Sunday, January 29, 2017

ചതിക്കപ്പെട്ട ചന്തു

 പ്രഭാതത്തിൽ പ്രഭാതരാഗമായ കേദാരഗൗള എം ഡി രാമനാഥൻറെ ഭാവഗംഭീരമായ തുളസി ബില്വയിലൂടെ അന്തരീക്ഷത്തിൽ ഒഴുകുന്നു. കച്ചേരിക്കിടയിൽ മൊബൈൽ ഫോൺ. ഏതാണാ അരസികൻ ? ആസ്വാദകരിൽ നക്സലുകളുമുണ്ട്. എല്ലാ കണ്ണുകളും എന്നിലേക്ക്. പാതകി ഞാൻ തന്നെയോ. ഞെട്ടി മൊബൈൽ പരതി. രാത്രിജോലി കഴിഞ്ഞ് സോഫയിൽ പതിവുള്ള പാതിമയക്കം ആണെന്നുള്ള തിരിച്ചറിവ്. 40 വർഷമെങ്കിലും മുൻപ് നടന്ന കച്ചേരി. യൂ ട്യൂബിൽ ഇതുപോലുള്ള രത്നങ്ങൾ സുലഭം... സൗജന്യം. The Best Things in Life are Free.



പക്ഷേ ഫോൺ കരച്ചിൽ തുടരുന്നു.  ഷാജിയണ്ണൻ ആണ്. ഒരു സുഹൃത്തിൻറെ പുത്രൻ പോർട്ടിനുള്ളിൽ കാണാതായിരിക്കുന്നു. ആയിരത്തിനു മേൽ ആളുകൾ പോർട്ടിൽ ഒരു സമയം കാണാം. പോർട്ടിന്റെയോ കസ്റ്റംസ്, പോലീസ് തുടങ്ങിയ സർക്കാർ ജീവനക്കാരോ പോർട്ടിൽ ചരക്ക് ഇറക്കാനും കയറ്റാനുമായി വന്ന കപ്പലുകളിലെ ജീവനക്കാരോ ആണെങ്കിൽ കൺട്രോൾ റൂമിൽ വിവരം കിട്ടും. അങ്ങനെ ഒരു വിവരവും കിട്ടിയിട്ടില്ല. പിന്നെ ഉള്ളത് അറ്റകുറ്റപണികൾക്കായി വരുന്ന കപ്പലുകളിലെ കോൺട്രാക്ട് ജീവനക്കാർ ആണ്. അതാണെങ്കിലും ഏറെ വൈകാതെ വിവരം കിട്ടണം. ഇനി പോർട്ടിനുള്ളിൽ തന്നെ 2 ഡസൻ കമ്പനികൾ ഉണ്ട് അവയിൽ ഫാക്റ്ററികളും പെടും. പെട്രോളിയം മേഖലയിലെ മാന്ദ്യം ധാരാളം റിഗ്ഗുകൾ, ഓഫ്‌ഷോർ സപ്ലൈബോട്ടുകൾ എന്നിവയെ നിഷ്ക്രിയമാക്കിയിരിക്കുന്നു. അതിനാൽ അവയും ധാരാളം പോർട്ടിലുണ്ട്. ചില സപ്ലൈബോട്ട് കമ്പനികളുടെ ഹോം പോർട്ട് കൂടിയാണിത്. പ്രൊജക്റ്റ് ഇല്ലാത്തവ അട്ടിയട്ടിയായി അവരുടെ സ്വന്തം ബെർത്തുകളിൽ കിടക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ വിവരം കിട്ടാത്തതിനാൽ കൂടുതൽ വിവരം തിരക്കാൻ ആവശ്യപ്പെട്ടിട്ട് ഫോൺ വെച്ചു.




അധികം കഴിയുന്നതിനു മുൻപ് ഒരു ബെർത്തിൽ സപ്ലൈ ബോട്ടുകൾ മാറ്റുന്നതായി വിവരം കിട്ടി. മുങ്ങൽ വിദഗ്ദ്ധർ എത്തിയിരിക്കുന്നു. അടിത്തട്ടിൽ തിരച്ചിൽ നടത്തുന്നതിനായി. അവരുടെ കപ്പലിലെ ഒരു ജീവനക്കാരനെ കാണാതായിരുന്നു. മേല്പറഞ്ഞതു പോലെ പ്രൊജെക്ടുകൾ ഇല്ലാത്ത എട്ടു കപ്പലോളം ഒന്നിനരികിൽ മറ്റൊന്നായി കിടക്കുന്നു. എല്ലാറ്റിനും കൂടി ഒരു ഷിപ്പിലേക്കുള്ള ആളുകളെ ഉള്ളൂ. കരയോട് ചേർന്ന് കിടക്കുന്നതിൽ മാത്രം താമസം, കറൻറ്, വെള്ളം, പാചകം. മറ്റുള്ളവയിൽ പകൽ സമയം ഒന്ന് റോന്ത് ചുറ്റും. എന്തായാലും ഏറെ തിരയേണ്ടി വന്നില്ല. കരയിൽ നിന്ന് ഏറ്റവും അകലെ കിടന്ന കപ്പലിൽ ആളെ കണ്ടെത്തി. ഒരു മുഴം കയറിൽ ജീവൻ ഉപേക്ഷിച്ച നിലയിൽ.

മരിച്ചത് മലയാളി യുവാവും അവിവാഹിതനുമായിരുന്ന ചന്തു. പിന്നീട് കഥയുടെ ചുരുളഴിഞ്ഞു. കഴിഞ്ഞ അവധിക്ക് നാട്ടിൽ വെച്ച് ചന്തുവിന്റെ വിവാഹം ഉറപ്പിച്ചു. തിരിച്ചു ജോലിക്കായി ഗൾഫിലെത്തിയ ചന്തുവും ഭാവി വധുവും നിലവിലെ നാട്ടുനടപ്പനുസരിച് ഫോൺ, ചാറ്റ്, വാട്ട്സാപ്പ് തുടങ്ങിയവയിൽ അഭിരമിച്ചു. അപ്പോഴാണ് ഒരു ജ്യോതിഷരത്നാകരൻറെ ആവിർഭാവം. ഈ വിവാഹം നടന്നാൽ ചെറുക്കന്റെ ആസന്ന മരണം നിശ്ചയം എന്നദ്ദേഹം കട്ടായം പറഞ്ഞു. എല്ലാം നിശ്ചയിച്ചതിനു ശേഷം എങ്ങനെ ജാതകങ്ങൾ ചോർന്നു എന്ന് നിശ്ചയമില്ല എങ്കിലും കേട്ടിടത്തോളം പയ്യൻറെ അമ്മ കല്യാണം സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചു. ആരൊക്കെ കാലു പിടിച്ചിട്ടും യാതൊരു പരിഹാരവും ഇല്ലാത്ത ഈ മരണച്ചുറ്റിലേക്ക് (അതായിരുന്നു ജ്യോത്സ്യൻ ഉപയോഗിച്ച വാക്ക്) മകനെ തള്ളി വിടാൻ അമ്മ തയ്യാറായില്ല. എന്തായാലും ഏതാനും മാസങ്ങൾക്ക് ശേഷം പെൺകുട്ടിക്ക് വേറെ വിവാഹം ഉറപ്പിച്ചു. വിവാഹത്തലേന്ന് പെൺകുട്ടിയുമായി സംസാരിച്ച ചന്തു വിവാഹദിവസം തൻറെ ജീവിതം അവസാനിപ്പിച്ചു.




കമ്മ്യുണിസ്റ്റുകാരനായിരുന്ന മലയാറ്റൂർ രാമകൃഷ്ണനും ഓർത്തഡോക്സ്‌കാരനായിരുന്ന ബാബു പോളും അവരുടെ ആത്മകഥകളിൽ അവരുടെ ജീവിതത്തിൽ ചില ജ്യോതിഷപ്രവചനങ്ങൾ സത്യമായി എന്നു ധ്വനിപ്പിക്കുന്ന സാക്ഷ്യങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. അനേകം അറിയപ്പെടുന്ന പ്രൊഫെസ്സർമാരും മറ്റ് ഉയർന്ന ഉദ്യോഗസ്‌ഥരും പാർട്ട് ടൈം ജ്യോത്സ്യന്മാരായി രംഗത്തുണ്ട്.



ഡോക്ടർ ഗോപാലകൃഷ്ണൻ, സന്ദീപാനന്ദഗിരി തുടങ്ങിയവർ ജ്യോതിഷം തട്ടിപ്പാണെന്ന് ഹൈന്ദവ ഗ്രന്ഥങ്ങളിലെ ദൃഷ്ടാന്തങ്ങൾ ഉദ്ധരിച്ച് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇന്നും കേരള സമൂഹത്തിൽ കൂടുതലും ഹിന്ദു സമൂഹത്തിൽ ജ്യോതിഷവും മറ്റനേകം അന്ധവിശ്വാസങ്ങളും അതിശക്തമായി നിലനിൽക്കുന്നു.

യമരാജൻ്റെ ദണ്ഡ്

പൊതുവേ പ്രബുദ്ധർ എന്ന് സ്വയം വിശ്വസിക്കാൻ ശ്രമിക്കുന്ന മലയാളികൾക്കിടയിൽ ഇന്നും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. മന്ത്രവാദിയുടെ ഉപദേശം കേട്ട് സ്വന്തം കുട്ടികളെ കുരുതി കൊടുക്കുന്നവരും, തങ്ങളുടെ ഉപദേശം കേട്ട് നവജാതശിശുവിന് മുലപ്പാൽ നൽകാത്തതും, കരയുന്ന കന്യാമറിയത്തിന്റെ പ്രതിമയും, താടി വളരുന്ന നാരായണഗുരു പ്രതിമയും ഒക്കെ കേരളമണ്ണിൽ തന്നെ. കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കാമെന്നും വിഷക്കല്ലു കൊണ്ട്  വിഷചികിത്സ നടത്താമെന്നും ഇന്നും ധാരാളം മലയാളികൾ വിശ്വസിക്കുന്നു. കേരള ഹിന്ദുക്കളെ പിന്നോക്കാവസ്‌ഥയിൽ നില നിർത്തുന്ന ഒരു പ്രധാന ഘടകമാണ് ജ്യോതിഷാസക്തി എന്ന് ഭൂരിഭാഗം ഹൈന്ദവരും തിരിച്ചറിയുന്നില്ല.



ഈയിടെ അന്തരിച്ച നടൻ ജിഷ്ണുവിൻറെ പിതാവ് രാഘവൻ തൻറെ മകന് ജ്യോത്സ്യപ്രകാരം ദീർഘായുസ്സായിരുന്നു എന്ന് പറയുകയുണ്ടായി. പ്രശസ്ത നടൻ മധുവിന് ജതകപ്രകാരം 2013 ജൂൺ വരെയേ ആയുസ്സുള്ളൂ. ഭാരതത്തിലുടനീളം ഇങ്ങനെ ദയനീയമായി പരാജയപ്പെട്ട നൂറുകണക്കിന് പ്രവചനങ്ങളുണ്ട്. കൂടുതൽ അറിയാൻ ശ്രീ എം സി ജോസഫ് എഴുതി Indian Atheist Publications പ്രസിദ്ധീകരിച്ച 'പൊളിഞ്ഞു പോയ ജ്യോത്സ്യപ്രവചനങ്ങൾ' എന്ന പുസ്തകം വായിക്കാം.

കഴിഞ്ഞ നൂറ്റാണ്ടു വരെ ഐസക് ന്യൂട്ടനെ പോലുള്ള വലിയ ശാസ്ത്രജ്ഞർ പോലും ജ്യോതിഷം ശാസ്ത്രം ആണെന്ന് വിശ്വസിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ പുതിയ പരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ ഫലഭാഗ ജ്യോത്സ്യം എന്നത് ശുദ്ധ തട്ടിപ്പാണെന്നു ശാസ്ത്രം അസന്നിഗ്ദ്ധമായി തെളിയിച്ചു. എന്നാൽ ഭാരതത്തിൽ ഇപ്പോഴും റോക്കറ്റ് വിക്ഷേപണത്തിന് മുന്നേയുള്ള തേങ്ങയുടക്കൽ പൂജ എന്നിവയൊക്കെ മുറ പോലെ നടന്നു പോരുന്നു.



പല സംഘടനകളും കൃത്യമായ ജ്യോതിഷപ്രവചനം നടത്തുവാനായി കോടികൾ പ്രതിഫലം വാഗ്ദാനം ചെയ്ത് ജ്യോത്സ്യരെ വെല്ലുവിളിച്ചിട്ടുണ്ട്. ഇതു വരെ ആരും അത്തരമൊരു വെല്ലുവിളി ഏറ്റെടുത്തു പണം കരസ്‌ഥമാക്കാൻ ഒരു ശ്രമം പോലും നടത്തിയിട്ടില്ല എന്നുള്ളത് ശ്രേദ്ധേയമാണ്. ഗൂഗിളിൽ Challenge for astrologers എന്ന് പരതിയാൽ സുദീർഘമായ ആ ലിസ്റ്റ് കിട്ടും. ചാനൽ ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്ത് പരിഹാസ്യരായി ജ്യോത്സ്യർ മടങ്ങുന്നത് ഒരു പതിവ് കാഴ്ചയാണ്. പിന്നെയും എന്ത് കൊണ്ടാണ് ഇന്നും ഭാരതീയരെ ജ്യോത്സ്യം ഇത്ര വളരെ ആകർഷിക്കുന്നത്?

പ്രധാനമായും അഞ്ച് ഘടകങ്ങൾ ആണ് അതിനു കാരണം.

1. അനുഭവം

വിശ്വാസികളുടെ ഏറ്റവും ശക്തമായ പിടിവള്ളി അനുഭവം ആണ്. ചക്കയിടുമ്പോൾ മുയൽ ചാകുന്നതു പോലെയാണ് ഈ അനുഭവങ്ങൾ എന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 116 കുട്ടികളടക്കം 144 പേർ കൊല്ലപ്പെട്ട 1966ലെ അബെർഫാൻ കൽക്കരി ദുരന്തത്തിന് ശേഷം ധാരാളം ആളുകൾ ഈ ദുരന്തത്തെ പറ്റി തങ്ങൾ മുൻപേ സ്വപ്നം കണ്ടതായി അവകാശപ്പെടുകയുണ്ടായി.ഇത്തരം പ്രവചനങ്ങളെ വിശകലനം ചെയ്ത് ജനനന്മക്കായി ഉപയോഗിക്കാൻ സൈക്ക്യാട്രിസ്റ്  ആയിരുന്ന ജെ സി ബാർക്കർ British Premonitions Bureau എന്ന ഒരു സ്‌ഥാപനം തുടങ്ങുകയുണ്ടായി. ആറു വർഷത്തെ പഠനത്തിൽ 1200 സ്വപ്‌നങ്ങൾ ബ്യുറോ സമക്ഷം എത്തി. ഫലിച്ചത് മൂന്നെണ്ണം മാത്രം. ശബരിമല, വേളാങ്കണ്ണി, ഗുരുവായൂർ, മലയാറ്റൂർ, ദർഗകൾ അടക്കമുള്ള സകല ജനകീയ തീർത്ഥാടന കേന്ദ്രങ്ങളിലെ പ്രാർത്ഥനയുടെയും ജ്യോതിഷത്തിന്റെയും ഒക്കെ ഫലസിദ്ധി ഇതിനപ്പുറം പോവില്ല എന്ന് സാമാന്യയുക്തിയുള്ളവർക്ക് തിരിച്ചറിയാം.


മദ്രാസ് സ്നേയിക് പാർക്കിന്റെ സ്‌ഥാപകനും പാമ്പുകളെ പറ്റി ഗഹനമായി പഠിച്ച ശാസ്ത്രജ്ഞനുമായ റോമുലുസ് വിറ്റേക്കർ പറയുന്നു 'വിഷപാമ്പുകളുടെ എല്ലാ കടിയും മാരകമല്ല. വിഷമില്ലാതെ കടിക്കാനും, വിഷത്തിന്റെ അളവ് നിയന്ത്രിക്കാനും അവയ്ക്കാവും. അതിനാൽ പാമ്പ് കടിയേറ്റവരിൽ എൺപതു ശതമാനവും പ്രത്യേകിച്ച് ചികിത്സ ഒന്നും ഇല്ലാതെതന്നെ രക്ഷപെടും'.
കേരളത്തിലെ പാരമ്പര്യ വൈദ്യന്മാർ വിഷചികിത്സക്കായി ആശ്രയിച്ചു പോരുന്ന ഒരു പ്രധാനഗ്രന്ഥമാണ് പ്രയോഗസമുച്ചയം. ഇത് പഠിച്ച വൈദ്യന്മാർക്ക് കേരള സർക്കാർ വിഷചികിത്സക്ക് ലൈസൻസും നൽകുന്നു.ഈ ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ദൂതലക്ഷണം. ദൂതൻ വൈദ്യനോട് വന്നു പറയുന്ന വാക്കിലെ അക്ഷരങ്ങളുടെ എണ്ണം നോക്കി വിഷത്തിന്റെ വീര്യം അളക്കുന്ന ഞെട്ടിപ്പിക്കുന്ന ടെക്നൊളജി ഉള്ള ഇത്തരം പുസ്തകങ്ങൾ പഠിച്ചവരുടെ ചികിത്സ കൊണ്ട് പലരും രക്ഷപെടുന്നതിൻറെ ഗുട്ടൻസാണ് മേല്പറഞ്ഞത്.

2. വിശ്വാസം



തന്നെ കാണാനെത്തുന്നവൻറെ വിശ്വാസമാണ് ജ്യോത്സ്യന്റെ ജീവവായു. വിശ്വസിക്കാത്തവരുടെ മുന്നിൽ ഒരു ദിവ്യനും പിടിച്ചു നിൽക്കാനാവില്ല. തന്നെ വിശ്വസിക്കാത്ത നാസറത്തുകാർക്ക് മുന്നിൽ യേശു ക്രിസ്തുവിന് അത്ഭുത പ്രവർത്തികൾ ചെയ്യാൻ സാധിച്ചില്ല.



3. നടയടി

സംശയാലുക്കളായ തോമാസ്ലീഹാമാർക്കായുള്ളതാണ് ജ്യോത്സ്യന്മാരുടെ നടയടി പ്രയോഗങ്ങൾ. ഈ അടി ഏൽക്കുന്ന വിശ്വാസി തൻറെ തല ജ്യോത്സ്യന്റെ തൃപ്പാദങ്ങൾക്കിടയിൽ സമർപ്പിച്ചുപോകും.

ഉദാ:
കുടുംബത്തിൽ ശത്രുക്കളും അസൂയക്കാരും ഉണ്ട്.
എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന തോന്നൽ ഉണ്ട്.
ആരും താങ്കളെ മനസ്സിലാക്കുന്നില്ല.
നമ്മൾ സ്നേഹിക്കുന്നവർ അതിൻറെ ഒരു അംശം പോലും തിരികെ നൽകുന്നില്ല.
അനാവശ്യമായ പാഴ്ചെലവുകൾ ഉണ്ടാകുന്നു.
പല ശാരീരിക അസ്വസ്‌ഥകളും അലട്ടുന്നു.



ഇത്തരം പ്രസ്താവനകൾ ലോകത്തെല്ലാവർക്കും തന്നെ ഏറെക്കുറെ ബാധകം ആകും എന്ന സാമാന്യ യുക്തി വിശ്വാസിക്ക് ബാധകമല്ല.

4 തെരഞ്ഞെടുത്ത ചിന്തകൾ



പത്തു പ്രവചനങ്ങൾ നടത്തി ഒന്ന് മാത്രം ഫലിച്ചാലും വിശ്വാസിക്ക് ഫലിച്ച ഒന്നു മാത്രമേ ഓർമ്മ വരൂ. ഇത് പ്രവചനങ്ങളിൽ മാത്രമല്ല പ്രാർത്ഥനകളിലും കാണാം. മറ്റൊരുവൻറെ കുട്ടിയുടെ എല്ലാ ഗുണദോഷങ്ങളും കൃത്യമായി നിരീക്ഷിക്കുന്നവർ സ്വന്തം കുട്ടിയുടെ ഗുണങ്ങൾ മാത്രമേ ശ്രദ്ധിക്കൂ. ഇഷ്ടപ്പെടാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന പഴഞ്ചൊല്ല് ഈ മനുഷ്യസ്വഭാവം പണ്ടേ ആളുകൾ കണ്ടെത്തിയിരുന്നു എന്നുള്ളതിന് തെളിവാണ്. അടുത്ത വൃശ്ചികം മുതൽ നല്ല കാലം എന്ന് പ്രവചിച്ച ജ്യോത്സ്യനോട് തിരികെ ചെന്ന് കാലം മാറിയില്ലല്ലോ എന്നോ അല്ലെങ്കിൽ കഴിഞ്ഞ പ്രവചനത്തിൽ നാലെണ്ണം ബാക്കിയുണ്ടല്ലോ എന്നൊന്നും ആരും ചോദിക്കാറില്ലല്ലോ. കസ്റ്റമറുടെ ഈ സെലക്ടീവ് മെമ്മറിയും തള്ളിയ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന ജ്യോതിഷ നാട്ടുനടപ്പുമാണ് ജ്യോത്സ്യത്തിൻറെ പ്രധാന ആകർഷണം. അതുകൊണ്ടു തന്നെ ജ്യോത്സ്യം ഒരു കരിയർ എന്ന നിലയിൽ risk and tension free ആണ്. വെറുതെയാണോ അനേകം റിട്ടയർഡ് ഉദ്യോഗസ്‌ഥർ ജ്യോതിഷം തെരഞ്ഞെടുക്കുന്നത്.

5 ശാസ്ത്രം പിഴയ്ക്കില്ല!!

Science നെ ശാസ്ത്രം എന്ന് തർജ്ജിമ ചെയ്യുമ്പോൾ വരുന്ന ഒരു പ്രശ്നം ആണിത്. ഭാരതത്തിൽ ശാസ്ത്രം എന്ന് വിവക്ഷിക്കുന്നത് ശാസിച്ചത് എന്തോ (മുതിർന്നവരോ പണ്ഡിതരോ ദിവ്യരോ ആകാം)  അത് ശാസ്ത്രം എന്നാണ്. അങ്ങനെ ആധുനിക ശാസ്ത്രത്തിൻറെ സങ്കേതങ്ങൾക്ക് വഴങ്ങാത്ത പക്ഷി ശാസ്ത്രവും ലക്ഷണ ശാസ്ത്രവും വാസ്‌തുവുമൊക്കെ Modern Science ൻറെ പ്രച്ഛന്ന വേഷം ധരിച്ചു നടക്കുന്നു. ഗീതാക്‌ളാസും യോഗയും ഒക്കെയായി നടക്കുന്ന ഹൈടെക് വിശ്വാസിക്ക് കണിയാന്റെ ജ്യോതിഷം പോരാ.  I A S , UGC ജ്യോത്സ്യരുടെ പ്രസക്തി ഇവിടെയാണ്. ഉഷ്ണം ഉഷ്ണേന ശാന്തിഃകൃഷ്ണ ലൈനിലുള്ള സംസ്കൃത തള്ളലുകൾ ഇവർക്ക്  അനിവാര്യമാണ്. മുന്നിലിരിക്കുന്ന കസ്റ്റമറെ പഠിച്ച് അയാൾക്കാവശ്യമുള്ള തള്ളൽ നല്കുന്നതിലാണ് ഒരു ജ്യോത്സ്യന്റെ വിജയം.




അന്ധവിശ്വാസികളുടെ ഒരു പ്രത്യേകത അവർക്ക് മറ്റ് അന്ധവിശ്വാസികളെ പുച്ഛമായിരിക്കും എന്നുള്ളതാണ്. ശൂലപാണിവാരിയരുടെയും കാണിപ്പയ്യൂരിൻറെയും ജ്യോതിഷം വിശ്വസിക്കുന്ന ഗ്രേഡ് വൺ വിശ്വാസിക്ക് ഏലസ്സ് മന്ത്രം കൂടോത്രം ആഭിചാരം എന്നിവയുടെ ആശാന്മാരെ പുച്ഛമാണ്. ഗ്രന്ഥജ്യോത്സ്യക്കാരന് ഹസ്തരേഖക്കാരനെയും മഷിനോട്ടക്കാരന് പക്ഷിശാസ്ത്രജ്ഞനേയും അങ്ങനെ തന്നെ. കൈരളി ചാനലിൽ അശ്വമേധം പരിപാടി അവതരിപ്പിച്ച ശ്രീ ജി എസ് പ്രദീപിന് ഒരു നല്ല ജ്യോത്സ്യനാകാൻ വളരെ നിസ്സാരമായി സാധിക്കും. അദ്ദേഹം അവതരിപ്പിച്ച അശ്വമേധത്തിൻറെ അതേ സാങ്കേതികവിദ്യയാണ് ചിദംബരത്തെയും പൊള്ളാച്ചിയിലേയും നാഡീ ജ്യോത്സ്യർ ഉപയോഗിക്കുന്നത്.


ഭൂരിപക്ഷം ആർഷഭാരത സുപ്രീമസി തിയറിക്കാരും തിരിച്ചറിയാത്ത ഒരു സത്യം ഫലഭാഗജ്യോത്സ്യം പാശ്ചാത്യ സംസ്കാരത്തിൻറെ സംഭാവനയാണ് എന്നുള്ളതാണ്. ചൂഷണോന്മുഖമായിരുന്ന പൗരോഹിത്യവും പുരോഗമനപരവും സത്യാന്വേഷകവും ആയിരുന്ന ശാസ്ത്ര തത്വചിന്തയും തമ്മിലുള്ള  വടംവലി പ്രാചീന ഭാരതശാസ്ത്രങ്ങളിലുടനീളം കാണാം എന്ന് ശ്രീ സുകുമാർ അഴീക്കോട് തത്വമസിയുടെ ആമുഖത്തിൽ പറയുന്നുണ്ട്. ഇത് ജ്യോതിശാസ്ത്രത്തിലും പ്രകടമായി കാണാം. പ്രാചീന ഭാരതത്തിൽ ജ്യോതിശാസ്ത്രം വളരെയധികം വളർച്ച നേടിയിരുന്നു. ആര്യഭട്ടൻ ഭാസ്കരൻ എന്നിവരാരും തന്നെ ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്നില്ല.



 വരാഹമിഹിരൻ  ആണ് ഗ്രീസിൽ നിന്നുള്ള ഈ ദത്തെടുക്കലിൻറെ മുഖ്യ കാർമ്മികൻ. ഗ്രഹണങ്ങളെ പറ്റി കൃത്യമായ ധാരണയുണ്ടായിട്ടും രാഹു കേതുക്കൾ വെറും തട്ടിപ്പാണെന്ന് എഴുതിയിട്ടുണ്ടെങ്കിലും പൗരോഹിത്യത്തെ പ്രീതിപ്പെടുത്താനായി അദ്ദേഹം ആര്യഭട്ടനെ നിരാകരിച്ച് ഭൂമി പരന്നതെന്ന് പറഞ്ഞു സ്വയം തെറ്റെന്നറിയാവുന്ന സിദ്ധാന്തങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. പ്രശസ്ത പേർഷ്യൻ പണ്ഡിതനായിരുന്ന അൽ ബിറൂനി വരാഹമിഹിരൻറെയും ബ്രഹ്മഗുപ്തന്റെയും ഈ ഇരട്ടത്താപ്പിനെപ്പറ്റി വിലപിക്കുന്നുണ്ട്. ഗ്രഹണം വിശദീകരിക്കാനായി ഭൂമിയുടെയും ചന്ദ്രന്റെയും നിഴലുകളുടെ വ്യാസം അളന്ന മഹാപ്രതിഭയായിരുന്ന ബ്രഹ്മഗുപ്തനാണ് പിന്നീട് രാഹു കേതു കാരണമാണ് ഗ്രഹണങ്ങൾ ഉണ്ടാകുന്നു എന്നെഴുതിയത്. സത്യം വെളിവായാൽ ഗ്രഹണ സമയത്ത് ബ്രാഹ്മണർ നടത്തുന്ന പൂജകൾ മുടങ്ങും എന്നതായിരുന്നു കാരണം. സ്വന്തം കുലത്തിന്റെ വയറ്റത്തടിക്കരുതല്ലോ.




വരാഹമിഹിരൻറെ ബൃഹത് സംഹിതയാണ് ഭാരതീയ ജ്യോതിഷത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത്. മൂന്നു വർഷവും പന്ത്രണ്ടു വർഷവും നീണ്ടു നിൽക്കുന്ന ഗർഭത്തിനായുള്ള ഗ്രഹനിലകൾ ഇതിൽ വർണിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ജ്യോത്സ്യർ പ്രാണഭയം മൂലം ഇതൊന്നും എടുത്ത് തള്ളാറില്ല എന്ന് മാത്രം. മനുഷ്യ സ്ത്രീ പാമ്പിനെ പ്രസവിക്കുന്ന ഗ്രഹനിലയും ഉണ്ട്. ഇങ്ങനെ പ്രസവിച്ച പാമ്പുകൾ ആണോ കേരളത്തിലെ സർപ്പക്കാവുകളിൽ  പാല് വേണം മോര് വേണം എന്നൊക്കെ പ്രശ്നക്കാരിലൂടെ ആവശ്യപ്പെടുന്നത്? ആണോ? ആകാം? 
ഞാൻ എങ്ങനെ മദ്യപാനിയായി എന്നതിനുള്ള ഉത്തരവും ഈ മഹാശ്രേഷ്ഠനിൽ നിന്നാണ് എനിക്ക് ലഭിച്ചത്. ഗർഭധാരണ സമയത്ത് സൂര്യൻ മദ്യപിച്ചതാണ് അതിനു കാരണം എന്ന് ശ്രീ വരാഹമിഹിരൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ ജനിച്ച അതേ ദിവസം ജനിച്ച teetotaller ആയ സഹപാഠി എനിക്കുണ്ട്. സൂര്യൻറെ ഗ്ലാസ് കാലിയായിരുന്ന സമയത്തായിരിക്കണം അവൻറെ അമ്മ ഗർഭം ധരിച്ചത്. Bloody bartenders!!


രസകരമായ ഒരു വസ്തുത വരാഹമിഹിരൻ ഗ്രഹനില കണക്കാക്കുന്നത് ഗർഭധാരണ സമയത്തെ ആധാരമാക്കിയാണ് എന്നുള്ളതാണ്. എന്നാൽ ഇന്ന് ജനന സമയമായതിനാൽ സിസേറിയൻ ഉപയോഗിച്ച് നല്ല ഗ്രഹനില തെരഞ്ഞെടുക്കാൻ കസ്റ്റമർക്ക് സാധിക്കുന്നു. ശാസ്ത്രത്തിൻറെ എടുത്തു പറയേണ്ട നേട്ടമാണത്. ഇതിൻറെ മാനദണ്ഡമെന്ത് എന്ന ചോദ്യത്തിന് തള്ളഹ പ്രശ്നഹ നഹി (തള്ളിൽ ചോദ്യം ഇല്ല) എന്നല്ലേ അഘോരസുനാമി സംഹിതയിൽ പറഞ്ഞിരിക്കുന്നത് എന്ന മറുചോദ്യമാകും മറുപടി.

ഇതു പോലുള്ള ധാരാളം വിഡ്ഢിത്തങ്ങൾ ജ്യോതിഷികൾ മാറോട് ചേർക്കുന്ന എല്ലാ ഗ്രന്ഥങ്ങളിലും കാണാം. അതിനെപ്പറ്റി ധാരാളം പഠനങ്ങളും പുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ട് . എന്തിന് വെറുതെ ശവത്തിൽ കുത്തണം? ഇത് കൊണ്ടൊന്നും വിശ്വാസി കുലുങ്ങില്ല. വിശ്വാസി ഉള്ളിടത്തോളം ജ്യോത്സ്യരും.

മഹാപ്രതിഭകളായിരുന്ന പല ഗണിത ജ്യോതിശാസ്ത്രജ്ഞർ ഉണ്ടായിരുന്നിട്ടും പ്രാചീന ഭാരതത്തിൽ ശാസ്ത്രവളർച്ച നിന്ന് പോകാനുള്ള കാരണം ഇത്തരം പൗരോഹിത്യ പ്രീണനം കാരണമായിരുന്നു. ആര്യഭട്ടൻ - ഇദ്ദേഹം ആര്യൻ ഭട്ടതിരിപ്പാട്‌ എന്ന പേരുള്ള മലയാളി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് - ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതായി ആറാം നൂറ്റാണ്ടിൽ കണ്ടെത്തി അതിനായെടുക്കുന്ന സമയവും കൃത്യമായി കണക്കുകൂട്ടി. എങ്കിലും അദ്ദേഹത്തിനും പ്രപഞ്ചകേന്ദ്രം ഭൂമിയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ കോപ്പർനിക്കസിലൂടെ പാശ്ചാത്യലോകം അറിയുന്നതിനും അരനൂറ്റാണ്ട് മുൻപേ കേരളീയനായ നീലകണ്ഠ സോമയാജി സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രം എന്ന് കണ്ടെത്തി. എന്നാൽ ഭൂമി സൂര്യനെ ചുറ്റുന്നു എന്നത് അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചില്ല. ഇങ്ങനെ ക്രമാനുഗതമായി ആധുനിക ശാസ്ത്രത്തിനുണ്ടായപോലെതന്നെയുള്ള പ്രയാണം ആണ് ഭാരതീയ ശാസ്ത്രത്തിനും തത്വചിന്തയ്ക്കും  ഉണ്ടായത് എന്നു കാണാം. പലരും തള്ളുന്നത് പോലെ എല്ലാം വേദത്തിൽ സീക്രട് കോഡിൽ എഴുതി വച്ചതല്ല.
ഇറ്റലിയിൽ ഗലീലിയോയെ പോലെ പൗരോഹിത്യം ഇത്തരം സത്യാന്വേഷികളെ ചവിട്ടിയൊതുക്കി.


  
സമൂഹത്തിൽ ശാസ്ത്ര അവബോധം ഉണർത്തേണ്ട സംഘടനകൾ ആധുനിക ശാസ്ത്രത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കാത്ത സകലതിനേയും അടച്ചാക്ഷേപിക്കുന്നത് അവരുടെ വിശ്വാസ്യതയെ ഗണ്യമായി കുറയ്ക്കുന്നു. പ്രാചീന ചികിത്സാ സമ്പ്രദായങ്ങളെ, പ്രത്യേകിച്ച് ഹോമിയോ, ആയുർവേദം, യോഗ, അക്യുപ്രെഷർ, അക്യുപങ്ക്ച്ചർ, യൂനാനി തുടങ്ങി ജനങ്ങൾ വളരെയധികം ആശ്രയിക്കുന്ന പല സമ്പ്രദായങ്ങളെയും എതിർക്കുന്നത് എത്രത്തോളം ഫലപ്രദമാകുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. പഴയതെല്ലാം അശാസ്ത്രീയം പൗരസ്ത്യമായതെല്ലാം പരിഹാസ്യം എന്ന രീതിയിലാണ് ഇക്കൂട്ടരുടെ സമീപനം. കലാസാഹിത്യശാസ്ത്രസാംസ്‌കാരിക രംഗത്ത് ഭാരതവും ചൈനയും മധ്യേഷ്യയും തിളങ്ങി നിന്ന കാലത്തു പച്ച ഇറച്ചിയും തിന്ന് ഗുഹകളിൽ കഴിഞ്ഞു പോന്ന പാശ്ചാത്യർ ചർദ്ദിക്കുന്നത് മാത്രം ശാസ്ത്രം ബാക്കിയെല്ലാം അന്ധ വിശ്വാസം എന്ന സങ്കല്പം മക്കാളെ തുടങ്ങി വെച്ച് നെഹ്രുവിയൻ ബുദ്ധിജീവികളുടെ അനുഗ്രഹാശ്ശിസ്സുകളോടെ നില നിന്ന് പോരുന്ന ആധുനിക വിദ്യാഭ്യാസം നമ്മെ പഠിപ്പിച്ചു പോരുന്നു.

തൊണ്ണൂറ്റി ഒൻപത് അല്ലെങ്കിൽ അതിലേറെയും ശതമാനം ആളുകളും എന്തെങ്കിലും അന്ധവിശ്വാസത്തിൻറെ പിടിയിൽ ആണെന്നിരിക്കെ ഇവയെ അടച്ചാക്രമിക്കാൻ തുനിയുന്നത് ആത്മഹത്യാപരമാണ്.സ്വന്തം നിത്യജീവിതത്തിൽ സ്‌ഥിരം ഇടപെടുന്ന ഒരു ദൈവത്തിൽ വിശ്വസിക്കാമെങ്കിൽ എന്തുകൊണ്ട് ജ്യോതിഷത്തിലോ മന്ത്രവാദത്തിലോ വിശ്വസിച്ചു കൂടാ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ബുദ്ധി. അന്ധവിശ്വാസങ്ങൾ പലതും ശാസ്ത്രത്തിൻറെ വളർച്ചയോടെ കാലക്രമേണ മാറി എന്നു കാണാം. അതുകൊണ്ടാവാം മഴയുടെ ദൈവമായ ഇന്ദ്രനും മറ്റും ഇന്ന് വലിയ വിലയില്ലാത്തത്. കാർഷിക വ്യവസ്‌ഥയിൽ നിന്നും മാവോ പറഞ്ഞതു പോലെ വിഗ്രഹങ്ങൾ ഏറെക്കുറെ തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു. വാക്സിനേഷൻ പ്രചരിച്ചതോടെ ദേവീകോപത്തിന് കുറച്ചു ശമനം ഉണ്ടെങ്കിലും വൈദ്യശാസ്ത്ര രംഗത്ത് ഇന്നും കുറെയൊക്കെ തട്ടിപ്പ് വൈദ്യങ്ങൾ നില നിൽക്കുന്നു.

ഇന്ന് സമൂഹത്തിൽ നില നിൽക്കുന്ന അന്ധവിശ്വാസങ്ങളിൽ ഏറ്റവും അപകടകരവും പ്രതിലോമകരവും ആയത് ജ്യോതിഷം തന്നെയാണ്. ശക്തൻ തമ്പുരാനെ പോലൊരു ഭരണാധികാരി നിയമം മൂലം നിരോധിച്ചാൽ മാത്രമേ ഈ വിപത്തിൽ നിന്നും സമൂഹത്തിന് മോചനം ലഭിക്കൂ. സുപ്രീം കോടതിയുടെയും ബുദ്ധിജീവികളുടെയും ഉദ്യോഗസ്‌ഥ പ്രമുഖരുടെയും ശക്തമായ പിന്തുണ നിലനിൽക്കുന്നതിനാൽ അതിനുള്ള സാധ്യത വിദൂരമാണ്. ഇല്ല സമയമായിട്ടില്ല .....

ചതിക്കപ്പെടാൻ ഇനിയും ധാരാളം ചന്തുമാർ കാത്തിരിക്കുന്നു.





ഗ്ലാനി ഭവതി ഭാരത !!