Monday, March 21, 2016

ആചാരങ്ങളുടെ പകൽക്കൊള്ള !!!

കേരളത്തിലെ ഹൈന്ദവരുടെ പല ആചാരങ്ങളും അന്യമതസ്ഥർ പ്രത്യേകിച്ചും ക്രൈസ്തവർ അടിച്ചുമാറ്റുന്നു എന്നു ധ്വനിപ്പിക്കുന്നതും പരിഹസിക്കുന്നതുമായ ധാരാളം സർഗസൃഷ്ടികൾ സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെയായി കണ്ടുവരുന്നു. ഇതിൽ ഏറ്റവും ഒടുവിലായി എത്തിയത് യേശുസുപ്രഭാതം ആണ്.



ഇതിനുമുന്നേ മിശിഹാരാത്രി എഴുത്തിനിരുത്തൽ  തുടങ്ങിയ ചില പോസ്റ്റുകളും കണ്ടിരുന്നു.


പ്രശസ്ത ക്രൈസ്തവ ഭക്തി ഗാനം ആയ എന്തതിശയമേ ദൈവത്തിൻ സ്നേഹം ശ്രീ യേശുദാസ്‌ കർണാടിക് ശൈലിയിൽ അവതരിപ്പിച്ചതും കാണാനിടയായി.



എന്തായാലും പെന്തകൊസ്റ്റൽ ശൈലിയിലുള്ള ഒറിജിനലിലും മികച്ചത് ഇത് തന്നെ എന്നുതോന്നുന്നു.







എന്നാൽ ഇസ്ലാമിലേക്ക് വരുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു നിലപാട് ആണ് ഇതേ ഹിന്ദുമധ്യവർഗം സ്വീകരിക്കുന്നത്. നിലവിളക്ക് കത്തിക്കാൻ വിസമ്മതിച്ച ലീഗ് മന്ത്രിമാർക്കെതിരെ കേരളസമൂഹം മിക്കവാറും മൊത്തത്തിൽതന്നെ പ്രതികരിച്ചതായി കാണാം.



പ്രത്യക്ഷത്തിൽ ഇതു വൈരുദ്ധ്യം അല്ലേ എന്നു തോന്നാം എങ്കിലും അങ്ങനെയല്ല എന്നതാണ് വാസ്തവം. അത് മനസ്സിലാക്കാൻ ഇന്നത്തെ കേരളത്തിലെ ഒരു ശരാശരി ഹിന്ദുവിശ്വാസിയുടെ ചരിത്രബോധം അവലോകനം ചെയ്താൽ മതിയാകും. ഈ ഒരു ശരാശരി ഹിന്ദുവിശ്വാസി ആണ് കേരളത്തിലെ സംഘപരിവാർശക്തിയുടെ വർത്തമാനവും ഭാവിയും. ബഹു ഭൂരിപക്ഷം സവർണരായ ഇതിൽ ദിനംപ്രതി അവർണരും ചേർന്ന് കൊണ്ടിരിക്കുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിലൂടെ ഹിന്ദുക്കൾ ആയി തീർന്ന ഈഴവ അടിമ ആദിയായ ജാതികൾ എല്ലാം ഒരു ഹിന്ദു ഐക്യത്തോട് ഇത്രയും കാലം മുഖംതിരിച്ചുനിന്നു. എങ്കിലും വർഷം 80 കഴിയുന്നു  ചരിത്രത്തിൻറെ മുറിവുകൾ ഉണങ്ങി തുടങ്ങുന്നു.


മേല്പറഞ്ഞത് മാത്രം ആണ് ആവശ്യം. എല്ലാം ഞങ്ങളിൽ നിന്നെടുത്തതാണ് എന്നൊരു സ്മരണ മാത്രം.


ദൈവ സൃഷ്ടിയായ വേദങ്ങളിലും അതു പോലെ നഷ്ടപ്പെട്ടുപോയ പല ഗ്രന്ഥങ്ങളിലും ആയി എല്ലാ പ്രപഞ്ചരഹസ്യങ്ങളും ഹിന്ദുമതത്തിൽ ഉണ്ടായിരുന്നു. പ്രാചീനഹിന്ദു രാവിലെ എഴുന്നേറ്റ് മന്ത്രങ്ങൾ ചൊല്ലി ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ഉരുവിട്ട്തെക്കു വടക്ക് നടന്നിരുന്നു. ഇവരുടെ ഭാഷ സംസ്കൃതം ആയിരുന്നു. അന്ന് ലോകം മുഴുവൻ ഈ ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അപരിഷ്കൃതരായ പല ജനവിഭാഗങ്ങളും ക്രമേണ സാംസ്കാരികമായി അഭിവൃദ്ധിപ്പെടുകയും അവർ സെമിറ്റിക് മതങ്ങളുടെ പിടിയിൽ അകപ്പെടുകയും ചെയ്തു. ആക്രമണോത്സുകരായിരുന്ന ഇവർ യൂറോപ്പിന്റെ കിഴക്ക് മുതൽ ജപ്പാൻ ബാലി വരെ പരന്നു കിടന്ന ഹിന്ദു സംസ്കൃതിയെ തച്ചുടച്ചു. സാത്വികരായ ഹിന്ദുക്കൾ ആകട്ടെ ആരെയും ആക്രമിച്ചിട്ടില്ല എന്നു മാത്രമല്ല എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. ഏകദേശം ഇങ്ങനെയാണ് ഈ ശരാശരി ഹിന്ദുവിന്റെ ചരിത്ര സങ്കൽപം. ഉമ്മൻ ചാണ്ടി പറഞ്ഞത് പോലെ തെളിവില്ല എന്ന ഒരു പോരായ്മ ഒഴിവാക്കിയാൽ എത്രയോ മനോഹരം ആയ വിശ്വാസം.



ഇന്ത്യ മറ്റൊരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല എന്ന ചില പോസ്റ്റുകൾ കണ്ടിട്ടുണ്ട്. 1947 ൽ രൂപം കൊണ്ട ഇന്നത്തെ ഇന്ത്യ ആരെ ആക്രമിക്കാനാണ് ? ഇനി അതിനു മുൻപുള്ള കാലം ചരിത്രം എഴുതപ്പെട്ടടത്തോളം കാലം യുദ്ധങ്ങളുടെ തന്നെയാണ്. കേരളചരിത്രത്തിലെ നൂറ്റാണ്ട് യുദ്ധം തന്നെ ഉദാഹരണം.

എന്നാൽ ഇത്തരം മത അധിഷ്ഠിതമായ  ചരിത്ര നിർമ്മിതിക്ക് യാഥാർത്ഥ്യവും ആയി പുലബന്ധം പോലും ഇല്ലെന്ന് ചരിത്രം പഠിച്ചവർക്ക് നന്നായി അറിയാം.
ഹിന്ദുമതം ഇന്നത്തെ രൂപത്തിൽ എത്തി ചേർന്നതിന്റെ ചരിത്രം അല്ല ഈ ബ്ലോഗിൻറെ വിഷയം. എന്നാൽ ഇന്ന് കേരളത്തിലെ ഹൈന്ദവർ ആചരിക്കുന്ന പലതും ഭാരതത്തിലെ ഇതര ഹിന്ദുക്കൾക്കില്ല എന്നു കാണാം. അവ വന്ന വഴിയുടെ അന്വേഷണം ആണ് വിഷയം.

തൊടൽ, തീണ്ടൽ, മാറ് മറയ്ക്കൽ, നരബലി  തുടങ്ങി സമൂഹത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ട ആചാരങ്ങൾ ഇതിൽ പെടുന്നില്ല. ബ്രിട്ടീഷ് പാതിരിമാരുടെ ഇടപെടൽ കാരണം ആണ് കേരള ഹിന്ദുസമൂഹം ഇന്നത്തെ പോലെ വസ്ത്രം ധരിക്കാൻ തുടങ്ങിയത് എന്നൊക്കെയുള്ള അപ്രിയസത്യങ്ങൾ നമ്മൾക്ക് ദഹിക്കുന്നവയല്ല. വെറും പുടവ കൊടുക്കൽ മാത്രം ഉണ്ടായിരുന്നുള്ള നായർ കല്യാണം ഇന്നത്തെ മോതിരം മാറൽ മുതൽ താലികെട്ട് വരെ  എത്തിയതെങ്ങനെ എന്ന് യേശു സുപ്രഭാതം കേൾക്കുന്ന ക്രിസ്ത്യാനി ചോദിച്ചാൽ ? മരുമക്കത്തായം, കൂട്ട്കുടുംബം, സംബന്ധം ....



നായന്മാർ ജൈനരിൽ നിന്ന് വൈദികമതത്തിലേക്ക് വന്നവരെന്നു ചട്ടമ്പിസ്വാമികളും പുതുശ്ശേരി രാമചന്ദ്രനും പറയുന്നു. അത് പോലെ ഈഴവർ ബൌദ്ധരായിരുന്നെന്നും.



നമ്മുടെ ഇന്നത്തെ ക്ഷേത്രോത്സവങ്ങളും ചടങ്ങുകളും ബുദ്ധമതത്തോട് കടപ്പെട്ടിരിക്കുന്നു. കെ പത്മനാഭൻ തമ്പിയുടെ 1931 ലെ സെൻസസ് റിപ്പോർട്ട്‌ " ഇന്നത്തെ ആരാധനാക്രമത്തിന്റെ എല്ലാ ചടങ്ങുകളും ബുദ്ധ മതത്തിൽ നിന്ന് ഏറെക്കുറെ അതേ പടിപകർത്തിയതാണ്" എന്നു പറയുന്നു. ചെട്ടികുളങ്ങര  ക്ഷേത്രത്തിലെ കെട്ടു കാഴ്ച, താലപ്പൊലി തുടങ്ങിയവ ബുദ്ധമതത്തിൽ നിന്നും ഏകാദശി തുടങ്ങിയ ദിനങ്ങളിൽ അനുഷ്ഠിക്കുന്ന ഉപവാസം ജൈനമതത്തിൽ നിന്നും വന്നെന്ന് ചരിത്രപണ്ഡിതർ പറയുന്നു.

ബുദ്ധഭഗവാനെ നമിക്കുന്നു എന്നർത്ഥം വരുന്ന നാനംമോനം എന്നെഴുതി വിദ്യാരംഭം കുറിച്ചിരുന്നതിൽ നിന്ന് മാറി ഹരിശ്രീ ആയതു 19 നൂറ്റാണ്ടിലായിരുന്നു.



ആൽമരത്തിൻറെ പ്രാധാന്യം, പാലിഭാഷയിലെ സാവണം ലോപിച്ചുണ്ടായ ഓണം, ആഷാഢ മാസത്തിലെ അമാവാസിയിലെ പിതൃബലിയിൽ നിന്ന് വന്ന കർക്കിടക വാവുബലി , കഥിനാഘോഷത്തിൽ നിന്നു വന്ന കതിനാ വെടി, പുതുവത്സരമായ പൈങ്കുനി ഉത്രം, കാവുകൾ, കാവടി തുടങ്ങി ബുദ്ധമതത്തിൽ നിന്ന് വന്ന എത്രയോ ആചാരങ്ങൾ ഹൈന്ദവർ ഇന്ന് കേരളത്തിൽ ഐതിഹ്യ സഹിതം ആചരിക്കുന്നു. എത്രയോ ബിംബങ്ങളും പ്രതീകങ്ങളും ബുദ്ധജൈന മതത്തിൽ നിന്നും കടമെടുത്തതാണ്.

അങ്ങനെയുള്ള കേരള ഹൈന്ദവർ ക്രൈസ്തവരുടെ മോഷണങ്ങളെ പറ്റി പറയുന്നത് സാക്ഷാൽ വീരപ്പൻ ഒരു ലോക്കൽ പോക്കറ്റടിക്കാരനെ കുറ്റം പറയുന്നത് പോലെയല്ലേ ?