Tuesday, August 30, 2016

നായരുടെ പരിണാമം

മാർത്താണ്ഡവർമ്മയുടെ സ്‌ഥാനാരോഹണം നായർസമുദായത്തിൻറെ സ്വാധീനത്തിന് ചെറിയ ഇളക്കം വരാൻ കാരണമായി എന്നെഴുതിയിരുന്നല്ലോ. അതെങ്ങനെ എന്നു പരിശോധിക്കാം.



                                                            മാർത്താണ്ഡവർമ്മ

1729 ൽ മാർത്താണ്ഡവർമ്മ അധികാരത്തിൽ വരുന്നത് തിരുവിതാംകൂറിലെ തറക്കൂട്ടങ്ങളിലെ നിർണായകശക്തിയായിരുന്ന എട്ടുവീട്ടിൽപ്പിള്ളമാരെ വകവരുത്തിക്കൊണ്ടായിരുന്നു. എട്ടുവീടരുടെ തറവാട് കുളംതോണ്ടിയും അവരുടെ സ്ത്രീകളെ മുക്കുവർക്ക് പിടിച്ചു കൊടുത്തും കൊണ്ടുള്ള, കേരളക്കര അതുവരെ കാണാത്ത, ശിക്ഷാനടപടികൾ നായർസമുദായത്തെ ഞെട്ടിച്ചു. കൂട്ടത്തിൽ ചില ബ്രാഹ്മണരും ശിക്ഷിക്കപ്പെട്ടു. കുടിപ്പകയുടെ ഭാഗമായി പരസ്പരമുള്ള കൊല്ലും കൊലയും ധാരാളം ഉണ്ടായിരുന്നെങ്കിലും തറവാട് വേരോടെ പിഴുതെറിഞ്ഞ നടപടി സമുദായത്തെ വൃണപ്പെടുത്തി. എട്ടുവീടരുടെ ചെയ്തികളായി പറയപ്പെടുന്ന പല രാജ്യദ്രോഹകുറ്റങ്ങളും ചരിത്രകാരമാർ നിരാകരിച്ചിട്ടുണ്ട്. രാജാവായിരുന്ന ആദിത്യവർമ്മയെ വിഷംകൊടുത്തും ഉമയമ്മറാണിയുടെ ആറുമക്കളിൽ അഞ്ച്പേരെ വെള്ളത്തിൽ മുക്കിയും കൊന്നതായാണ് പരമ്പരാഗതവിശ്വാസം. എന്നാൽ ആദിത്യവർമ്മ പ്രായാധിക്യത്താൽ മരിച്ചതായും ഉമയമ്മ റാണിക്ക് കുട്ടികളേ ഉണ്ടായിട്ടില്ല എന്നും തെളിയിക്കുന്ന മതിലകം രേഖകൾ ലഭിച്ചിട്ടുണ്ട്. എന്തായാലും എട്ടുവീട്ടിൽ പിള്ളമാരെ അടക്കിയ ചങ്ങനാശ്ശേരിയിൽ തിരുവതാംകൂർ രാജാക്കന്മാർ അടുത്തിടെവരെ കാലുകുത്തില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സത്യമോ എന്നറിയില്ല. രാജാവിന് രാജ്യദ്രോഹികളെ വധിക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ലല്ലോ. പിന്നെന്തിന് ഭയം?



                                                             ഉമയമ്മറാണി

മാർത്താണ്ഡവർമ്മ അനേകം യുദ്ധങ്ങൾ നടത്തി, ചെറിയൊരു നാടുവാഴി രാജ്യത്തിൻറെ വിസ്തൃതിയുണ്ടായിരുന്ന വേണാടിനെ തെക്കേയറ്റം മുതൽ കൊച്ചി വരെ പരന്ന തിരുവതാംകൂർ ആക്കി മാറ്റി. ഭാരതം സ്വതന്ത്രമായി തിരുവതാംകൂർ ഇല്ലാതാകുന്നത് വരെ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാൻ പിന്നീട് ഒരു രാജാവിനും സാധ്യമായില്ല. ഇന്ത്യയിൽ ഡച്ച് ഭരണം അവസാനിപ്പിച്ചത് മാർത്താണ്ഡവർമ്മ അവരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധത്തോടെയാണ്. പരാജയപ്പെടുത്തിയ ഡച്ച് സൈന്യാധിപനായിരുന്ന ഡിലനായി സർവസൈന്യാധിപനും(1741) രാമയ്യൻ എന്ന പരദേശബ്രാഹ്മണൻ ദളവയും(1737) ആയത് നായരെ വീണ്ടും ക്ഷീണിപ്പിച്ചു. സിവിൽഭരണവും സൈനികവൃത്തിയും ആയിരുന്നല്ലോ നായരുടെ പ്രധാന വിഹാരരംഗം. രണ്ടിടത്തുമുള്ള വിദേശമേലധികാരികൾ അവരുടെ സ്വാതന്ത്ര്യം കുറയാൻ കാരണമായി.




  യുദ്ധങ്ങളിലെ ക്രൂരതകൾ ആകാം മാർത്താണ്ഡവർമ്മയെ രാജ്യം തൃപ്പടിദാനം (Jan 3 1750) ചെയ്യാൻ പ്രേരിപ്പിച്ചത്. ചീട്ട്കളിച്ചുകിട്ടുന്ന കാശ് പള്ളിയിൽ നേർച്ചയിടുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. നേരായ മാർഗത്തിലൂടെ അല്ല നേടിയത് എന്നൊരു കുറ്റബോധമാകാം കാരണം. ആറുവർഷം കൂടുമ്പോൾ മുറജപവും ബ്രാഹ്മണർക്ക് ഭക്ഷണവും ദക്ഷിണയും മഹാദാനങ്ങളും ചേർന്ന ധാരാളം പ്രായശ്ചിത്ത നടപടികളുമായി മഹാരാജാവ് പാപമോചനം തേടി. തൃപ്പടിദാനവും നായർക്ക് ക്ഷീണം ചെയ്തു, എന്തെന്നാൽ ക്ഷേത്രത്തിലെ പൂജകളും മേൽപ്പറഞ്ഞ ചടങ്ങുകളും രാജ്യത്തിൻറെ ഔദ്യോഗികകാര്യങ്ങളായി മാറിയപ്പോൾ ശൂദ്രരായ നായർക്ക് ക്ഷേത്രത്തിൽ സ്വതന്ത്രമായി ഇടപെടുന്നതിലുള്ള തടസ്സങ്ങൾ ന്യായമായി പറഞ്ഞുകൊണ്ട് രാമയ്യൻദളവ താക്കോൽ സ്‌ഥാനങ്ങളിൽ എല്ലാം തമിഴ്ബ്രാഹ്മണരെ നിയമിച്ചു.




എങ്കിലും അപ്പോഴും, മാർത്താണ്ഡവർമ്മയ്ക്കു ശേഷം നാല്പതു വർഷം രാജ്യം ഭരിച്ച ധർമ്മരാജവിന്റെ കാലത്തും(1758-1798) നായർസമുദായത്തിൻറെ സ്വാധീനത്തിനു കാര്യമായ കുറവൊന്നും ഉണ്ടായില്ല.  ദിവാനായിരുന്ന രാജാകേശവദാസിൻറെ നേതൃത്വത്തിൽ തിരുവതാംകൂർ നായർപ്പട, മലബാറും കൊച്ചിയും കീഴടക്കി മുന്നേറിയ  മതഭ്രാന്തനായിരുന്ന, ടിപ്പുവിന്റെ പടയോട്ടത്തെ ആലുവയിൽ  തടഞ്ഞുനിർത്തി (1789). ടിപ്പു കഷ്ടിച്ചു ജീവനോടെ രക്ഷപെട്ടു. കോഴിക്കോടിനെ ഇസ്ലാമാബാദ് ആക്കിയും ആക്രമിച്ച സ്‌ഥലങ്ങളിലെ ക്ഷേത്രങ്ങൾ തകർത്തും ബലമായി മതപരിവർത്തനവും നടത്തിവന്ന ടിപ്പു വിജയിച്ചിരുന്നെങ്കിൽ കേരളം ഇന്ന് കാണുന്നതാവില്ലായിരുന്നു. അടുത്തകാലംവരെ കേരളത്തിൽ ടിപ്പു എന്നത് പട്ടിക്കിടുന്ന നാമങ്ങളിൽ ഏറ്റവും ജനകീയമായിരുന്നു.




സമൂഹത്തിൽ സമ്പത്തുകൊണ്ടും സ്‌ഥാനംകൊണ്ടും ഉയർന്നനിലയിൽ ആയിരുന്നിട്ടും ഭരണത്തിൽ കാര്യമായ പ്രാതിനിധ്യം സുറിയാനിക്രിസ്ത്യാനികൾക്ക് ലഭിച്ചിരുന്നില്ല. യൂറോപ്യൻ കൊളോണിസ്റ്റുകളുടെ വരവോടെയാണ് അതിന് ഒരു സാധ്യത തെളിഞ്ഞത്. ധർമ്മരാജാവിനു ശേഷംവന്ന അവിട്ടംതിരുനാൾ ബാലരാമവർമ്മയുടെ കാലം(1798-1810) സംഘർഷങ്ങളുടെയായിരുന്നു. പതിനാറുവയസു മാത്രം പ്രായമായിരുന്ന രാജാവ്‌  ജയന്തൻനമ്പൂതിരിയുടെ സ്വാധീനത്തിലായി.  രാജാകേശവദാസിനെ വിഷം കൊടുത്തു കൊന്ന് ദിവാൻ ആയ നമ്പൂതിരി തൻറെ ഇടംവലം കൈകളായിരുന്ന ശങ്കരനാരായണൻപിള്ള, തച്ചിൽമാത്തൂതരകൻ എന്ന സുറിയാനി ക്രിസ്ത്യാനി എന്നിവരോടൊത്ത് ഭരിച്ച് ഖജനാവ് കാലിയാക്കി. വേലുത്തമ്പി ഒരു വിമതസംഘം ഉണ്ടാക്കി  മൂവരെയും നിഷ്കാസനം ചെയ്‌തെങ്കിലും പാലിയത്തച്ചനുമായി ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ നീക്കം പരാജയപ്പെട്ട് ആത്മഹത്യ ചെയ്തു. കൊച്ചിയും തിരുവിതാംകൂറും ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കപ്പം കൊടുക്കുന്ന നാട്ടുരാജ്യങ്ങളായി. സൈന്യശക്തി ഗണ്യമായി കുറഞ്ഞു.  ടിപ്പുവിൻറെയും  പഴശ്ശിരാജയുടെയും പതനത്തോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. നായർപട്ടാളം മദ്രാസ് റെജിമെന്റിൽ ലയിച്ചു.




കുളച്ചലിൽ ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തിയതും(1741) ടിപ്പുവിനെ നെടുങ്കോട്ടയിൽ പരാജയപ്പെടുത്തിയതും(1789) നായർപട്ടാളത്തിൻറെ തിളക്കമാർന്ന നേട്ടങ്ങളാണ്. ഒരു സമുദായം എന്ന നിലയിൽ കേരളത്തിൽ ഏറ്റവും ജീവൻ ബലികൊടുത്തത് മരണഭയമില്ലാതിരുന്ന നായർ പോരാളികളായിരുന്നു. ബ്രാഹ്മണർക്ക്‌ ജാത്യാചാരം നിലനിർത്തുന്നതിനും, അനേകം നാടുവാഴികൾക്ക് പരസ്പരം പക പോക്കുന്നതിനായും, രാജ്യത്തിനു വേണ്ടിയും  എന്നു വേണ്ട കേരള ചരിത്രത്തിലെ എല്ലാ യുദ്ധങ്ങളിലും നായർരക്തം ഒഴുകി. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പിയും പാലിയത്തച്ചനും നയിച്ച യുദ്ധങ്ങൾ പരാജയപ്പെടാൻ പ്രധാനകാരണം കൂട്ടത്തിൽ ഉള്ള മറ്റു നായർ പ്രമാണിമാരുടെയും രാജാവിൻറെയും ചതി ആയിരുന്നല്ലോ. 1961ൽ ഇന്ത്യയിൽ നിന്ന് പോർട്ടുഗീസുകാരെ നാലരനൂറ്റാണ്ടിനു ശേഷം പുറത്താക്കിയ ഗോവവിമോചനത്തിന്റെ സൈനികനീക്കമായ ഓപ്പറേഷൻ വിജയ് നയിച്ചത് ലെഫ്റ്റനന്റ് ജനറൽ കുഞ്ഞിരാമൻ പാലാട്ട് കാണ്ടത് എന്ന ഒറ്റപ്പാലംകാരൻ നായർ ആയിരുന്നു എന്നതും ഒരു ചരിത്രകൗതുകമാണ്.



                                                             Lt. Gen K.P. Candeth

മെക്കാളെയുടെയും മണ്റോയുടെയും കാലത്ത് സുറിയാനിക്രിസ്ത്യാനികൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ലഭിച്ചുതുടങ്ങി. എന്നാൽ റാണിയായിരുന്ന ഗൗരിലക്ഷ്മിബായിയെ തുടക്കത്തിൽ കുറച്ചുകാലം സഹായിക്കുക എന്നതിനുപരി റെസിഡൻറ് എന്ന പ്രാഥമികകർത്തവ്യം മൺറോയെ ഏറെക്കാലം ദിവാൻ ആയിരിക്കാൻ അനുവദിക്കുമായിരുന്നില്ല. ഉദയംപേരൂർ സുന്നഹദോസിന് ശേഷം ചെറുതായും കൂനൻകുരിശുസത്യത്തിനു ശേഷം സാമാന്യം നന്നായും പരസ്പരം പോരടിച്ചുകൊണ്ടിരുന്ന സുറിയാനികൾ കിട്ടിയ അവസരം മുതലെടുക്കാവുന്ന സാഹചര്യത്തിലായിരുന്നില്ല. അതിനാൽ സർക്കാർ ഉദ്യോഗങ്ങളിൽ നായരുടെ പ്രതിയോഗി പരദേശബ്രാഹ്മണർ മാത്രമായിരുന്നു.



1820 മുതൽ തന്നെ ആംഗ്ലിക്കൻ മിഷനറിമാർ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിച്ചുതുടങ്ങി. 1835 ലെ അടിമത്തനിരോധനത്തോടുകൂടി എല്ലാ ജാതിക്കാർക്കും അവരുടെ സ്കൂളുകളിൽ പഠിക്കാമെന്നായി. 1858ൽ പ്രഗത്ഭനായ മാധവറാവു തിരുവതാംകൂർ ദിവാനായി ചാർജെടുത്തു.  ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്റ്റാച്യു ഏതെന്ന് ചോദിച്ചാൽ അത് തിരുവനന്തപുരം സ്റ്റാച്യു ജംക്ഷനിൽ നിലകൊള്ളുന്ന ദിവാൻ മാധവറാവുവിന്റെ സ്റ്റാച്യു ആണെന്ന് ഏതു കാക്കയോടു ചോദിച്ചാലും പറയും. അദ്ദേഹത്തിൻറെ വരവോടു കൂടി സർക്കാരും സ്കൂളുകൾ തുടങ്ങിയെങ്കിലും മേല്ജാതിക്കാർക്ക് മാത്രമേ 1870 വരെയെങ്കിലും പ്രവേശനം ഉണ്ടായിരുന്നുള്ളൂ. മാധവറാവു സർക്കാർജോലികൾക്ക് വിദ്യാഭ്യാസയോഗ്യതകൾ നിഷ്കർഷിച്ചെങ്കിലും പഠിച്ചിറങ്ങുന്ന കീഴ്ജാതിക്കാർക്ക്  സർക്കാർജോലികളിൽ പ്രാതിനിധ്യം ഇല്ലായിരുന്നു. പഠിച്ചിറങ്ങുന്ന മാർഗംകൂടിയ കീഴ്ജാതിക്കാർക്ക് സിലോണിലും മറ്റ് ബ്രിട്ടീഷ് ഇന്ത്യൻ ഭാഗങ്ങളിലും മിഷനറിമാരുടെ സഹായത്താൽ ഗുമസ്തപ്പണികൾ ലഭിച്ചു തുടങ്ങി. ജനസംഖ്യയിൽ 20 ശതമാനം ഉണ്ടായിരുന്ന നായർസമുദായത്തിനായിരുന്നു സർക്കാർജോലികളിൽ 60 ശതമാനവും. എന്നാൽ ഒരു ശതമാനത്തിൽ താഴെയുള്ള പരദേശബ്രാഹ്മണർ ബാക്കി 40 ശതമാനം ജോലികൾ, പ്രത്യേകിച്ചും ഉയർന്ന ശമ്പളവും പദവിയുമുള്ളവ, കൈയ്യടക്കിവച്ചിരുന്നു എന്നത് നായരിൽ ഈർഷ്യയുണ്ടാക്കി. 1891ലെ  മലയാളിമെമ്മോറിയൽ അടിസ്‌ഥാനപരമായി ഒരു നായർ മെമ്മോറിയൽ തന്നെയായിരുന്നു. 1911 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം സർക്കാർ ഉദ്യോഗങ്ങളിൽ 41 % നായന്മാരും, 19% ബ്രാഹ്മണരും,  29 % ക്രിസ്ത്യാനികളും, ബാക്കി 11 %  മറ്റ് ജാതിക്കാരും,  ഈഴവർ പൂജ്യവുമാണ്.



പരദേശ ബ്രാഹ്മണരോട് അവകാശങ്ങൾക്കായി പൊരുതിയ നായരോട് ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും അതേ അവകാശങ്ങൾക്കായി പൊരുതി. റിപ്പൺ പ്രഭു നടപ്പിലാക്കിയ ആംഗ്ലോസാക്സൺ മാതൃകയിലുള്ള ജനപങ്കാളിത്തവും നായർ ബ്രാഹ്മണ കുത്തകയായിരുന്നു.   രാജഭരണത്തിൻറെ അവസാനത്തോടെ നായർസമുദായം ഉദ്യോഗങ്ങളിൽ തങ്ങളുടെ മേധാവിത്വം തിരിച്ചുപിടിക്കുകയും അത് ഏകദേശം ഇരുപതാംനൂറ്റാണ്ടിൻറെ ഒടുക്കംവരെ നിലനിർത്തുകയും ചെയ്തു എന്നു കാണാം. അതുവരെയുള്ള  കേരളത്തിലെ വകുപ്പ് സെക്രെട്ടറിമാരുടെ ലിസ്റ്റ് പരിശോധിച്ചാൽ അത് ബോധ്യപ്പെടും. നായരല്ലെങ്കിൽ ചീഫ് സെക്രെട്ടറിയാകാൻ സാധിക്കില്ലെന്ന ഡി ബാബുപോൾ ഐ എ എസിൻറെ പരാമർശവും ചിന്തനീയമാണ്.




കണ്ണൂരിലെ പാട്യത്ത് ജനിച്ച വാഗ്ഭടാനന്ദനും ചിറ്റൂർ തത്തമംഗലത്തു ജനിച്ച സദാനന്ദസ്വാമികളും ഒക്കെയുണ്ടായിരുന്നെങ്കിലും നവോത്ഥാനവും മറ്റു ജനാധിപത്യപ്രക്രിയകളും തിരുകൊച്ചി കേന്ദ്രീകൃതമായിരുന്നു എന്നു കാണാം.  ഒന്നുകിൽ തൊലി അല്ലെങ്കിൽ തല എന്ന സമാധാനസന്ദേശവുമായി വന്ന ടിപ്പുവിന്റെ കാലശേഷം ബ്രിട്ടീഷ് ഭരണത്തിൻകീഴിലായിരുന്ന മലബാർ ദേശീയ സ്വാതന്ത്ര്യപ്രസ്‌ഥാനത്തിന് സമാന്തരമായിയാണ് ചലിച്ചുകൊണ്ടിരുന്നത്. വൻകിടഭൂവുടമകൾ തിരുവിതാംകൂറിൽ ഇരുപതാംനൂറ്റാണ്ടിനു മുൻപേ അപ്രത്യക്ഷ്യമായിരുന്നെങ്കിലും മലബാറിൽ സ്‌ഥിതി വേറിട്ടായിരുന്നു. ഗുരുവായൂർ സത്യാഗ്രഹത്തിലും അയിത്തോച്ചാടനത്തിലും സാമൂതിരി എടുത്ത നിലപാടുകൾ വളരെ പിന്തിരിപ്പനായിരുന്നു എന്നുകാണാം. മാപ്പിളലഹളയുമൊക്കെ ഉൾപ്പെടുന്ന മലബാർചരിത്രം വിശദമായ എഴുത്തർഹിക്കുന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.




ബ്രിട്ടീഷുകാരുടെ വരവോടുകൂടി ആംഗ്ലിക്കൻ മിഷനറിമാരും തിരുവതാംകൂറിലേക്ക് ഒഴുകിത്തുടങ്ങി. മൃഗസമാനരായി കഴിഞ്ഞു പോന്നിരുന്ന കീഴാളർ നല്ലൊരു കസ്റ്റമർഗ്രൂപ് ആണെന്ന് മിഷനറിമാർ തിരിച്ചറിഞ്ഞു.




ജാതിശ്രേണിയിൽ നായർക്കൊപ്പമുള്ള ഒരു സ്‌ഥാനമാണ് സുറിയാനികൾക്ക് ഉണ്ടായിരുന്നത്. അവർണർ തൊട്ടശുദ്ധമാക്കിയ വസ്തുക്കളെ ശുദ്ധീകരിക്കാൻ ക്രിസ്ത്യാനികളെ ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ പുരാതനക്രൈസ്തവരെ സവർണക്രിസ്ത്യാനികൾ എന്ന് തെറ്റായാണെങ്കിലും വിളിച്ചുപോന്നു. ശാസ്ത്രപ്രകാരം ആസ്തികർ അഥവാ വേദങ്ങളെ അംഗീകരിക്കുന്ന ഹൈന്ദവരിൽ മാത്രമാണ് വർണവ്യവസ്‌ഥ. വർണം ഉള്ളവൻ സവർണ്ണൻ. അവർണ്ണൻ എന്നാൽ അഹിന്ദു അല്ലെങ്കിൽ നാസ്തികൻ. ഏതായാലും ഈ നമ്പൂതിരിഫലിതം ആപ്തവാക്യമാക്കിയ സുറിയാനികൾ കീഴാളരിൽ നിന്ന് മതംമാറി വരുന്നവരെ തങ്ങളുടെ കൂടെക്കൂട്ടി നികൃഷ്ടരാകാൻ ഒരുക്കമായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിൽ സെയിന്റ് ക്രിമിനൽ ഫ്രാൻസിസ് സേവ്യർ പരിവർത്തനം ചെയ്ത ലത്തീൻകത്തോലിക്കരേയും അതിനാൽ സുറിയാനികൾ അടുപ്പിച്ചിരുന്നില്ല. ബൈബിൾ പ്രകാരം എല്ലാ മനുഷ്യരും ഒരേ പോലെ ദൈവസൃഷ്ടിയല്ലേ എന്നൊക്കെ ചില കുഞ്ഞാടുകൾക്ക് സംശയം തോന്നിയിരുന്നെങ്കിലും അത് നിലവിൽ പള്ളിയിൽ ഉള്ളവർക്ക് മാത്രമെന്ന് വിശദീകരിച്ച് സമുദായനേതാക്കൾ മാതൃകയായി. അങ്ങനെ താത്ത്വികമായി ശരിയെന്നു തോന്നാമെങ്കിലും പ്രായോഗികമായി നടപ്പിലാക്കാൻ സാധ്യമല്ലാത്ത വാദങ്ങൾക്കുള്ള മറുപടിയായി "അതങ്ങു പള്ളിയിൽപ്പോയി പറഞ്ഞാൽ മതി" എന്ന പ്രയോഗം ഖ്യാതി നേടി.


                                                        Pulayas of Travancore

ആംഗ്ലിക്കൻ മിഷനറിമാർ സ്‌ഥാപിച്ച സി എം എസ്, എൽ എം എസ് സഭകളുടെ പ്രവർത്തനഫലമായി ധാരാളം ഈഴവ ചാന്നാർ ദളിത് സമുദായാംഗങ്ങൾ ക്രൈസ്തവരായി. വഴി നടക്കാനോ, ഇഷ്ടമുള്ളത് ധരിക്കാനോ ഒന്നും കഴിയാതിരുന്ന കീഴ്ജാതിക്കാർക്ക് മതപരിവത്തനം മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള പാസ്സ്പോർട് ആയിരുന്നു.  മുജ്ജന്മപാപത്തിൻറെ ഫലമായി ഈ ജന്മത്തിൽ നരകജീവിതം എന്ന് പറയുന്ന വൈദികമതവും പാടത്തു പണി പരലോകത്തു കൂലി എന്നു പഠിപ്പിക്കുന്ന സെമിറ്റിക് മതങ്ങളും തമ്മിൽ താത്ത്വികമായി വ്യത്യാസം ഒന്നും ഇല്ലായിരുന്നു എങ്കിലും ബ്രഹ്മാവിൻറെ പാദത്തിൽ നിന്നും ശൂദ്രർ ഉണ്ടായെന്നു പറയുന്നതിലും മെച്ചപ്പെട്ട ഒരു അസ്തിത്വം മനുഷ്യരെല്ലാം ആദം ഹവ്വ എന്നീ രണ്ടുപേരിൽ നിന്നും ഉത്ഭവിച്ചു എന്നു കേൾക്കുന്നതിലൂടെ കീഴാളർക്കുണ്ടായിക്കാണണം. പക്ഷേ ഈ ഒഴുക്ക് അധികകാലം തുടർന്നില്ല. സമൂഹത്തിൽ നായകരായി വിഹരിക്കുന്ന നായരും ശൂദ്രർ തന്നെയാണല്ലോ. മതം മാറിയാലും ജാതി മാറുന്നില്ല എന്ന വസ്തുത അവരെ നോക്കി പല്ലിളിച്ചു. കൂടുതൽ അറിവിനായി പൊയ്കയിൽഅപ്പച്ചൻറെ  ജീവിതകഥ പഠിക്കാം.




അടിമത്തനിരോധനം, മാറ് മറയ്ക്കാൻ അവകാശം തുടങ്ങിയ നേട്ടങ്ങളുടെ പിതൃത്വം തീർച്ചയായും മിഷനറിമാർക്ക് അവകാശപ്പെട്ടതാണ്. വിദ്യാഭ്യാസരംഗത്ത് അവരുടെ സംഭാവനകളും വിലമതിക്കാനാവാത്തത് തന്നെ. എങ്കിലും എൻറെതന്നെ ഒരു മുൻപോസ്റ്റിൽ നിന്നും ഉദ്ധരിക്കാം.

കൊളോണിയലിസത്തിന്റെ സാംസ്കാരികവകുപ്പ് കൈകാര്യം ചെയ്തിരുന്നത് മിഷനറിമാർ ആയിരുന്നു എന്നുകാണാം. ഇവർ ഒരിക്കലും സാമൂഹ്യപരിഷ്കർത്താക്കളോ മനുഷ്യസ്നേഹികളോ ആയിരുന്നില്ല. മുഖ്യലക്ഷ്യം മതപരിവർത്തനം തന്നെയായിരുന്നു. ഡോ കെ എൻ ഗണേഷ് എഴുതുന്നു "അവരുടെ പാശ്ചാത്യവൽക്കരണ ക്രിസ്തീയവൽക്കരണ പ്രവർത്തനങ്ങൾക്ക് സാമൂഹികാചാരങ്ങൾ വിലങ്ങുതടിയായി വരുമ്പോൾ മാത്രം അവർ അതിനെ എതിർത്തിരുന്നു. 1859 ലെ മാറുമറയ്ക്കൽ സമരത്തിൽ മിഷനറിമാരുടെ നിലപാട് ഉദാഹരണമാണ്."
(കേരളത്തിന്റെ ഇന്നലെകൾ P 248)



കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ജാതിചിന്ത വെടിഞ്ഞ്, ക്രിസ്തുമതം സ്വീകരിച്ച കീഴ്ജാതിക്കാരെ തങ്ങൾക്ക് സമരായി കരുതിയിരുന്നെങ്കിൽ ഇന്ന് കേരള ജനസംഖ്യയുടെ 70 ശതമാനവും ക്രൈസ്തവർ ആയേനെ. മാണിക്ക് മുഖ്യമന്ത്രിപദം വിധിച്ചിട്ടില്ല എന്നല്ലാതെ എന്താ പറയുക!  



                                                      സദാനന്ദ സ്വാമികൾ

സെയിൽസ്മെൻ എപ്പോഴും തങ്ങളുടെ ഉത്പന്നത്തെ പുകഴ്ത്തിയും എതിരാളിയുടേതിനെ ഇകഴ്ത്തിയും അവതരിപ്പിക്കും. മിഷനറിമാരും വ്യത്യസ്തരല്ലായിരുന്നു. മതപ്രചരണത്തിൻറെ ഭാഗമായി ഹിന്ദുസമുദായങ്ങൾക്കെതിരെ അവർ ധാരാളം ആക്ഷേപങ്ങൾ ഉന്നയിച്ചു. നിലവിലുള്ള വ്യവസ്‌ഥയുടെ അടിവേര് ഇളകിത്തുടങ്ങിയെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലായിത്തുടങ്ങി. വൈകുണ്ഠസ്വാമികൾ, അയ്യാസ്വാമികൾ, ചട്ടമ്പിസ്വാമികൾ,  ശ്രീനാരായണഗുരു, സദാനന്ദസ്വാമികൾ, തീർത്ഥപാദസ്വാമികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ എല്ലാ ജാതിക്കാരിലും അറിവിൻറെ വെളിച്ചം എത്തിത്തുടങ്ങി. കേരളത്തിൽ ഹിന്ദുമതം എന്ന പേരിൽ നടക്കുന്നത് നട്ടപ്രാന്താണെന്ന് അവർ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. 1892ൽ കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ അതു സർട്ടിഫൈ ചെയ്തു കേരള സാമൂഹ്യവ്യവസ്‌ഥിതിയെ ഭാരതത്തിനുമുന്നിൽ തുറന്നുകാട്ടി. 



വിഷയം നായർ സമുദായം ആയതിനാൽ അതിലേക്ക് തിരിച്ചുവരാം. ചട്ടമ്പി സ്വാമികൾ ക്രിസ്തുമതച്ഛേദനം എന്ന ഗ്രന്ഥത്തിലൂടെ മിഷനറിമാർക്കെതിരെ ആഞ്ഞടിച്ചെങ്കിലും സമുദായത്തിൽ സാരമായ പരിഷ്കരണങ്ങൾ ആവശ്യമെന്ന് നേതാക്കന്മാർക്കെങ്കിലും ബോധ്യമായി. മിക്ക നായന്മാർക്കും ചൂണ്ടിക്കാണിക്കാൻ ഒരു അച്ഛൻ ഇല്ല എന്നത് ചെറുപ്പക്കാരെ അസ്വസ്‌ഥരാക്കി. നായന്മാർക്ക് വിവാഹബന്ധമില്ലെന്നും, അവരുടെ അച്ഛൻ ആരാണെന്നു നിശ്ചയമില്ലെന്നും, അവർ വേശ്യാപുത്രന്മാരാണെന്നും, അവരുടെ സന്തതികൾക്ക് അച്ഛനിൽ നിന്ന് സംരക്ഷണാവകാശം ആഗ്രഹിക്കാൻതന്നെ അവകാശമില്ലെന്നും ഹൈക്കോടതിയിലെ ബ്രാഹ്മണജഡ്ജിമാരിൽ ചിലർ വിധിയെഴുതിയത് നായർ സമുദായത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.




വിവാഹസാധുത്വം, കാരണവന്മാരുടെ കുടുംബഭരണത്തിനുള്ള നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടുത്തി മരുമക്കത്തായത്തിന് നിയമപരമായ ഒരു ഘടനയ്ക്കായി ശബ്ദമുയർന്നു. 1890ൽ സി ശങ്കരൻ നായർ മദ്രാസ് നിയമനിർമ്മാണസഭയിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടക്കുന്ന നായർ സംബന്ധങ്ങൾ വിവാഹമായി രജിസ്റ്റർ ചെയ്യാൻ ഉതകുന്ന ഒരു ബിൽ അവതരിപ്പിച്ചു. 1896ൽ അത് നിയമമായെങ്കിലും സംബന്ധങ്ങൾ രജിസ്റ്റർ ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു. 1897 ഒരു ബിൽ ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ പി താണുപിള്ള തിരുവിതാംകൂറിൽ അവതരിപ്പിച്ചെങ്കിലും പാരമ്പര്യവാദികളുടെ എതിർപ്പുകാരണം അതും തള്ളപ്പെട്ടു.



                                                           Sir C Shankaran Nair

1907ൽ വിഷയം വീണ്ടും ചൂടുപിടിക്കുകയും ഗവണ്മെന്റ്, കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മരുമക്കായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അടുത്തവർഷംതന്നെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മരുമക്കത്തായക്കാരായ മറ്റു സമുദായക്കാർ ഇതിനോട് വലിയ താല്പര്യം കാണിച്ചില്ല. തന്മൂലം അത് നായർ വിഷയം മാത്രമായി. സർക്കാർ ഊട്ടുപുരകൾ നിർത്തലാക്കിയ ഉല്പതിഷ്ണുവായ ദിവാൻ പി രാജഗോപാലാചാരി പരമാവധി ശ്രമിച്ചെങ്കിലും അന്ന് നിയമനിർമ്മാണസഭയിൽ അംഗങ്ങളായിരുന്ന നായർസമുദായാംഗംങ്ങൾ തായ്‌വഴി ഭാഗക്രമത്തെ കഠിനമായി എതിർത്തു. ഭേദഗതികൾ അംഗീകരിക്കുക വഴി വെള്ളംചേർക്കപ്പെട്ട ബില്ലിന് അംഗീകാരം നൽകിക്കൊണ്ട് ഒരു പരദേശബ്രാഹ്മണനായ രാജഗോപാലാചാരി നടത്തിയ പ്രസംഗത്തിൽ  സഭയിലെ നായർപ്രമാണികൾ ചെയ്യുന്ന സമുദായദ്രോഹത്തെപ്പറ്റി വളരെ ഹൃദയസ്പർശിയായി പരാമർശിച്ചു. സ്വന്തം സമുദായത്തിന് പാരവെയ്ക്കാൻ എന്നും മുന്നിൽനിന്ന നായർസമുദായം അക്കാര്യത്തിലും വേറിട്ടനിലപാട് സ്വീകരിച്ചില്ല.




ഇതേ അസ്സംബ്ലിയിൽ സവർണജാഥയ്ക്ക് ശേഷം  എല്ലാ കീഴ്ജാതിക്കാർക്കും സഞ്ചാരസ്വാതന്ത്ര്യത്തിനായിയുള്ള ബിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്ത് വോട്ട് ചെയ്ത് തോൽപ്പിച്ചത് ഈഴവപ്രമാണികളായിരുന്നു എന്നതും ചിന്തനീയമാണ്. മറ്റെല്ലാ സമുദായങ്ങളിലുംപെട്ടവർ രണ്ടുഭാഗത്തും വോട്ട് ചെയ്‌തെങ്കിലും നായർ സമുദായഅംഗങ്ങൾ എല്ലാവരും തന്നെ സഞ്ചാരസ്വാതന്ത്ര്യത്തിനനുകൂലമായി വോട്ടുചെയ്തു.

മറ്റു സമുദായങ്ങളിൽ താലികെട്ടിയാൽ ഭർത്താവിനെ ലഭിക്കുമ്പോൾ നായർസ്ത്രീകളുടെ താലികെട്ടുകല്യാണം വളരെ പരിഹാസ്യം ആയ ഒന്നായിരുന്നു. കുടുംബത്തിൻറെ പ്രൗഢിക്കനുസരിച്ച് നമ്പൂതിരി, നാടുവാഴി, നാട്ടുപ്രമാണി ഇനി ഇവരൊന്നും ഒത്തില്ലെങ്കിൽ മുറച്ചെറുക്കനെക്കൊണ്ട് പെൺകുട്ടിയെ ഋതുമതിയാകുന്നതിനു മുൻപേ താലികെട്ടിച്ച് നാലുദിവസം ആഘോഷിക്കുന്ന ചടങ്ങായിരുന്നു താലികെട്ട് കല്യാണം. ആഘോഷം കഴിഞ്ഞ് വരൻ വധുവിന് സലാം പറഞ്ഞു പിരിയും. പിന്നെ അവർ തമ്മിൽ ഒരു ബന്ധവും ഇല്ല. പെൺകുട്ടിയുടെ പേരിൽ 'അമ്മ' എന്ന വാൽ ചേർക്കപ്പെടുന്നു. തിരണ്ടുകുളി, പുളികുടി, താലികെട്ട്, ചാവടിയന്തിരം എന്നീ അർത്ഥശൂന്യമായ ദുർവ്യയങ്ങൾ നടത്തി നായർ തറവാടുകൾ മുടിഞ്ഞു.

1860 കളിൽ മാധവറാവു നടപ്പിലാക്കിയ ഭൂപരിഷ്കരണങ്ങൾ കുടിയാന്മാരെ ഭൂമിയിൽ സ്വതന്ത്രാവകാശമുള്ള ഭൂവുടമകളാക്കി. നായർ ക്രിസ്ത്യൻ ഈഴവ ജാതിക്കാർക്കാണ് ഈ പരിഷ്‌കാരം ഏറെ ഗുണം ചെയ്തതെങ്കിലും മേൽപറഞ്ഞ ധൂർത്തുകൾ പോരാഞ്ഞ് പടയണി, കുതിരകെട്ട്, ഗരുഡൻ തുടങ്ങിയ ഉത്സവപേക്കൂത്തുകൾക്കും പണം കണ്ടെത്തേണ്ടിവന്നത് നായർഭൂമികൾ അന്യാധീനപ്പെടുന്നതിനു കാരണമായി. വിദ്യാഭ്യാസത്തിനായും കേസുകൾക്കായും പണം വേണ്ടിവന്നു. വസ്തു വിൽക്കലായി ഏറ്റവും എളുപ്പവഴി. കേസുകെട്ട്, താലികെട്ട്, വെടിക്കെട്ട്, കുതിരകെട്ട് എന്നീ നാലുകെട്ടുകൾ കാരണം നായരുടെ ഭവനമായ നാലുകെട്ടുകൾ തകർന്നുവീഴുന്നു എന്ന് മന്നത്തു പത്മനാഭൻ ആ കാലഘട്ടത്തെപ്പറ്റി എഴുതി. നായർസമുദായത്തിൽനിന്ന് ഈഴവരിലേക്കും ക്രിസ്ത്യാനികളിലേക്കും വൻതോതിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ കണക്കുകൾ മരുമക്കത്തായകമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 




                                              ചങ്ങനാശ്ശേരി പരമേശ്വരപിള്ള

"ഓരോ നായർഭവനവും കൃഷ്ണപക്ഷചന്ദ്രിക പോലെ ദിവസംതോറും ക്ഷയിച്ചുകൊണ്ടിരുന്നു. അന്ധവിശ്വാസവും അനാചാരവും ആഡംബരഭ്രമവും അടിയന്തിരബഹുലതയും കാലത്തിനു പറ്റാത്ത മരുമക്കത്തായവും കൊണ്ട് പ്രഭാവമുള്ള മിക്ക തറവാടുകളും 'നാഥനും നമ്പിയു' മില്ലാതെ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് അതിവേഗം പ്രയാണം ചെയ്യുന്ന വസ്തുത, അധികമാരും ഗ്രഹിച്ചുതന്നെയില്ല." - മന്നത്തു പത്മനാഭൻ - എൻറെ ജീവിതസ്മരണകൾ




അദ്ദേഹം തുടർന്നെഴുതുന്നു "കല്യാണം എന്നു കേട്ടാൽ സ്ത്രീപുരുഷന്മാരെ ഭാര്യാഭർത്താക്കന്മാരാക്കുന്ന ഒരടിയന്തിരമെന്നാണല്ലോ സാധാരണ മനസ്സിലാക്കുന്നത്... ഒരു നമ്പൂതിരി ഒരു അന്തർജ്ജനത്തെയോ ഒരു പുലയൻ പുലയിയെയോ കല്യാണം കഴിച്ചു എന്നു കേട്ടാൽ പുരുഷന് ഒരു ഭാര്യയും സ്ത്രീക്ക് ഒരു ഭർത്താവുമുണ്ടായി എന്നാണ് നാം മനസ്സിലാക്കുന്നത്. ക്രിസ്ത്യാനിക്കും, മുസൽമാനും, യൂറോപ്യനും, അമേരിക്കനും ഇതിൽ മാറ്റമില്ല. എന്നാൽ നായരുടെ വീട്ടിൽ ഒരു കല്യാണം നടന്നു എന്നു കേട്ടാൽ സ്ത്രീക്ക് ഒരു ഭർത്താവും പുരുഷന് ഒരു ഭാര്യയും ഉണ്ടായില്ലെന്നാണ് നാം ധരിക്കേണ്ടത്...... ഈ അവമാനകരമായ നില പരസ്യപ്പെടുത്തുന്നതിനുവേണ്ടി ഓരോ കുടുംബവും ചിലവാക്കുന്ന സംഖ്യക്ക് കണക്കില്ല. നെടുംപുരയും വിതാനവും കൊട്ടും കുഴലും ഘോഷയാത്രയും നാലു ദിവസത്തെ സദ്യയും തുള്ളലും ആട്ടവും ഉൾപ്പെടെയുള്ള ആ മഹാ 'മേള' കഴിയുമ്പോൾ തറവാടിനു താങ്ങാൻ വയ്യാത്ത ഒരു ഋണഭാരം അതിൻറെ കഴുത്തിൽ തൂങ്ങുന്നതായി കാണാം. തെരണ്ടുകുളിയെപ്പറ്റി എഴുതാൻ എനിക്ക് ലജ്ജ തോന്നുന്നു. അതു പുരുഷന്മാർ അറിയേണ്ടതോ പരസ്യപ്പെടുത്തേണ്ടതോ ആയ ഒരു കാര്യമല്ല. യൗവ്വനയുക്തയായ സ്ത്രീയെ 'ഋതുശാന്തി' യുടെ പേരിൽ കൊട്ടും കുഴലുമായി ഘോഷയാത്ര നടത്തുന്ന ഏർപ്പാടും നമ്മുടെ തറവാടുകളെ കുറെയൊക്കെ ശോഷിപ്പിച്ചിട്ടുണ്ട്. ഋതുവാകുന്നതിനുമുൻപ് താലികെട്ടുകല്യാണം നടത്തിയില്ലെങ്കിൽ പോരായ്മയും പാപവുമാണെന്നുള്ള വിശ്വാസവും സമുദായത്തിനുണ്ടായിരുന്നു. ഈ വിശ്വാസാചാരാദികളെ മാറ്റി താലികെട്ട് മുതലായ അടിയന്തിരങ്ങളെ നിറുത്തൽ ചെയ്ത്, സ്ത്രീക്ക് പ്രായമാകുമ്പോൾ ദാമ്പത്യബന്ധച്ചടങ്ങായി നടത്താറുള്ള സംബന്ധം മാത്രം മതിയെന്ന് സമുദായത്തെക്കൊണ്ടു വിശ്വസിപ്പിക്കാനും നടപ്പിൽ വരുത്താനും വളരെ പണിപ്പെടേണ്ടിവന്നിട്ടുണ്ട്."

                                                               സി കൃഷ്ണപിള്ള

സി കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കേരളീയ നായർ സമാജം സ്‌ഥാപിക്കപ്പെടുകയും സി വി രാമൻപിള്ള, മള്ളൂർ ഗോവിന്ദപ്പിള്ള തുടങ്ങിയ നേതാക്കൾ പരിഷ്കരണവാദികളായി രംഗത്തുവന്നു. അവരുടെ ശ്രമഫലമായി പരദേശബ്രാഹ്മണർ ചാർത്തിക്കൊടുത്ത മലയാളശൂദ്രൻ എന്ന പേര് മാറി നായർ എന്ന പദം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. കൈനിക്കര ഗോപാലപിള്ള 'നായർ' എന്ന പേരിൽ ഒരു മാസികയും സുഭാഷിണി എന്ന പത്രവും തുടങ്ങി. കൊച്ചിയിലും നായർ സംഘടനയുണ്ടായെങ്കിലും മന്നത്തുപത്മനാഭൻറെ നേതൃത്വത്തിൽ സ്‌ഥാപിതമായ നായർ സർവീസ് സൊസൈറ്റി ആണ് നായർ സമുദായത്തിൻറെ പുനരുദ്ധാരണത്തിന് ഹേതുവായത് എന്നു കാണാം. കർമ്മയോഗിയായിരുന്ന മന്നം ജനറൽസെക്രട്ടറി ആയും കേരളഗാന്ധി കെ കേളപ്പൻ പ്രസിഡന്റും ആയി 14 പേർ ചേർന്ന് പെരുന്നയിൽ സ്‌ഥാപിച്ച നായർ ഭൃത്യജനസംഘം ക്രൈസ്തവസഭകളുടെ ഇടവക മാതൃകയിൽ കരയോഗ യൂണിറ്റുകൾ കേരളക്കാരെയാകെ സ്‌ഥാപിച്ച്‌ നായർ സമുദായത്തെ ഒരു പരിധി വരെ സംഘടിതരാക്കി. മാർത്താണ്ഡവർമ്മക്കു ശേഷം തിരുവതാംകൂർ എന്ന പോലെ മന്നത്തിനു ശേഷം എൻ എസ് എസ്സും വളർച്ച മതിയാക്കി. ഭരത്ചന്ദ്രൻ ഐ പി എസ് അലങ്കോലമാക്കാൻ ശ്രമിച്ച എൻ എസ് എസ് ബജറ്റ് സമ്മേളനം 100 കോടി രൂപയുടെ കാര്യമായിരുന്നെങ്കിൽ ഇരുപതിന്‌ മേൽ ഇടവകകൾ ഉള്ള സി എസ് ഐ ചർച്ചിന്റെ ഒരിടവകയായ ദക്ഷിണമഹായിടവക 186 കോടിയുടെ ബജറ്റാണ് ഭരത്ചന്ദ്രൻ ഷോയ്ക്കു കഷ്ടിച്ച് ഒരു വർഷം മുൻപ് (2015 August)  പാസ്സാക്കിയത്.



                                                      മള്ളൂർ ഗോവിന്ദപ്പിള്ള


എണ്ണത്തിൽ വളരെ കുറവായിരുന്ന നമ്പൂതിരിമാർ ഉള്ളവരെ തന്നെ പലപല തട്ടിലാക്കി പരസ്പരവിലക്കുകൾ ഉണ്ടാക്കിയതെങ്ങനെ എന്ന് എൻറെ മുൻ പോസ്റ്റ് ആയ "നമ്പൂരിച്ചന്റെ ക്രൂരകൃത്യങ്ങളി"ൽ വിവരിച്ചിട്ടുണ്ട്. എന്തിനും ഏതിനും നമ്പൂതിരിയെ മാതൃകയാക്കാൻ ശ്രമിച്ചിരുന്ന നായരും അതുതന്നെ ചെയ്തു. പതിനാറോളം അവാന്തരവിഭാഗങ്ങൾ ആയി തിരിഞ്ഞ് നായന്മാർ പരസ്പരം പോരടിച്ചു പോന്നു. വലിയ പണ്ഡിതന്മാരും സാംസ്കാരികനായകന്മാരും ഒക്കെ തന്നെ മാമൂലുകളിലേക്ക് വരുമ്പോൾ തനി യാഥാസ്‌ഥിതികരായി തന്നെ വർത്തിച്ചു.


                                                       സി വി രാമൻപിള്ള

1913ൽ കേരളീയ നായർസമാജത്തിൻറെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത സഭാംഗങ്ങൾക്കായി അടുത്തുള്ള ശുദ്ധഹൃദയനായ മാരാൻ വളരെ പണം ചെലവുചെയ്ത് ചതുർവിധവിഭവങ്ങളോടുകൂടിയ ഒരു സദ്യയൊരുക്കി. ഒരൊറ്റ പ്രതിനിധിയെങ്കിലും മാരാൻറെ ക്ഷണം സ്വീകരിച്ച് വിരുന്നിൽ പങ്കുകൊള്ളുകയുണ്ടായില്ല.




കുട്ടിക്കൃഷ്ണമാരാർ വള്ളത്തോളിൻറെ വീട്ടിൽ നിന്ന് തൊട്ടുണ്ണില്ല. അത് അശുദ്ധിയാണ്. അദ്ദേഹം ഭക്ഷണത്തിന് മുല്ലമംഗലം മനയിലെത്തും. അവിടെ ഇല്ലത്തുള്ളവരുടെ ഭക്ഷണം കഴിഞ്ഞ് പുറത്തു വിളമ്പുന്ന ഭക്ഷണം കഴിക്കാൻ ഒരു വല്ലായ്മയും ഉണ്ടാവില്ല. ഇരിക്കാൻ പത്രക്കടലാസ് മാത്രമേ ഉണ്ടാവൂ. മാരാർക്ക് നമ്പൂതിരി ആവണപ്പലക കൊടുക്കില്ല. (പി ഭാസ്കരനുണ്ണി- പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം)


കൊച്ചിയിൽ തരക്കേടില്ലാത്ത ഒരു നായർസമാജം ഉണ്ടായിരുന്നത് എൻ എസ് എസിൽ ലയിച്ചു. ശങ്കുണ്ണിമേനോൻറെ സഹായം അവർക്കു ലഭിച്ചിരുന്നു. നഗരമധ്യത്തിലെ തോട്ടയ്ക്കാട്ട് ദിവാൻ മെമ്മോറിയൽ ഹാൾ അഥവാ ടി ഡി എം ഹാൾ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു.  സി ശങ്കരൻനായരുടെ കുടുംബത്തുനിന്നും കയ്യയച്ചു സംഭാവന ലഭിച്ചുവെങ്കിലും പൊതുവെ മലബാറുകാർ സമുദായപ്രവർത്തങ്ങളിൽ വിമുഖരായിരുന്നു. ചങ്ങനാശ്ശേരിപരമേശ്വരൻപിള്ള പ്രസിഡന്റ് ആയിരിക്കെ എൻ എസ് എസിൻറെ ശ്രമഫലമായി 1925 നായർ റെഗുലേഷൻ നായർ സമുദായം ഇന്ന് മിക്കവാറും പിന്തുടർന്നു പോരുന്ന സമ്പ്രദായങ്ങൾക്കനുസൃതമായി നിലവിൽ വന്നു.



അയിത്തോച്ചാടനം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം, വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങൾ തുടങ്ങിയവയിൽ എടുത്ത പുരോഗമനനിലപാടുകളും കീഴാളരുടെ അവകാശങ്ങൾക്കായി നടത്തിയ സവർണജാഥയും ഒക്കെ എൻ എസ് എസ്സിനെ എസ് എൻ ഡി പിയുമായി അടുപ്പിച്ചെങ്കിലും ടി കെ മാധവൻറെ മരണത്തോടെ ആ ബന്ധം അവസാനിച്ചു.  സി വി കുഞ്ഞിരാമൻ, സി കേശവൻ തുടങ്ങിയ ഈഴവനേതാക്കൾ ഒരു ഈഴവ മുസ്ലിം ക്രിസ്ത്യൻ കൂട്ടായ്‌മ ഉണ്ടാക്കുകയും ഭരണത്തിൽ ന്യായമായ പ്രതിനിധ്യത്തിനു വേണ്ടി നിവർത്തനപ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു.




1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കേരളത്തിലെ രാഷ്ട്രീയ, ഉദ്യോഗ, കലാസാഹിത്യസാംസ്കാരിക രംഗങ്ങളിൽ  മേധാവിത്വം പുലർത്തിയിരുന്നത് നായർ സമുദായം തന്നെയായിരുന്നു. എന്നാൽ കേളപ്പനും ചങ്ങനാശ്ശേരിക്കും മന്നത്തിനും ശേഷം മേൽപറഞ്ഞ മണ്ഡലങ്ങളിൽ നിന്ന് പ്രശസ്തരും കഴിവുള്ളവരും ആയവർ ആരുംതന്നെ സമുദായസേവനത്തിലേക്ക് വന്നില്ല. അതിൽ തന്നെ കേളപ്പനും എം പി മന്മഥനും വളരെ കുറച്ചുകാലം മാത്രമേ എൻ എസ് എസിൽ പ്രവർത്തിച്ചുള്ളൂ. എസ് എൻ ഡി പി യിലും സ്‌ഥിതി വ്യത്യസ്തമായിരുന്നില്ല. ആർ ശങ്കറിന് ശേഷം രാഷ്ട്രീയം സമുദായം എന്നീ രണ്ടു വള്ളങ്ങളിൽ ഒരേസമയം കാലുവയ്ക്കാൻ ആരും തയ്യാറായില്ല.  കോൺഗ്രസിന്റെ ഒരേയൊരു മലയാളി പ്രസിഡന്റ് സർ സി ശങ്കരൻനായർ ആയിരുന്നല്ലോ. കേരളമാർക്സ് കെ ദാമോദരൻ, കേരളചെഗുവേര പി കൃഷ്ണപിള്ള, എൻ സി ശേഖർ എന്നീ മൂന്ന് നായന്മാരും ഇ.എം.എസ് നമ്പൂതിരിപ്പാടും ചേർന്ന് സ്‌ഥാപിച്ച കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ മിക്കവരും നായർ സമുദായാംഗങ്ങൾ ആയിരുന്നു. വലതു ഭാഗത്തും പട്ടം താണുപിള്ള, പറവൂർ നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ തുടങ്ങി ധാരാളം നേതാക്കൾ ഉണ്ടായിരുന്നു. 1995ൽ കരുണാകരൻ രാജിവെക്കുന്നതു വരെ രാഷ്ട്രീയരംഗത്ത് നായർ സ്വാധീനം തുടർന്നു.


സാഹിത്യരംഗം 80കൾ വരെയെങ്കിലും നായന്മാർ മൃഗീയഭൂരിപക്ഷം പുലർത്തിയ ഒരു മേഖലയായിരുന്നു. അഞ്ച് മലയാളി ജ്ഞാനപീഠ ജേതാക്കളിൽ നാലു പേരെങ്കിലും നായന്മാർ ആണ് . എസ് കെ പൊറ്റെക്കാടിൻറെ പേരിൽ ജാതിവാൽ ഇല്ലാത്തതിനാൽ അദ്ദേഹത്തെയാണ് ഒഴിവാക്കിയത്. നായർ എന്ന വാലില്ലെങ്കിൽ കേരളസാഹിത്യരംഗത്ത് പിടിച്ചു നിൽക്കാൻ പാടാണെന്ന് പുനത്തിൽ ഒരിക്കൽ പറഞ്ഞിരുന്നു. ആദ്യകാല ആകാശവാണിയിൽ ഗോപിനാഥൻ നായർ, നാഗവള്ളി ആർ എസ് കുറുപ്പ്, വീരരാഘവൻ നായർ തുടങ്ങിയവരുടെ നായരിസത്തെപ്പറ്റി പകുതി കളിയായും പകുതി കാര്യമായും ജഗതി എൻ കെ ആചാരി എഴുതിയിട്ടുണ്ട്. സിനിമയിലെ നായകന്മാർ  ന്യൂ ജനറേഷൻ വരുന്നത് വരെ ഭൂരിപക്ഷവും ജനസംഖ്യയിൽ 20 ശതമാനത്തിൽ താഴെയുള്ള നായന്മാരായിരുന്നു. സിനിമയിലെ ജാതിയെപ്പറ്റി ധാരാളം ചർച്ചകൾ നടന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.




എന്നാൽ 1860 മുതൽ ഒരു സാമ്പത്തികശക്തി എന്ന നിലയിൽ നായർസമുദായം താഴോട്ടുള്ള പ്രയാണം ആരംഭിച്ചു. 1930കൾ വരെ തറവാടിൻറെ ഡംഭ് കാണിക്കാനുള്ള  ധൂർത്തുകളും ഭാഗത്തിനായുള്ള കേസുകളുമായിരുന്നെങ്കിൽ അതിനുശേഷമുള്ള കാലങ്ങളിൽ സമൂഹത്തിൽ വന്ന വ്യാവസായികമാറ്റങ്ങളിൽ ഫലപ്രദമായി ഇടപെടാതിരുന്നതാണ് അതിന് കാരണം. ബ്രിട്ടീഷുകാർ സ്‌ഥാപിച്ച എസ്റ്റേറ്റുകളും പ്ലാന്റേഷനുകളും ഫാക്ടറികളുടെയും പ്രയോജനം പ്രധാനമായും ക്രൈസ്തവർക്കാണുണ്ടായത്. അതിൻറെ മാതൃകയിൽ കഠിനാധ്വാനികളായ ക്രൈസ്തവർ ധാരാളം സർക്കാർഭൂമി കൃഷിയോഗ്യമാക്കി ധനികരായി. കയറുല്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചത് ഈഴവർക്കും പ്രയോജനം ചെയ്തു. നായരാകട്ടെ ഉണ്ടായിരുന്ന നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളിലും പുലയരെ പണിയെടുപ്പിച്ച് അലസജീവിതം നയിച്ചു. ബ്രാഹ്മണ്യം നിലംപൊത്തിയപ്പോൾ കീഴാളരുടെ പ്രധാനചൂഷകർ ക്രൈസ്തവരായി മാറി. അയ്യൻ‌കാളി പോരടിച്ചുനേടിയ കൃഷിഭൂമികൾ നല്ലൊരുപങ്കും ക്രൈസ്തവർ ഉദ്യോഗസ്ഥ പിന്തുണയോടെ കൈക്കലാക്കി. കേരളകോൺഗ്രസ് എന്ന പേരിൽ അറിയപ്പെട്ട കാട്ടുകള്ളന്മാരുടെ കൂട്ടായ്മവഴി രാഷ്ട്രീയമായും അവർ ശക്തിപ്രാപിച്ചു.



                                                                     Ayyankali

സാമ്പത്തികമായി ഇന്ന് കേരളത്തിൽ സുറിയാനിക്രിസ്ത്യാനിക്കും സി എസ് ഐ ക്രിസ്ത്യാനിക്കും മുസ്ലീമിനും ഒരു പക്ഷേ ഈഴവനും താഴെയാണ് നായർ. ജനാധിപത്യത്തിൽ വോട്ടുബാങ്കിനും പണത്തിനുമാണ് പ്രാധാന്യം. രണ്ടിലും നായർസമുദായം ബഹുദൂരം പിന്നിലാണ്. സമുദായത്തെ മുന്നോട്ട് നയിക്കാൻ പ്രാപ്തരായ പ്രബുദ്ധർ ആരുംതന്നെ സമുദായത്തിൻറെ സങ്കുചിതവലയത്തിൽ നിൽക്കാൻ താത്പര്യപ്പെടുന്നില്ല.

ക്രൈസ്തവർ മലമ്പ്രദേശങ്ങളിൽ കുടിയേറി എസ്റ്റേറ്റുകളും പ്ലാന്റേഷനുകളും ഉണ്ടാക്കിയും, വ്യാപാരവ്യവസായ സ്‌ഥാപനങ്ങൾ നടത്തിയും, വിദേശരാജ്യങ്ങളിൽ കുടിയേറിയും സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടു. വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ ആരോഗ്യരംഗത്ത് വിദേശരാജ്യങ്ങളിൽ പണിയെടുത്ത് കുടുംബങ്ങളെ കരകയറ്റിയപ്പോൾ അതിനെ സാരിവിസയെന്നും പട്ടിവിസയെന്നുമൊക്ക പരിഹസിച്ചിരുന്ന നായർപ്രധാനികളായ ഹിന്ദു സമൂഹം ഇന്ന് കമ്മ്യുണിസ്റ്റുകാരെ പോലെ ചരിത്രപരമായ വിഡ്ഢിത്തം തിരിച്ചറിഞ്ഞ് അതേ സാരിവിസകൾക്കായി ഓടുന്ന കാഴ്ച്ച കാണാം. ഒരു 25 കൊല്ലം വൈകിയെന്നു മാത്രം. പ്രധാന ഇനമായ ബാർ വ്യവസായത്തിന് ആദർശ ചേകവർ സുധീരൻജി പാരവെച്ചെങ്കിലും വ്യവസായവാണിജ്യ രംഗങ്ങളിൽ ഈഴവസമുദായം ശക്തിപ്രാപിച്ചുവരുന്നു. ഗൾഫ് പണത്തിൽ ദാസ് ക്യാപിറ്റൽ കണ്ടെത്തി മുസ്‌ലിംസമുദായം ശക്തമായി മാറി.





ഈഴവൻറെയും മുസ്ലീമിന്റെയും ഉയർച്ച ഏറെ ഈർഷ്യയുണ്ടാക്കുന്നത് തച്ചിൽ മാത്തുതരകൻ സ്വപ്നംകണ്ട് ഇന്ന് മനോരമ നെഞ്ചിലേറ്റുന്ന സുറിയാനി ക്രൈസ്തവ കൂട്ടായ്മയ്ക്കാണ് (ഒരു 12 അടി അകലെയായി സി എസ് ഐയും 24 അടിയിൽ ലത്തീനും കൂടെക്കൂടാം) . അതിനായി പഴയ ചാവേർ വേഷം ഏറ്റെടുക്കാൻ നായർ സദാസന്നദ്ധരുമാണ്. എൻ എസ് എസിന്റെ തുടക്കത്തിൽ വിദ്യാഭ്യാസസ്‌ഥാപനങ്ങൾ തുടങ്ങാനും എസ്റ്റേറ്റുകൾ ആരംഭിക്കാനും ഒക്കെയുള്ള ശ്രമങ്ങൾക്ക് ഏറ്റവും തടസ്സമുണ്ടാക്കിയത് മധ്യതിരുവിതാംകൂറിലെ ക്രൈസ്തവസഭകൾ ആയിരുന്നു എന്ന് മന്നത്തിന്റെ ആത്മകഥയിൽ കാണാം. എങ്കിലും സുകുമാരൻനായർക്ക് മാണിയും കുര്യനുമാണ് പ്രിയമിത്രങ്ങൾ.

Two kinds of justice for Mani, Babu: P J Kurien



1962 മുതൽ മൂന്ന് തവണ ലീഗിൻറെ സിറ്റിംഗ് സീറ്റായിരുന്നു കോഴിക്കോട് ലോക്‌സഭാ മണ്ഡലം. 89ൽ അവർക്ക് സീറ്റിൽ ന്യായമായ ഒരു അവകാശവാദം ഉണ്ടായിരുന്നു. കോൺഗ്രസ് സ്‌ഥാനാർത്ഥിയായി കരുണാകരന്റെ പുത്രനാണെന്നറിഞ്ഞ് അവർ പിൻവാങ്ങുകയും മുരളി വൻഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ ലീഗിൻറെ അഞ്ചാംമന്ത്രിസ്‌ഥാന വിവാദമുണ്ടായപ്പോൾ ഇതേ മുരളി ആക്രമണത്തിന് നേതൃത്വം നൽകി ആർക്കോ വേണ്ടി വാളെടുക്കുക എന്ന നായർ പാരമ്പര്യം കാത്തുസൂക്ഷിച്ചു. മുന്നണിയിൽ മൂന്നാമനാകുന്ന മലയോര കോൺഗ്രസിന്റെ ചാവേറായി കേരളരാഷ്ട്രീയത്തിലെ ഭീഷ്മരുടെ പുത്രൻ അരങ്ങു തകർത്തു. സ്വന്തം അച്ഛനെ വീഴ്ത്തിയത് മുന്നണിയിലെ ക്രൈസ്തവകൂട്ടായ്മയാണെന്ന് അറിയാത്ത ആശാന് ഇന്ന് നിയമസഭ കാണണമെങ്കിൽ നായർ ഭൂരിപക്ഷമണ്ഡലമായ വട്ടിയൂർക്കാവിൽ നിൽക്കണം. അല്ലെങ്കിൽ സഭയുടെ കുഞ്ഞാടുകൾക്കിടയിൽ നിന്നു മത്സരിച്ച സഹോദരിയുടെ ഗതിയാകും. 2011ലെ സംസ്‌ഥാന അസംബ്ലി ഇലക്ഷന് മുന്നേ സഖാവ് വി എസ് പറഞ്ഞു തങ്ങൾക്കെതിരെ ഉമ്മൻ-മാണി-കുഞ്ഞാലി കൂട്ടുകെട്ടാണെന്ന്. തികച്ചും വർഗീയമായ പ്രസ്താവനയെന്ന് ആക്രോശിച്ചു കൊണ്ട് ചാവേറായി തിരുവഞ്ചൂർ രംഗത്തെത്തി. മനോരമ പൂട്ടിക്കുകയും കമ്മ്യുണിസ്റ് പാർട്ടിയെ നിരോധിക്കുകയും, ക്ഷേത്രപ്രവേശനവിളംബരം വഴി മതപരിവർത്തനവ്യവസായത്തിന്റെ നട്ടെല്ലൊടിക്കുകയും ചെയ്ത തമിഴ് ബ്രാഹ്മണനായിരുന്ന സി പി രാമസ്വാമിഅയ്യരെ വെട്ടിയോടിച്ചത് കെ  സി എസ്  മണിഅയ്യർ ആണെന്നതോർക്കുമ്പോൾ മേല്പറഞ്ഞതിൽ ലജ്ജ തോന്നേണ്ട കാര്യമില്ല. തങ്ങളിൽ പൊട്ടന്മാരില്ലെന്ന് ഊറ്റം കൊള്ളുന്ന പട്ടരെ പൊട്ടനാക്കാമെങ്കിൽ പിന്നെ നായർക്കെന്തിന് നാണക്കേട്?


                                                              CP Ramaswamy Iyer

നവഗ്രഹങ്ങളുടെ തടവറയിലാണ് ബഹുഭൂരിപക്ഷം നായർ കുടുംബങ്ങളും. ISRO ക്ക് മൂന്ന് മലയാളി ചെയർമാൻമാർ ഉണ്ടായിട്ടുണ്ട് മൂവരും നായന്മാർ തന്നെ. മംഗൾയാൻ ചെന്ന് ചർച്ചകൾ നടത്തിയിട്ടും നായർ കുടുംബങ്ങളിലെ വിവാഹം മുടക്കുന്നതിൽ നിന്ന് ചൊവ്വ പിൻവാങ്ങുന്ന ലക്ഷണം കാണുന്നില്ല. മന്നത്തു പത്മനാഭന്റെ കാലത്ത് എസ്റ്റേറ്റുകളും, വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഒക്കെ ആയിരുന്നു സമുദായത്തിന് താത്പര്യമെങ്കിൽ ഇന്ന് ദേവസ്വം ബോർഡിലേക്ക് സ്വർണ തുലാഭാരം നടത്തിയും വിലപിടിച്ച കാണിക്ക  സമർപ്പിച്ചും പൂരംനടത്തിയും കോടികൾ എല്ലാ വർഷവും പാഴാക്കുന്നു. എല്ലാം ദേശരക്ഷയ്കാണെന്നോർക്കുമ്പോളാണ് ഒരു ആശ്വാസം.

ആന എഴുന്നള്ളിപ്പ്, ധ്വജ പ്രതിഷ്ഠ, പുനരുദ്ധാരണം, വാസ്തു, ദേവപ്രശ്നം, കലശം, സപ്താഹം, ഗീതാ പ്രഭാഷണം, പടയണി, കുതിര, ഗരുഡൻ, തെയ്യം, പൊങ്കാല, വെടിക്കെട്ട്, സ്വർണം പൂശൽ, ഹോമം, യാഗം തുടങ്ങിയവയാണ് നായന്മാരുടെ ഇഷ്ടവിനോദങ്ങൾ.

ഏതാനും വർഷങ്ങൾക്ക് മുൻപ് ലതാമങ്കേഷ്കറിൻറെ ജന്മനാടായ മങ്കേഷിയിലെ ക്ഷേത്രത്തിൽ പോയപ്പോൾ പോർട്ടുഗീസ് ആക്രമകാരികളെ പേടിച്ച് വിഗ്രഹവും ആയി പൂജാരികളും ഭക്തരും രക്ഷപെട്ട കഥ കേട്ടിരുന്നു. ഇത്തരം കഥകൾ ഇന്ത്യയിൽ ധാരാളം ക്ഷേത്രങ്ങളിൽ കേൾക്കാം. ധനികരായ ഭക്തർ ഫെറാരി, ലംബോർഗിനി തുടങ്ങിയ സ്പോർട്സ് കാറുകൾ ക്ഷേത്രനടയ്ക്ക് വെച്ചിരുന്നെങ്കിൽ ഭാവിയിൽ ഉണ്ടാകാവുന്ന അത്തരം പാലായനങ്ങൾക്ക് ഉപകാരപ്രദമായേനെ.





ജാതിയെന്നത് തുടച്ചു മാറ്റാനാകാത്ത ഒരു മുദ്രയാണ്. എന്നാൽ ജാതിയുടെ ബാനറിൽ ഒരു സ്‌ഥാപനം നടത്തുമ്പോൾ സർക്കാർ അതിനെ ഒരു ഹിന്ദു അഥവാ ഭൂരിപക്ഷ സമുദായസ്‌ഥാപനമായി കണക്കാക്കി ന്യൂനപക്ഷസ്‌ഥാപനങ്ങൾക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്നു. എന്നാൽ ഹിന്ദു ഐക്യം സംസാരിച്ചാലോ ഇടതരും ഇസ്ലാമിസ്റ്റുകളും ആദ്യം പറയുന്നത് ജാതി ആയിരിക്കും. ഇങ്ങനെയുള്ള ഒരു ഇരുതല വാളാണ് സെമിറ്റിക് മതലോബിയും അവരുടെ അജണ്ട അറിഞ്ഞോ അറിയാതെയോ നടപ്പിലാക്കുന്ന ഇടതരും പ്രയോഗിച്ചുപോരുന്നത്. നൂറ്റാണ്ടുകളോളം ബ്രാഹ്മണ്യം പഠിപ്പിച്ച ഭോഷ്ക് വിശ്വസിച്ച് തങ്ങൾ പീഢിപ്പിച്ച പുലയ പറയ ആദിയായ പഴയ അടിമവിഭാഗക്കാരെ സമൂഹത്തിലെ മേൽത്തട്ടിലേക്ക് ഉയർത്തേണ്ട ധാർമിക ചുമതല നായർ സമുദായത്തിനുണ്ട്. അൻപേ ശിവം എന്നാണ് ദ്രാവിഡ സംസ്കാരം പഠിപ്പിക്കുന്നത്. പരമ്പരാഗതമായി കോൺഗ്രസ് പക്ഷത്തു നിന്നുപോന്ന നായർ ഇന്ന് ഹിന്ദു ഐക്യം എന്ന മന്ത്രവുമായി ബി ജെ പിയിൽ അഭയം തേടിയിരിക്കുകയാണ്. നൂറ്റാണ്ടുകളോളം സർക്കാർജോലികളിലും ഭൂവുടമസ്‌ഥതയിലും നൂറു ശതമാനം സംവരണം ഉണ്ടായിരുന്ന സവർണർ, മൃഗങ്ങളേക്കാൾ കഷ്ടമായി ജീവിച്ചുപോന്ന അടിമകളായിരുന്ന ഒരു വിഭാഗത്തിന് ഏതാനും പതിറ്റാണ്ടുകളായി കിട്ടിപ്പോരുന്ന സംവരണത്തോട് കാണിക്കുന്ന അസഹിഷ്ണുതയിൽ നിന്നും ഈ ഐക്യത്തിൻറെ ഭാവി ഏറെക്കുറെ അനുമാനിക്കാവുന്നതേ ഉള്ളൂ. നായാടി മുതൽ നമ്പൂതിരി വരെയെന്ന മുദ്രാവാക്യവും ആയി നടേശൻ മുതലാളി കയ്യാലപ്പുറത്തെ തേങ്ങപോലെ നിലകൊള്ളുന്നു.

ഇനിയുമൊരു മേധാവിത്വത്തിനായുള്ള നായരുടെ മോഹം പൂവണിയുമോ ?
നായാടി മുതൽ നമ്പൂതിരി വരെ ഒരു കുടക്കീഴിൽ അണിനിരക്കുമോ?
അതോ മലയോര കോൺഗ്രസ്സ് എൻ ഡി എയിലെത്തി കുഞ്ഞുമാണി ഒരു കേന്ദ്രമന്ത്രി ആകുമോ?
ബാറുകൾ തുറന്നു കിട്ടിയാൽ നടേശൻ മുതലാളി മറുകണ്ടം ചാടുമോ?

കാത്തിരുന്നു കാണുക അടുത്ത എപ്പിഡോസ് ...



 



Monday, August 8, 2016

അച്ഛാ നഹീ ദിൻ... അഥവാ നായർക്ക് അച്ഛനില്ലാത്ത ദിനങ്ങൾ

നമ്പൂതിരിക്ക് ശേഷം നമുക്കിനി നായരുടെ ഫയൽ എടുക്കാം.

നായരുടെ ഉത്പത്തിയെപ്പറ്റി ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായം ഉള്ളതിനാൽ അതിലേക്ക് കാര്യമായി കടക്കുന്നില്ല.

കേരളമാഹാത്മ്യം എന്ന ബ്രാഹ്മണ ഐതിഹ്യഗ്രന്ഥം നാകത്തന്മാരായിരുന്നു കേരളത്തിലെ ആദ്യകുടിയേറ്റക്കാർ എന്നു പറയുന്നു.എന്നാൽ നമ്പൂതിരിമാരെ സേവിക്കുന്നതിനായി കൊണ്ടുവന്ന വർഗ്ഗമാണ് നായർ എന്ന് കേരളോത്പത്തി. രണ്ടും ബ്രാഹ്മണ ഐതിഹ്യഗ്രന്ഥങ്ങളാണ്.

നാഗത്താന്മാരുടെ പിന്മുറക്കാരാണ് നായന്മാർ എന്ന് ചട്ടമ്പിസ്വാമികൾ എഴുതി. അവർ ജൈനമതക്കാരായിരുന്നത്രേ. പടനായർ എന്നപേരിലാണ് നായർ എന്നവാക്ക് ചരിത്രരേഖകളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ചരിത്രകാരന്മാരുടെ നിരീക്ഷണപ്രകാരം കേരളത്തിലെ വിവിധഗണങ്ങളിൽപ്പെട്ടവർ നായർസമുദായത്തിൽ ലയിച്ചിട്ടുണ്ട്. ആയർ, ഇടയർ, വേളാളർ, മറവർ എന്നിവരിൽ നിന്നാണ് കൂടുതലായി നായന്മാർ ആവിർഭവിച്ചത്.


മലയാളശൂദ്രർ എന്ന പേരാണ് തിരുവിതാംകൂറിലെ ഔദ്യോഗികരേഖകളിൽ ഉപയോഗിച്ചുകാണുന്നത്. മലയാളിമെമ്മോറിയലിലും നായർ എന്ന പേരിനുപകരം മലയാളശൂദ്രർ എന്നാണ് പ്രയോഗം. ഈ പേരിൻറെ ഉത്പത്തിയെപ്പറ്റി ചില സംശയങ്ങൾ ഉണ്ടെങ്കിലും ജാതിയിലെ എല്ലാ വിഭാഗങ്ങൾക്കും വിവേചനരഹിതമായി നായർ എന്ന പേർ നൽകാനാവില്ല എന്ന് സാമുവേൽ മെറ്റിർ എഴുതിയിട്ടുണ്ട്. 'രാജാവോ പ്രഭുവോ അദ്ദേഹത്തിൻറെ കൈകൊണ്ട് വാൾ എടുത്തുകൊടുത്ത് നായർ എന്നു മൂന്നുവട്ടം വിളിക്കുന്നത് പതിവാകുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവർക്ക് വാളും നായർ എന്ന പേരും ധരിച്ചുനടപ്പാൻ പാടില്ല' എന്ന് ബാർബോസയും (പതിനാറാം നൂറ്റാണ്ട്) പറഞ്ഞിരിക്കുന്നു.

                                                           
                                                              Barbosa Duarte

നായർക്ക് നമ്പൂതിരിയും പരദേശബ്രാഹ്മണരുമായും ഉള്ള ബന്ധത്തിൽ ചെറിയ ഉലച്ചിൽതട്ടിയ പത്തൊൻപതാംനൂറ്റാണ്ടിലാണ് മലയാളശൂദ്രർ എന്ന പേര് ചാർത്തിക്കിട്ടിയത് എന്ന് മന്നവും മറ്റ് നായർ നവോത്ഥാനനേതാക്കളും ഉറച്ചുവിശ്വസിച്ചു. അത് മാറ്റിക്കിട്ടാൻ ഏറെ പരിശ്രമവും അവരുടെ ഭാഗത്തു നിന്നും ഉണ്ടായി.

എന്തായാലും 1920ൽ ജാതിയുടെ പേര് നായർ എന്ന് തിരുവതാംകൂറിൽ ഔദ്യോഗികമായി അംഗീകരിച്ചു.

'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍: 430 വര്‍ഷങ്ങള്‍ക്കുശേഷം പുനര്‍വായന' ...... Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.571100

പതിനാറാം നൂറ്റാണ്ടിൽ പൊന്നാനിയിൽ ജീവിച്ചിരുന്ന ഷെയ്ഖ് സൈനുദ്ദീൻറെ തുഹ്‌ഫത്തുൽ മുജാഹിദ്ദീനിൽ നിന്നും കിട്ടുന്ന വിവരങ്ങൾ താഴെപ്പറയുന്നവയാണ്.

ഹിന്ദുക്കളിലെ പ്രബലജാതിക്കാർ നായരും തീയരും ആയിരുന്നു. ഇവരിൽ പടയാളിവർഗ്ഗമായ നായരായിരുന്നു എണ്ണത്തിലും ശക്തിയിലും മുന്നിൽ. യുദ്ധമായിരുന്നു അവരുടെ മുഖ്യമായ തൊഴിലെങ്കിലും നാടുവാഴികൾക്കുവേണ്ടി ഭരണചുമതലകളും അവർ ചെയ്തു പോന്നിരുന്നു. വാണിജ്യം കച്ചവടം ദേഹാധ്വാനം വേണ്ടുന്ന തൊഴിലുകൾ എന്നിവയൊന്നും അവരുടെ അന്തസ്സിനു ചേർന്നതല്ലാത്തതിനാൽ ചെയ്തിരുന്നില്ല. വിശ്വസ്തരായ പടയാളികളായിരുന്ന അവരുടെ ചങ്ങാതങ്ങളെ അഥവാ ചാവേറുകളെ പോർട്ടുഗീസുകാരും ഉപയോഗിച്ചു പോന്നു. അവരുടെ ഒരു അംഗത്തെ കൊലപ്പെടുത്തിയാൽ ബന്ധുക്കൾ കൂടി കൊന്നവനെ വകവരുത്തുന്ന കുടിപ്പക ഒരു ജീവിതരീതി തന്നെയായിരുന്നു.
ബഹുഭർതൃത്വം സർവസാധാരണമായിരുന്നു. സഹോദരബന്ധം ഇല്ലാത്ത പുരുഷന്മാരെയാണ് ഉത്തരകേരളത്തിൽ ഭർത്താക്കന്മാർ ആക്കിയിരുന്നതെങ്കിൽ പാണ്ഡവമാതൃകയിലുള്ള ബഹുഭർതൃത്വം ആണ് തെക്കൻകേരളത്തിൽ നിലനിന്നിരുന്നത്.



വാളിന്റെ പ്രയോഗമൊഴിച്ചുള്ള തൊഴിലുകളെ പുച്ഛിച്ചുതള്ളുന്ന ഗർവിഷ്ഠന്മാർ എന്നാണ് പോർട്ടുഗീസ് കവി കമോയെൻസ് (16th Century) നായന്മാരെ പറ്റി എഴുതിയത്. നായന്മാരെല്ലാം പ്രഭുക്കളാണെന്നും, ആയുധവിദ്യയല്ലാത്ത തൊഴിലുകൾ അവർ ചെയ്യുകയില്ലെന്നും, സദാ ആയുധപാണികളായിരിക്കുമെന്നും ഫ്രാങ്കോയ് പിറാർഡും (1606) താഴെയുള്ളവരോട് എത്രയും ധാർഷ്ട്യത്തോടെ പെരുമാറുന്ന ഗർവിഷ്ഠരാണവർ എന്നു ഫ്രാൻസിസ് ഡേയും (1860) എഴുതിയിട്ടുണ്ട്.

നായന്മാരെല്ലാം സുഭിക്ഷമായി കൊട്ടാരങ്ങളിൽ കഴിഞ്ഞിരുന്ന ധനികരായിരുന്നു എന്ന് മേല്പറഞ്ഞവ കൊണ്ട് അർത്ഥമാക്കേണ്ട. കീഴ്ജാതിക്കാരും ആയി തട്ടിച്ചുനോക്കുമ്പോൾ സാമൂഹ്യമായും സാമ്പത്തികമായും മെച്ചപ്പെട്ടജീവിതം ആണ് നായന്മാർ ജീവിച്ചിരുന്നത് എന്നത് വസ്തുത തന്നെയാണ്. എങ്കിലും ഓലമേഞ്ഞ ചെറിയ മൺകൂരകളിൽ ആയിരുന്നു അവർ പാർത്തിരുന്നത്. തെങ്ങിൻതടി മാത്രമാണ് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നത്. തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങൾ സുലഭമായിരുന്ന കേരളക്കരയിൽ ജനങ്ങൾ അവയുപയോഗിക്കുന്നതിന് രാജവിലക്കുകൾ ഉണ്ടായിരുന്നു. ഓടുമേഞ്ഞ കെട്ടിടങ്ങൾ ക്ഷേത്രങ്ങളും കോവിലകങ്ങളും മാത്രമായിരുന്നു. അഗ്നിഭയം കൂടാതെ പ്രജകൾക്ക് കഴിയാൻ എല്ലാ ജാതിക്കാർക്കും ഓടുമേയാൻ തിരുവതാംകൂർ രാജാവ് 1817 ൽ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ആരും അതിനു തയ്യാറാകാത്തതിനാൽ 1847 ഉത്തരവ് വീണ്ടും പുറപ്പെടുവിച്ചു. ഇഷ്ടമുള്ള വൃക്ഷം കെട്ടിടനിർമ്മിതിക്ക് ഉപയോഗിക്കാൻ ഉള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് 1883ൽ ആണ്. രണ്ടും ബ്രിട്ടീഷ് മേൽക്കോയ്മക്ക് ശേഷം.


.

നല്ല വീടുവെക്കാൻ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം വരെ ഭൂരിപക്ഷം നായന്മാർക്കും കഴിവുണ്ടായിരുന്നില്ല എന്ന് ചരിത്രരേഖകൾ കൊണ്ടു കാണാം. വീട്ടുപകരണങ്ങളുടെ കാര്യത്തിലും മറിച്ചായിരുന്നില്ല സ്‌ഥിതി എന്ന് ബർത്തലോമിയ, വാർഡ്, കോണർ , സാമുവേൽ മാറ്റിയർ, ലോഗൻ തുടങ്ങി ധാരാളം യൂറോപ്യൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
"വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെങ്കിലും ആകെയുള്ള വീട്ടുപകരണങ്ങൾ ഏതാനും പായകൾ, ചട്ടി, കലങ്ങൾ, അരകല്ല്, ഉരൽ ഇന്നിത്രയുമാണ് "- അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് ഉദ്യോഗസ്‌ഥനായിരുന്ന ജെയിംസ് ഫോർബ്‌സ് 1780ൽ കുറിച്ചതാണ്. കേരളത്തിലെ കീഴ്ജാതിക്കാരെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ലോകസാമാന്യമായ നിലവാരത്തിൽ അവർ പരമദരിദ്രന്മാർ തന്നെയായിരുന്നു എന്ന് പറയേണ്ടി വരും.

ബ്രഹ്മസ്വവും ദേവസ്വവും ആയ കൃഷിഭൂമിയിൽ കീഴാളരെക്കൊണ്ട് പണിയെടുപ്പിച്ച് വിള ജന്മിക്കു കൊടുത്തത് കഴിച്ചുള്ള കമ്മീഷൻ ആയിരുന്നു നായരുടെ പ്രധാനവരുമാനം. നെല്കകൃഷി പരിമിതമായിരുന്നതിനാൽ ആർഭാടപൂർവ്വമായ ഒരു ജീവിതത്തിന് ഇത് മതിയാകുമായിരുന്നില്ല. മാർത്താണ്ഡവർമ്മയ്ക്കുമുൻപ് (1750 ) കേരളരാജാക്കന്മാർ സ്‌ഥിരമായി സൈന്യങ്ങളെ നിലനിർത്തിയിരുന്നില്ല.
യുദ്ധം ഉള്ളപ്പോൾ മാത്രം നായന്മാരെ വിളിച്ചുകൂട്ടി ദിവസക്കൂലി കൊടുക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.

കൈത്തൊഴിലുകളും കച്ചവടവും വളരെ അപമാനകരമായിരുന്നതിനാൽ ഇന്ന് മുംബൈയിലും മറ്റും ഭായിമാർ കൊടുക്കുന്നത്പോലെയൊരു കൊട്ടേഷൻ ആൻഡ് പ്രൊട്ടക്ഷൻ സർവീസിലേക്ക് നായർ തിരിയാനുള്ള സാഹചര്യം ഇതായിരുന്നു.

"അവരുടെ ചെലവിനു അത്രയധികമൊന്നും വേണമെന്നില്ല. രാവും പകലും തങ്ങളുടെ യജമാനന്മാരെ കാത്തുസൂക്ഷിക്കുന്നതിനു ഊണും ഉറക്കവും കൂടി ഉപേക്ഷിക്കുന്നു. ഉറങ്ങുന്നതായാൽ വെറും നിലത്തോ പലകമേലോ കിടക്കുന്നു. ഭക്ഷണം ദിവസേന ഒരുനേരംമാത്രമായാലും തൃപ്തിപ്പെടുന്നു. തൊണ്ണൂറു റാത്തൽ അരികൊണ്ടു ഒരാളും അയാളുടെ കൂടെയുള്ള ശിഷ്യനും ഒരുമാസത്തെ ചെലവു കഴിക്കും. അവരുടെ ശമ്പളം വളരെ ലഘുവാകയാൽ വളരെയൊന്നും ചെലവുചെയ്യാൻ വകയുണ്ടായിരുന്നില്ല. അവർ മാസത്തിൽ ഒന്നേകാൽ ഉറുപ്പികയുണ്ടെങ്കിൽ രണ്ടാളുടെ ചെലവു കഴിക്കും" ബാർബോസ

സംഘം കൂടി നടക്കുന്ന ആയുധപാണികളായ നായന്മാർ ഒരുവിധം കാവൽവൃത്തി കൂടി നടത്തിവന്നിരുന്നു. വഴിയാത്രക്കാരെ ഒരു ദിക്കിൽനിന്ന് മറ്റൊരിടത്തേക്ക് ഉപദ്രവങ്ങൾക്ക് ഇടയാവാതെ കൊണ്ടു പോവുക, ക്ഷേത്രങ്ങളും ദേവസ്വത്തിലെ സ്വത്തുക്കളും കാത്തുസൂക്ഷിക്കുക കോട്ടകൾക്ക് കാവൽനിൽക്കുക ഇങ്ങനെയുള്ള പ്രവൃത്തികൾക്ക് അവർ എപ്പോഴും സന്നദ്ധനായിരുന്നു. (കെ പി പത്മനാഭമേനോൻ - കൊച്ചി രാജ്യചരിത്രം)




ഇനി നായർ എന്ന പടയാളിയിലേക്ക് കടക്കാം.

നായന്മാർ മിക്കവാറും എല്ലാവരുംതന്നെ നാട്ടിലെ കളരികളിൽ നിന്ന് ആയുധാഭ്യാസം ശീലിച്ചവരായിരുന്നു. അതിനാൽ തന്നെ ഒറ്റയൊറ്റയായി നോക്കുമ്പോൾ അവർ മികച്ച യോദ്ധാക്കൾ തന്നെയായിരുന്നു. പക്ഷെ ഒരു സൈന്യം എന്ന നിലയിൽ അവർ തികഞ്ഞ പരാജയമായിരുന്നു. കുളച്ചൽ യുദ്ധത്തിൽ ഒഴിച്ച് വിദേശീയരുമായി നടത്തിയ എല്ലാ യുദ്ധങ്ങളിലും നായർപട്ടാളം ദയനീയമായി തോറ്റോടി. മക്ദൂം അലിയുടെ മൈസൂർസൈന്യത്തിന് മുന്നിൽ ചിതറിയോടിയ സാമൂതിരിയുടെ നായർപട്ടാളം കൊച്ചിരാജ്യം ആക്രമിച്ചപ്പോൾ ഏറ്റ പരാജയം അവരുടെ സൈനികശേഷിയുടെ ഒരു നേർക്കാഴ്ചയാണ്. പതിനായിരത്തിനു മേൽ ഉണ്ടായിരുന്ന നായർപട്ടാളം അഞ്ച് മാസം പൊരുതിയിട്ടും പച്ചേക്കോയുടെ നേതൃത്വത്തിൽ അണിനിരന്ന 250 പോർട്ടുഗീസ് പട്ടാളക്കാരോട് തോറ്റ് പിൻവാങ്ങേണ്ടി വന്നത് ഈശ്വരാധീനക്കുറവ് എന്നാണ് പത്മനാഭമേനോൻ വിവരിക്കുന്നത്. എങ്കിലും ഒടുവിൽ ചരിത്രവസ്‍തുതകളുടെ വെളിച്ചത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി "ആദികാലങ്ങളിൽ അവർ നടത്തിയിരുന്നത് ക്രമമായ ഒരു യുദ്ധം എന്നു വിചാരിച്ചുകൂടാ. അവിടവിടെ വച്ചു ചില്ലറ ശണ്ഠപിടിച്ചു എന്നേ വിചാരിക്കാൻ മാർഗ്ഗം കാണുന്നുള്ളൂ."



                                                            Duarte Pacheco Pereira

പോർട്ടുഗീസുകാർ നായർപട്ടാളത്തെ കാര്യമായി കണക്കാക്കിയിരുന്നില്ല. വൈറ്റ് വേ എഴുതി "പോർട്ടുഗീസ് ചരിത്രകാരന്മാർ സൂക്ഷ്മവിശദാംശങ്ങളോടെ വിവരിച്ചിട്ടുള്ള യുദ്ധങ്ങൾ നിരവധിയാണ്. എന്നാൽ തെരുവുകവലകളിലെ കൂട്ടത്തല്ലുകളുടെ പെരുപ്പിച്ചുള്ള വർണ്ണനകളാണവയെന്ന ധാരണയാണുണ്ടാവുന്നത്"

ഒരു കച്ച കെട്ടി ഉടുക്കുന്നതൊഴിച്ചാൽ അവർ മിക്കവാറും നഗ്നരായിരുന്നു എന്ന് ന്യൂഹാഫ് പറയുന്നു. വിഷർ (1720) എഴുതിയ കത്തിൽ ഇങ്ങനെ കാണുന്നു "ഇവർക്ക് യുദ്ധ തന്ത്രങ്ങളിൽ ഉള്ള അറിവ് കഷ്ടിയാണ്. വ്യൂഹനിദാനം എന്തെന്ന് ഇവർക്കറിയുകയില്ല. മേലധികാരികളുടെ കല്പനകൾ അവർ ഗൗനിക്കാറില്ല. ഒരു ക്രമവും ഇല്ലാതെ തോന്നുന്നപോലെ കൂട്ടമായിനിന്ന് അവർ പടപൊരുതുന്നു. അതിനാൽ ഇതര ഇന്ത്യൻഭടന്മാരെ എന്നപോലെ ഇവരെ നമ്മുടെ (ഡച്ച്) സൈന്യത്തിൽ ഉൾപ്പെടുത്താൻ സാദ്ധ്യമല്ല."




കുളച്ചൽ യുദ്ധത്തിനുശേഷം തിരുവതാംകൂർ സൈന്യത്തിൻറെ അധിപനായി മാറിയ ഡിലനായ് യൂണിഫോം, നല്ല ആയുധങ്ങൾ ഇവയൊക്കെയുള്ള ഉള്ള ഒരു മികച്ച സൈന്യത്തെ പരിശീലിപ്പിച്ചെടുത്തു. എങ്കിലും പരമ്പരാഗതമായ ശീലങ്ങൾ മാറിയിരുന്നില്ല എന്നതാണ് നായർപട്ടാളം ഇടപെട്ട അവസാനത്തെ യുദ്ധമായിരുന്ന വേലുത്തമ്പി കലാപത്തിൻറെ ഗതി കാണിച്ചുതരുന്നത്.  അന്ന് ബ്രിട്ടീഷ് പട്ടാളത്തെ നയിച്ച കേണൽ വെൽഷിൻറെ വിവരണം ഇങ്ങനെ "നല്ല യൂണിഫോം ധരിച്ചവരും ഒന്നാംകിട ആയുധങ്ങളണിഞ്ഞവരും ഓരോ ഇഞ്ചു ഭൂമിയും തിരിഞ്ഞുനിന്നു സംരക്ഷിക്കാവുന്ന ഭൂപ്രകൃതിയുള്ള ഒരു പ്രദേശത്തു നില സ്വീകരിച്ചവരും ആയിരുന്നിട്ടും ഇത്ര ഭീരുത്വം കാണിച്ച ഒരു സംഘത്തെ ഞാൻ വേറെ കണ്ടിട്ടില്ല. യോദ്ധാക്കൾ എന്ന പേരുപോലും അവർ അർഹിക്കുന്നില്ല."


                                                            Nair Infantry

ബാർബോസയുടെ വിവരണം മേല്പറഞ്ഞവയുടെ സംഗ്രഹമാണ് "നായന്മാരുടെ പ്രധാനരസം ആയുധപ്രയോഗത്തിലാണ് പക്ഷേ യുദ്ധക്കളത്തിൽ എന്നതിലേറെ നാട്ടുകാരെ കൊല്ലുന്നതിലും ഭയപ്പെടുത്തുന്നതിലുമായിരുന്നു അധികം വാസന."

പ്രാചീന കാലം മുതൽക്കേ കേരളത്തിലെ നായർ തറക്കൂട്ടങ്ങൾ നടത്തിയിരുന്ന പ്രാദേശികഭരണത്തെ വിദേശീയരെല്ലാംതന്നെ പ്രശംസിച്ചതായി കാണാം. ഭരണത്തിൻറെ അടിസ്‌ഥാനഘടകം തറയായിരുന്നു. പല തറകൾ ചേർന്ന് ദേശം, പല ദേശങ്ങൾ ചേർന്ന് നാട്. നീതിന്യായം കൈകാര്യം ചെയ്തിരുന്നത് തറക്കൂട്ടങ്ങൾ ആയിരുന്നു. പതിനെട്ടാംനൂറ്റാണ്ടു വരെയെങ്കിലും പൊതുവഴികളോ കാർഷികവൃത്തിക്കായി ജലസേചനമോ ഒന്നുംതന്നെ നിലവിൽ ഇല്ലായിരുന്നതിനാൽ മറ്റു ചുമതലകൾ കാര്യമായി ഒന്നും ഇല്ലായിരുന്നു. പ്രമുഖ നായർതറവാടുകളിലെ കാരണവന്മാർ ചേർന്ന ഒരു സമിതിയായിരുന്നു ഈ തറക്കൂട്ടങ്ങൾ. നിയമങ്ങൾ മനുസ്മൃതിയെ ആസ്പദമാക്കി രചിച്ച വ്യവഹാരമാല പ്രകാരമായിരുന്നു. കുറ്റവും ശിക്ഷയും ജാതികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. ശാസ്ത്രീയമായതോ യുക്തിക്കു നിരക്കുന്നതോ ആയിരുന്നില്ല കുറ്റാന്വേഷണവും വിചാരണയും.

"നാലുവിധത്തിൽ സത്യപരീക്ഷ സാധാരണമായി നടന്നുപോന്നു. ജലപരീക്ഷ, വിഷപരീക്ഷ, അഗ്നിപരീക്ഷ, തൂക്കുപരീക്ഷ എന്നിവയാണ് പ്രധാനം. ജലപരീക്ഷ പലവിധത്തിലുണ്ട്. പ്രധാനമായത് മുതലകൾ നിറഞ്ഞ പുഴ നീന്തിക്കടക്കുകയാണ്. അഗ്നിയിൽ മുഖ്യമായിട്ടുള്ളത് തിളയ്ക്കുന്ന നെയ്യിൽ കൈ മുക്കുകയാണ്.
വിഷപരീക്ഷ  രണ്ടുവിധത്തിലുണ്ട്. മൂന്ന് നെല്ലിട പാഷാണം മുപ്പത്തിരണ്ടിരട്ടി നെയ്യിൽ സേവിക്കുക. അല്ലെങ്കിൽ വിഷസർപ്പത്തെ ഇട്ടിട്ടുള്ള കുടത്തിൽ കൈയിടുക.
തൂക്കുപരീക്ഷ -ആദ്യം തുലാസ്സിൽ തൂക്കിയ ശേഷം കുറ്റകൃത്യം എഴുതിയതിൽപ്പിന്നെ(എഴുതിയ ഓല) അതുംകൂടി കൂട്ടി രണ്ടാമതു തൂക്കി നോക്കുമ്പോൾ, തൂക്കം കൂടിക്കണ്ടാൽ കുറ്റക്കാരനെന്ന് നിശ്ചയിക്കും.
ഇതുകളിൽ ഓരോന്നും ഓരോ ജാതിക്കാർക്കും പ്രത്യേകമായി വിധിച്ചിരുന്നു. ബ്രാഹ്മണർക്ക് തുലാസ്, ക്ഷത്രിയർക്ക് അഗ്നി, വൈശ്യർക്ക് വെള്ളം, ശൂദ്രർക്ക് വിഷം." - പത്മനാഭമേനോൻ, കൊച്ചിരാജ്യചരിത്രം



                                                             K P Padmanabha Menon

നായന്മാരെ വലിയ കുറ്റങ്ങൾക്ക് മാത്രമേ ജയിലിൽ ഇട്ടിരുന്നുള്ളൂ എന്ന് ബാർബോസ എഴുതി. പശുവിനെ കൊല്ലുക, താഴ്ന്ന ജാതിക്കാരുടെകൂടെ കുടിക്കുക, ബ്രാഹ്മണന്റെ ഭാര്യയുടെ കൂടെ ഉറങ്ങുക എന്നിവയായിരുന്നു ആ വലിയ കുറ്റങ്ങൾ.

അവർ മദ്യപിക്കുമായിരുന്നില്ലെന്നും ജാതിയിൽ താണ സ്ത്രീകളുമായി സംസർഗം പുലർത്തിയിരുന്നില്ലെന്നും ബർബോസ സാക്ഷ്യപ്പെടുത്തുന്നു.
പതിനാറാം നൂറ്റാണ്ടിൽ മദ്യവർജകരായിരുന്ന നായന്മാർ തികഞ്ഞ മദ്യപാനികളാണ് എന്ന് 1801ൽ കേരളം സന്ദർശിച്ച ബുക്കാനൻ രേഖപ്പെടുത്തിയിരിക്കുന്നു.

കൊച്ചി സ്റ്റേറ്റ് മാന്വലിൽ സി അച്യുതമേനോൻ എഴുതി "നായന്മാരിൽ വസ്തു ഉടമസ്‌ഥന്മാരും വലിയ കൃഷിക്കാരുമായിട്ട് ചിലരുണ്ടെങ്കിലും അധികം പേരും ചില്ലറ കൃഷിക്കാരും കൃഷിപ്പണിക്കാരും ആകുന്നു. ഓരോ ഭവനങ്ങളിൽ ചെന്നുപാർത്ത് വീട്ടുവേല ചെയ്യുക എന്നത് നായന്മാർ ധാരാളമായി ഏർപ്പെട്ടുവരുന്ന മറ്റൊരു തൊഴിലാകുന്നു. മേൽജാതിയിൽപ്പെട്ട ഭേദമായ ഹിന്ദുകുടുംബങ്ങളിൽ വാലിയക്കാരെ തെരഞ്ഞെടുക്കുന്നവരെല്ലാം ഈ ജാതിയിൽ നിന്നാകുന്നു."

മേല്പറഞ്ഞവയിൽ നിന്നും, പതിനാറാംനൂറ്റാണ്ടിൽ നിന്നും പത്തൊൻപതാംനൂറ്റാണ്ടിലെത്തുന്ന നായരുടെ ജീവിതരീതിയിൽ വെള്ളമടി തുടങ്ങിയതല്ലാതെ കാര്യമായ വ്യത്യാസങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്നു കാണാം. രാജഭരണത്തിലെ മിക്കവാറും എല്ലാ കരങ്ങളും കീഴ്ജാതിക്കാരുടെ പക്കൽ നിന്ന് വസൂലാക്കിക്കൊണ്ടിരുന്നതിനാലും അതിനു ചുമതലപ്പെട്ട ഗുമസ്തന്മാർ നായന്മാർ ആയിരുന്നതിനാലും കീഴ്ജാതിക്കാരുടെ കാണപ്പെട്ട ശത്രു നായന്മാർ തന്നെയായിരുന്നു.


എന്തായിരുന്നു ഈ കാലഘട്ടങ്ങളിൽ നായർ സ്ത്രീകളുടെ സ്‌ഥിതി?

ഒരു സ്ത്രീക്ക് കാമുകന്മാർ എത്രയുണ്ടോ അത്ര കണ്ടായിരിക്കും അവളുടെ മാന്യത എന്നും ബാർബോസ പറയുന്നു. എന്നാൽ ജാത്യാചാരങ്ങൾ ലംഘിച്ചാൽ നായർസ്ത്രീകളെ ക്രിസ്ത്യാനികൾക്കോ മുസ്ലിങ്ങൾക്കോ വിൽക്കുകയായിരുന്നു പതിവ്. അതൊഴിവാക്കാൻ ബന്ധുക്കൾതന്നെ അത്തരം സ്ത്രീകളെ കൊന്നുകളഞ്ഞിരുന്നു എന്നും ബർബോസ എഴുതി.

സ്ത്രീകൾക്ക് പൊതുവെ സ്വാതന്ത്ര്യം കൂടുതൽ ഉണ്ടായിരുന്നു എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുവെങ്കിലും താഴെപ്പറയുന്ന മൂന്ന് വസ്തുതകൾ അതിന്റെ സാംഗത്യം ചോദ്യംചെയ്യുന്നു.

1. വെട്ടിമന നാടുവാഴിയുടെ ശാസനം : "നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയർന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാർഗഹീനകളായ സ്ത്രീകൾ ഉണ്ടെങ്കിൽ അവരെ ഉടൻ വധിക്കേണ്ടതാകുന്നു". (കേരള ചരിതത്തിലെ ഇരുളടഞ്ഞ ഏടുകൾ - ഇളംകുളം കുഞ്ഞൻപിള്ള)

2. നായർ സ്ത്രീകളെ മാറു മറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ? നമ്മുടെ വംശത്തിന്റെ മാനസംരക്ഷണത്തിനു വേണ്ടി ഇതിനെ ഉടനേ ധ്വംസിക്കേണ്ടതാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ സഹോദരികൾ ക്ഷേത്രത്തോട് നിസ്സഹകരിക്കണം. മന്നത്ത് പത്മനാഭൻ 1931

3. പ്രതികരിക്കുന്ന സ്ത്രീകളെ അടിച്ചമർത്താൻ പുലപ്പേടി മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങൾ അനുഷ്ഠിച്ചുപോന്നു. ഇത് പ്രകാരം പുലയന്മാർ മണ്ണാന്മാർ തുടങ്ങിയ താഴ്ന്നജാതിക്കാർക്ക് ചില പ്രത്യേക മാസങ്ങളിൽ ഉയർന്നജാതിയിൽ പെട്ട സ്ത്രീകളെ പ്രത്യേകിച്ചും നായർസ്ത്രീകളെ രാത്രികാലങ്ങളിൽ പിടിച്ചുകൊണ്ടു പോകാൻ അവകാശമുണ്ടായിരുന്നത്രേ. പതിയിരുന്ന് കമ്പോ കല്ലോ എറിഞ്ഞു കൊള്ളിച്ചാലും മതി. 1696ൽ കോട്ടയം കേരളവർമ ഇത് നിരോധിച്ചു കൊണ്ടുള്ള ശാസനം ലഭ്യമാണ്. ഇത് സ്വന്തം സമുദായത്തിലെതന്നെ സ്ത്രീകളെ ഭയപ്പെടുത്തി നിയന്ത്രിക്കാൻ നായർ നമ്പൂതിരി പുരുഷകൂട്ടായ്മ ഉണ്ടാക്കിയ നിയമം ആകാനാണ് സാധ്യത. അടിമകളായിരുന്ന പുലയനും പറയനും നായർ നമ്പൂതിരിസ്ത്രീകളെ കിട്ടിയിട്ട് എന്ത്ചെയ്യാനാണ്? (റെഫ്: രാജൻ ഗുരുക്കൾ/ രാഘവ വാര്യർ)




അതിനാൽ തന്നെ കാരണവർ ബ്രോക്കറും നാട്ടിലെ അപ്ഫൻനമ്പൂതിരിമാരും നാടുവാഴിപ്രഭുക്കന്മാരും കസ്റ്റമേഴ്‌സും ആയുള്ള ഒരു വ്യവസ്‌ഥിതി എന്നല്ലാതെ ഇതിനെ കാണാൻ കഴിയില്ല.  

ബ്രാഹ്മണർ ശൂദ്രസ്ത്രീകളുമായി ബന്ധപ്പെടുന്നതിന് യാജ്ഞവല്ക്യൻ, ഗൗതമൻ, അത്രി, വ്യാസൻ തുടങ്ങിയ ഋഷിവര്യന്മാർ ഏർപ്പെടുത്തിയ ശക്തമായ വിലക്കുകൾ ഉണ്ട്. ശാങ്കരസ്മൃതിയും വ്യവഹാരമാലയും അത് വ്യക്തമായി നിഷേധിക്കുന്നു. പക്ഷേ അതൊന്നും നമ്പൂതിരിമാർക്ക് ബാധകമല്ലായിരുന്നു. പ്രഗത്ഭനായ അഭിഭാഷകൻ കൂടെയായിരുന്ന മന്നത്ത്പത്മനാഭൻ പുലപ്രശ്നത്തിൽ മേൽപ്പറഞ്ഞ ലോ പോയിന്റുകൾ സമർത്ഥമായി ഉപയോഗിച്ചാണ് അനുകൂലമായി വിധി സമ്പാദിച്ചത്.

നമ്പൂതിരിമാരുമായുള്ള സംബന്ധം വളരെ അഭിമാനകരമായിട്ടാണ് നായർസ്ത്രീകൾ കരുതിപ്പോന്നത്. ചെറുപ്പക്കാരായ നായർസ്ത്രീകൾക്ക് ധാരാളം നമ്പൂതിരിയുവാക്കളെ കിട്ടുമെന്നത് കൊണ്ട്  നായർയുവാക്കൾക്ക് വൃദ്ധകളല്ലാത്ത സ്ത്രീകളെ കിട്ടാൻ പ്രയാസമത്രേ - (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ - ഇളംകുളം കുഞ്ഞൻപിള്ള)


                                                        ഇളംകുളം കുഞ്ഞൻപിള്ള

സംബന്ധക്കാരൻ നമ്പൂതിരിക്ക് നായർ കുടുംബത്തിൻറെ പടി കടന്നാൽ അശുദ്ധമായി. അത്താഴം കഴിഞ്ഞു സംബന്ധത്തിനായി എത്തുന്ന നമ്പൂതിരിയെ കാത്ത് പടിക്കൽ ഒരു മൊന്ത പാലുമായി ഒരാൾ (മിക്കവാറും ഒരു പട്ടർ) നിൽപ്പുണ്ടാവും. പാല് കുടിച്ച് പടികയറുന്ന നമ്പൂതിരി അശുദ്ധനായി. സംബന്ധവീട്ടിൽ നിന്ന് ജലപാനം പോലും നിഷിദ്ധമാണ്.  പിന്നെ അവിടെ നിന്ന് വെളിയിൽ കടന്ന് കുളിച്ചതിനു ശേഷമേ എന്തെങ്കിലും കുടിക്കുകയോ കഴിക്കുകയോ ചെയ്യാവൂ. (കാണിപ്പയ്യൂർ സ്മരണകൾ)


                                                Kanippayyur Shankaran Namboothirippad

നിയമങ്ങൾ ഇങ്ങനെയൊക്ക ഉണ്ടെങ്കിലും കേരളത്തിലെ ജാതിവ്യവസ്‌ഥ അരക്കിട്ടുറപ്പിക്കാൻ നമ്പൂതിരിക്ക് വലംകൈയും കായബലവും ആയി വർത്തിച്ചത് നായർ സമുദായമായിരുന്നതിനാൽ ഒരു ശൂദ്രനും വളരെ ഉപരിയായ ഒരു സ്‌ഥാനമാണ് നമ്പൂതിരി നായർക്ക് നൽകിയത്. ഇതിൽ സമൂഹത്തിൽ എണ്ണം കൊണ്ടും അല്ലാതെയും പ്രമുഖരായിരുന്ന ഈഴവസമുദായത്തെയായിരുന്നു നായർക്ക് പ്രധാനമായും നേരിടേണ്ടി വന്നത്. ഈ രണ്ടു സമുദായങ്ങൾ തമ്മിലുള്ള ധാരാളം പോരുകൾ അതിനാൽ കേരളചരിത്രത്തിൽ കാണാം. ഇന്ന് ഒരു ഹിന്ദു ഐക്യം സാധ്യമാകണമെങ്കിൽ കേരളത്തിൽ ഈ രണ്ടുസമുദായങ്ങളും കൈകോർത്താലേ മതിയാകൂ എന്നത് ഒരു ചരിത്രനിയോഗമാകാം.വഴിമുട്ടി നിൽക്കുന്ന നായർക്ക് അതൊരു അത്യാവശ്യമാണെങ്കിലും ഈഴവർക്ക് അത്ര ആവേശം പോര.

'നായരെക്കൂടാതെ നമ്പൂതിരിക്ക് കഴിയില്ല, കഴിച്ചിലുമില്ല,
നമ്പൂതിരിയെക്കൂടാതെ നായർക്ക് കഴിയില്ല, കഴിച്ചിലുമില്ല'

പഴയ ഒരു പഴഞ്ചൊല്ലാണ്.

"ഒരില്ലമാണെങ്കിൽ ഏതെങ്കിലും നായർവീട്ടുകാരുടെ സഹകരണം കൂടാതെ ഒരു ദിവസംപോലും കഴിച്ചുകൂട്ടാൻ സാദ്ധ്യമല്ല. നമ്പൂതിരിമാരുടെ ഭൃത്യപ്രവൃത്തികൾക്ക് നായന്മാരാണെങ്കിൽ, അന്തർജനങ്ങളുടേതിന് നായർസ്ത്രീകളാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ഒരു നായരേയും നായർസ്ത്രീയേയും താമസിപ്പിക്കാത്ത ഒരില്ലം ഇല്ലതന്നെ .. മാത്രമല്ല, വാലിയക്കാർ എന്നതു നായന്മാരുടെ പര്യായമായിട്ടാണ് നമ്പൂതിരിമാർ കരുതിപ്പോന്നത് (നായന്മാർക്കും അതഭിമാനകരമായിരുന്നു)" - കാണിപ്പയ്യൂർ സ്മരണകൾ

നായർക്കും നമ്പൂതിരിക്കും മാത്രമല്ല ക്രിസ്ത്യാനിക്കും മുസ്ലീമിനും കീഴ്ജാതിക്കാർ അധമരായിരുന്നു. ഇന്ന് പലരും വാദിക്കുന്നത് പോലെ ജാതിവ്യവസ്‌ഥയിൽ നിന്നും രക്ഷനേടാൻ കീഴാളർ സെമിറ്റിക് മതങ്ങളിലേക്ക് ചേക്കേറി എന്നത് വസ്തുതകൾക്ക് നിരക്കാത്തതാണ്. ബ്രിട്ടീഷ് മിഷനറിമാർ കേരളത്തിലെ ജാതിവ്യവസ്‌ഥയെ മുതലെടുത്ത് സി എം എസ് സഭയിലേക്ക് ധാരാളം പരിവർത്തനം നടത്തിയെങ്കിലും അവരെ ഒരിക്കലും സുറിയാനി ക്രിസ്ത്യാനികൾ തങ്ങൾക്ക് തുല്യരായി കണക്കാക്കിയിരുന്നില്ല.


                                                               CMS Missionaries

കായംകുളത്ത് ഒരു ഈഴവസ്ത്രീ മാറിൽ ഒരു തുണി ഇട്ടു നടന്നതിൽ കോപാകുലരായ നായന്മാരും അവരുടെ ശിങ്കിടികളായ ഏതാനും മുസ്ലീങ്ങളും ചേർന്ന് ബലമായി തുണി മാറ്റിക്കുകയും മാറിൽ വെള്ളക്കാമേട് പിടിപ്പിച്ചും മറ്റും അവളെ അവഹേളിക്കുകയും ചെയ്തു. ഇതിൻറെ പേരിൽ ഒരു ലഹള അവിടെയുണ്ടാവുകയും ചെയ്തു. (ref Dr. Sugathan)

ഏതു ജാതിക്കാർക്കും പശുവിനെ വളർത്തമായിരുന്നുവെങ്കിലും പശു പ്രസവിച്ചാൽ അടുത്തുള്ള നായർ പ്രമാണിയെ ഏല്പിച്ചിരിക്കണം. കറവ തീരുമ്പോൾ തിരികെ കൊണ്ടുപോകാം. 1780 നോടടുത്താണ് ഇതിന് ഒരു മാറ്റം ഉണ്ടായത്. ചേർത്തലക്കടുത്ത് തണ്ണീർമുക്കത്ത് ഈ പ്രശ്‌നത്തെച്ചൊലി വക്കാണവും കേസും ഉണ്ടാവുകയും ഈഴവർക്കനുകൂലമായി കേസ് വിധിക്കുകയും ചെയ്തു.





രണ്ടാം ചേരസാമ്രാജ്യം ശിഥിലമായ പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി ശക്തമായ കേരള ഹിന്ദുക്കളിലെ നിർണായക ഘടകമായ നായർ സമുദായം വലിയ മാറ്റങ്ങൾക്കൊന്നും ഇടവരാതെ പത്തൊൻപതാം നൂറ്റാണ്ടിൻറെ മദ്ധ്യകാലം വരെ തങ്ങളുടെ മേധാവിത്വം തുടർന്നു എന്നു കാണാം. ഇതിൽ ചില്ലറ വ്യത്യാസങ്ങൾ വന്നത് വേണാട്ടരചനായി മാർത്താണ്ഡവർമ്മ അവരോധിക്കപ്പെടാതിനു ശേഷമാണ്. വേലുതമ്പിയുടെ ലഹളയ്ക്ക് ശേഷം നായർപട്ടാളം നിർത്തലാക്കിയെങ്കിലും പടയാളികളിൽ നല്ലൊരു പങ്കും നായന്മാരായിരുന്നു. ബ്രിട്ടീഷുകാർക്ക് നായർപ്പടയുടെ മേൽ ഒരു സംശയദൃഷ്ടിയും ഉണ്ടായിരുന്നു. നാട്ടിലെ ക്രമസമാധാനം ചിട്ടയായ ഒരു ഭരണക്രമത്തിൻ കീഴിലായതിനാൽ പഴയപോലെയുള്ള ഒരു ഗുണ്ടായിസം നായർക്കു സാധ്യമല്ലാതായി. കൃഷികാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന നായന്മാരുടെ എണ്ണം കൂടി.





എങ്കിലും സമൂഹത്തിൽ നായർക്കുള്ള പ്രാമാണ്യത്തിന് പ്രത്യേകിച്ച് കോട്ടം ഒന്നും തട്ടിയിരുന്നില്ല. മുഴുപ്പട്ടിണിക്കാരുടെ ഇടയിലെ അരപ്പട്ടിണിക്കാരും, അച്ഛന്റെ സ്നേഹമോ സ്പർശമോ അന്യമായിരുന്നവരും, കുടുംബസ്‌ത്രീകളെ നമ്പൂതിരിമാരും ബ്രാഹ്മണരും നാടുവാഴികളും ഭോഗവസ്തുക്കളായി ഉപയോഗിക്കപ്പെടുന്നതിന്റെ സാക്ഷികളും ആയിരുന്നിട്ടും നായർ ഈ കാലഘട്ടത്തിൽ സംതൃപ്‌തരായി കാലംകഴിച്ചു.

ഇത് വായിക്കുന്ന നായന്മാർ ധാർമികരോഷം അനുഭവിക്കേണ്ട കാര്യമില്ല. താഴെ കൊടുത്തിരിക്കുന്ന ചില യൂറോപ്യൻ സഞ്ചാരികളുടെ വിവരണങ്ങൾ വായിക്കുക.

"ഈഴവ സ്ത്രീകൾ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേടുന്നവരും വിദേശികളൊഴിച്ചുള്ള മറ്റേവർക്കും വിധേയരാകാൻ സദാ സന്നദ്ധരാണ്. ഭർത്താക്കന്മാർ ഇതറിയുന്നുണ്ട് എന്നു മാത്രമല്ല അതിനവർ ഒത്താശചെയ്യുന്നുമുണ്ട്". - ബാർബോസ (പതിനാറാം നൂറ്റാണ്ട്)
"മുക്കോയ്‌സും (മുക്കുവർ) തീവരും (തീയ്യർ) ആയ സ്ത്രീകൾ ആവശ്യക്കാരായ ഏതു വർഗ്ഗക്കാരനും ജാതിക്കാരനും വിധേയരാകാൻ തയ്യാറാണ്. ഭർത്താക്കന്മാരുടെ അറിവോടു കൂടി തന്നെ. എന്നു മാത്രമല്ല ഇവരുടെ ഭാര്യമാരും പെൺമക്കളും അല്ലാതെ ഇവിടെ വേറെ വെപ്പാട്ടികളോ വേശ്യകളോ ലഭ്യമല്ല.... അതിന് അവരുടെ അമ്മമാർക്ക് ഒരു ലജ്ജയുമില്ല" - പിറാർഡ്‌ ലവൽ (1607)

"ഈഴവ സ്ത്രീകൾ പൊതുവെ സൗന്ദര്യമുള്ളവരായതിനാൽ പല പ്രലോഭനങ്ങൾക്കും ഇവർ ഇരയാകേണ്ടി വരുന്നു. അതിൽ അവർ എതിർപ്പ് പ്രകടിപ്പിക്കുക എന്നത് തീരെ അപൂർവമാണ്." ഫ്രാൻസിസ് ഡേ (പത്തൊൻപതാം നൂറ്റാണ്ട്)






സദാചാരത്തിൻറെ മാനദണ്ഡങ്ങൾ അന്ന് വ്യത്യസ്തമായിരുന്നു എന്ന് വാദിക്കാമെങ്കിലും അമ്പലവാസി മുതൽ കീഴോട്ടുള്ള ജാതിയിലുള്ള സ്ത്രീകൾക്ക് മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ എന്ന് ശ്രദ്ധിക്കണം. നമ്പൂതിരിസ്ത്രീകളെ എങ്ങനെയാണ് നിയന്ത്രിച്ചുനിർത്തിയിരുന്നത് എന്ന് മുൻ പോസ്റ്റിൽ എഴുതിയിട്ടുണ്ട്.

ടിപ്പുവിന്റെ ആക്രമണവും അതേത്തുടർന്ന് തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിക്കുകയും മലബാർ ബ്രിട്ടീഷ്ഭരണത്തിൻ കീഴിൽ ആകുകകയും ചെയ്തതിനു ശേഷമുണ്ടായ സാമൂഹ്യമാറ്റങ്ങളാണ് നായർ സമുദായത്തെ നവോത്ഥാനത്തിലേക്ക് നയിച്ചത്. 
നമ്പൂതിരിയുടെയും നാമമാത്രമായ ക്ഷത്രിയരുടെയും കീഴിൽ പുലയർ ഈഴവ തുടങ്ങിയ കീഴാളരെ ഭയപ്പെടുത്തിയും ചൂഷണം ചെയ്തും കഴിഞ്ഞു പോന്ന നായർസമുദായത്തിന് പരദേശബ്രാഹ്മണർ, ക്രൈസ്തവർ എന്നിങ്ങനെ രണ്ടു ശക്തരായ എതിരാളികൾ ഉദയംചെയ്തു. ആദ്യത്തെ കൂട്ടർക്ക് രാജാവിന്റെയും രണ്ടാമത്തവർക്ക് ബ്രിട്ടീഷുകാരുടെയും പിന്തുണ ഉണ്ടായിരുന്നു.

Change or perish എന്ന രണ്ട് ഓപ്ഷൻസിൽ Change തിരഞ്ഞെടുത്ത നായർ സമുദായം ശക്തമായി പിടിച്ചു നിന്നു  

ഇരുപതാം നൂറ്റാണ്ടിൻറെ മദ്ധ്യം മുതൽ ഒടുക്കം വരെ, കൃത്യമായി പറഞ്ഞാൽ കോൺഗ്രസിലെ ക്രൈസ്തവലോബ്ബി മുഖ്യമന്ത്രി കരുണാകരനെ പുറത്താക്കുന്നതിൽ വിജയിച്ച 1995 വരെ ആയിരുന്നു നായർ സമുദായത്തിൻറെ സുവർണകാലം. നവോത്ഥാനകാലത്തിന് ശേഷം നമ്പൂതിരിസമുദായത്തിൻറെ ഗതി നായർസമുദായത്തിന് വരാതിരുന്നതിന്റെ ഒരു പ്രധാനകാരണം വിദ്യാഭ്യാസത്തിന് നൽകിയ ഊന്നൽ ആയിരുന്നു. സമുദായപരിഷ്കർത്താക്കളിൽ ഏറ്റവും പ്രധാനി ഭാരതകേസരി എന്ന പേർ ചാർത്തിക്കിട്ടിയ മന്നത്തുപത്മനാഭൻ എന്ന മഹാനായ നേതാവായിരുന്നു.




അത് മറ്റൊരു വിശദമായ എഴുത്തർഹിക്കുന്ന സംഭവബഹുലമായ ചരിത്രമാണ്

ദേ പോയി ...... ദാ വന്നു .......