Monday, June 19, 2017

ഗുരുവായൂർ അമ്പലനടയിൽ....



ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും ... തച്ചോളി ഒതേനനിലെ പ്രശസ്തമായ ഗാനം. അതാലപിച്ച ശ്രീ യേശുദാസിന് വളരെ വൈകാരികമായിത്തീർന്ന ഒരു നിരാശാബോധം സൃഷ്ടിച്ച ഗാനം എന്ന നിലയിലും ആ പാട്ട് കേരളസമൂഹത്തിൽ ശ്രദ്ധേയമായി. എഴുതിയ വയലാറും ഗാനം ചിട്ടപ്പെടുത്തിയ ദേവരാജനും ഗുരുവായൂരപ്പനിലോ എന്തിന് ഈശ്വരനിൽ പോലും വിശ്വാസമില്ലാത്ത കമ്മ്യുണിസ്റ്റ് യുഗത്തിലെ തിളങ്ങിനിന്ന നക്ഷത്രങ്ങളായിരുന്നു എങ്കിലും അവർ ക്ഷേത്രനടയിൽ ചെന്നിരുന്നെങ്കിൽ അവരെ തടയാൻ ആരും വരില്ലായിരുന്നു എന്നത് രസാവഹമായ മറ്റൊരു വസ്തുതയാണ്.

ഇന്ന് വരുമാനം പ്രശസ്തി എന്നിവയിൽ കേരളത്തിലെ ആദ്യ രണ്ടു ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ വിഷ്ണു ക്ഷേത്രം. വരുമാനം പ്രശസ്തിയുടെ ഒരു ഉത്പന്നം ആയതിനാൽ എങ്ങനെയാണ് ക്ഷേത്രത്തിൻറെ കീർത്തി ഇത്രത്തോളം ഉയർന്നത് എന്നൊന്ന് പരിശോധിക്കാം.

ആദ്യ കാലങ്ങളിൽ പല ക്ഷേത്രങ്ങളെ പ്രകൃതിയിലെ പല അത്ഭുത കാഴ്‍ചകളും പ്രശസ്തമാക്കി. ഭൂഗർഭ തീർത്ഥങ്ങൾ, വേറിട്ടതും പ്രശാന്തവുമായ മറ്റ് പ്രകൃതി ദൃശ്യങ്ങൾ ഇവയൊക്കെ ക്ഷേത്രങ്ങളോടനുബന്ധിച്ചു കണ്ടു പോന്നു. പ്രകൃതിയുടെ വരദാനങ്ങളെ സംരക്ഷിച്ചു നിർത്താൻ കണ്ടെത്തിയ ഒരു മാർഗമായിരിക്കണം അവയെ പാവന സ്‌ഥലങ്ങളാക്കി മാറ്റാൻ നമ്മുടെ പൂർവികരെ പ്രേരിപ്പിച്ചത്. പിന്നെയൊരു കൂട്ടം ക്ഷേത്രങ്ങൾ ചില ആത്മീയാചാര്യന്മാരുടെ ഉപാസനാമൂർത്തി അല്ലെങ്കിൽ സങ്കേതം സ്‌ഥിതി നിന്നിരുന്ന സ്‌ഥലം എന്ന നിലയിലാണ്. ഒറ്റപ്പെട്ട അത്ഭുതങ്ങൾ പ്രത്യേകിച്ചും രോഗശാന്തി , ചില സാഹിത്യ കലാ രചനകൾ, പുരാണങ്ങളിലെ സംഭവങ്ങളും ആയി ബന്ധപ്പെട്ട സ്‌ഥലനാമങ്ങൾ, ജനകീയമായി മാറിയ ഐതിഹ്യങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ  എന്നിവയും ചില ക്ഷേത്രങ്ങൾക്ക് പ്രശസ്തി നൽകി. തന്ത്രപൂർവമായ മാർക്കറ്റിങ് ആണ് കഴിഞ്ഞ ഒരു 50 കൊല്ലം പൊങ്ങി വന്ന ചില ക്ഷേത്രങ്ങളുടെ പ്രശസ്‌തിക്കാധാരം. മള്ളിയൂർ, കേരളത്തിലുടനീളം നടന്നു പോരുന്ന പൊങ്കാല ഒളിമ്പ്യാഡിലെ സ്‌ഥിരം ചാമ്പ്യന്മാരായ ആറ്റുകാലിന് ശക്തമായ വെല്ലുവിളി ഉയർത്തുന്ന ചക്കുളത്തു കാവ് തുടങ്ങിയവ ഉദാഹരണം. വാഗാ ബോർഡറിൽ നിന്നും ഡെൽഹിക്ക് പോരുമ്പോൾ ബോർഡിൽ വായിക്കാം ഡൽഹി 500 കിലോമീറ്റർ ചക്കുളത്തുകാവ് 3123 കിലോമീറ്റർ.  സംശയമുണ്ടെങ്കിൽ കണ്ണൂരിൽ നിന്നും തലശ്ശേരിക്ക് പോകുമ്പോൾ കാണാവുന്ന ബോർഡിന്റെ ചിത്രം താഴെ നോക്കാം.




വിഷ്‌ണുവിന്റെ അവതാരമായി കേരള ഐതിഹ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പരശുരാമൻ 108 ശിവ ക്ഷേത്രങ്ങൾ സ്‌ഥാപിച്ചതായാണ് ഐതിഹ്യം. ഇവയിൽ വിരലിലെണ്ണാവുന്നതൊഴിച്ചാൽ എല്ലാം കേരളത്തിൽ തന്നെയാണ്. എന്നാൽ വൈഷ്‌ണവരുടെ 108 ദിവ്യദേശങ്ങളിൽ 12 എണ്ണം മാത്രമാണ് കേരളത്തിൽ. ഗുരുവായൂരിൽ നിന്നും 45 കിലോമീറ്റർ മാത്രം അകലെയുള്ള തിരുനാവായ ക്ഷേത്രം ഈ പന്ത്രണ്ടിൽ പെടുന്നു എന്നു മാത്രമല്ല വൈഷ്ണവരുടെ പ്രധാന വിദ്യാകേന്ദ്രങ്ങളിൽ ഒന്നായിരുന്നു - ടിപ്പുവിൻറെ പടയോട്ടം വരെ. മലബാറിലെ 8000ത്തോളം ക്ഷേത്രങ്ങൾ തച്ചുടച്ചു എന്നു പറയപ്പെടുന്ന ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും പക്ഷേ ഗുരുവായൂർ വലിയ പരുക്ക് കൂടാതെ രക്ഷപെട്ടു. സൈന്യം തീ വെച്ചെങ്കിലും ഒരു മഴ ക്ഷേത്രത്തെ രക്ഷിച്ചുവെന്ന് പറയപ്പെടുന്നു. അത്യപൂർവവും അതിവിശിഷ്ടവുമായ പാതാളാഞ്ജന ശിലയിലാണ് വിഗ്രഹം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.



പടയോട്ടക്കാലത്ത് വിഗ്രഹം അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. വിഗ്രഹം വെച്ചിരുന്ന സ്‌ഥലത്ത്‌ ഇപ്പോഴും വിശേഷ പൂജകൾ നടത്തി പോരുന്നു.
അതിനും മുൻപേ തന്നെ (1716 ൽ ) ക്ഷേത്രം ഡച്ചുകാരാൽ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു. 1747 ൽ ക്ഷേത്രം പുതുക്കിപ്പണിതു. ഇന്നുള്ള ക്ഷേത്രം അതാണ്. 1766 ൽ കോഴിക്കോട് പിടിച്ച ഹൈദരാലി ഗുരുവായൂർ ക്ഷേത്രം ആക്രമിച്ചില്ല. സ്വത്തുക്കൾ ഡച്ചുകാർ കൊണ്ടുപോയി എന്നറിഞ്ഞതിനാലാകാം.


തൃക്കണാമതിലകം, മതിലകം, തൃക്കണാവായ തുടങ്ങി അനേകം പേരുകളാൽ അറിയപ്പെട്ടിരുന്ന പ്രശസ്തമായ വാണിജ്യകേന്ദ്രത്തിൽ ഉണ്ടായിരുന്ന ശിവക്ഷേത്രത്തിൻറെ ഉപക്ഷേത്രമായിരുന്നു ഗുരുവായൂർ ക്ഷേത്രം. 1755ൽ ഡച്ചുകാർ ആ ക്ഷേത്രവും തകർത്തു. തൊട്ടടുത്തുള്ള ഭരതതീർത്ഥങ്കരന്റെ ക്ഷേത്രം (ഇപ്പോൾ രാമാനുജനായ ഭരതൻറെ ക്ഷേത്രമായ ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രം) പോലെ ഒരുകാലത്തു ജൈന ക്ഷേത്രമായിരുന്നതിനാലാകാം തകർത്ത ക്ഷേത്രം പുനർനിർമ്മിക്കാതിരുന്നത്.
ക്ഷേത്രം എന്ന് നിലവിൽ വന്നു എന്നതിന് പ്രത്യേകിച്ച് രേഖകളൊന്നും ലഭ്യമല്ല. ഐതിഹ്യ പ്രകാരം 5000 വർഷത്തോളം പഴക്കം വിഗ്രഹത്തിനുണ്ട്. ഐതിഹ്യങ്ങൾ നിറം പിടിപ്പിച്ച സത്യങ്ങളാണെന്ന് കേസരി എഴുതിയിട്ടുണ്ടെങ്കിലും കേരളക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്ര രേഖകളും തമ്മിൽ ഒട്ടുംതന്നെ ചേർച്ചയില്ലെന്ന് കാണാം.

 നാരദപുരാണത്തിൽ ഗുരുവായൂർ ക്ഷേത്രമാഹാത്മ്യത്തെപ്പറ്റി പരാമർശമുണ്ട്. സർപ്പയജ്‌ഞം നടത്തി ശാപം ഏറ്റുവാങ്ങിയ ജനമേഞ്ജയനെ രോഗശാന്തിക്കായി ദത്താത്രേയ മുനി ഗുരുവായൂർക്ക് അയച്ചു എന്ന് പുരാണം പറയുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒൻപതാം നൂറ്റാണ്ടിലും പഴക്കമുള്ള രേഖകൾ ഒന്നും തന്നെ കേരളക്ഷേത്രങ്ങളിൽ നിന്ന് കിട്ടിയിട്ടില്ല എന്നതാണ്. എ ഡി 500 വരെ കേരളത്തിൽ ക്ഷേത്രങ്ങൾ ഇല്ലായിരുന്നു എന്നാണ് സംഘകാലകൃതികളെ ആസ്പദമാക്കി ചരിത്രകാരന്മാർ പറയുന്നത്. അന്ന് കേരളത്തിൽ വൈദികർ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും കേരള സമൂഹത്തിൽ അവർ സ്വാധീനം ചെലുത്തിയിരുന്നില്ല എന്ന് ഉറപ്പാണ്. രണ്ടാം ചേരവംശം എന്ന് പറയപ്പെടുന്ന കുലശേഖര ഭരണത്തിലാണ് കേരളത്തിൽ ക്ഷേത്രാരാധനയും ഹിന്ദു ആചാരങ്ങളും പ്രചാരത്തിൽ വരുന്നത് എന്ന് കാണാം. അത് കൊണ്ട് തന്നെ ക്ഷേത്രങ്ങളുടെ നിർമ്മാണ കാലം എട്ട് ഒൻപത് നൂറ്റാണ്ടുകൾ ആണെന്നും അനുമാനിക്കാം.

ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠിച്ച സ്‌ഥലമായതിനാൽ ഗുരുവായൂർ എന്ന് പേര് ലഭിച്ചു എന്ന് ഐതിഹ്യം. പ്രാചീന ദ്രാവിഡ കലാരൂപമായിരുന്ന കോരവൈകൂത്ത്  നടന്ന സ്‌ഥലമായതിനാൽ കൊരവയൂരും പിന്നീട് ഗുരുവായൂരും ആയെന്നും അതല്ല കടലിനടുത്തുള്ള സ്‌ഥലം എന്ന വ്യവക്ഷയാൽ വന്നെന്നും പറയപ്പെടുന്നു.

പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കോകസന്ദേശത്തിൽ കുരുവായൂർ എന്നാണ് സ്‌ഥലത്തെപ്പറ്റി പറയുന്നത് എന്നതിൽ നിന്ന് ഗുരുവിൻറെയും വായുവിൻറെയും കഥകൾ പിൽക്കാലത്തെ ഐതിഹ്യ ഫാക്ടറി ഉത്പന്നങ്ങളാണെന്ന് അനുമാനിക്കാം. പന്ത്രണ്ടാം നൂറ്റാണ്ടിൽ പെരുമാൾ ഭരണം അവസാനിക്കുന്ന കാലത്തും ഗുരുവായൂർ ക്ഷേത്രം പ്രശസ്തി നേടിയിട്ടില്ല എന്ന് കാണാം. അന്നത്തെ രേഖകളിൽ ധാരാളം മഹാക്ഷേത്രങ്ങളെപ്പറ്റി പരാമർശമുള്ളതിനാൽ ഗുരുവായൂർ ക്ഷേത്രം അന്ന് നിലവിലില്ല അല്ലെങ്കിൽ അത്ര പ്രശസ്‌തമല്ല എന്ന് വേണം കരുതാൻ. ശ്രീ ഇളംകുളം കുഞ്ഞന്പിള്ളയുടെ അഭിപ്രായപ്രകാരം A D 1400നോട് അടുപ്പിച്ചാണ് മണിപ്രവാള കാവ്യമായ കോകസന്ദേശത്തിൻറെ രചന. കുരുവായൂർ കടന്ന് തൃക്കണാമതിലകത്തേക്ക് പോകുന്ന കോകം മറ്റനേകം അമ്പലങ്ങളെപ്പറ്റി പറയുന്നുവെങ്കിലും ഗുരുവായൂരിലെ ക്ഷേത്രത്തെപ്പറ്റി ഒന്നും മിണ്ടുന്നില്ല എന്നതും മേല്പറഞ്ഞ വാചകത്തെ സാധൂകരിക്കുന്നു.



ഗുരുവായൂർ ക്ഷേത്രം പ്രശസ്തിയിലേക്കുയരുന്നത് മൂന്ന് പ്രധാന വ്യക്തികളുടെ ജീവിതകഥയുമായി ബന്ധപ്പെട്ടാണ്. പൂന്താനം, മേല്പത്തൂർ, കുറൂരമ്മ എന്നിവരാണ് ആ മൂന്നു പേർ. ഇവരെല്ലാവരും തന്നെ പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരാകയാൽ പതിനാറ് പതിനേഴ് നൂറ്റാണ്ടുകളോടെ ക്ഷേത്രം നാനാദിക്കിലും പ്രശസ്തിയാർജ്ജിച്ചു എന്ന് കരുതാം. ജ്ഞാനപ്പാന, സന്താനഗോപാലം എന്നീ അതിപ്രശസ്തമായ ഭക്തകാവ്യങ്ങൾ മലയാളത്തിൽ രചിച്ച പൂന്താനം ജനിച്ച ഗൃഹം പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ഇന്നും നില കൊള്ളുന്നു. വേളി കഴിഞ്ഞ് വളരെ കാലത്തിനും പ്രാർത്ഥനകൾക്കും ശേഷമാണ് അദ്ദേഹത്തിന് ഒരു ഉണ്ണിയുണ്ടായത്. ചോറൂണ് ദിവസം ക്ഷണിച്ചു വരുത്തിയ ബന്ധുക്കൾ കോലായിൽ ഇരിക്കെ ഒരു മുണ്ട് മുഖത്തു വീണ് ആ പൈതൽ ശ്വാസം മുട്ടി മരിച്ചു. മകൻറെ സകല ആഭരണങ്ങളും ഗുരുവായൂരപ്പന് സമർപ്പിച്ച് അതികഠിനമായ ദുഃഖത്തെ ഭക്തിയാക്കി മാറ്റി ആ സാധു മലയാളത്തിന് വിലമതിക്കാനാകാത്ത സാഹിത്യരത്നങ്ങൾ നൽകി. 1547 ൽ ജനിച്ച പൂന്താനം 90 വയസു വരെ ജീവിച്ചിരുന്നു. സന്താനഗോപാലത്തിലെ വൃദ്ധബ്രാഹ്മണനെന്ന പോലെ കൃഷ്ണൻ തൻ്റെ പുത്രനുമായി ഒരുനാൾ വന്നണയും എന്ന് ആ വൃദ്ധൻ മരണം വരെ വിശ്വസിച്ചു കാത്തിരുന്നു കാണുമോ ? അതോ അദ്ദേഹം തന്നെ കുറിച്ചത് പോലെ ..
"ഉണ്ണികൃഷ്ണൻ മനസിൽ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്"

എന്ന് കരുതി സ്വയം ആശ്വസിച്ചോ ?

തിട്ടമതാർക്കറിയാം ....



നാരായണീയം എന്ന സംസ്കൃത കാവ്യത്തിൻറെ രചയിതാവും പൂന്താനത്തിൻറെ സമകാലികനുമായിരുന്ന മേല്പത്തൂർ നാരായണഭട്ടതിരി ജനിച്ചത് നാവാമുകുന്ദൻറെ തിരുനാവായക്കടുത്തുള്ള ചന്ദനക്കാവിലാണെങ്കിലും  ഗുരുവായൂരപ്പനോടായിരുന്നു അദ്ദേഹത്തിന് അടുപ്പം. പൂന്താനം ഭക്തിയും മാധുര്യവും മനോഹരമായി സമന്വയിപ്പിച്ച ഭാഷാകവിയായിരുന്നു. അദ്ദേഹം മേല്പത്തൂരിനെപ്പോലെ ഒരു സംസ്കൃത പണ്ഡിതനല്ലായിരുന്നു. മേല്പത്തൂർ പൂന്താനത്തിൻറെ രചനയെ പരിഹസിക്കുകയും ഗുരുവായൂരപ്പൻ സ്വപ്നത്തിൽ പ്രത്യക്ഷനായി മേല്പത്തൂരിൻറെ വിഭക്തിയേക്കാൾ തനിക്കിഷ്ടം പൂന്താനത്തിൻറെ ഭക്തിയാണെന്ന് പറഞ്ഞ് മേല്പത്തൂരിൻറെ ഗർവ് ഇല്ലാതാക്കിയെന്നും ഐതിഹ്യം ഉണ്ട്. വാതരോഗഗ്രസ്തനായ മേല്പത്തൂർ ഗുരുവായൂർ ക്ഷേത്രത്തിൽ 100 ദിവസം ഭജനമിരുന്ന് രചിച്ചതാണ് നാരായണീയം. രോഗമുക്തനായി മേല്പത്തൂർ പിന്നീട് അനേകം നാൾ ജീവിച്ചിരുന്നു. മുപ്പത്തഞ്ചോളം പ്രൗഢമായ സംസ്കൃതകൃതികൾ രചിച്ച മേല്പത്തൂരിന്റെ പ്രസിദ്ധ വ്യാകരണഗ്രന്ഥമായ പ്രക്രിയാ സർവസ്വം അദ്ദേഹത്തിൻറെ സംസ്കൃതപാണ്ഡിത്യത്തിന്റെ സാക്ഷ്യപത്രമാണ്.



ഹരിവരാസനം അയ്യപ്പസന്നിധിയിൽ എന്നപോലെ നാരായണീയം എന്നും ഗുരുവായൂർ ക്ഷേത്രത്തിൽ കേൾക്കാം. വെങ്കിടേശ സുപ്രഭാതം സുബ്ബുലക്ഷ്മിയുടെ അലൗകിക നാദത്തിലൂടെയാണ് ജനങ്ങളിൽ എത്തിയതെങ്കിൽ നാരായണീയം ആലപിക്കാനുള്ള ഭാഗ്യം ലഭിച്ചത് സംഗീത വിദുഷിയായ പി ലീലയ്ക്കായിരുന്നു. സുശീല, ജാനകി എന്നീ പരദേശ ഗായികമാർ വരും വരെ മലയാള സിനിമാസംഗീതത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്ന ലീലയുടെ ജീവിതവും ഗുരുവായൂരപ്പനിൽ സമർപ്പിതമായിരുന്നു. ഏതാനും ദിനങ്ങൾ മാത്രം നീണ്ട ദാമ്പത്യവും മറ്റ് സാഹചര്യങ്ങളും സമ്മാനിച്ച ദുഃഖങ്ങൾ ഗുരുവായൂരപ്പനിൽ അർപ്പിച്ചു നാരായണീയാലാപനത്തിലൂടെ അവരിന്നും ഭക്തരുടെ മനസ്സുകളിലെ ദീപ്‌ത സ്മരണയായി നിലകൊള്ളുന്നു. അതുപോലെ ധാരാളം ഗായകർ പാടിയിട്ടുണ്ടെങ്കിലും ജ്ഞാനപ്പാന ജനഹൃദയങ്ങളിൽ എത്തിച്ചത് പ്രശസ്തരായ ജയവിജയന്മാരാണ്.



കുറൂരമ്മയിലേക്ക് കടക്കുന്നതിന് മുന്നേ ലീലയുടെയും ജയവിജയന്മാരുടെയും ഗുരുനാഥൻ ചെമ്പൈയെപ്പറ്റിയും ഏതാനും വരികൾ.
മകളുടെ പ്രതിഭ തിരിച്ചറിഞ്ഞ ലീലയുടെ പിതാവ് കർണാടക സംഗീത ശിക്ഷണത്തിനായി മദിരാശിയിലെത്തി  അന്നത്തെ സൂപ്പർസ്റ്റാർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ജി എൻ ബാലസുബ്രഹ്മണ്യനെ സമീപിച്ചു.


  ബ്രാഹ്മണരെ മാത്രമേ പഠിപ്പിക്കാനാവൂ എന്ന വാക്കുകൾ കേട്ട് ദുഃഖിതനായി തിരിച്ചെത്തിയ അച്ഛനും മകൾക്കും ആശ്രയമായത് സംഗീതകലാനിധി പത്മഭൂഷൺ ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന മഹാഗായകനായിരുന്നു. ചെമ്പൈ എന്ന തമിഴ് ബ്രാഹ്മണ ഗ്രാമത്തിലെ അഗ്രഹാരത്തിൽ ജനിച്ചു ദേഹമാസകലം ഭസ്മക്കുറികളുമായി അർദ്ധനഗ്നനായി കച്ചേരികൾ നടത്തിയിരുന്ന വൈദ്യനാഥ ഭാഗവതർ തനിക്കും 14 വർഷങ്ങൾക്ക് ശേഷം ജനിച്ച് മദിരാശി ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ  ബി എ ഹോണേഴ്‌സ് പാസായി സിനിമയിൽ നായകനായി അഭിനയിച്ച ജി എൻ ബാലസുബ്രമണ്യത്തേക്കാൾ എത്രയോ വിശാലമനസ്കനും ക്രാന്തദർശിയുമായിരുന്നു ?  വിദ്യാഭ്യാസം കൊണ്ട് വിവരം ഉണ്ടാകില്ലെന്ന് ഗുരുവായൂർ സത്യാഗ്രഹത്തിൽ പല പണ്ഡിതരും എടുത്ത നിലപാടുകളിലൂടെ നമുക്ക് വഴിയേ കാണാം. ടി വി ഗോപാലകൃഷ്ണൻ (പത്മഭൂഷൺ), യേശുദാസ് (പത്മവിഭൂഷൺ), ജയവിജയർ, പി ലീല (പത്മഭൂഷൺ) തുടങ്ങി ജാതിമതഭേദമില്ലാതെ അദ്ദേഹം ശിക്ഷണം നൽകിയ പ്രഗൽഭശിഷ്യർ അനേകമാണ്.


ചെമ്പൈക്ക് സ്വരം നഷ്ടപ്പെട്ടപ്പോൾ അദ്ദേഹവും അഭയം തേടിയത് ഗുരുവായൂരപ്പനിലാണ്. ഇരയിമ്മൻ തമ്പിയുടെ കരുണചെയ്‌വാൻ എന്തു താമസം കൃഷ്ണാ എന്ന ശ്രീ രാഗ കീർത്തനം കണ്ഠരോഗം നിമിത്തമാകാം അദ്ദേഹം യദുകുലകാംബോജിയിലേക്ക് മാറ്റി അവതരിപ്പിച്ചു. ഇന്ന് ശിഷ്യന്മാരിലൂടെ ശ്രീരാഗ ഭാഷ്യത്തെക്കാളും പ്രശസ്തം യദുകുലകാംബോജിയിലെ കരുണ ചെയ്‍വാൻ ആയിരിക്കുന്നു.

    

വടക്കൻ പറവൂരിനടുത്തുള്ള ഉള്ള ഒരു ഗ്രാമത്തിൽ ജനിച്ച് തൃശൂരെ കുറൂർ ഇല്ലത്തേക്ക് വേളി കഴിച്ച് കൊണ്ടുവന്ന താത്രിയെന്നും തേതിയെന്നും ഗൗരിയെന്നും ഒക്കെ പറയപ്പെടുന്ന പെൺകുട്ടിയാണ് പിന്നീട് കുറൂരമ്മയായി പ്രശസ്തയായത്. വളരെ ചെറുപ്പത്തിൽ തന്നെ വിധവയായ അവർ ഗുരുവായൂർ ഉണ്ണിക്കണ്ണനെ സ്വന്തം പുത്രനായി കണ്ട് ആരാധിച്ചു പോന്നു. ഉണ്ണിക്കണ്ണൻ അവരുടെ വീട്ടിൽ കളിച്ചു നടന്നിരുന്നതായി പറയപ്പെടുന്നു. ഇവരോടൊപ്പം പറയപ്പെടുന്ന ഒരു നാമമാണ് വില്വമംഗലത്തു സ്വാമിയാരുടേത്. അദ്ദേഹത്തിൻറെ കഥകൾ കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളുമായും ബന്ധപ്പെടുത്തി കേൾക്കുന്നതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല.



ഗുരുവായൂർ കേശവൻ എന്ന ആന, കൃഷ്ണനാട്ടം ചിട്ടപ്പെടുത്തിയ മാനവേദൻ സാമൂതിരി - ഇദ്ദേഹത്തിൻറെ ധാർഷ്ട്യം ആയിരുന്നു കഥകളിയുടെ ഉത്ഭവത്തിന് നിദാനമായത് - തുടങ്ങി ക്ഷേത്രവും ആയി ബന്ധപ്പെട്ട് ഇനിയും ധാരാളം ഐതിഹ്യങ്ങളും വ്യക്തികളും ഉണ്ട്.



ചരിത്രത്തിലേക്ക് വന്നാൽ ലോഗൻറെ മലബാർ മാന്വലിൽ പറയുന്നത് മലബാറിൽ തിരുനാവായ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ഗുരുവായൂർ ക്ഷേത്രം എന്നാണ്. കേരള നവോത്‌ഥാന കാലമായപ്പോഴേക്കും അത് ഇന്നത്തെപ്പോലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം എന്ന നിലയിലേക്ക് എത്തിച്ചേർന്നു എന്ന് കരുതാം.  അത് കൊണ്ടാണ് രാജ്യമൊട്ടാകെ ഗുരുവായൂർ സത്യാഗ്രഹം എന്ന പേരിൽ ശ്രദ്ധ നേടിയ അയിത്തോച്ചാടന സമരത്തിന് ഗുരുവായൂർ വേദിയായത്. കേരളത്തിലുടനീളം അവർണ്ണരുടെ ജീവിതം മാറ്റിമറിച്ച ഒരു സമരമായി മാറിയ ഗുരുവായൂർ സത്യാഗ്രഹം ഭാരതദേശീയ പ്രസ്‌ഥാനത്തിൻറെ ശ്രദ്ധ കേരളത്തിലേക്ക് തിരിച്ചു. സംഭവബഹുലമായിരുന്ന ആ സമരത്തിൻറെ കഥ അടുത്ത എഴുത്തിൽ...