Sunday, January 27, 2019

ഓരോരോ കോടാലികൾ !!



ശബരിമലയിലെ തന്ത്രി പട്ടം ബി സി നൂറാം വർഷം നിലയ്ക്കൽ വെച്ച് പരശുരാമൻ തങ്ങളെ നേരിട്ട് ഏൽപ്പിച്ചതാണെന്ന് താഴമൺ കുടുംബം ഈയിടെ അവകാശപ്പെടുകയുണ്ടായി. 1902ൽ തന്ത്രാധികാരം സിദ്ധിച്ച  താഴമൺ കുടുംബം 2000 കൊല്ലം ഈ വിവരം രഹസ്യമാക്കിവെച്ചത് വനിതാമതിൽ പോലെത്തന്നെ   ഗിന്നസ് ബുക്കിൽ ചേർക്കേണ്ട ഒരു വിഷയമാണ്. ശബരിമലയിലെ പ്രതിഷ്ഠയേയും അവകാശങ്ങളെപ്പറ്റിയുമൊക്ക ധാരാളം ചർച്ച നടന്നു കഴിഞ്ഞതിനാലും കാര്യങ്ങളുടെ കിടപ്പ് മലയാളികൾക്കൊക്കെത്തന്നെ ഏകദേശം ധാരണയായതിനാലും ആ വഴി സഞ്ചരിക്കുന്നില്ല.



നമ്മുടെ വിഷയം പരശുരാമനാണ്. ക്ഷത്രിയനിഗ്രഹത്തിനായി അവതരിച്ച പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചിരഞ്ജീവിയായ ഈ കഥാപാത്രത്തെപ്പറ്റിയുള്ള കഥകൾ പൊതുവെ ഹിന്ദു വിശ്വാസികൾക്ക് അറിയാവുന്നതാണ്. ക്ഷത്രിയനിഗ്രഹത്തിനായി ഇറങ്ങിയ പരശുരാമൻ അതു മാത്രമേ ചെയ്യൂ എന്ന വാശിയൊന്നും കാണിച്ചില്ല. അച്ഛൻറെ ആജ്ഞപ്രകാരം അമ്മയുടെ തലയും പിന്നീട് ഗുരുപുത്രൻറെ തലയും വെട്ടി, കർണ്ണനെ പഠിപ്പിച്ച് ശപിച്ച്, ശ്രീരാമനോട് കോർത്ത് പല യുഗങ്ങളിലും, സ്‌ഥലങ്ങളിലും പുരാണേതിഹാസങ്ങളിലൂടെ പ്രശ്നങ്ങൾ സൃഷ്ടിച്ചുപോന്നു.

കച്ചിനു താഴോട്ട് കേരളം ഉൾപ്പെടുന്ന കൊങ്കൺ തീരത്തിൻറെ തെക്കേയറ്റം വരെ ലാൻഡ് റിക്ലമേഷൻ കഥകളാണേറെയും. ചിലയിടത്ത് മുറം ആണെങ്കിൽ ചിലയിടത്ത് മഴു തന്നെ മതിയായി. ഒട്ടേറെ ജാതിക്കാരെ ബ്രാഹ്മണരും ക്ഷത്രിയരുമൊക്കെയായി മാറ്റി. ധാരാളം ക്ഷേത്രങ്ങൾ സ്‌ഥാപിച്ചു അവിടുത്തെ ആചാരങ്ങൾ ചിട്ടപ്പെടുത്തി. ഇങ്ങനെ പോകുന്നു കഥകൾ.

കേരളചരിത്രത്തിലും സമൂഹത്തിലും വളരെ ബ്രാൻഡ് വാല്യൂ ഉള്ള ഒരു കഥാപാത്രമാണ് പരശുരാമൻ.  കൊട്ടാരക്കരതമ്പുരാൻറെ സീതാസ്വയംവരം കഥകളിയിലെ പരശുരാമനും അത് തുടർച്ചയായി മനോഹരമായി അവതരിപ്പിക്കുന്ന കലാമണ്ഡലം രാമകൃഷ്ണനും  കേരളത്തിലെ കളിപ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്.
തോമാസ്ലീഹായെയും മഹാബലിയെയും ചേരമാൻ പെരുമാളിനെപ്പോലെയുമൊക്ക കഥകളുടെയും മിത്തിൻറെയും ചരിത്രത്തിൻറെയും വായനകളിൽ ഇടയ്ക്ക് കണ്ടുമുട്ടുന്ന ഒരാളാണ് പരശുരാമനും.


                                                        Dr Rajan Gurukkal

മദ്ധ്യേന്ത്യയിലെ യാദവ-ഹൈഹേയരും അവരുടെ ഗുരുക്കന്മാരായിരുന്ന ഭാർഗ്ഗവരും കലഹിച്ചതിൻറെയും തുടർന്നുള്ള ഭൃഗുക്കളുടെ പ്രയാണത്തിന്റെയും ഓർമ്മകൾ ജന്മംകൊടുത്ത കഥകളിലൂടെ അമാനുഷനായിത്തീർന്ന കഥാപാത്രമാണ് പരശുരാമൻ എന്ന് രാജൻ ഗുരുക്കൾ നിരീക്ഷിക്കുന്നു. സംഘകാല അകനാനൂറിൽ പരശുരാമൻ പരാമർശിക്കപ്പെടുന്നുണ്ട്.


                                                       P Sankunni Menon

തിരുവിതാംകൂർ ദിവാൻപേഷ്‌കാരായിരുന്ന ശങ്കുണ്ണി മേനോനും പാച്ചുമൂത്തതും പോലെയുള്ള കേരളത്തിൻറെ ആദ്യ ചരിത്രകാരന്മാർ ബ്രാഹ്മണഐതിഹ്യങ്ങളായ കേരളോല്പത്തി, കേരളമാഹാത്മ്യം, സ്കന്ദപുരാണത്തിൻറെ ഭാഗമായ സഹ്യാദ്രിഖണ്ഡം, മാപ്പിള തിരുമുൽപ്പാടിന്റെ കേരളാവകാശക്രമം എന്നീ പുസ്തകങ്ങളിലെ ഭാഗങ്ങളെ ആശ്രയിച്ചാണ് പ്രാചീനകേരളത്തിൻറെ ആധുനിക ചരിത്രരചന നടത്തിയത്. അതുകൊണ്ടുതന്നെ പതിനാല് ലോകങ്ങളുടെയും നടുവിലായുള്ള ഭൂലോകത്തിൻറെ മദ്ധ്യത്തിലെ ജംബുദ്വീപത്തിൻറെ തെക്കേയറ്റത്തുള്ള ഭാരതത്തിൽ ദുഷ്ടരായ ക്ഷത്രിയരെ കൊന്നൊടുക്കാൻ ജനിച്ച പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്നും സൃഷ്ടിച്ച കേരളവും അവിടെ കുടിയിരുത്തപ്പെട്ട നമ്പൂതിരിമാരും അവരുടെ ഗ്രാമങ്ങളും രാജാക്കൻമാരും അവകാശങ്ങളുമൊക്ക ലോഗൻറെ കാലം വരെയെങ്കിലും ചരിത്രമായി തുടർന്നു.



                                               Kanippayyoor Shankaran Namboothiripad

പരശുരാമൻ 1200 ബി സി യോടെ ആര്യാവർത്തം വിട്ടു വിന്ധ്യപർവത്തിന് തെക്ക് കടന്നു എന്ന് ഉള്ളൂരും ഒരാദി പരശുരാമാനുണ്ടായിരിക്കണമെന്നും അദ്ദേഹത്തിൻറെ വംശത്തിലോ നേതൃത്വത്തിലോ കേരളത്തിൽ പിന്നീട് കുടിയേറിപ്പാർത്തവരെന്ന് എസ് കെ നായരും പരശുരാമാനുമായുള്ള ബന്ധം വഴിയ്ക്കാണ് കേരളത്തിന് ഭാർഗ്ഗവ ക്ഷേത്രമെന്ന പേര് ലഭിച്ചതെന്ന് എം ആർ ബാലകൃഷ്ണവാര്യരും പറഞ്ഞതിനെ ഉദ്ധരിച്ച് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് നമ്പൂതിരിമാരുടെ അവകാശങ്ങൾക്ക് 'ആര്യന്മാരുടെ കുടിയേറ്റം(കേരളത്തിൽ)' എന്ന ഗ്രന്ഥത്തിൽ ചരിത്രത്തിൻറെ അടിത്തറ പണിയുന്നുണ്ട്. കൊളംബസ് അമേരിക്ക കണ്ടെത്തിയപോലെ ജനവാസയോഗ്യമല്ലാത്ത ഒരു ഭൂമിയെ അങ്ങനെയാക്കിത്തീർത്ത ഒരു വീരൻ -അത് പിള്ളയോ നായരോ മേനവനോ കുറുപ്പോ ആരെങ്കിലുമായികൊള്ളട്ടെ- എന്ന് പറഞ്ഞ് നമ്പൂതിരി ഫലിതങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്നുണ്ട് ഈ ആഢ്യചരിത്രകാരൻ.


                                                               K.P. Padmanabhamenon

ശങ്കുണ്ണി മേനോൻറെ പുത്രനായ കെ പി പത്മനാഭമേനോൻ ആയിരിക്കണം കേരളത്തിൻറെ ആദ്യത്തെ ശാസ്ത്രീയ ചരിത്രകാരൻ. നാല് വാള്യങ്ങളിലായി അദ്ദേഹമെഴുതിയ കേരളചരിത്രം വസ്തുനിഷ്ഠമായി തെളിവുകളെ അപഗ്രഥിച്ചുള്ളതായിരുന്നു. പരശുരാമന്റേതടക്കമുള്ള ഐതിഹ്യങ്ങളെ അദ്ദേഹം ചരിത്രത്തിൽ നിന്നും പുറംതള്ളി. അദ്ദേഹത്തിന് ശേഷം വന്ന ചരിത്രകാരന്മാർ ആ മാതൃക തന്നെ പിന്തുടർന്നു.



എന്നാൽ ഐതിഹ്യങ്ങൾ നിറം പിടിപ്പിച്ച സത്യങ്ങളാണെന്ന കേസരി ബാലകൃഷ്ണപിള്ളയുടെ വിശ്വാസം പങ്കുവെച്ച ചരിത്രകാരന്മാർ ഇടയ്ക്കിടെ പരശുരാമൻറെ കഥയുടെ ഗൂഢാർത്ഥങ്ങൾ തേടി. ഒരുകാലത്ത് സമുദ്രത്തിൽ ആണ്ടു കിടന്ന പ്രദേശം പ്രകൃതിയുടെ ഭൂകമ്പം പോലുള്ള ചില പ്രതിഭാസകാരണങ്ങളാൽ കരയായതാകാമെന്നും അതു കണ്ട പരശുരാമൻ ബ്രാഹ്മണരുമായി വന്നതാകാമെന്ന് ശൂരനാട് കുഞ്ഞൻപിള്ള എഴുതിയപ്പോൾ കാട് വെട്ടിത്തെളിച്ച് ഗ്രാമങ്ങൾ സൃഷ്ടിച്ചതിനെയാണ് മഴു എറിഞ്ഞ കഥയിലൂടെ വിവക്ഷിക്കുന്നതെന്ന് മറ്റ് ചിലർ വ്യാഖ്യാനിച്ചു.



പ്രഗത്ഭനും പ്രശസ്തനുമായ ഇളംകുളം കുഞ്ഞൻപിള്ള ഒൻപതാം നൂറ്റാണ്ട് മുതലുള്ള ക്ഷേത്രരേഖകൾ പരിശോധിച്ച് പരശുരാമകഥ എന്നത് നമ്പൂതിരിമാർ ജന്മിത്തവ്യവസ്‌ഥയും ബ്രഹ്മസ്വഭൂവുടമസ്‌ഥതയും ന്യായീകരിക്കാൻ പടച്ചുണ്ടാക്കിയ കെട്ടുകഥ മാത്രമാണെന്ന് അസന്ദിഗ്ധമായി തെളിയിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് സമാന്തരചരിത്രകാരന്മാർ പരശുരാമനെയും പൊക്കിക്കൊണ്ട് വരാറുണ്ട്.

മാൾവാർ രാജാവായിരുന്ന വാക്പതിപരമാരൻ കരിപ്പത്തുകോയിക്കൽ ഉദയവർമ്മൻ എന്ന കോലത്തിരി രാജാവിൻറെ സഹായത്തോടെ ബുദ്ധമതത്തെ ആക്രമിച്ച് നശിപ്പിച്ചതാണ് പരശുരാമകഥയുടെ യഥാർത്ഥ പൊരുൾ എന്ന് 'കേരളചരിത്രം പരശുരാമനിലൂടെ' എന്ന പുസ്തകത്തിൽ തിരുവങ്ങാട് കൃഷ്ണക്കുറുപ്പ് വാദിക്കുന്നു.(ref Rajan Gurukkal)


                                                               R Narayanapanikker

പരശുരാമൻ കേരളത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന ബ്രാഹ്മണർ നാഗങ്ങളെ ഭയന്ന് തിരിച്ചുപോയി എന്നാണ് പറയപ്പെടുന്നത്. നാഗങ്ങളല്ല അത് അന്ന് കേരളത്തിൽ ഉണ്ടായിരുന്ന വീരശൂരപരാക്രമികളായിരുന്ന നായന്മാരാണെന്നാണ് R നാരായണപ്പണിക്കർ പറയുന്നത്. നായന്മാർ നാഗന്മാരായിരുന്നുവെന്ന് ചട്ടമ്പിസ്വാമികളും  പുതുശ്ശേരി രാമചന്ദ്രനും അഭിപ്രായപ്പെട്ടിട്ടുണ്ട്.




വാളിന്റെ പ്രയോഗമൊഴിച്ചുള്ള തൊഴിലുകളെ പുച്ഛിച്ചുതള്ളുന്ന ഗർവിഷ്ഠന്മാർ എന്നാണ് പോർട്ടുഗീസ് കവി കമോയെസ് (16th Century) നായന്മാരെ പറ്റി എഴുതിയത്. നാഗങ്ങളെ പോലെ ഇഴയുകയും വാളിന്റെ പ്രയോഗം നടത്തുന്നവരും എന്നത് മദ്യപാനത്തെ സൂചിപ്പിക്കുന്നു എന്ന് ചില വരാനിരിക്കുന്ന ചരിത്രകാരന്മാർ വ്യാഖ്യാനിച്ചു കൂടായ്കയില്ല. നായന്മാർ  മദ്യപിക്കുമായിരുന്നില്ലെന്ന് ബർബോസ (പതിനാറാം നൂറ്റാണ്ട്) സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ മദ്യവർജകരായിരുന്ന നായന്മാർ തികഞ്ഞ മദ്യപാനികളാണ് എന്ന് 1801ൽ കേരളം സന്ദർശിച്ച ബുക്കാനൻ രേഖപ്പെടുത്തിയിരിക്കുന്നു.
ഈ രണ്ട് നിരീക്ഷണങ്ങളിൽ നിന്നും നായന്മാർ വെള്ളമടി ഗൗരവമായി എടുക്കാൻ തുടങ്ങിയത് പതിനാറിനും പതിനെട്ടിനും നൂറ്റാണ്ടുകൾക്കിടയ്ക്കാണെന്ന് കാണാം. നാഗങ്ങളായി അവർ നമ്പൂതിരിമാരെ പേടിപ്പിച്ചത് അതുക്കും മുന്നെയായിരുന്നതിനാൽ അത്തരം ഒരു വാദം നിലനിൽക്കുന്നതല്ല.


കേരളോല്പത്തിയും കേരളമാഹാത്മ്യത്തിലെയും പരശുരാമകഥകളും അവയെ ഉപോത്ബലമാക്കി നമ്പൂതിരിമാർ പറയുന്ന അവകാശങ്ങളും ശുദ്ധ തട്ടിപ്പാണെന്ന് പ്രാചീനമലയാളം എന്ന ഗ്രന്ഥത്തിലൂടെ ചട്ടമ്പിസ്വാമികൾ സമർത്ഥിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്നത്തെ ശബരിമലയുമായി ബന്ധപ്പെട്ട അവകാശങ്ങളുടെയും ആചാരങ്ങളുടെയും മറ്റും കാര്യങ്ങളിൽ പൗരോഹിത്യത്തോട് ചേർന്ന നിലപാടെടുക്കുന്നവർ മന്നത്തു പത്മനാഭനും ചട്ടമ്പിസ്വാമികളും ഭാഗഭാക്കായിരുന്ന ഹിന്ദുമതനവീകരണത്തിനും നവോത്ഥാനത്തിനും കടകവിരുദ്ധമായ ഒരു ചേരിയിലാണ് അറിഞ്ഞോ അറിയാതെയോ അണിനിരക്കുന്നത് എന്ന് പറയുന്നത്.


                                                                Balamani Amma

അക്രമങ്ങളെല്ലാം നിർത്തി റിട്ടയറായി മഹേന്ദ്രചലത്തിൽ വിശ്രമജീവിതം നയിക്കുന്ന പരശുരാമൻറെ ചിന്താപഥങ്ങളാണ് ബാലാമണിയമ്മയുടെ 'മഴുവിൻറെ കഥ' എന്ന കവിതയുടെ പ്രമേയം.

'എൻ നാടു ചമയുമ്പോളെൻ പൗരർ മോദിക്കുമ്പോ-
ളെന്നെയോർമ്മിക്കുന്നീലെൻ തോളു ഞെരിച്ച മഴുവിനെയും' എന്ന് തിരുവോണനാളിൽ ഭാർഗ്ഗവരാമൻ നെടുവീർപ്പിടുന്നു. അസുരചക്രവർത്തിയായ മാബലിയെയാണ് അന്ന് ജനങ്ങൾ കാത്തിരിക്കുന്നത്.

പരശുരാമൻ സങ്കടപ്പെടേണ്ട. ഇളംകുളം കുഴിച്ചുമൂടിയ കഥകൾ ഇന്നും നന്നായി ഓടുന്നുണ്ട് കേരളക്കരയിൽ.

                                                   
ശേഷം ചിന്ത്യം!