Saturday, January 16, 2016

ഭാഷയ്ക്കൊരു ചരമഗീതം

എന്തെങ്കിലും കുത്തിക്കുറിക്കാൻ ആണെങ്കിലും ഒരു ഭാഷ വേണം. അറിയാവുന്ന ഭാഷയോ ലോകത്ത് ഉള്ളതിൽ ഏറ്റവും അധമമായ ഭാഷയും.
ആദ്യത്തെ ബ്ലോഗ്‌ മലയാളത്തിനെ പറ്റി വേണം എന്നായിരുന്നു ആഗ്രഹം. പിന്നെ അത് വേണ്ടെന്നു വെച്ചു. ഒരു നികൃഷ്ടഭാഷയെപ്പറ്റി തുടങ്ങുന്നത് ശരിയല്ലല്ലോ. എന്ത് ചെയ്യാം പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിൽ ആണെങ്കിലും അക്കാലത്ത് അവിടെ കുട്ടികൾ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നതിനു വിലക്കൊന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഈ ബ്ലോഗ്‌ എഴുതാൻ മലയാളം വേണ്ടിവരില്ലായിരുന്നു.

ഇവിടെ ദുഫായിൽ ചില ഇന്ത്യൻ സ്കൂളുകളിൽ മാതാപിതാക്കളോട് കുട്ടികളുമായി മലയാളത്തിൽ സംസാരിക്കരുത് അവർക്ക് മുന്നിൽ പരസ്പരം സംസാരിക്കുന്നത് കഴിവതും ഇംഗ്ലീഷ്ൽ ആക്കുക തുടങ്ങിയ പുരോഗമനപരമായ നിർദേശങ്ങൾ നൽകാറുണ്ട്. ആക്സെന്റ് ഒഴിവാക്കാൻ ആണത്രേ.
ഭാഗ്യത്തിന് ബ്രിട്ടീഷ്‌ സ്കൂളുകളിൽ ഈ പ്രശ്നം ഇല്ല. അല്ലെങ്കിൽ സച്ചിൻ തെണ്ടുല്കറെ പോലെ വല്ല ബ്രിട്ടീഷുകാരിയുടെ മോളെയും കെട്ടേണ്ടി വന്നേനെ. ഹിന്ദിക്കാരന്റെയും ബംഗാളിയുടെയും തമിഴന്റെയും ഒക്കെ ഇംഗ്ലീഷിലും കഷ്ടമാണോ മലയാളിയുടെ ?

പിന്നല്ലാതെ

വാങ്ങാൻ ആളുള്ളിടത്തല്ലേ വിൽക്കാൻ പറ്റൂ. തമിഴന്റെ കയ്യിൽ നിന്നാണെങ്കിൽ ചിലപ്പോൾ അടിയും കിട്ടിയെന്നു വരാം.

Better be safe than sorry !!



സ്വന്തം കുട്ടിക്ക് തെലുങ്ക് അറിയില്ല ബംഗാളി അറിയില്ല എന്നൊക്കെ  പറഞ്ഞ് അഭിമാനിക്കുന്ന ആന്ധ്രാക്കാരനെയോ ബംഗാളിയെയോ കണ്ടിട്ടുണ്ടോ ?



ദയാവധം കാത്തു കിടക്കുന്ന ശയ്യാവലംബരുടെ ഗതിതിയാണിന്ന് ഭാഷയ്ക്ക്. നമ്മൾ ഞെക്കിക്കൊല്ലണം എന്നില്ല, സ്വാഭാവികമരണം ആസന്നം തന്നെ. ഏത് പുതിയ സാമഗ്രികൾ വരുമ്പോഴും അവയ്ക്ക് വാക്കില്ലാതെ ഭാഷ ഇഞ്ചിഞ്ചായി മരിക്കുകയാണ്. പലപ്പോഴും റേഡിയോ ചാനലുകളിൽ മലയാളം മാത്രം ഉപയോഗിച്ച് സംസാരിക്കാൻ ഉള്ള മത്സരങ്ങൾ കേൾക്കാം. പർവതാരോഹണത്തിലും പ്രയാസകരമാണ്.

ആഗോളവൽകരണത്തിന്റെ കാലമാണ്. നാടൻ സമം പഴഞ്ചൻ - അസംസ്കൃതം - പ്രാകൃതം.

കോരപ്പൻ വീരപ്പൻ തങ്കപ്പൻ വർക്കി ചാക്കോ ബീരാൻ മൊയ്തു കോയ ...എല്ലാവരും കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നു.

അഭിനവ ഹിന്ദുവിന് ഹിമാലയത്തിൽ നിന്നും ക്രിസ്ത്യാനിക്ക് യൂറോപ്പിൽ നിന്നും മുസ്ലീമിന് അറേബ്യയിൽ നിന്നും പേരുകൾ ഇറക്കുമതി ചെയ്യപ്പെടുന്നു. യോഹന്ന എന്ന അപ്പൊസ്തലന്റെ മലയാളം യോഹന്നാൻ ആണെന്നിരിക്കെ അതിൻറെ ആംഗലേയം ആയ ജോൺ എന്ന് പുത്രന് നാമം നൽകുന്ന ക്രിസ്ത്യാനിയുടെ ചേതോവികാരം എന്താണ്? യൂറോപ്പും സായിപ്പും ഒക്കെ ബൈബിൾ കാണുന്നതിനു മുൻപേ ക്രൈസ്തവനായ, കേരളത്തിലെ ഇതര മതസ്ഥരെ അപേക്ഷിച്ച് (തമ്മിൽ ഭേദം തൊമ്മൻ തിയറി പ്രകാരം) ഭേദപ്പെട്ട ബൌദ്ധിക നിലവാരം കാണിക്കുന്ന കേരളീയ ക്രിസ്ത്യാനിക്കും  ഈ ഭാഷ അറപ്പുളവാക്കുന്നു.

ഈയിടെ ഒരു കുട്ടിയുടെ പേര് കേൾക്കാനിടയായി - ദക്ഷ് ധാർമിക്. അപ്പുപ്പന്റെ വെപ്പ് പല്ല് തെറുപ്പിക്കുന്ന ഇത്തരം പേരുകളുടെ രാഷ്ട്രീയത്തെ പറ്റിയും മലയാളിയുടെ സ്വത്വ ബോധത്തെ പറ്റിയും പിന്നീടെഴുതാം.

വിദേശരാജ്യങ്ങളിൽ എങ്ങനെ ആണാവോ ന്യൂനപക്ഷഭാഷകളെ കൈകാര്യം ചെയ്യുന്നത് ? വർഷങ്ങൾക്കു മുൻപ് ഈയുള്ളവന് വെയിൽസിലെ കാർഡിഫ് ഒരു പരീക്ഷക്കായി സന്ദർശിക്കേണ്ടി വന്നിരുന്നു. ബ്രിട്ടന്റെ ഭാഗമെങ്കിലും ഇംഗ്ലീഷിന്റെ കുലത്തിൽ പെടാത്ത വെൽഷ് ആണ് ഭാഷ. എല്ലാ ബോർഡുകളും സൂചികകളും ആ ഭാഷയിലും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്വന്തമായി ലിപി ഇല്ല എങ്കിലും റേഡിയോ ചാനൽ ഉണ്ട്. കാനഡയിൽ ഭാഷാ ന്യൂനപക്ഷങ്ങളോട് വീട്ടിൽ മാതൃഭാഷ സംസാരിക്കാൻ നിർദേശം ഉണ്ട്. ആംഗലേയം കുട്ടി തന്നെ പഠിച്ചോളും.



ഭാരതത്തിലോ? വിന്ധ്യന് തെക്ക് മനുഷ്യർ ഉണ്ടെന്നു തന്നെ ഗോസായികളിൽ എത്ര പേർക്കറിയാം? സാംസ്കാരികമായി ഒരു ഹിന്ദി ഫാസിസം നിലവിൽ ഉണ്ടെന്നുള്ളത് വസ്തുതയാണ്. ക്ലാസ്സിക്കൽ സംഗീതം എന്നാൽ ഹിന്ദുസ്ഥാനി.

സാലാ മദ്രാസീസ്..

അപ്പോൾ പിന്നെ സ്വന്തം മക്കൾ തന്നെ വെറുപ്പോടെ കാണുന്ന മലയാളത്തിൻറെ കാര്യം പറയാനുണ്ടോ ?

സായിപ്പിൻറെ ഭരണകാലം മലയാളത്തിന് ഇത്രയും മോശമല്ലായിരുന്നു. സ്വകാര്യ ടി വി ചാനെലുകൾ വന്നത് ഭാഗ്യം. അല്ലെങ്കിൽ ദൂരദർശൻ ഹിന്ദി വിസർജനം കൊണ്ട് കേരളം മൂടിയേനെ.



ഒരു ഭാഷ മരിക്കുമ്പോൾ ഒരു സംസ്കാരം ആണ് മരിക്കുന്നത്.

ഭരതനാട്യം എന്നത് പലയിടത്തും കാണാമെങ്കിലും ഭാഷാനാട്യം കാണണമെങ്കിൽ നിങ്ങൾക്ക് മലയാളിയെ പരിചയപ്പെട്ടേ മതിയാവൂ.
മലയാളത്തിന് പല ജാതികൾ ഉണ്ട്. അതിൽ  വള്ളുവനാടൻ ഭാഷ ആണ് ശ്രേഷ്ഠൻ. ജനിച്ചത്‌ വയനാട്ടിലോ വൈപ്പിനിലോ ആയിക്കോട്ടെ വാചകങ്ങളിൽ ഒരു 'ഇല്യാ' ല്ലെങ്കി ഒരു 'ഇണ്ട്' ക്കെ ങ്ങട് ചേർത്താൽ ഭേഷായ്.
ആർക്കു വേണം അഴുകിയ തിര്വന്തോരം പാഷ.

ഇത് വല്ലതും സുരാജ് വെഞ്ഞാറമൂടിനറിയാമോ? ഇല്ലെങ്കിൽ പഠിപ്പിച്ചു തരാൻ തരുണീമണികൾ റെഡി.



According to Malyalam Cinema School ഭൂരിപക്ഷം മലയാളികളും തിങ്ങിപ്പാർക്കുന്നത് ഷോർണൂറിനു 15 കി മീ ചുറ്റുവട്ടത്ത്‌ സ്ഥിതി ചെയ്യുന്ന നാലുകെട്ടുകളിലും എട്ടുകെട്ടുകളിലും ഒക്കെ ആണല്ലോ.

ഇപ്പോൾ നടീനടന്മാരിലെ ജാതിസ്വത്വം ഉയർന്നിരിക്കുന്നു. സൈജു കുറുപ്പ്, നവ്യാ നായർ എന്നല്ല  മഞ്ചു വാരിയർ, രമ്യ നമ്പീശൻ, പിഷാരടി  തുടങ്ങിയ സകല അമ്പലവാസികളും പേരിലെ ജാതിവാൽ ഇളക്കി പല്ലിളിക്കുന്നു. നവോത്ഥാനമൊക്കെ എന്നേ കുളത്തിൽ ഇട്ടു നികത്തിയിരിക്കുന്നു. പണ്ട് കടപുഴക്കി എറിഞ്ഞ വിഗ്രഹങ്ങൾ അതിശക്തമായി ഒരു ബൂമറാങ്ങ് പോലെ തിരിച്ചുവന്നിരിക്കുന്നു. പണ്ട് വാല് മുറിച്ചു സമൂഹം നന്നാക്കാൻ ഇറങ്ങിയ മന്നവും മന്മഥൻ സാറും ഒക്കെ മണ്ടന്മാരായോ?

അപ്പോൾ പാരമ്പര്യവും പഴമയും അല്ല പ്രശ്നം.

ഭാഷയ്ക്ക് മാത്രമേ ഉള്ളൂ.

ഭൂരിപക്ഷം മലയാളം സിനിമക്കും പേര് ആംഗലേയം തന്നെ. തനത് ഭാഷ ഉപയോഗിച്ചാൽ നികുതി ഇളവു കൊടുക്കുന്ന തമിഴനെ പരിഹസിക്കാനും നമ്മൾ മറക്കാറില്ല. ഈയിടെ ഒരു രാജകുമാരി ആംഗലേയം സംസാരിക്കുന്ന ഒരേയൊരു ദക്ഷിണേന്ത്യൻ നടനെ വിവാഹവും ചെയ്തു. ആനന്ദലബ്ധിക്കിനി എന്ത് വേണം?

നടുക്കടലിൽ നിന്നൊരു ഫ്ലാഷ് ബാക്ക്. കഥാപാത്രങ്ങൾ ... ഞാൻ (അന്ന് ആപ്പീസറമ്മാരിൽ ഏറ്റവും താഴ്ന്നവൻ), ക്രോയേഷ്യക്കാരൻ ആയ സെക്കണ്ട് ഓഫീസർ, കപ്പിത്താൻ രെത്നഗിരിയിൽ വന്ന മറാത്തി.. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും ഉയർന്നു വന്ന ആളായിരുന്നു.. ഉയർന്നപ്പോൾ ബോംബയിലെക്ക് താമസം മാറി... വന്ന വഴിയെല്ലാം മറന്ന ഒരു അല്പൻ. വർത്തമാനത്തിനിടെ കപ്പിത്താൻ അഭിമാനത്തോടെ ഉരിയാടി ..തൻറെ രണ്ടു പെൺകുട്ടികൾക്കും ഇംഗ്ലീഷ് മാത്രമേ അറിയൂ ... ക്രോയെഷ്യന്റെ മറുപടി .. എനിക്ക് നാല് മക്കളുണ്ട്.. ആരെങ്കിലും എന്റെ വീട്ടിൽ ക്രോയേഷ്യൻ അല്ലാതെ വേറെ ഏതെങ്കിലും ഭാഷ സംസാരിച്ചാൽ അന്ന് വീടിന് പുറത്താകും അവൻറെ അല്ലെങ്കിൽ അവളുടെ സ്ഥാനം. കപ്പിത്താൻ ആകെ മധ്യമം ആയെന്നു പറയേണ്ടതില്ലല്ലോ.(കടപ്പാട് കൊട്ടാരത്തിൽ ശങ്കുണ്ണി - ആ പ്രയോഗത്തിന്റെ അർത്ഥം എന്തെന്ന് ഒരു പിടിയും ഇല്ല )

തനിച്ചായപ്പോൾ ഞാൻ സെക്കണ്ടിനോട് പറഞ്ഞു ഇന്ത്യയോ നൈജീരിയയോ പോലുള്ള ഒരു ബ്രിട്ടീഷ് കോളനിയിൽ ജീവിച്ചാലേ കപ്പിത്താന്റെ അഭിമാനത്തിന്റെ കാരണം താങ്കൾക്ക് മനസ്സിലാകൂ.

ലോകത്തിലേക്കുള്ള ജാലകമാണ് ഇംഗ്ലീഷ് എന്നതിന് തർക്കമില്ല. അതിനു നമ്മുടേത് ചവിട്ടി താഴ്ത്തണോ?
എന്താകാം സ്വന്തം ഭാഷയോടും സംസ്കാരത്തോടും ഉള്ള ഈ വെറുപ്പിനു കാരണം? പലപ്പോഴും നാം അറിയാതെ തന്നെ ചില പ്രോപഗണ്ടകളുടെ ഭാഗം ആകുന്നുണ്ട് എന്നത് ശരി. എന്നിരുന്നാലും...
ചരിത്രപരവും സാമൂഹികവുമായ ഒരു അന്വേഷണം ആവശ്യമാണ്. മറ്റൊരു എഴുത്തിൽ ആകാം.

സ്വന്തമായി രാജ്യം ഉണ്ടാക്കാം എന്നു പറഞ്ഞ ദിവാനെ വെട്ടി ഓടിച്ച ചരിത്രം ലോകത്ത് മറ്റേത് ജനതക്ക് അവകാശപ്പെടാം ?

വെളിയിൽ ഉള്ള നല്ലവയെ സ്വീകരിക്കാൻ ഉള്ള മനസ്സ് നല്ലത് തന്നെ. ലോക സിനിമയും സാഹിത്യവും കമ്മ്യൂണിസം പോലുള്ള സിദ്ധാന്തങ്ങളും ഒക്കെ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിച്ച് നെഞ്ചിലേറ്റി.

കേരളത്തിൽ ജനിച്ചുവളർന്നു വലുതായാലും ഇടയ്ക്ക് ഒരു ആറുമാസം വെളിയിൽ ജീവിച്ചാൽ മതി ഒരാൾ മലയാളശത്രു ആകാൻ.

നാരായണനും ഔതക്കും ഒരു അതിർത്തി തർക്കം ഉണ്ടെങ്കിൽ കൊടുംചൂടിൽ വിചിത്രമായ കരിങ്കുപ്പയവും കളസവും അണിഞ്ഞു വിയർത്തു കുളിച്ച് ലാറ്റിൻ തുളുമ്പുന്ന നിയമസംഹിതകൾ ഉദ്ധരിച്ച് അങ്കംവെട്ടുന്ന നമ്മുടെ വക്കീലന്മാരുടെ വാദവും വിസ്താരവും കണ്ട് സായിപ്പന്മാർ തലതല്ലി ചിരിക്കുന്നുണ്ടാവണം.

ആര് പറഞ്ഞു ബ്രിട്ടീഷുകാർക്ക് നർമ ബോധം ഇല്ലെന്ന്??

Thursday, January 14, 2016

സ്ത്രീകളും ശബരിമലയും

സ്ത്രീകൾ ശബരിമലയിൽ പോയാൽ എന്താണ് കുഴപ്പം ?

ചോദ്യം സുപ്രീംകോടതിയുടെ ആണ് ...
ദില്ലി ആണ് ഇരിപ്പിടം ...
കേരളത്തിൽ നിന്നും വളരെ അകലെ...... സാംസ്കാരികമായും ...
ഭാരതത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലെ നിർമ്മാണവും ആചാരങ്ങളും ഒന്നും അല്ല കേരളത്തിൽ.

ക്ഷേത്ര ആചാരങ്ങൾ വിശ്വാസികൾ മാത്രം തീരുമാനിക്കേണ്ട ഒന്നാണോ?അങ്ങനെയെങ്കിൽ കേരളത്തിൽ ക്ഷേത്രപ്രവേശനവും, തൂക്കം, തെറിപ്പാട്ടുകൾ,  മൃഗബലി തുടങ്ങിയവയുടെ നിരോധനവും ഒന്നും സാധ്യമാകാതെ പതിനെട്ടാംനൂറ്റാണ്ടിലെ പ്രാകൃത ആചാരങ്ങളുമായി ജീവിക്കുന്ന ഒരു സമൂഹം ആയേനെ കേരള ഹിന്ദുക്കൾ.

ഇന്ന് മറ്റു പല മതങ്ങളേക്കാളും പുരോഗമനപരമായി കാണുന്നുണ്ടെങ്കിൽ അത് ദീർഘ ദർശികളും ഉത്പതിഷ്ണുക്കളും ആയ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലുകൾ കാരണം ആണ്. ഉത്തരേന്ത്യയിലെ സതിയും ബാലവിവാഹവും കോടതിക്ക് ഓർമ വന്നിരിക്കാം. പോരാത്തതിനു കേരളത്തിനാണെങ്കിൽ  പഴയ ഭ്രാന്താലയം എന്ന സർട്ടിഫിക്കറ്റും ഉണ്ട്. ഉന്മാദം ഒരു പാരമ്പര്യരോഗവും ആണല്ലോ.

പക്ഷേ അന്നത്തെ സാമൂഹ്യപരിഷ്കർത്താക്കളെ ഇന്നീ വിഷയവും ഉയർത്തിക്കൊണ്ട് വന്നവരോട് താരതമ്യം ചെയ്യാൻ പറ്റില്ല. ഇവന്മാരുടെ അജെണ്ട വിശ്വാസികളെ ചൊറിയുക ശബരിമലയെ പരിഹാസ്യം ആയി ചിത്രീകരിക്കുക തുടങ്ങിയവയാണെന്ന് വ്യക്തമാണ്‌.

അപ്പോൾ ആചാരങ്ങളും വിശ്വാസങ്ങളും?

അമാനുഷതയും അതിഭാവുകത്വവും നിറഞ്ഞു നിൽക്കുന്ന ഐതിഹ്യങ്ങൾ ആണ് മിക്ക ആചാരങ്ങൾക്കും ഉപോൽബലകം. മാറ്റങ്ങൾ നടപ്പിലാക്കിയാൽ പുതിയ ഐതിഹ്യങ്ങൾ വിശ്വാസികൾ മുറപോലെ ഉണ്ടാക്കിക്കോളും .
തൃശൂർ വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും നിറഞ്ഞുനിന്ന തേക്കിൻകാട് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം ആയിരുന്നു ഒരു സമയത്ത്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ കാട് പൂർണമായും വെട്ടിത്തെളിക്കാൻ ഉത്തരവിടുന്നു. കാട് വടക്കുംനാഥന്റെ ജട ആണെന്നും തൊടാൻപാടില്ലെന്നും പ്രശ്നക്കാരും വിശ്വാസികളും ബഹളംകൂട്ടി.  അതൊന്നും കൂസാക്കാതെ പടയും ആയി എത്തിയ രാജാവിന്റെ മുന്നിലേക്ക്‌ പാറമേക്കാവിലെയോ മറ്റോ വെളിച്ചപ്പാട് തുള്ളിവരികയും ഉദ്യമം ഉപേക്ഷിക്കണം എന്ന് രാജനോട്‌ കല്പ്പിക്കുകയും ഒട്ടും മടിക്കാതെ ഉറയിൽ നിന്നും വാളൂരി ശക്തൻ വെളിച്ചപ്പാടിന്റെ തലയരിഞ്ഞതും ചരിത്രം. വെട്ടിത്തെളിച്ചു മൈതാനമായ തേക്കിൻകാട്ടിൽ തമ്പുരാൻ തൃശ്ശൂർപൂരം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. ഇന്നിത് കാണാൻ ദേവലോകത്ത് ദേവന്മാർ അണിനിരക്കുന്നു തുടങ്ങിയ തള്ളുകൾ ഒക്കെ കമന്ററി ആയി കേൾക്കാം. ഐതിഹ്യഫാക്ടറിയിൽ പണി മുടങ്ങാറില്ലെന്നു ചുരുക്കം.



ഇനി ശബരിമലയിലേക്ക് വരാം. ബുദ്ധൻ, ശാസ്താവ്, വെള്ളാള കുമാരൻ, തുടങ്ങി അയ്യുബ് നബി, ഐപ്പ് എന്ന സിറിയൻ ക്രിസ്ത്യാനി എന്നുവരെ അവിടുത്തെ പ്രതിഷ്ഠയെ പറ്റി കേട്ടിട്ടുണ്ട്. സി കേശവൻറെ കാലത്തുണ്ടായ തീ പിടുത്തത്തിൽ ക്ഷേത്രവും വിഗ്രഹവും കത്തിനശിച്ചതും അതിനോടനുബന്ധിച് 'ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന' കേശവൻറെ വിവാദ പരാമർശവും പഴമക്കാർക്ക് ഓർമയുണ്ടാവും. പഴയ വിഗ്രഹം ബുദ്ധൻറെ ആയിരുന്നു എന്നു വായിച്ചിട്ടുണ്ട്. ശരണം വിളികളും 18 പടികളും ഒക്കെ ബുദ്ധമതവും ആയുള്ള ബന്ധത്തെ ചൂണ്ടിക്കാണിക്കുന്നതായി ചില ചരിത്രകാരന്മാർ പറയുന്നു.



എന്തായാലും ആധുനിക കേരളചരിത്രത്തിൽ  ബ്രാഹ്മണ പൌരോഹിത്യത്തിന്റെ നിയന്ത്രണത്തിൽ ഉള്ള ഒരു ക്ഷേത്രം ആയാണ് ശബരിമല അറിയുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾ ആയി അവിടുത്തെ പ്രശസ്തിയും തിരക്കും വരുമാനവും എല്ലാം അഭൂതപൂർവമായി വളരുകയും ചെയ്യുന്നു. രണ്ടു മാസപൂജകൾ ഒരുമിച്ചു നടത്തിയിരുന്നതിൽ നിന്നും പുരോഗമിച്ച്‌ കൊടിമരവും ഉത്സവവും മറ്റുമായി തീർത്ഥാടന ദിനങ്ങൾ ക്രമേണ വർദ്ധിച്ചു വന്നു. കൊടിമരം ഉള്ള ക്ഷേത്രങ്ങളിൽ നിത്യപൂജ വേണം എന്നും കേട്ടിട്ടുണ്ട്.ആ വിവാദം പിന്നീടാകാം.




കാനന വാസൻറെ പൂങ്കാവനം പ്രകൃതിക്കോ പരിസരത്തിനോ ഇണങ്ങാത്ത കോണ്ക്രീറ്റ് കെട്ടിടങ്ങളാൽ നിറഞ്ഞു. ദേവസ്വം, വൈദ്യുതി, പോലീസ്, വനം തുടങ്ങി പല വകുപ്പുകൾക്കും ഗെസ്റ്റ് ഹൌസുകളും  ഇൻസ്പെക്ഷൻ ബെന്ഗലാവുകളും ഉണ്ട്. ശ്രീകോവിലിനു മേലെ ഒരു ഫ്ലൈ ഓവറും

സങ്കീർണമായ വ്രതം ആണ് ഒരു അയ്യപ്പന് വിധിച്ചിരിക്കുന്നത്. പിന്തുടരുന്നവർ അപൂർവ്വം ആണെങ്കിലും. അടുത്തിടെ ഏതോ ഒരു വർഷം നടന്ന ദേവ പ്രശ്നത്തിൽ 8 അയ്യപ്പന്മാർ മാത്രം ആണ് ചിട്ട പ്രകാരം വന്നതെന്ന് അയ്യപ്പൻ അറിയിച്ചു. Please note lord is  keeping an eye.

ഇരുമുടിയേന്തി വേണം പതിനെട്ടാംപടി കേറാൻ എന്നാണ് ചിട്ട. നട തുറക്കുന്നതുൾപ്പടെ പല പ്രധാന ദിവസങ്ങളിലും നിർമാല്യദർശനത്തിന്റെ ചിത്രങ്ങൾ പത്രങ്ങളിൽ വരാറുണ്ട്. ഇരുമുടി പോയിട്ട് കറുത്ത വസ്ത്രമോ സഞ്ചിയോ ഒന്നും ഇല്ലാതെ മുണ്ടും രണ്ടാംമുണ്ടുമായി തൊഴുതു നിൽക്കുന്ന ഉദ്യോഗസ്ഥൻമാരെയും അവരുടെ എർത്തുകളും അല്ലാതെ മറ്റാരെയും കാണാറില്ല. വിശ്വാസികൾക്ക് ആചാരങ്ങളിൽ ഉള്ള ശുഷ്കാന്തിയെപറ്റി ഏറെ പറയാതിരിക്കുന്നതാണ് ഭേദം.

മകര സംക്രാന്തി - or the transition of sun into the constellation of Capricorn -ഭൂമധ്യരേഖക്ക് വടക്ക് കഴിയുന്ന എല്ലാ ജനവിഭാഗങ്ങൾക്കും പ്രധാനപ്പെട്ട ഒരു ദിവസം ആണ്. സൂര്യൻ തന്റെ തെക്കോട്ടുള്ള പ്രയാണം നിർത്തി വടക്കോട്ട്‌ തിരിക്കുന്നു. മലയരയൻമാരും അതേ ദിവസം ഒരു ദീപാരാധന നടത്തിയിരുന്നതായും അതു സന്നിധാനത്തിൽ നിന്നും ദൃശ്യം ആയിരുന്നതും ഒരു അത്ഭുതം പോലെ ഭക്തന്മാർക്ക് തോന്നിയിരിക്കാം. ഇതിനു ഏറെ പഴക്കം ഉണ്ടെന്നു തോന്നുന്നില്ല. ഒരു മുൻ മേശാന്തി അദ്ദേഹത്തിൻറെ മുത്തച്ഛന്റെ കാലത്ത് ഇതില്ലായിരുന്നു എന്ന് എഴുതിയത് വായിച്ചിരുന്നു. മലയരയന്മാർ സ്ഥിരമായി ഒരിടത്ത് തങ്ങാത്തവർ ആയതിനാൽ അത് സ്വാഭാവികം എന്ന് പണ്ഡിത മതം. 70കളുടെ തുടക്കത്തിൽ ഒരു വർഷം വിളക്ക്  ഇല്ലാതെ ആയി. അരയന്മാർ സ്ഥലം വിട്ടത് തന്നെ കാര്യം. ഭക്തന്മാരെ നിരാശപ്പെടുത്തരുതല്ലോ. സർകാർ പണി ഏറ്റെടുത്തു. 1974 ൽ യുക്തിവാദികൾ പൊന്നമ്പലമേട്ടിൽ കയറി പടക്കങ്ങളും വാണങ്ങളും വിട്ടു. വിളക്ക് കാണാൻ വന്ന ഭക്തർ വാണം കണ്ട് സായൂജ്യം അടഞ്ഞു. പോലീസ് സ്ഥലം ബന്ദവസ്സ് ആക്കി. 80കളിൽ വീണ്ടും യുക്തിവാദികൾ  കയറി ഫോട്ടോകൾ എടുത്തു നാടെങ്ങും പരത്തി. ഇത് ഒരു സർകാർ പരിപാടി ആണെന്ന് എല്ലാവർക്കും ബോധ്യം ആയി.

ഇതൊക്കെ കൊണ്ടാവാം ശബരിമലയിലേത് "പതിറ്റാണ്ടുകൾ" പിന്നിട്ട ആചാരങ്ങൾ എന്ന് നായർ മന്ത്രി ചെന്നിത്തല പ്രസ്താവിക്കാൻ കാര്യം.

മകരജ്യോതി എന്നത് Sirius നക്ഷത്രം ആണ്. സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് നോക്കിയാൽ ഏറ്റവും പ്രകാശം ഉള്ള നക്ഷത്രം. എന്നും അവിടെ തന്നെ കാണാം. അത്ഭുതത്തിന് സ്കോപ് ഇല്ല.




തന്ത്രം താഴമൺ കുടുംബത്തിൻറെ അവകാശം ആണ്. രാജാവിന്‌ രാജഭരണത്തിൽ ഉണ്ടായിരുന്നത് പോലെ. പ്രത്യേകിച്ച് പരീക്ഷകൾ ഒന്നും വേണ്ട. ജസ്റ്റീസ് പരിപൂർണൻ നടത്തിയ അന്വേഷണത്തിൽ തന്ത്രിക്ക് അടിസ്ഥാന മന്ത്രങ്ങൾ പോലും അറിയില്ല  എന്ന് വാർത്ത ഉണ്ടായിരുന്നു.


                                                           Justice K S Paripoornan

പ്രശസ്ത ചരിത്രകാരനും എം ജി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസെലറും ആയ ഡോക്ടർ രാജൻ ഗുരുക്കളുടെ ശബരിമലയെ പറ്റിയുള്ള ഒരു ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചതോർക്കുന്നു. അത് പ്രകാരം ഭസ്മകുളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് സെപ്ടിക്ടാങ്കിലെ വെള്ളത്തിനോട് അടുത്ത് നില്ക്കുന്നു. പൊട്ടിയൊലിക്കുന്ന പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകൾ അങ്ങകലെ കുട്ടനാട്ടിലെ വെള്ളത്തിൽ വരെ ഉള്ള ബാക്ടീരിയയുടെ അളവ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നതിലും വളരെ അധികം ആക്കുന്നു.

                                                     Dr. Rajan Gurukkal

ഓരോ വർഷവും ഭക്തരുടെ എണ്ണം കൂടി വരുന്നു. അടിസ്ഥാന സൌകര്യങ്ങൾക്കു യാതൊരു വ്യത്യാസവും ഇല്ല. മകരവിളക്ക് നടത്താൻ കാണിക്കുന്ന ശുഷ്കാന്തി ഒന്നും സർക്കാരിനു ഇക്കാര്യത്തിൽ ഇല്ല. പണം കായ്ക്കുന്ന ഒരു മരം മാത്രം. വാൾ എടുത്തവരെല്ലാം വെളിച്ചപ്പാടെന്ന പോലെ ആചാരങ്ങൾ അവരവർക്ക് തോന്നിയ പോലെ. പമ്പയിൽ കൊണ്ട് ഉടുതുണി തള്ളുന്നത് ഉദാഹരണം. കേരള തമിഴ്നാട് അതിർത്തിയിൽ കിഴക്കോട്ട് ദർശനം ആയിരിക്കുന്ന അയ്യനോട് തമിഴ് മക്കൾക്ക് ഒരു പ്രത്യേക മമത ഉണ്ട്. സർക്കാരിനും സന്തോഷം. കാണിക്ക യഥേഷ്ടം... കക്കൂസ് വേണ്ട ... തുണിയുരിയാൻ ചാൻസ് കൊടുത്താൽ മതി ...യെസ് മകര വിളക്ക് ആൾസോ ...


ഇങ്ങനെ നടക്കുന്ന ഒരു പ്രസ്ഥാനത്തിൽ സ്ത്രീകൾ വന്നാൽ എന്ത് പ്രശ്നം?
സ്ത്രീകൾക്ക് തന്നെ പ്രശ്നം. കാട്ടിലെ ക്ഷേത്രം ആയത് ആണ് വിലക്കിനുള്ള കാരണം എന്ന് സാമാന്യയുക്തി. എന്തൊക്കെ ആയാലും അവയൊന്നും ഇപ്പോൾ അത് ബാധകം അല്ല.
തിക്കും  തിരക്കും ക്രമാതീതമായി രണ്ട് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും വരാനിരിക്കുന്നു. സർക്കാർ കമ്മീഷനെ വെക്കും ..വന ഭൂമി ആവശ്യപ്പെടും.

Last and of course the least.... ദൈവഹിതം അല്ലെങ്കിൽ ദൈവകോപം ...അതൊരു വിഷയമേ അല്ല. ഈ തന്ത്രികളിൽ നിന്നും ഭക്തരിൽ നിന്നും ഒക്കെ അയ്യപ്പൻ എന്നേ പുലി ടാക്സി പിടിച്ച് ഓടിക്കാണും.

Mohanaru thanthri stopped

കാലം പുതിയ ഐതിഹ്യങ്ങളെയും ആചാരങ്ങളെയും സൃഷ്ടിക്കും. ഇന്ന് കേരളത്തിൽ ഉടനീളം കാണുന്ന ബാല ഗോകുലങ്ങളും പൊങ്കാലകളും പോലെ. മിക്ക ഹിന്ദു ചെറുപ്പക്കാരുടെയും കയ്യിൽ ഒരു ചരട് ചുറ്റിയിരിക്കുന്നതും കാണാം. ഒരു പ്രാചീന ഫിറ്റ്നെസ്സ് ബാൻഡ് പോലെ.

അനുവാദം കിട്ടിയാലും സ്ത്രീകൾ പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീകൾ ശബരിമലയിൽ പോകുമെന്ന് കരുതാൻ ന്യായം ഇല്ല. അന്യസ്ഥലങ്ങളിൽ നിന്നും എത്തുമായിരിക്കും.   ക്ഷേത്രപ്രവേശനത്തിനു ശേഷവും ഒട്ടേറെ നാൾ കഴിഞ്ഞാണ് കീഴ്ജാതിക്കാർ ക്ഷേത്രത്തിൽ എത്തി തുടങ്ങിയത്. അപാർതീടിനു ശേഷം ഉള്ള ദക്ഷിണാഫ്രിക്കയിലും സ്ഥിതി അങ്ങനെതന്നെ ആയിരുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിക്കണമെന്ന് എം.ജി.എസ്

മിക്കവാറും സാധ്യത വിലക്ക് നീക്കാൻ ആണെന്നിരിക്കെ വിശ്വാസിക്ക് ഇതൊരു ഈഗോ പ്രശ്നം ആകുന്നു. കാരണം അന്ധവിശ്വാസങ്ങൾ ഒക്കെ പണ്ടാണ് എന്നും ഇന്നുള്ളത് ലാലേട്ടന്റെ കംപ്ലീറ്റ്‌ ആക്ടർ മാതൃകയിൽ ഉള്ള ഒരു കംപ്ലീറ്റ്‌ വിശ്വാസി ആണെന്ന് കരുതുന്നവർക്ക് ഫെമിനിസ്റ്റുകളും ഇടതരും ബുജികളും ചേർന്ന് മറ്റൊരു നാഴികകല്ല് സൃഷ്ടിക്കുന്നത് സഹിക്കുമോ. ഒരു സന്ദീപാനന്ദ ഗിരിയും എം ജി എസ് നാരായണൻ സാറും ഒഴിച്ചാൽ ബാക്കിയെല്ലാം മറ്റവന്മാർ തന്നെ. ഭാവി ശശികലകൾക്ക് ഏറെ വ്യാഖ്യാനിക്കേണ്ടി വരും ഇതൊരു ഹിന്ദു നവോത്ഥാനം ആക്കാനായി.

Cheers!!