻറെ നിശ്വാസം എത്തത്തക്കനിലയിൽ അയാൾ ഒരു നായരോട് അടുക്കുകയാണെങ്കിൽ താൻ അശുദ്ധനായിപ്പോയെന്ന് നായർ കരുതുന്നു. അപ്പോൾ ആ പുലയനെ കൊല്ലാൻ നായർ നിര്ബന്ധിതനാകുന്നു' (പി ഭാസ്കരനുണ്ണി - പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം)

ദൂരം മാത്രം പോരാ, നമ്പൂതിരിയോട് സംസാരിക്കുന്നതും സൂക്ഷിച്ചു വേണം. ഞാൻ എന്ന വാക്ക് പാടില്ല, അടിയൻ എന്നു വേണം സ്വയം വിശേഷിപ്പിക്കാൻ.  കുടി ഇല്ല മോന്തുകയാണ്, തിന്നുന്നത് അരിയല്ല കല്ലരിയാണ്, ഉടുക്കുന്നത് തുണിയല്ല പഴംതുണിയാണ്, കിടക്കാറില്ല നടുനിവർത്തുകയെ ഉള്ളൂ, എന്തിന് ചിന്തിക്കുന്നത് പോലും മനസ്സു കൊണ്ടല്ല പഴമനസ്സുകൊണ്ടാണ് അതു പോലെ നൂറു കണക്കിന് പ്രയോഗങ്ങൾ. എന്നാൽ നമ്പൂതിരിയോ - 'മനയ്ക്കലെ കുളത്തിൽ നീരാടി അമൃതേത്തും കഴിഞ്ഞ് പള്ളിക്കുറുപ്പുകൊള്ളുന്ന തിരുമനസ്സാണ്'.  ജാതിശ്രേണിയുടെ താഴ്ച അനുസ്സരിച്ച് പദങ്ങളുടെ നിലവാരവും താഴോട്ടു പോന്നിരുന്നു.  (Ref J.H. Hutton - Caste in India)

പൊതുവഴികൾ ഉപയോഗിക്കാനും ചന്തയിൽ പോയി നിത്യോപയോഗത്തിനുള്ള സാധനങ്ങൾ വാങ്ങിക്കാനുമൊക്കെ കീഴ്ജാതിക്കാർ ഏറെ കഷ്ടത സഹിച്ചിരുന്നു. ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളത്തുകൾ പൊതുവഴിയിൽ ഇറങ്ങുമ്പോൾ വഴിയരികിലുള്ള തങ്ങളുടെ കൂരകളിൽ നിന്നും അവരെ അകറ്റി നിർത്തിയിരുന്നു. (സി കേശവൻ - ജീവിതസമരം)

ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്നുള്ള മുൻ മുഖ്യമന്ത്രി സി കേശവൻറെ വാക്കുകൾ ഇന്ന് പല ഹിന്ദുക്കളേയും രോഷം കൊള്ളിക്കുന്നുണ്ട്. കേശവൻ വൈകാരികമായി പ്രതികരിച്ചതാണെങ്കിലും അദ്ദേഹം 1936ന് മുന്നേ അങ്ങനെ ഒരു ആഹ്വാനം ചെയ്തിരുന്നെങ്കിൽ കീഴാളർ കേരളത്തിലെ സകല ക്ഷേത്രങ്ങളും ചുട്ടുകരിച്ചേനെ.




കൃഷി സ്‌ഥലങ്ങളിൽ പുലയരെയും ഈഴവരേയും ചാന്നാർമാരെയും കൊണ്ടു പണിയെടുപ്പിച്ചു കിട്ടുന്ന വിളവിൽ ഭൂരിഭാഗവും ജന്മിയായ നമ്പൂതിരിക്ക് നൽകി മിച്ചം കൊണ്ടു കഴിയുന്നവരായിരുന്നു കാരാണ്മ ജാതിക്കാർ. അവരിൽ പ്രധാനി നായർ സമുദായമായിരുന്നു. കൃഷിപ്പണിക്കാരായ കീഴ്ജാതിക്കാരുടെമേൽ ജന്മിക്ക് ഉടമസ്‌ഥാവകാശം ഉണ്ടായിരുന്നതിനാൽ അവർ പൂർണമായും അടിമകളായിരുന്നു. ബ്രിട്ടീഷ് കാലത്തു മിഷനറിമാരുടെ സമ്മർദ്ദത്താൽ അടിമവ്യവസ്‌ഥ നിരോധിക്കപ്പെടുന്നതു വരെ ഇതു തുടർന്നു പോന്നു.




കേരളത്തിൽ ക്ഷത്രിയരില്ല എന്നായിരുന്നു സങ്കല്പം. എല്ലാവരേയും പരശുരാമൻ കൊന്നതാണല്ലോ. പിന്നെ വന്നത് മുഴുവൻ നമ്പൂതിരിമാർ റിക്രൂട് ചെയ്തവരാണ്. അതിനായി അവർക്ക് വലിയ വില കൊടുക്കേണ്ടി വന്നു. പൊന്നും പണവും പെണ്ണുമെന്നു വേണ്ട നമ്പൂതിരി ഇച്ഛിച്ചതെല്ലാം. മിക്കവാറും എല്ലാ റാണിമാരുടെയും ഭർത്താക്കന്മാർ ബ്രാഹ്മണർ ആയിരുന്നു. എന്നാൽ രാജാവിൻറെ ഭാര്യമാരോ, നായർ തുടങ്ങിയ മറ്റ് മേല്ജാതിക്കാരും. രണ്ടു കൂട്ടരുടെയും മക്കൾക്ക് അച്ഛൻറെ സ്നേഹമോ സ്പർശമോ നിഷേധിച്ച ഒരു തന്തയില്ലാ വ്യവസ്‌ഥയായ മരുമക്കത്തായം നമ്പൂതിരിയുടെ കാമസമ്പൂർത്തിക്കായി സൃഷ്ടിക്കപ്പെട്ടു. ഇന്ന് നമ്പൂതിരി കേരളത്തിൽ ന്യൂനപക്ഷമായെങ്കിലും കേരളത്തിലെ ധാരാളം നായർ അമ്പലവാസി സിരകളിൽ ഓടുന്നത് നമ്പൂതിരി രക്തം ആണ്. എന്തിന് എൻ എസ് എസ് സ്‌ഥാപകനായ മന്നത്തുപത്മനാഭൻറെ പിതാവും ഒരു സംബന്ധക്കാരൻ നമ്പൂതിരി ആയിരുന്നു. നായർ തറവാടിൻറെ പടി കടന്ന് ഉള്ളിലെത്തിയാൽ ജലപാനം പാടില്ലാത്തവനും മിക്കവാറും എല്ലാ ജാതിക്കാരെയും തീണ്ടാപ്പാടകലെ നിർത്തുന്ന നമ്പൂതിരിക്ക് രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന ഏറ്റവും ഇഴുകിച്ചേര്‍ന്ന പ്രക്രിയയായ ശാരീരികവേഴ്ചക്ക് ശൂദ്രക്ഷത്രിയ സ്ത്രീകളെ ഉപയോഗിക്കുന്നതിനു പ്രശ്നമില്ലായിരുന്നു. മന്നത്തെ പോലെ പല പ്രധാന നായർ സാമൂഹികപരിഷ്കർത്താക്കളും ഈ പിതൃശൂന്യതയുടെ തിക്തഫലം നേരിട്ടനുഭവിച്ചവർ ആയിരുന്നു. വൈദിക സ്മൃതി സാഹിത്യത്തിൻറെ മാനവികവിരുദ്ധ ഏടുകൾ സൃഷ്ടിച്ച ജാതിശൃംഖലയിലെ ഒരു മാന്യസ്‌ഥാനപ്രാപ്തി എന്ന നായരുടെ മോഹമൗഢ്യം സൃഷ്ടിച്ച ഗതികേടായിരുന്നു ഈ ചൂഷണം. അല്ലാതെ പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാൻ ഉണ്ണും എന്ന മന്ത്രവും ആയിനടന്ന ദേഹാധ്വാനം വശമില്ലാത്ത നമ്പൂതിരിമാരെ നായർ ക്ഷത്രിയ സ്ത്രീകൾ കാമിച്ചിരുന്നു എന്നു കരുതാൻ തരമില്ലല്ലോ.




മേല്ജാതിക്കാർക്കു മുന്നിൽ കീഴാളർക്ക് നാണവും മാനവും പാടില്ല. അല്പ വസ്ത്രമേ വിധിച്ചിട്ടുള്ളൂ. കേരള സ്ത്രീകൾ തുണിയുടുക്കാൻ തുടങ്ങിയതിന്റെ ചരിത്രം മുൻ പോസ്റ്റിൽ വായിക്കാം. വെട്ടിമന നാടുവാഴിയുടെ ശാസനം ഇങ്ങനെ "നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയർന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാർഗഹീനകളായ സ്ത്രീകൾ ഉണ്ടെങ്കിൽ അവരെ ഉടൻ വധിക്കേണ്ടതാകുന്നു". (കേരള ചരിതത്തിലെ ഇരുളടഞ്ഞ ഏടുകൾ - ഇളംകുളം കുഞ്ഞൻപിള്ള)

ഈഴവർ മാത്രമാണ് നമ്പൂതിരിക്ക് വഴങ്ങാതെ മാറി നിന്നത്. ബ്രാഹ്മണാധിപത്യത്തോട് ചരിത്രപരമായ കാരണങ്ങളാൽത്തന്നെ അവർ പൊരുതാൻ ധൈര്യം പ്രകടിപ്പിച്ചു. നമ്പൂതിരിമാർ ഇവിടെ വരുമ്പോൾ സാമൂഹ്യരംഗത്ത് മേൽക്കോയ്മ ഈഴവർക്കായിരുന്നു. ഈഴവരല്ലാത്ത മറ്റു സമുദായക്കാർ നമ്പൂതിരിക്ക് അടിയറവു പറഞ്ഞു. അങ്ങനെ ബ്രാഹ്മണാധീശത്വം സ്‌ഥാപിക്കാൻ തുടങ്ങിയതോടെ ഈഴവരുടെ മേധാവിത്വം നശിച്ചു തുടങ്ങി. നൂറ്റാണ്ടുകളോളം അവർ ഒറ്റയ്ക്കുനിന്ന് വിദേശീയരായ ബ്രാഹ്മണരുടെ മേധാവിത്വത്തോട് പൊരുതി. ഈഴവ സമുദായത്തിൻറെ മഹത്തായ പാരമ്പര്യമാണത്. അവർ വൈദികമേധാവിത്വത്തോട് സമരം ചെയ്തെങ്കിലും പരാജയപ്പെട്ടു - (വി ടി ഭട്ടതിരിപ്പാട് - വി ടി യുടെ സമ്പൂർണ കൃതികൾ)




ഇങ്ങനെ സമൂഹത്തിൻറെ എല്ലാ മണ്ഡലങ്ങളിലും വിജയിച്ച് അതിശക്തരായി നിലകൊണ്ടിരുന്ന ഒരു സമുദായം എങ്ങനെ ഒരു അര നൂറ്റാണ്ടിനിടയിൽ നിശ്ശേഷം തകർന്നു എന്നു പരിശോധിക്കാം.

ലോഗൻ 1887ൽ എഴുതി "മലയാള ജാതികളിൽ ഏറ്റവും വ്യതിരിക്തരായി മാറി നിൽക്കുന്നവരും ഏറ്റവും വലിയ യാഥാസ്‌ഥിതികരും യൂറോപ്യൻ കാഴ്‌ചപ്പാടിൽ ഉദ്ബുദ്ധത ഏറ്റവും കുറഞ്ഞവരും നമ്പൂതിരി എന്നു വിളിക്കുന്ന മലയാള ബ്രാഹ്മണരാണ്."


                                                                   ലോഗൻ

1901ലെ സെൻസസ് റിപ്പോർട്ടിൽ എൻ സുബ്രഹ്മണ്യഅയ്യർ എഴുതി "ഭാഗ്യവശാൽ മലബാർരാജാക്കന്മാർ തുടർന്നു നിലനിർത്തിപ്പോരുന്ന പരമ്പരാഗതമായ ആതിഥ്യമര്യാദകൾ മാത്രമാണ് ശരാശരി നമ്പൂതിരിമാർക്ക് കഴിച്ചിലിനുള്ള ഏകമാർഗ്ഗം എന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ."

1900 - 1910 കാലഘട്ടത്തിൽ നമ്പൂതിരി സമുദായത്തെപ്പറ്റി പഠിച്ച അനന്തകൃഷ്ണയ്യർ അദ്ദേഹത്തിൻറെ പഠനങ്ങൾ ഇങ്ങനെ ഉപസംഹരിക്കുന്നു "ഭാഗ്യവശാൽ കേരളരാജാക്കന്മാർ ഉപേക്ഷ കൂടാതെ ഇന്നും കാണിക്കുന്ന ഔദാര്യവും ആതിഥ്യവുംകൊണ്ടു മാത്രമാണ് സാധാരണ നമ്പൂതിരിമാർ കഴിഞ്ഞു കൂടുന്നത്... ഇന്ന് അവർ അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. അവർ ഉണരുകയും ആധുനിക സാഹചര്യങ്ങൾക്കൊത്തുയരുകയും ചെയ്യുന്നില്ലെങ്കിൽ അവർക്കിന്നുള്ള പദവി നഷ്ടപ്പെടുകയും അവർ വിസ്മൃതകോടിയിൽ തള്ളപ്പെടുകയും ചെയ്യും."

നമ്പൂതിരി സമുദായം പക്ഷേ ചുവരെഴുത്തു വായിച്ചപ്പോഴേക്കും ഏറെ വൈകി പോയെന്നു കാണാം.




ടിപ്പുവിന്റെ പതനത്തോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. ബ്രിട്ടീഷ് മേൽക്കോയ്‌മ അംഗീകരിച്ച തിരുവതാംകൂർ കൊച്ചി രാജ്യങ്ങളിൽ റെസിഡന്റുമാർ ഭരണകാര്യങ്ങളിൽ ശ്രദ്ധിച്ചു. മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങി. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ പരദേശബ്രാഹ്മണർ ഭരണത്തിലെ താക്കോൽ സ്‌ഥാനങ്ങളിൽ എത്തിയപ്പോൾ നമ്പൂതിരി സമുദായം വിദ്യാഭ്യാസത്തിൽ താത്പര്യം കാട്ടിയില്ല. ഭാരതത്തിലുടനീളം ധനികരായ  ബ്രാഹ്മണർ ഇംഗ്ലണ്ടിലും മറ്റും ഉന്നത വിദ്യാഭ്യാസത്തിനായി പോയപ്പോൾ കടൽ പോയിട്ട് കോരപ്പുഴ പോലും കടക്കാൻ പലതരം വിലക്കുകളും ആയി നമ്പൂതിരി യുവത വട്ടംകറങ്ങി. രാജാവിനെതിരെയുള്ള ആദ്യകാല  പ്രക്ഷോഭങ്ങൾ ഭരണത്തിൽ നായർക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനെ ചൊല്ലിയായിരുന്നല്ലോ. പിന്നീടുണ്ടായ ഈഴവ മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭം എന്നിവയിലൊന്നും തന്നെ നമ്പൂതിരി സമുദായം ഇടപെട്ടില്ല.




നമ്പൂതിരി ഇല്ലങ്ങൾ അശുദ്ധി ഉണ്ടാകാതിരിക്കാൻ റോഡുകളിൽ നിന്ന് വളരെ അകലെയാണ് നിർമിച്ചിരുന്നത്. അവരുടെ സ്‌ഥലങ്ങൾ അടിമകളും കുടിയാന്മാരും കൃഷി ചെയ്തു പോന്നു. നായന്മാരും പരദേശബ്രാഹ്മണർക്കുമായിരുന്നു മേൽനോട്ടം.അപൂർവമായേ അവർ ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. മതാചാരങ്ങൾ അനുഷ്ഠിച്ചും അവരുടെ നായർ സ്ത്രീകളെ സന്ദർശിച്ചും കാലംകഴിച്ചു. വിവാഹ സമ്പ്രദായവും ദായക്രമവും അവരുടെ ജനസംഖ്യ ഏതാണ്ട് നിശ്ചലമായി നിൽക്കുവാൻ കാരണമാക്കി. 1863 വരെ ഒരു നമ്പൂതിരിയും തിരുവിതാംകൂറിലെ സ്‌കൂളിൽ ഇംഗ്ലീഷ് പഠിക്കുവാൻ പ്രവേശിച്ചിരുന്നില്ല. - (റോബിൻ ജെഫ്‌റി - നായർ മേധാവിത്വത്തിൻറെ പതനം P 39)



അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളും നായർ സമുദായവും നവോത്ഥാനത്തിന്റെ വെളിച്ചം കണ്ടപ്പോഴും ഇരുളിന്റെ ഇടനാഴികളിൽ തപ്പി തടയാനായിരുന്നു നമ്പൂതിരി സമുദായത്തിൻറെ വിധി. എണ്ണത്തിൽ വളരെ കുറവായിതീർന്ന അവർ അതിൽതന്നെ ധാരാളം തരംതിരിവുകൾ സൃഷ്ടിച്ചു പരസ്പരവിദ്വേഷികളായി മാറിയെന്ന് നാം കണ്ടുകഴിഞ്ഞു. ഏറ്റവും കഷ്ടം നമ്പൂതിരി സ്ത്രീകളുടെയായിരുന്നു. പല നമ്പൂതിരി  സാമൂഹ്യപരിഷ്കർത്താക്കളും സമുദായത്തെ പൂർണമായും കുഴിച്ചുമൂടണമെന്ന മനഃ സ്‌ഥിതിയിൽ എത്തിയിരുന്നു. സമുദായത്തിലെ വിദ്യാസമ്പന്നർ കമ്മ്യുണിസത്തിലേക്കും മറ്റ് വിപ്ലവ പ്രസ്‌ഥാനങ്ങളിലേക്കും തിരിഞ്ഞു.  പരിഷ്കരണത്തിന്റെ സാധ്യതകൾക്കും താഴേക്ക് അഴുകി ഇടിഞ്ഞു വീണ ഒരു സമൂഹമായി നമ്പൂതിരി കുടുംബങ്ങൾ അധഃപതിച്ചിരുന്നു.



1957 ൽ തുടങ്ങിയ ഭൂപരിഷ്കരണ ബില്ലുകൾ സമുദായത്തിൻറെ ശവപ്പെട്ടിയിലെ ആണികളായി മാറി. 1970 ൽ നിയമം അതിൻെറ പൂർണതയിൽ എത്തിയപ്പോഴേക്കും നമ്പൂതിരി സമുദായം സാമ്പത്തികമായി ഏറെക്കുറെ നിലംപൊത്തിയെന്നു പറയാം.



എങ്കിലും ആയിരം വർഷത്തോളം നീണ്ടു നിന്ന വ്യവസ്‌ഥ കേരള സമൂഹത്തിൽ തിരുത്തൽ അസാധ്യമെന്നു തന്നെ പറയാവുന്ന പല മാറ്റങ്ങളും ഉണ്ടാക്കി. എല്ലാ ജനങ്ങളുടെയും സ്വത്വം ജാതി ആയി മാറി. ക്രൈസ്തവർ പോലും സ്വന്തം ജാതിയുടെ ഉറവിടങ്ങൾ തേടി അലഞ്ഞു. പ്രത്യേകിച്ചു ഒരു വ്യത്യാസവും ഇല്ലാതെ കഴിഞ്ഞിരുന്ന ഒരു ജനത പല തട്ടുകളിൽ ആയി പോരടിച്ചു. കെട്ടുകഥകളുടെ അടിസ്‌ഥാനത്തിൽ നായരും നമ്പൂതിരിയുമൊക്ക ഈഴവനും പുലയനും മേലെയായി.




വൈദിക സാഹിത്യത്തിലെ അമാനവികമായ കൂട്ടിച്ചേർക്കലുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഈ വ്യവസ്‌ഥ വളരെ കൗതുകകരമാണെന്ന് കാണാം. കാരണം മറ്റ് ദേശങ്ങളിലെ ബ്രാഹ്മണരുമായി വളരെ വ്യത്യസ്തരാണ് നമ്പൂതിരിമാർ. കേരളത്തിലെ തദ്ദേശീയരായ എല്ലാ ജാതിക്കാരിൽ നിന്നും നമ്പൂതിരിമാരായി മാറിയിട്ടുണ്ട്. അവരുടെ ദ്രാവിഡിയൻ ലക്ഷണങ്ങൾ അതിൻറെ തെളിവാണ്. പരശുരാമൻ മുക്കുവരെ നമ്പൂതിരിമാരാക്കിയ ഒരു കഥയുണ്ട്. നമ്പൂതിരി വിവാഹത്തിലെ ഒരു ചടങ്ങായ മാനത്തുകണ്ണി എന്ന മീനിനെ പിടിക്കൽ അതിൻറെ ഓർമ പുതുക്കൽ ആകാം. ബൗദ്ധവിഹാരങ്ങളിലെ പൂജാരിമാരെ പൂണൂലിട്ട് നമ്പൂതിരിമാരാക്കിയെന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ പറഞ്ഞിട്ടുണ്ടല്ലോ. വൈദ്യശാസ്ത്രപണ്ഡിതന്മാരായിരുന്ന ബൗദ്ധരാണ് അഷ്ടവൈദ്യന്മാരായത്. (പി കെ ഗോപാലകൃഷ്ണൻ - കേരളത്തിൻറെ സാംസ്‌കാരിക ചരിത്രം).  രണ്ടും ഈഴവർ തന്നെ.



                                                   കുഞ്ഞിക്കുട്ടൻ തമ്പുരാൻ

മറ്റു ബ്രാഹ്മണർ പിൻകുടുമക്കാരായപ്പോൾ നമ്പൂതിരിക്ക് മുന്നിലാണ് കുടുമ. പൂണൂലിന് മറ്റുള്ളവർക്ക് രണ്ടിഴയെങ്കിൽ നമ്പൂതിരിക്ക് ഒരിഴയെ പാടുള്ളൂ. എന്തെങ്കിലും വസ്ത്രം ധരിച്ചേ മറ്റുള്ളവർക്ക് കുളി പാടുള്ളൂ കുളിക്കുമ്പോൾ മന്ത്രം ജപിക്കയും വേണം നമ്പൂതിരിക്കോ തുണിയില്ലാതെ യാതൊരു ദേവതാസങ്കല്പവും ധ്യാനവും കൂടാതെ വേണം കുളി. ഇതു പോലെ ധാരാളം വ്യത്യാസങ്ങൾ കാണാം. (Ref: Castes and Tribes of Cochin, Vol II - Ananthakrishna Aiyer)



കേരളത്തിലെ ക്ഷേത്രാചാരങ്ങളുടെ സ്‌ഥിതിയും വ്യത്യസ്തമല്ല. ഇവയൊന്നും തന്നെ മഹത്തായ ഭാരതീയ ചിന്താധാരയ്ക്ക് നിരക്കുന്നതല്ല. അതിനു കാരണം കൊളാറ്ററൽ ഡാമേജ് ഇല്ലാതെ താന്ത്രിക ബൗദ്ധരുടെയും ആദിമ ദ്രാവിഡരെയും ശ്രമണരുടെയും ആചാരങ്ങളെ സ്വാംശീകരിച്ച്, അവരുടെ ആരാധനാലയങ്ങൾ സ്വന്തമാക്കി, അവരുടെ ദേവതകളെ വൈദിക ദേവന്മാരുമായി ബന്ധപ്പെടുത്തി ഐതിഹ്യങ്ങളും പുരാണങ്ങളും ഉണ്ടാക്കി എടുത്ത അന്യാദൃശമായ ഒരു അധിനിവേശ പ്രക്രിയയാണ്. ഇത് ഭാരതത്തിലുടനീളം നടന്നു പോന്ന ഒരു പ്രക്രിയയാണ്. ജൈനരുടെ ഭരതതീർത്ഥങ്കരൻ ഭാരതത്തിൽ വേറെങ്ങും ആരാധിക്കപ്പെടാത്ത ശ്രീരാമഭ്രാതാവായ ഭാരതനായി മാറിയ ഇരിഞ്ഞാലക്കുട കൂടൽ മാണിക്യം ക്ഷേത്രം ഒരുദാഹരണമാണ്. ദസ്യുക്കളുടെ ദൈവങ്ങളായ കൃഷ്ണനും മറ്റും അവതാരങ്ങളായി ഹിന്ദുദൈവങ്ങളായി മാറിയതെങ്ങനെ എന്നു മുൻ പോസ്റ്റുകളിൽ വിശദീകരിച്ചിട്ടുണ്ട്.

 ആർ എസ് എസ് ആന എഴുന്നള്ളത്ത്, വെടിക്കെട്ട്, ശബരിമല സ്ത്രീ പ്രവേശം തുടങ്ങിയ വിഷയങ്ങളിൽ എടുക്കുന്ന നിലപാടിന് കാരണം അവർക്ക് ഭാരതത്തിലെ മറ്റ് ക്ഷേത്രങ്ങൾ എങ്ങനെ നടക്കുന്നു എന്നു വ്യക്തമായി അറിയാവുന്നതു കൊണ്ടാണ്.

ഇതിൽ നിന്നും മനസ്സിലാക്കാവുന്നത് കേരളബ്രാഹ്മണർ,
വൈദിക സംസ്കാരത്തെ പറ്റി അറിവില്ലായിരുന്ന അഹിന്ദുക്കളായ ഒരു ജനതയെ സ്വന്തം മേൽക്കോയ്മക്കായി വിഡ്ഢികളാക്കി, അതാണ് മോക്ഷപ്രാപ്തിക്കുള്ള മാർഗം എന്ന് വിശ്വസിപ്പിച്ച്, അടിമകളാക്കി മാറ്റി എന്നതാണ്. ഇതിന് ആസ്പദമായ തെളിവുകൾ, ഭൂരിപക്ഷവും ബ്രാഹ്മണരും സവർണരും ആയ, ചരിത്രപണ്ഡിതന്മാർ നിരത്തിയത് നാം കണ്ടു കഴിഞ്ഞു.




പതിനൊന്നാം നൂറ്റാണ്ടിൻറെ ഒടുക്കത്തോടെയാണ് ജാതിവ്യവസ്‌ഥ അതിൻറെ പൂർണഭീകരത കൈവരിച്ചതെന്ന് ശ്രീ ഇളംകുളം പറയുന്നു. കഴിഞ്ഞ 1200 വർഷത്തിനിപ്പുറമുള്ള ചരിത്ര സംഭവങ്ങളേ ക്ഷേത്രരേഖകളിൽ കാണാനുള്ളൂ. ഐതിഹ്യങ്ങൾ അടിസ്‌ഥാനപ്പെടുത്തിപ്പറഞ്ഞാൽ വിഷ്ണുവിൻറെ രണ്ടവതാരങ്ങൾ ആണ് കേരളസമൂഹത്തിൻറെ നാശത്തിനു ഹേതു എന്നു കാണാം. മാനുഷരെയെല്ലാം ഒന്നു പോലെ കണ്ടു ഭരിച്ച മഹാബലിയെ നിഷ്കാസനം ചെയ്ത വാമനനും നമ്പൂതിരിമാരെയും കൊണ്ട് കേരളക്കരയിലേക്കെത്തിയ പരശുരാമനും ആണ് അവർ.




ലോകത്തിന് മുന്നിൽ കേരളത്തിൻറെ ഏറ്റവും വലിയ അഭിമാനം എന്നു പറയാവുന്ന ശങ്കരാചാര്യർ എന്ന അസാമാന്യ ധിഷണാശാലിയുടെ കഥ എന്താണ് ? വളരെ ചെറുപ്പത്തിൽ നാടു വിട്ട അദ്ദേഹം ഇന്നത്തെ അഫ്ഘാൻ മുതൽ ആസ്സാം വരെയും ഹിമാലയം മുതൽ കന്യാകുമാരി വരെയും അദ്വൈതവേദാന്തം അവതരിപ്പിച്ച അത്ഭുതപ്രതിഭയായിരുന്നു. അമ്മയുടെ മരണത്തിനാണ് പിന്നീട് അദ്ദേഹം കേരളത്തിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തെ ബന്ധപ്പെടുത്തി എത്രയോ മണ്ടൻ കഥകളാണ് കേരളത്തിലെ ക്ഷേത്ര ഐതിഹ്യങ്ങളിൽ ഉള്ളത്. ശങ്കരസ്മൃതി എന്നപേരിൽ ഒരു അനാചാര പുസ്തകവും അദ്ദേഹത്തിൻറെ തലയിൽ വെച്ചു കൊടുത്തു. അതുകൊണ്ടു തന്നെ ഇന്ന് അദ്ദേഹത്തിൻറെ ജന്മസ്‌ഥലത്തുള്ള ഒരു എയർപോർട്ടിന് അദ്ദേഹത്തിൻറെ നാമം നൽകാൻ നമുക്കാകുന്നില്ല. നമ്പൂതിരിമാർ ചാർത്തിക്കൊടുത്ത കേരളത്തിലെ ജാതിവ്യവസ്‌ഥയുടെ പിതൃത്വം ആ മഹാനുഭാവനെ ഇന്ന് ദളിത്ചിന്തകരുടെ ശത്രുവാക്കിയിരിക്കുന്നു.  അവധൂതനായിരുന്ന നാറാണത്തു ഭ്രാന്തനെപ്പോലും വെറുതെ വിട്ടിട്ടില്ല. ഒരു പരശുരാമൻറെ കഥ കൊണ്ടു കേരളത്തിന്റെ മുഴുവൻ പട്ടയവും കരസ്‌ഥമാക്കാവുന്നവർക്ക് ഇതൊക്ക എന്ത്?





'മനുഷ്യജൻമം കിട്ടാൻ പ്രയാസമാണ്. അതിലും പ്രയാസമാണ് ബ്രാഹ്മണജന്മം കിട്ടാൻ. അതിൽത്തന്നെ ഏറ്റവും പ്രയാസമാണ് പുരുഷനായി ജനിക്കാൻ.'- പരമാത്മാവും ജീവാത്മാവും ഒന്നെന്ന് ലോകത്തെ പഠിപ്പിച്ച അദ്വൈത വേദാന്തിയുടെ പേരിൽ പ്രചരിച്ച ഒരു വാക്യമാണിത്.

കേരളത്തിൽ ഹിന്ദു കൂട്ടായ്മയ്ക്കായ് ശ്രമിക്കുന്നവർ ഈ ഭൂതകാലത്തെ പറ്റി മിണ്ടാറില്ല എന്നു മാത്രമല്ല അതിനെ വെള്ളപൂശാനും ശ്രമിക്കുന്നു. ഇപ്പറഞ്ഞ ചരിത്രമെല്ലാം മിഷനറിമാരും കമ്മ്യുണിസ്റ് ചരിത്രകാരന്മാരും ഉണ്ടാക്കിയതാണെന്ന് ധ്വനിപ്പിക്കുന്നു. ആ കാലഘട്ടത്തിൻറെ കൊടും ഭീകരതകൾ അനുഭവിച്ചിട്ടുള്ളവർ ദിനംപ്രതി കുറയുന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു.

1997 ൽ ഇറങ്ങി വൻവിജയം കൊയ്ത ആറാം തമ്പുരാൻ എന്ന ചിത്രം ചിന്തോദ്ദീപകമാണ്. മുടങ്ങിക്കിടക്കുന്ന ഉത്സവവും ബ്രാഹ്മണ്യവും ജ്യോതിഷവും തുടങ്ങി ഒരു ജനതയെ ആയിരം കൊല്ലത്തോളം ഇരുട്ടിലാഴ്ത്തിയ അന്ധവിശ്വാസങ്ങളെയും മാമൂലുകളെയും മഹത്വവത്കരിക്കുന്ന ചിത്രം നേടിയ വൻവിജയം കേരള ജനതയുടെ ഞെട്ടിക്കുന്ന ചരിത്രാന്ധതെയാണ് വെളിപ്പെടുത്തുന്നത്. ജാതിമതചിന്തകൾ മറന്ന് ജനതായൊട്ടാകെ ബ്രഹ്മണ്യത്തിനു കീഴിൽ വീണ്ടും സംഘടിക്കണമെന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.





കേരള മനസ്സിൽ കുടിയേറിയ ജാതി ചിന്ത നിഷ്കാസനം ചെയ്യുക എന്ന ഹിമാലയൻ ടാസ്കിലൂടെ മാത്രമേ ഹിന്ദു ഐക്യം സാധിക്കൂ. കേരളത്തിൽ നിലനിൽക്കുന്ന ജാതി ഹയർആർക്കി വെറും വിഡ്ഢിത്തമാണ് എന്നു മനസ്സിലാക്കിയാൽ മാത്രമേ അതു സാധ്യമാവൂ. അത് ഉടനെയെങ്ങും നടക്കുന്ന കാര്യമല്ല. ഒരു നായരെ സംബന്ധിച്ചിടത്തോളം അവൻറെ കുടുംബത്തിലെ ഒരു പെൺകുട്ടി ഒരു ക്രിസ്ത്യാനിയെയോ മുസ്ലീമിനേയോ കെട്ടുന്നതിലും അപമാനകരമാണ് ഒരു പുലയനെയോ പറയനെയോ കെട്ടുന്നത്. കീഴാളർ അശുദ്ധമാക്കിയ വസ്തുക്കൾ ശുദ്ധീകരിക്കാൻ ക്രിസ്ത്യാനികളെ ബഫർ ആയി ഉപയോഗിച്ചിരുന്നത് ചരിത്രത്തിലുണ്ടല്ലോ. ക്രിസ്ത്യൻ നായർ കൂട്ടായ്മയിലൂടെയാണ് കേരള കോൺഗ്രസ് രൂപീകൃതമായത്. സുകുമാരൻ നായർ പി ജെ കുര്യൻ, കെ എം മാണി വിഷയങ്ങളിൽ എടുത്ത നിലപാടുകളുടെ ചരിത്രപശ്ചാത്തലം ഇതാണ്.




ചരിത്രത്തിൻറെ നിരാസമല്ല അതിൻറെ സൂക്ഷ്മമായ പഠനവും അതിൽ നിന്ന് ഉൾക്കൊള്ളുന്ന പാഠങ്ങളും ആണ് ഒരു ജനതയെ മുന്നോട്ട് നയിക്കുക. ആദ്യം സൂചിപ്പിച്ചതുപോലെ ദുരഭിമാനമോ കുറ്റബോധമോ പ്രതികാരമോ ഒരു പ്രബുദ്ധ ജനതയുടെ ലക്ഷണങ്ങളല്ല. മാലോകരെല്ലാം ഒന്നു പോലെയാകുന്ന ഒരു കാലത്തേക്ക് കേരളം എത്തിച്ചേരുമോ?



അതോ ചെരിഞ്ഞ തോളും, ആമവാതം പിടിച്ചവൻറെ ചലനങ്ങളും, അടഞ്ഞ ശബ്ദവും (പാടുമ്പോൾ യേശുദാസാകും) ആയി ഒരു തമ്പുരാൻ നാടുവിട്ട നമ്പൂതിരിമാർ സാധാരണ കുടിയേറുന്ന ബോംബെ അധോലോകത്തു നിന്നും നമ്മെ രക്ഷിക്കാനായി എത്തുമോ ? കാത്തിരുന്നു കാണാം.




Thursday, July 7, 2016

കേരളം: ചില ചരിത്ര സത്യങ്ങൾ

എട്ടാമത്തെ ലേഖനം ആണിത്. പല അഭിപ്രായങ്ങളും കേട്ടു. അതിനാൽ ഒരു നയം വ്യക്തമാക്കൽ ആവശ്യം എന്നു തോന്നുന്നു.

ഒരു ചരിത്രാന്വേഷി  എന്ന നിലയിലാണ് ഈ എഴുത്തുകൾ അധികവും. അല്പം ഭാരതീയ തത്വശാസ്ത്രവും താത്പര്യം. ചരിത്ര വസ്തുതകൾക്കായി ഉപയോഗപ്പെടുത്തിയത് പ്രഗൽഭ ചരിത്രകാരന്മാരുടെ പഠനങ്ങൾ തന്നെയാണ്. എൻറെ സ്വന്തം ഗവേഷണമോ കണ്ടുപിടുത്തങ്ങളോ ഭാവനകളോ ഇവയിൽ ഇല്ല. ചരിത്രം എന്നും ആവേശം കൊള്ളിക്കുന്ന ഒരു വിഷയം ആയിരുന്നു. അത്ഭുതപ്പെടുത്തിയ ഒരു സംഗതി പൊതുവെ പ്രബുദ്ധർ എന്നു കരുതപ്പെടുന്നവരുടെ പോലും ചരിത്രസങ്കല്പങ്ങൾ എത്രയോ ശുഷ്‌കം ആണ് എന്നതാണ്. പൊതുജനസങ്കല്പവും ശാസ്ത്രീയമായി തെളിവുകളുടെ അടിസ്‌ഥാനത്തിൽ ചരിത്രം മുന്നോട്ടു വെക്കുന്ന വസ്തുതകളും തമ്മിൽ ഒരു പൊരുത്തവും കാണുന്നില്ല.

നിയമം അറിയാതിരിക്കുന്നത് നിയമലംഘനത്തിനുള്ള ന്യായീകരണം അല്ല എന്നത് ഒരു പൊതു തത്വം ആയി അംഗീകരിക്കപ്പെടുന്നു. എന്നാൽ ചരിത്രത്തിന് അങ്ങനെ ഒരു നിർബന്ധം ഇല്ല. പക്ഷേ ചരിത്രത്തിൻറെ അജ്ഞാനം വ്യാജപ്രചാരണങ്ങൾക്കും ദുരഭിമാനങ്ങൾക്കും നമ്മെ വശംവദരാക്കും. രാഷ്ട്രീയപ്രസ്‌ഥാനങ്ങൾ അവരുടെ അജണ്ട നടപ്പിലാക്കാൻ ചരിത്രത്തെ ഉപയോഗിക്കും. തീവ്രവാദ സംഘടനകൾ ആകട്ടെ ജനങ്ങൾക്കിടയിൽ വെറുപ്പ് വളർത്താനും. കേരളത്തിൽ ജാതിമത സ്വത്വങ്ങൾ ശക്തമാണ്. ഇവരോരുത്തർക്കും പല ആചാരങ്ങൾ പോലെ സ്വന്തമായി ചരിത്രങ്ങളും കാണാം. ചരിത്രകാരന്മാരുടെ കാഴ്ചപ്പാടിൽ ഇവ - തോമാശ്ലീഹായുടെ കേരളസന്ദർശനവും ചേരമാൻ പെരുമാളിന്റെ ഇസ്ലാം മതസ്വീകരണവും പരശുരാമന്റെ കേരളസൃഷ്ടിയും ഉദാഹരണം - ഒട്ടു മിക്കതും ഐതിഹ്യങ്ങൾ മാത്രമാണ്. ഐതിഹ്യങ്ങൾ നിറം പിടിപ്പിച്ച നുണകൾ ആണെന്ന് അക്കാദമിക ചരിത്രകാരന്മാർ പറയുമ്പോൾ അവ നിറം പിടിപ്പിച്ച സത്യങ്ങൾ ആണെന്ന് ശ്രീ കേസരി ബാലകൃഷ്ണപിള്ളയെ പോലുള്ളവർ കരുതുന്നു.



'പ്രാചീന ഭാരതം ഹിറോഡോട്ടസിനോ തുസിഡൈഡസിനോ ലിവിക്കോറ്റാസിറ്റസിനോ ജന്മം നൽകിയിട്ടില്ല'  ഇന്ത്യാ ചരിത്ര വിദ്യാർത്ഥികൾ കൂടെക്കൂടെ ഉദ്ധരിക്കാറുള്ള ഈ വാചകം പ്രാചീന കേരളത്തെ സംബന്ധിച്ചും ശരിയാണെന്ന് ശ്രീ എ ശ്രീധരമേനോൻ എഴുതുന്നു. എ ഡി പതിനാറാം നൂറ്റാണ്ടിൽ പൊന്നാനിയിൽ ജീവിച്ചിരുന്ന ഷെയ്ഖ് സൈനുദ്ദിൻ എഴുതിയ തുഹ്‌ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥമാണ് മലയാളത്തിലെ ആദ്യ ചരിത്രഗ്രന്ഥം. അതിനാൽ കേരള ചരിത്ര സാമഗ്രികൾ പ്രധാനമായും പ്രാചീന സംസ്‌കൃതത്തിലേയും, സംഘകാലഘട്ടത്തിലും അതിനു ശേഷവും രചിക്കപ്പെട്ടവയും ആയ തമിഴിലേയും, എ ഡി പന്ത്രണ്ടാം ശതകം മുതൽ രചിക്കപ്പെട്ട മലയാളത്തിലേയും സാഹിത്യകൃതികൾ, യവന അറബ് ചൈനീസ് യൂറോപ്യൻ സഞ്ചാരികളുടെയും വ്യാപാരികളുടെയും വിവരണങ്ങൾ,  പുരാവസ്തു സാമഗ്രികൾ ആയ ഭരണ ശാസനങ്ങൾ, സ്മാരകങ്ങൾ, നാണയങ്ങൾ തുടങ്ങിയവ ആണ്.

പ്രാചീനകാലം മുതൽ പതിനാറാം നൂറ്റാണ്ടിലെ പോർട്ടുഗീസ് ആധിപത്യം വരെയുള്ള  കേരളചരിത്ര നിർമ്മിതി അതിനാൽ വളരെ ദുഷ്കരം ആണെന്ന് കാണാം. ആ കാലഘട്ടത്തിലെ ചരിത്ര നിർമ്മിതിക്ക് നാം പ്രധാനമായും കേരള ആധുനിക ചരിത്രത്തിൻറെ പിതാവ് എന്നു വിശേഷിക്കാവുന്ന ശ്രീ ഇളംകുളം കുഞ്ഞൻപിള്ളയോട് കടപ്പെട്ടിരിക്കുന്നു. തെളിവുകളുടെ ദൗർലഭ്യം അദ്ദേഹത്തിൻറെ പല കണ്ടെത്തലുകളെയും പിൽക്കാല ചരിത്രകാരന്മാർ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും കേരള ചരിത്രത്തിൽ അദ്ദേഹം തെളിച്ച പാതയിലൂടെയാണ് എല്ലാ ചരിത്രകാരന്മാരും മുന്നോട്ട് നീങ്ങിയത്.

                                                                                                                                                                                                  ഇളംകുളം കുഞ്ഞൻപിള്ള

കേരളത്തിൽ ഓരോരോ സമുദായങ്ങൾക്ക് ഓരോ കാലഘട്ടങ്ങളിൽ മേൽക്കൈ ഉണ്ടായിരുന്നതായി കാണാം. ഒൻപതാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ നിലനിന്ന നായർ നമ്പൂതിരി മേധാവിത്വം,  യൂറോപ്യൻ പാതിരിമാരുടെയും പോർട്ടുഗീസുകാരുടെയും വരവോടെ തുടങ്ങി മൺറോ തിരുവതാംകൂർ  ദിവാൻ ആയപ്പോൾ ശക്തിപ്രാപിച്ചു, നിവർത്തന പ്രക്ഷോഭത്തോടെ നിർണായകമായ സ്വാധീനം നേടിയ ക്രൈസ്തവ സഭകൾ, ആധുനിക കേരളത്തിൽ സാമൂതിരി കാലഘട്ടത്തിനു ശേഷം നൂറ്റാണ്ടുകൾക്കു ശേഷം ശക്തിപ്രാപിച്ച മുസ്ലിം സമുദായം എന്നിങ്ങനെ മാറിമറിയുന്ന സമവാക്യങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. പ്രാമാണ്യം നഷ്ടപ്പെട്ടവർ അതിന്റെ കാരണം മറ്റുള്ളവരിൽ പഴിചാരാനും ചരിത്രം ഉപയോഗിച്ചു പോരുന്നു.

പഴയ പ്രമാണികൾക്ക് പണ്ട് തങ്ങൾ അനുഭവിച്ചു പോന്ന ഭരണകൂടപ്രീണനങ്ങൾ ഇന്ന് മറ്റ് സമുദായങ്ങൾക്ക് കിട്ടുന്നത് സഹിക്കാൻ പറ്റുന്നില്ല. പ്രീണനം തെറ്റ് തന്നെ. പ്രത്യേകിച്ചും ജനാധിപത്യവ്യവസ്‌ഥിതിയിൽ . പക്ഷേ തങ്ങൾ ഇതൊന്നും കേട്ടിട്ടു പോലുമില്ലേ എന്ന രീതിയിൽ ഉള്ള പ്രചരണങ്ങൾ നടത്തുന്നത് ചരിത്രനിഷേധമാണ്. ചില ചരിത്രങ്ങൾ ഇന്ന് പലർക്കും നാണക്കേട് ഉണ്ടാക്കുന്നു. അതിനാൽ അവയെ വെള്ളപൂശാനായുള്ള ചരിത്രഗവേഷകർ ഉണ്ട്. ഇന്ന് ബ്രാഹ്മണർ ഗോമാംസം കഴിക്കുന്നില്ല .. നല്ല കാര്യം ..പക്ഷേ ബ്രാഹ്മണർ പണ്ടേ സസ്യഭുഖുകൾ ആണെന്ന് പറയുമ്പോൾ അത് വ്യാജചരിത്രനിർമ്മിതി ആകുന്നു.

മിഷനറിമാരെ പ്രകീർത്തിച്ചു കൊണ്ടുള്ള ചരിത്രനിർമ്മിതി ധാരാളം കാണാം. അവരുടെ സംഭാവനകൾ വില മതിക്കാനാവാത്തതാണെങ്കിലും അതിന്റെ പിന്നിലെ ഗൂഢോദ്ദേശം വ്യക്തമാണ്. അടിമവ്യവസ്‌ഥ നിർത്തലാക്കൽ, എല്ലാ സ്ത്രീകൾക്കും മാറു മറയ്ക്കാൻ അവകാശം എന്നിവയെല്ലാം നേടിയെടുത്തതിൽ പാതിരിമാർക്ക് നിർണായകമായ സ്‌ഥാനം ഉണ്ട്.


                                                      ഡോ കെ എൻ ഗണേഷ്

കൊളോണിയലിസത്തിന്റെ സാംസ്കാരികവകുപ്പ് കൈകാര്യം ചെയ്തിരുന്നത് മിഷനറിമാർ ആയിരുന്നു എന്നു കാണാം. ഇവർ ഒരിക്കലും സാമൂഹ്യപരിഷ്കർത്താക്കളോ മനുഷ്യസ്നേഹികളോ ആയിരുന്നില്ല. മുഖ്യലക്ഷ്യം മതപരിവർത്തനം തന്നെയായിരുന്നു. ഡോ കെ എൻ ഗണേഷ് എഴുതുന്നു "അവരുടെ പാശ്ചാത്യവൽക്കരണ ക്രിസ്തീയവൽക്കരണ പ്രവർത്തനങ്ങൾക്ക് സാമൂഹികാചാരങ്ങൾ വിലങ്ങുതടിയായി വരുമ്പോൾ മാത്രം അവർ അതിനെ എതിർത്തിരുന്നു. 1859 ലെ മാറുമറയ്ക്കൽ സമരത്തിൽ മിഷനറിമാരുടെ നിലപാട് ഉദാഹരണമാണ്."
(കേരളത്തിന്റെ ഇന്നലെകൾ P 248)

പ്രലോഭനങ്ങളാൽ ക്രൈസ്തവസഭകളും ലവ്ജിഹാദ് തുടങ്ങിയ നൂതനമുറകളുമായി ഇസ്ലാം സംഘടനകളും നടത്തുന്ന മതപരിവർത്തനങ്ങളിൽ ഭൂരിപക്ഷസമുദായം അസ്വസ്‌ഥരാണ്. പക്ഷേ കേരളത്തിൽ ഒരിക്കൽ ഭൂരിപക്ഷമായിരുന്ന ഹിന്ദുജനത ഇന്ന് 50 ശതമാനത്തോളം ആയി തീർന്നതിന് കാരണമായ മതപരിവർത്തനത്തിന്റെ കാരണം സമൂഹത്തിലെ വരേണ്യവർഗം കീഴ്ജാതിക്കാരോട് അനുവർത്തിച്ചു പോന്ന നികൃഷ്ടമായ രീതികളാണ് എന്ന വസ്തുത ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ്. ഇന്ന് ഹിന്ദു ഐക്യത്തിന്റെ പേരിൽ ഇരുളടഞ്ഞ ആ ഭ്രാന്തൻ കാലഘട്ടത്തെ വെള്ളപൂശാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു. കീഴാളർ സ്വയം ഹിന്ദുക്കൾ എന്നു കരുതിയിരുന്നെങ്കിലും ഉപരിവർഗം അങ്ങനെ ഒരു ഹിന്ദുസ്വത്വത്തിൽ കൂട്ടുചേർന്ന് സ്വന്തം നിലയിൽ കോട്ടം വരുത്താൻ തയ്യാറായിരുന്നില്ല.


                                                          Dr. N.M. Namboothiri

1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158)


 സാമൂതിരിമാരുടെ നാവികപ്പട പൂർണമായും കൈകാര്യം ചെയ്തിരുന്നത് മുസ്ലിം സമുദായക്കാർ ആയിരുന്നല്ലോ. നാവികസേനയിലേക്ക് ആളെ കൂട്ടാൻ മുക്കുവകുടുംബങ്ങളിലെ ഒന്നോ രണ്ടോ കുട്ടികളെ വീതം മുസ്ലിങ്ങളായി വളർത്താൻ സാമൂതിരി ഉത്തരവിടുകയുണ്ടായി. ഹിന്ദുക്കളിൽ വൈശ്യരുടെ അഭാവം നിമിത്തം അറബി കച്ചവടക്കാരുമായി വ്യവഹാരത്തിന് തീയർക്കിടയിൽ മതപരിവർത്തനം നടത്താനും സാമൂതിരി പ്രോത്സാഹനം ചെയ്തു. 



വർണവ്യവസ്‌ഥയിൽ അധിഷ്ഠിതമാണ് വൈദികമതം, ബ്രാഹ്മണമതം എന്നൊക്കെ വിളിക്കപ്പെടുന്ന ഹിന്ദുമതം. സത്യാന്വേഷികളും പുരോഹിതരും തമ്മിലുള്ള പോരാണ് വൈദിക സാഹിത്യത്തിൽ കാണുന്നതെന്ന് തത്വമസിയുടെ ആമുഖത്തിൽ ശ്രീ സുകുമാർ അഴീക്കോട് സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഉന്നതശീർഷങ്ങളായ ചിന്തകൾക്കൊപ്പം അവയ്ക്ക് തികച്ചും വിരുദ്ധമായി തനി മാനവികവിരുദ്ധമായ നിയമങ്ങളും ആർഷഭാരതലിഖിതങ്ങളിൽ കാണാം.


വർണം ഉള്ളവൻ സവർണ്ണൻ വർണം ഇല്ലാത്തവൻ അവർണൻ. അതു കൊണ്ടു തന്നെ അവർണർ എന്നാൽ അഹിന്ദുക്കൾ തന്നെയെന്ന് കാഞ്ച ഐലയ്യയെ പോലുള്ള ദളിത് ചിന്തകർ ഉറച്ചു വാദിക്കുന്നു. നാലു വർണങ്ങളിലും പെടാതെ പഞ്ചമരായ അവർണർ അഹിന്ദുക്കളത്രേ. ഇത് ഒരു മധ്യവർഗ ഹിന്ദുവിന് ദഹിക്കാൻ പ്രയാസമുള്ള ഒരു വസ്തുതയാണ്. അവൻറെ സങ്കല്പത്തിൽ  ഹിന്ദുമതം ഭാരതമാകെ നിറഞ്ഞു നിന്നിരുന്ന ഒരു വൈദികകാലവും മറ്റുള്ള മതക്കാരുടെ അധിനിവേശവും ആണ് ചരിത്രം. ആര്യൻഅധിനിവേശ അല്ലെങ്കിൽ ആക്രമണസിദ്ധാന്തം  തെറ്റാണെങ്കിൽ തന്നെ വൈദികചിന്തകളും ദ്രാവിഡദൈവസങ്കല്പവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ വളരെ വ്യക്തമാണ്, ഇവ രണ്ടും അവിയൽപരുവത്തിൽ ഇന്നത്തെ ഹിന്ദു മതത്തിൽ കാണാമെങ്കിലും.



ആർഷഭാരതീയചിന്താധാരയെ  പത്തായി തരംതിരിച്ചിരിക്കുന്നു. ന്യായം, വൈശേഷികം, സാംഖ്യം, യോഗ, മീമാംസ, വേദാന്തം എന്ന ആറ് ആസ്തികവും ജൈന, ബൗദ്ധ, ചാർവാക, ആജീവിക എന്ന നാല് നാസ്തികവും ആയ പത്തെണ്ണം. ഇവിടെ ആസ്തികം എന്നാൽ ദൈവത്തെ അംഗീകരിക്കുന്നത് എന്ന് വിവക്ഷ ഇല്ല. സ്വാമി ചിദാനന്ദപുരിയുടെ വാക്കുകളിൽ വേദങ്ങളെ അംഗീകരിക്കുന്നത് ആസ്തികം അല്ലാത്തത് നാസ്തികം. ആ അർത്ഥത്തിൽ പ്രാചീന ഭാരതത്തിലെ എല്ലാവരേയും ഹൈന്ദവർ ആയി കാണാം. ബുദ്ധനെയും വിഷ്ണുവിൻറെ ഒരു അവതാരമായി ചിലർ പറഞ്ഞു കാണാറുണ്ടല്ലോ. വേദങ്ങളെ പറ്റി കേട്ടിട്ടില്ലാത്തവരെ ഏതു ഗണത്തിൽപ്പെടുത്തും ?

അതുകൊണ്ടു സംഘകാലത്തിൻറെ തുടക്കത്തിലും ക്രിസ്തുവിനു മുൻപുമുള്ള കാലഘട്ടത്തിലും കേരളത്തിൽ ജീവിച്ചിരുന്നവരെ ഹിന്ദുക്കൾ എന്നു വിളിക്കാമോ?  പ്രകൃതിശക്തികളെ ആരാധിക്കുന്നവരെ എല്ലാം ഹിന്ദുക്കളാക്കുന്ന ഒരു ചിന്താഗതി കാണാറുണ്ട്. അങ്ങനെയെങ്കിൽ ബ്രസീൽ മുതൽ ഓസ്‌ട്രേലിയ വരെ നിവസിക്കുന്ന ആദിമനിവാസികൾ എല്ലാം തന്നെ ഹിന്ദുക്കൾ ആണെന്നു പറയേണ്ടി വരും. എന്തായാലും പന്ത്രണ്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ഉണ്ടായത് ഹിന്ദു നവോത്ഥാനം അല്ല എന്നു ശ്രീധരമേനോൻ എഴുതുന്നു. മുൻപ് ഇല്ലാതിരുന്ന ഒന്നിൻറെ ആരോഹണം നവോത്ഥാനം ആകില്ല എന്നദ്ദേഹം കാരണമായി പറയുന്നു.



ഈയിടെയായി ഉയർന്നു കേൾക്കുന്ന മറ്റൊരു ചോദ്യം ശ്രീ നാരായണഗുരു ഹിന്ദു സന്യാസി ആയിരുന്നോ എന്നതാണ്. വേദാന്തത്തിലും ഉപനിഷത്തുകളിലും അവഗാഹം ഉണ്ടായിരുന്ന സ്വാമി യോഗയും ശീലിച്ചിരുന്നു. ഈഴവസമുദായത്തെ ഒട്ടാകെ ആർഷഭാരതസംസ്കൃതിയോട് ചേർത്തു നിർത്തിയ ശ്രീ നാരായണ ഗുരു നൂറു ശതമാനം ഒരു ഹിന്ദു സന്യാസി തന്നെയായിരുന്നു.

ആര് എന്തിനെ പൂജിച്ചാലും പ്രശ്നമില്ല പൗരോഹിത്യം തങ്ങൾക്കായാൽ എന്ന ഒരു നിലപാടിലൂടെയാണ് ബ്രാഹ്മണർ ഭാരതത്തിലുടനീളം ആധിപത്യം സ്‌ഥാപിച്ചത്‌. വൈദിക കാലഘട്ടത്തിൽ വല്ലപ്പോഴും രാജാവിൻറെ സ്‌ഥിതിക്കും നിലയ്ക്കും അനുസരിച്ചു തരമായിരുന്ന യാഗയജ്ഞാദികളിൽ നിന്നും പൗരാണിക കാലമായപ്പോഴേക്കും ക്ഷേത്രങ്ങളിലൂടെ ഒരു സ്‌ഥിരം നാടകവേദി ഭാരതത്തിലുടനീളം സംഘടിപ്പിക്കാൻ അവർക്കായി.        പ്രാചീന ദ്രാവിഡശ്രമണദസ്യു ദൈവങ്ങളെ വേദങ്ങളിലെ അപ്രധാന ദൈവങ്ങളുമായി ബന്ധിപ്പിക്കാൻ പുരാണങ്ങൾ സൃഷ്ടിക്കപ്പെട്ടു. കേരളത്തിൽ തന്നെ പ്രാചീന സമരദേവതയായ കൊറ്റവൈയെ കാളിയും വനദുർഗയും, അയ്യനാരെ ഹരിഹരപുത്രനായ അയ്യപ്പൻ ആക്കിയതും പോലെയുള്ള അളിയനൈസേഷൻ പ്രോസസ് ആണ് ബ്രാഹ്മണർക്ക് പൗരോഹിത്യത്തിന്റെ ഒരു ആജീവനാന്ത തൊഴിലുറപ്പ് പദ്ധതി ആയി മാറിയത്.  അതു കൊണ്ടു തന്നെ അശോകചക്രവർത്തി ഭാരതം ഒട്ടാകെ ബുദ്ധമതം പ്രചരിപ്പിച്ചപ്പോൾ  കഞ്ഞികുടി മുട്ടിയ ബ്രാഹ്മണർ ബുദ്ധനെ അവതാരം ആക്കിയതാകാൻ ശക്തമായ സാധ്യത ഉണ്ട്. ഇസ്ലാമിക അധിനിവേശ കാലത്തു രചിക്കപ്പെട്ട അള്ളോപനിഷത്തും മുഗൾ ഭരണത്തിൽ പ്രത്യക്ഷപ്പെട്ട അക്ബരോപനിഷത്തും ഇതിൻറെ ഉദാഹരണങ്ങൾ ആണ്. എന്നാൽ ജൈനർ ഒരു രാഷ്ട്രീയശക്‌തി ആകാതിരുന്നതിനാൽ ദണ്ഡ മുറയാണ് അവർക്കെതിരെ സ്വീകരിച്ചത് എന്നു കാണാം. സെമിറ്റിക് മതങ്ങൾ പ്രത്യേകിച്ചും ഇസ്ലാം ബ്രാഹ്മണ അജണ്ടയുടെ പിടിയിൽ ഒതുങ്ങിയില്ല. എന്നാൽ കേരളത്തിൽ ക്രൈസ്തവരിൽ നല്ലയളവിൽ  ജാതിചിന്ത സൃഷ്ടിക്കാൻ അവർക്കായി എന്നു കാണാം. അതുകൊണ്ടുതന്നെ കേരളം കാണാത്ത തോമാശ്ലീഹ മതംമാറ്റിയ ബ്രാഹ്മണരുടെ പിന്മുറക്കാരാണ് എന്ന ചിന്തയും ആദിവാസികളെ സ്മരിപ്പിക്കുന്ന രൂപവും ആയി നടക്കുന്ന ധാരാളം സുറിയാനിക്രിസ്ത്യാനികളെ നമുക്ക് കാണാം.

സര്‍വം ഖല്വിദം ബ്രഹ്മ എന്ന വേദസാരം അറിയാവുന്ന ഒരു യഥാർത്ഥ ബ്രാഹ്മണന് ആര് എന്ത് പൂജിച്ചാലും അവിടെയൊന്നും ഒരു തേങ്ങാക്കുലയും ഇല്ല എന്ന ഉത്തമബോദ്ധ്യം ഉണ്ട്. ഒരു ഡാർവീനിയൻ നിലനിൽപ്പിനായുള്ള ബുദ്ധിപരമായ അധിനിവേശം ആണ് അവർ ഭാരതം ഒട്ടാകെ നടപ്പിലാക്കിയത് എന്നു കാണാം.

രാജഭരണത്തിൽ നായർ നമ്പൂതിരി തുടങ്ങിയ വരേണ്യവർഗത്തിനൊഴികെ എല്ലാവർക്കും നരകം തന്നെയായിരുന്നു എന്നു കാണാം. ധർമ്മരാജാ എന്ന പേരിൽ പ്രശസ്തനായ കാർത്തിക തിരുനാൾ രാമവർമ ടിപ്പുവിന്റെ അധിനിവേശകാലത്തു മലബാറിലെ ധാരാളം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അഭയം നൽകി. അഗതികളായിരുന്ന കീഴ്ജാതിക്കാരിൽ നാല് ലക്ഷത്തോളം പേരെ ടിപ്പുവിൻറെ വാൾ ഇസ്ലാമിൽ ചേർത്തു. "ആ നശിച്ച രാമൻ നായർ" എന്നായിരുന്നു ടിപ്പു മഹാരാജാവിനെ വിശേഷിപ്പിച്ചത്.


ഹീറോ വില്ലൻ എന്നിങ്ങനെ ഒരു ചരിത്രനിർമ്മിതി സാധ്യമല്ല. ചില കാലഘട്ടത്തിലെ ശരികൾ പുതിയ കാലത്തെ തെറ്റുകൾ ആകും. ഉയർന്ന ജാതിക്കാർക്കൊപ്പം അവകാശങ്ങൾക്ക് വേണ്ടി പട പൊരുതുമ്പോൾ തന്നെ അടിമ ജാതിക്കാർക്കൊപ്പം പന്തിഭോജനം നടത്തിയ സഹോദരൻ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു ഈഴവസമുദായം. ദക്ഷിണാഫ്രിക്കയിൽ കറുത്ത വർഗക്കാർക്കൊപ്പം ഇന്ത്യൻ വംശജർ ട്രെയിൻ കമ്പാർട്മെൻറ് പങ്കിടേണ്ടി വന്നതായിരുന്നു ഗാന്ധിജിയുടെ സമരത്തിൻറെ മൂലകാരണം. രാജഭരണത്തിനെതിരെ ശക്തമായി നിരന്തരം തൂലിക ചലിപ്പിക്കുകയും മാർക്സിന്റെ ജീവചരിത്രം രചിക്കുകയും ചെയ്ത ധീര സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഈഴവകുട്ടികളെ നായർകുട്ടികൾക്കൊപ്പം സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് എതിരായിരുന്നു.




ഇനി മറ്റുള്ള ഒരു പ്രചാരണം പഴമയുടെ പെരുമയാണ്. രാജഭരണം, സംബന്ധം, കൂട്ട് കുടുംബം, മരുമക്കത്തായം തുടങ്ങിയ എല്ലാ വ്യവസ്‌ഥകളും ചീഞ്ഞഴുകിയതിനാലാണ് ഉപേക്ഷിക്കപ്പെട്ടത്. വളരെയേറെ പോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരം മാറ്റങ്ങൾ നവോത്ഥാനനായകർ ഭൂരിപക്ഷ എതിർപ്പിനിടയിൽ നേടിയെടുത്തത്. ഭൂതകാലത്തിൻറെ മഹത്വവത്കരണം പോലെ തന്നെ അപകടകാരിയാണ് ഭൂതകാലനിന്ദയും ഭൂതകാലനിഷേധവും എന്ന് കേരള ചരിത്രം എന്ന പ്രൗഢമായ ഗ്രന്ഥത്തിൻറെ ആമുഖത്തിൽ രാഘവവാരിയരും രാജൻഗുരുക്കളും എഴുതിയത് ശ്രദ്ധാർഹമാണ്.

ഏതൊരു വ്യവസ്‌ഥയ്‌ക്കും ചില നല്ല വശങ്ങൾ കാണും. ജയിൽവാസത്തിനിടയിൽ ആണ് മിക്കവാറും സ്വാതന്ത്ര്യസമരസേനാനികൾ പല മികച്ച ഗ്രന്ഥങ്ങളും രചിച്ചത്. അതിനർത്ഥം ബ്രിട്ടീഷ് ഭരണം നല്ലത് എന്നല്ലല്ലോ. അതു പോലെ തന്നെ മേൽപ്പറഞ്ഞവയും.



പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ ആധിപത്യം സ്‌ഥാപിക്കുന്നത് വരെയുള്ള കേരളചരിത്രത്തിൽ വളരെ വിഭിന്നങ്ങളായ അഭിപ്രായങ്ങൾ കാണാം. പ്രത്യേകിച്ചും മഹോദയപുരത്തെ രണ്ടാം ചേരവംശത്തെപ്പറ്റി. ഇളംകുളം അവതരിപ്പിച് എം ജി എസ് നാരായണൻ വികസിപ്പിച്ച  ഈ വംശാവലിയെ പി കെ ബാലകൃഷ്ണൻ തുടങ്ങിയ പലരും രൂക്ഷമായി എതിർത്തു. മഹോദയപുരത്തെ മായാപുരിയെന്ന് വിളിച്ചു പരിഹസിച്ച അദ്ദേഹം ചോളചേര നൂറ്റാണ്ടുയുദ്ധത്തെയും നിശിതമായി വിമർശിക്കുന്നു.





                                                             P.K. Balakrishnan

രാഷ്ട്രീയ ചരിത്രവും രാജാക്കന്മാരുടെ പേരുകളും അത്ര പ്രാധാന്യം അർഹിക്കുന്നില്ല. കേരളത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ആരംഭിച്ച നവോത്ഥാനം ആവശ്യമാക്കിയ സാഹചര്യങ്ങളും ആ സാഹചര്യങ്ങളുടെ ലഭ്യമായ ചരിത്ര പശ്ചാത്തലവും ആണ് പ്രധാനം.

അതിനാൽ ലഭ്യമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ പോർട്ടുഗീസുകാർ വരുന്നതു വരെയുള്ള കേരള ചരിത്രത്തെ ഇങ്ങനെ സംഗ്രഹിക്കാം.

ബി സി മൂന്നാം ശതകത്തോടെ ജൈനബുദ്ധ മതങ്ങൾ കേരളത്തിൽ എത്തിയതായി കരുതപ്പെടുന്നു. ബി സി 973 മുതൽ തന്നെ സോലോമോൻ ചക്രവർത്തിയുടെ വാണിജ്യക്കപ്പലുകൾ കേരളത്തിൽ വന്നിരുന്നത് കൊണ്ട് ജൂത ബന്ധത്തിനും അത്രയും പഴക്കം കല്പിക്കാം. എ ഡി 68ൽ ജെറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ജൂതർ ലോകമെങ്ങും പാലായനം ചെയ്തപ്പോൾ അതിൽ 10000 ആളുകൾ കേരളത്തിലേക്ക് കുടിയേറിയെന്നാണ് ഐതിഹ്യം.

സംഘകാലത്തിന്റെ (Till 6th Century AD) തുടക്കത്തിൽ പ്രകൃതിശക്തികളെ ആരാധിച്ചിരുന്ന പ്രാചീന ദ്രാവിഡർ കേരളത്തിൽ പാർത്തിരുന്നു. ബ്രാഹ്മണർ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നതിന് വിഭിന്ന അഭിപ്രായങ്ങൾ ആണ്. എന്തായാലും ബ്രാഹ്മണർ സമൂഹത്തിൽ സ്വാധീനം ചെലുത്തിയിരിന്നില്ല എന്നു കാണാം. ഈ കാലഘട്ടത്തെ ശ്രീ വേലായുധൻ പണിക്കശ്ശേരി "മാനുഷർ എല്ലാം ഒന്നു പോലെ" എന്നാണ് വിശേഷിപ്പിക്കുന്നത്.

പത്താം നൂറ്റാണ്ടു കൂടി കേരളത്തിൽ ബ്രാഹ്മണ്യം ശക്തി പ്രാപിച്ചു. കേരളസമൂഹത്തിൽ നമ്പൂതിരി നായർ മേധാവിത്വം ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കം വരെ തുടർന്നു. 1957 ലെ ഭൂപരിഷ്കരണത്തോടെ നമ്പൂതിരി സമുദായം ഏറെക്കുറെ നിലംപൊത്തിയെന്നു പറയാം.

രണ്ടാം ചേര സാമ്രാജ്യത്തിൻറെ പതനത്തോടെ കേരളത്തിൽ ബ്രാഹ്മണ ആധിപത്യം അതിൻറെ മൂർദ്ധന്യത്തിൽ എത്തി. ബ്രാഹ്മണമേധാവിത്വത്തിൽ ബുദ്ധജൈനക്ഷേത്രങ്ങൾ ഹിന്ദുക്ഷേത്രങ്ങളായി മാറ്റപ്പെടുകയും അവരുടെ ആചാരങ്ങൾ ഹിന്ദു മതത്തിലേക്ക് ചേർക്കപ്പെടുകയും ചെയ്തു (ref T.A. Gopinatha Rao). നാഗന്മാരുടെ പിൻഗാമികൾ എന്നു കരുതപ്പെടുന്ന ജൈനരായിരുന്ന (As per Chattambi Swamikal and Puthussery Ramachandran) നായർസമുദായം ചാതുർവർണത്തിലെ ലാസ്‌റ് ഗ്രേഡിൽ ജോയിൻ ചെയ്തു.വിവിധജാതികളിൽപെട്ട നാടുവാഴികൾ ക്രമേണ ക്ഷത്രിയരായി അവരോധിക്കപ്പെട്ടു.  ബ്രാഹ്മണ്യത്തിൻറെ മുഖ്യശത്രുക്കൾ ആയിരുന്ന ബുദ്ധമത വിശ്വാസികൾ അവരുടെ ആരാധനാലയങ്ങളും സ്‌ഥാനമാനങ്ങളും നഷ്ടപ്പെട്ട് ഈഴവർ (ഈഴം അഥവാ സിംഹള ദ്വീപിൽ നിന്നും വന്നവർ) ആയി തീരുകയും ചെയ്തു എന്നു കരുതപ്പെടുന്നു. സമൂഹത്തിൽ മാന്യമായ സ്‌ഥാനം നിലനിർത്തിയിരുന്ന മറ്റ് ആദിദ്രാവിഡമത പിന്തുടർച്ചക്കാർ ഹീനജാതിക്കാരായി മാറി സമൂഹത്തിൻറെ അടിത്തട്ടിലേക്ക് എറിയപ്പെട്ടു.

ആദ്യ കാലഘട്ടങ്ങളിൽ തദ്ദേശീയരിൽ നിന്ന് പലരും ബ്രാഹ്മണരായി മാറിയിട്ടുണ്ടാകാം എന്നാണ് പല ചരിത്രകാരന്മാരുടെയും അനുമാനം. ദ്രാവിഡ ശരീര മുഖ ലക്ഷണങ്ങൾ ഉള്ളവർ കേരള നമ്പൂതിരിമാരിൽ സുലഭം ആണ്. കേരളത്തിലെ പരമ്പരാഗത വൈദ്യന്മാരിൽ ഭൂരിപക്ഷവും ഈഴവർ ആണ്. സംസ്കൃതജ്ഞാനം ഉള്ള ധാരാളം ഈഴവ ആശാന്മാർ ഉണ്ട്. ഇത് അവരുടെ ബുദ്ധപാരമ്പര്യത്തിൻറെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തു വരാൻ പോലും അനുവദിക്കാത്ത ബ്രാഹ്മണർ ഈഴവരെ സംസ്കൃതവും വൈദ്യവും പഠിപ്പിച്ചു എന്നു കരുതാൻ കഴിയില്ലല്ലോ. മറിച്ചാവാൻ സാധ്യത ഉണ്ടു താനും. വൈദ്യവൃത്തി ബ്രാഹ്മണർക്ക് പറഞ്ഞിട്ടുള്ളതല്ല. കേരളത്തിലെ വൈദ്യബ്രാഹ്മണരായ മൂസ്സത് മാർ ആകട്ടെ നമ്പൂതിരിയിലും താഴ്ന്ന കൂട്ടരുമാണ്.

എ ഡി നാലാം നൂറ്റാണ്ടോടു കൂടി അന്ത്യോഖ്യയിൽ നിന്നും ക്രിസ്ത്യാനികൾ എത്തി ചേർന്നു എന്ന് കരുതപ്പെടുന്നു. ബ്രാഹ്മണ ആധിപത്യം സ്‌ഥാപിക്കപ്പെടുന്നത് വരെ എല്ലാ കേരളനിവാസികളിൽ നിന്നും ക്രിസ്തു മതത്തിലേക്ക് ചേക്കേറൽ ഉണ്ടായിരുന്നു എന്നു കരുതാം. പിന്നീട് പാതിരിമാരുടെ വരവ് വരെ സുറിയാനി ക്രിസ്ത്യാനികൾ അത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. സഭകളിൽ പിൽക്കാലത്തു വന്ന ചില പിളർപ്പുകൾക്ക് കാരണം മതപരിവർത്തനത്തിനോടുള്ള നിലപാട് ആയിരുന്നു. കേരളോല്പത്തി തിയറിയാൽ നമ്പൂതിരിമാർ ക്രിസ്ത്യാനികളെ അയിത്ത ജാതിക്കാർക്ക് മേൽ പ്രതിഷ്ഠിച്ച ചരിത്രം ഓർക്കാം.

രാമകുലശേഖര പെരുമാളിന്റെ കാലം വരെ മര്യാദക്കാരായി കഴിഞ്ഞു പോന്ന നമ്പൂതിരിമാർ (As per Sreedhara Menon) എങ്ങനെ 100 കൊല്ലത്തിനു ശേഷം ഭീകരമായ ഒരു ജാതിശൃംഖലയുടെ മേൽക്കണ്ണി ആയി തീർന്നു എന്ന ചോദ്യത്തിന് മുജ്‌ഹേ മാലൂം നഹീ എന്നു പറഞ്ഞൊഴിയാനേ തരമുള്ളൂ. നൂറ്റാണ്ടു യുദ്ധം സൃഷ്ടിച്ച സാമൂഹ്യ സാഹചര്യങ്ങൾ ആണെന്ന് ഇളംകുളവും ശ്രീധരമേനോനും പറയുന്നുണ്ടെങ്കിലും വിശ്വാസ്യത പോര. അതു പോലെ ജാതി വ്യവസ്‌ഥയുടെ പഴി പൂർണമായും നമ്പൂതിരിമാരിൽ ചാരുന്നത് ശരിയല്ലെന്ന് ഗണേഷും സമർത്ഥിക്കുന്നു.

ജാതിമതവർഗ മേൽക്കോയ്മക്കായ് സൃഷ്ടിക്കപ്പെട്ട ധാരാളം ചരിത്ര നിർമ്മിതകൾ ഇന്ന് കാണാം. ചരിത്രസത്യങ്ങൾ തിരയാൻ ചിലർക്കെങ്കിലും താല്പര്യം ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ബ്ലോഗ്.

റഫർ ചെയ്ത ഗ്രന്ഥങ്ങളുടെ പേരുകൾ സാന്ദർഭികമായി കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. അവയുടെ രചയിതാക്കളുടെ മറ്റ് ഗ്രന്ഥങ്ങളും സഹായകരമാണ്.

പി കെ ഗോപാലകൃഷ്ണൻ - കേരളത്തിൻറെ സാംസ്കാരിക ചരിത്രം
കേശവൻ വെളുത്താട്ട് - A History of Brahmin Settlements in Kerala
കെ പി പത്മനാഭ മേനോൻ - കൊച്ചി രാജ്യ ചരിത്രം
കെ ശിവശങ്കരൻ നായർ - പ്രാചീന കേരളത്തിൻറെ രാഷ്ട്രീയ ചരിത്രം
എന്നീ രചനകളും സഹായിച്ചിട്ടുണ്ട്.

Our ignorance of history causes us to slander our own times - Gustave Flaubert

പ്രജ്ഞാനാം ബ്രാഹ്മണ:

ശുഭം